<div id="MiddleColumn_internal"> <h3 style="text-align: justify; ">കുട്ടികൾക്ക് വേണ്ടത് നല്ല ശിക്ഷണം</h3> <p style="text-align: justify; "> </p> <p style="text-align: justify; ">ഏഴുവയസ്സുകാരനാണ് രാഹുൽ. അവന് ദേഷ്യം വരുമ്പോൾ അച്ഛനും അമ്മയ്ക്കും വരെ പേടിയാണ്. കണ്ണിൽ കണ്ടതെല്ലാം അന്നേരം തന്നെ തല്ലിത്തകർക്കും. ആശ്വസിപ്പിക്കാൻ ചെന്നാലും രക്ഷയില്ല. മാന്തിയും പിച്ചിയുമായിരിക്കും പ്രതികരണം. രാഹുലിനെയും കൊണ്ട് പുറത്തുപോകേണ്ട അവസരങ്ങൾ വരുമ്പോൾ ഏറെ ടെൻഷൻ രക്ഷിതാക്കൾക്കാണ്. വളരെ വൈകിയാണ് ഗുരുതരമായ സ്വഭാവവൈകല്യമാണ് തങ്ങളുടെ പൊന്നുമകനെന്ന കാര്യം അവർ തിരിച്ചറിഞ്ഞത്.<br /> കുസൃതിക്കും കുറുമ്പിനുമിടയിലുള്ള കുട്ടികളുടെ സ്വഭാവൈകല്യങ്ങൾ പലപ്പോഴും രക്ഷിതാക്കൾക്ക് മനസ്സിലാകാറില്ല. എന്താണ് ഈ കുട്ടിയിങ്ങനെ എന്നു സങ്കടപ്പെടുക മാത്രമാണ് പതിവ്. ഇത്തരം പ്രശ്നങ്ങൾക്കൊക്കെ ചികിത്സയുണ്ടെങ്കിലും പല കാരണങ്ങളാൽ കൃത്യസമയത്ത് ലഭിക്കാറില്ല.</p> <p style="text-align: justify; "><strong>കാരണങ്ങൾ</strong><strong> </strong></p> <p style="text-align: justify; ">കുടുംബം തന്നെയാണ് കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾക്ക് പ്രധാനകാരണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങൾ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്കൂൾ സാഹചര്യങ്ങൾ, കൂട്ടുകാർ, ബന്ധുക്കൾ എന്നിങ്ങനെ കാരണങ്ങൾ നിരവധിയുണ്ട്.</p> <p style="text-align: justify; "><strong>ശിക്ഷ എങ്ങനെ</strong><strong> </strong></p> <p style="text-align: justify; ">കുഞ്ഞുങ്ങളെ എപ്പോഴാണ് ശിക്ഷിക്കേണ്ടതെന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം. പലപ്പോഴും അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കുപോലും ആവശ്യമില്ലാതെ മക്കളെയായിരിക്കും തല്ലിത്തീർക്കുക. കുറ്റത്തിനനുസരിച്ചായിരിക്കില്ല പലപ്പോഴും ശിക്ഷ. ചില കുട്ടികൾ ശിക്ഷയെ തുടർന്ന് കൂടുതൽ ആക്രോശിക്കുകയും അതിക്രമം കാണിക്കുകയും ചെയ്യും. അപ്പോൾ രക്ഷിതാക്കൾ ഒന്നുമടിക്കും. ഇങ്ങനെ ചെയ്താൽ ശിക്ഷ ലഭിക്കില്ലെന്ന പാഠമാകും അവന് ലഭിക്കുന്നത്. അതിനാൽ ശിക്ഷ പരമാവധി ഒഴിവാക്കി സ്നേഹപൂർണമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ശ്രമിക്കുക.</p> <p style="text-align: justify; "><strong>പ്രശ്ന ബന്ധങ്ങൾ</strong><strong> </strong></p> <p style="text-align: justify; ">സൂക്ഷിച്ചില്ലെങ്കിൽ അത്യധികം അപകടകരമായ സാഹചര്യങ്ങളിൽ കൂടിയാണ് കുട്ടികൾ കടന്നുപോകുന്നത്. കുട്ടികളെ തെറ്റായരീതിയിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ അവരെ മാനസികമായി തകർത്തേക്കാം. ഇന്ന് ഇങ്ങനെയുള്ള വാർത്തകൾ വർദ്ധിച്ചുവരികയാണ്. ഏതൊക്കെ സാഹചര്യങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കാനും അത്തരമൊരു അനുഭവമുണ്ടായാൽ രക്ഷിതാക്കളുമായി പങ്കുവയ്ക്കാനുള്ള അടുപ്പവും അവർക്കുണ്ടാകണം. വേണ്ടാത്തിടത്ത് നോ എന്നുപറയാനുള്ള ആർജ്ജവമുണ്ടാക്കിയെടുക്കണം.</p> <p style="text-align: justify; "><strong>മുൻകോപികൾ</strong><strong> </strong></p> <p style="text-align: justify; ">ശാന്തസ്വഭാവമുള്ളവരും മുൻകോപക്കാരുമാണ് കൂടുതൽപേരും. ഇതിന്റെ നടുവിലുള്ള സ്വഭാവമായിരിക്കും ബാക്കിയുള്ളവർക്ക്. കോപാകുലരായ കുട്ടികൾ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി എന്ന വൈകല്യമുള്ളവരായിരിക്കാൻ സാദ്ധ്യതയുള്ളവരാണ്. മാതാപിതാക്കളുടെ അനുഭാവപൂർണമായ പെരുമാറ്റവും പരിചരണവും കൊണ്ടുമാത്രമേ ഇവരെ നിയന്ത്രിക്കാൻ കഴിയൂ.</p> <p style="text-align: justify; "><strong>തെറ്റിന്റെ വഴി</strong><strong> </strong></p> <p style="text-align: justify; ">മാതാപിതാക്കളുടെ സ്വഭാവം, പാരമ്പര്യം എന്നിവയും കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കും. കുറ്റവാളികളും മാനസികരോഗികളും മദ്യപാനികളുമായ രക്ഷിതാക്കൾ തെറ്റായ സന്ദേശമായിരിക്കും കുട്ടികൾക്ക് നൽകുന്നത്. മാതാപിതാക്കളുടെ വിഷാദരോഗം, വ്യക്തിത്വവൈകല്യം എന്നിവയും കുട്ടികളുടെ വഴി തെറ്റിക്കും.</p> <p style="text-align: justify; "><strong>സ്കൂൾ സാഹചര്യം</strong><strong> </strong></p> <p style="text-align: justify; ">സ്വഭാവവൈകല്യമുള്ള കുട്ടികൾക്ക് പ്രത്യേകപരിചരണവും ശ്രദ്ധയും ആവശ്യമാണ്. പലപ്പോഴും വഴക്കാളികൾ എന്ന രീതിയിൽ മാത്രമാണ് അവർ പരിഗണിക്കപ്പെടുന്നത്. ഇത്തരം കുട്ടികൾക്ക് കഴിവുകുറയുന്നതോടൊപ്പം മറ്റു കുട്ടികളുമായി ആരോഗ്യപരമായി ഇടപെടാനും കഴിയാതെ വരും. സ്കൂളിലെ പഠനരീതിയും ഇവരെ വിഷമിപ്പിക്കും. അദ്ധ്യാപകരും മാതാപിതാക്കളും തമ്മിലുള്ള ആശയവിനിമയം നന്നായാൽ മാത്രമേ ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികളെ കൈകാര്യം ചെയ്യാൻ കഴിയൂ. കുട്ടി മോശമായി പെരുമാറുമ്പോൾ അതു അദ്ധ്യാപകരുടെ തെറ്റാണെന്ന് വരുത്തിതീർക്കരുത്.</p> <p style="text-align: justify; "><strong>സമൂഹം</strong><strong> </strong></p> <p style="text-align: justify; ">സാമ്പത്തിക പ്രയാസങ്ങൾ, ദാരിദ്ര്യം, ഒറ്റപ്പെട്ടുള്ള ജീവിതാവസ്ഥ എന്നിവയൊക്കെ സ്വഭാവവൈകല്യത്തിന് കാരണമായേക്കാം. പണം മാത്രമാണ് വലുതെന്ന സന്ദേശം സമൂഹത്തിൽ നിന്നും ലഭിക്കുന്ന കുട്ടികൾ ഏതുവിധേനെയും പണമുണ്ടാക്കാൻ ശ്രമിക്കുന്നു. മാതാപിതാക്കളെ ദീർഘകാലമായി പിരിഞ്ഞിരിക്കേണ്ടി വരുന്നതും കൂട്ടുകാരിൽ നിന്നുള്ള അവഗണനയും സ്വഭാവവൈകല്യമായേക്കാം. കൗമാരകാലത്ത് ചീത്ത കൂട്ടുക്കെട്ടുകളിൽപെടുന്നതും മോഷണം, മദ്യപാനം, മയക്കുമരുന്ന് എന്നിങ്ങനെയുള്ള ശീലങ്ങളിലേക്ക് നയിക്കും. ഇങ്ങനെയുള്ള കുട്ടികൾക്ക് സ്വഭാവവൈകല്യപ്രശ്നങ്ങൾ കണ്ടേക്കാം.</p> <p style="text-align: justify; ">കുട്ടികളെ നന്നായി മനസ്സിലാക്കാൻ കഴിയുന്നവർക്ക് മാത്രമേ നല്ല രക്ഷിതാക്കളായി മാറാൻ കഴിയൂ. കുട്ടികളുടെ മനസ്സൊന്നുവാടുമ്പോൾ അത് തിരിച്ചറിയാൻ കഴിയണം. അവർക്കുണ്ടാകുന്ന ഏതുപ്രശ്നങ്ങളും പങ്കിടാനുള്ള അടുപ്പം അച്ഛനോടും അമ്മയോടും വേണം. കുട്ടികളുടെ യഥാർത്ഥപ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട ചികിത്സാരീതികൾ ലഭ്യമാക്കുന്നതിനോ അവർക്ക് ആവശ്യമുള്ള പഠനരീതി നടപ്പിലാക്കുന്നതിനോ ശ്രദ്ധിക്കണം</p> <h3 style="text-align: justify; ">പേടിയെ പേടിക്കണോ?</h3> <p style="text-align: justify; ">മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ഫോബിയ, അഥവാ അകാരണ ഭയം. പേടി എല്ലാവരിലും ഉണ്ട്. മാത്രമല്ല, അത് ഒരു മാനസിക രോഗവുമല്ല. പിന്നെ എന്താണ് ഫോബിയയും ഭയവും തമ്മിൽ ഉള്ള വ്യത്യാസം? ഒരു വസ്തുവിനോടോ വ്യക്തിയോടോ സ്ഥലത്തോടോ സന്ദർഭത്തോടോ ഒരാൾക്ക് തോന്നുന്ന അടിസ്ഥാനരഹിതമായ ഭയമാണ് അകാരണഭീതി അഥവാ ഫോബിയ. അപകടകരമായ അവസ്ഥകളിൽ നിന്നും രക്ഷിക്കുവാനുള്ള ശരീരത്തിന്റെ സ്വാഭാവികപ്രവർത്തനമാണ് ഭയം. എന്നാൽ ഫോബിയ എന്നു വിളിക്കുന്ന അമിതഭയം മൂലം അപകടാവസ്ഥയിൽ ശരീരം തളരുകയും യുക്തിബോധവും സ്ഥലകാലബോധവും നഷ്ടപ്പെടുകയും ചെയ്യും.</p> <p style="text-align: justify; ">സ്വാഭാവിക പ്രവർത്തനമായ ഭയത്തിനു നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ കഴിയും. എന്നാൽ അമിത ഭയമാകട്ടെ നമ്മെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരമായ വസ്തുക്കളോട് പോലും ഭയമുള്ള ഒരാളെ എങ്കിലും നിങ്ങൾ കണ്ടിരിക്കാൻ സാധ്യത ഉണ്ട്. കാരണം, മനുഷ്യരിൽ 25 ശതമാനം ആളുകളിലും എന്തെങ്കിലും തരം ഫോബിയ കാണപ്പെടുന്നു.</p> <p style="text-align: justify; ">പല ഫോബിയകളും നമ്മുടെ വ്യക്തി ജീവിതത്തെയോ സാമൂഹിക ജീവിതത്തെയോ കാര്യമായി ബാധിക്കുന്നവ അല്ല. എന്നാൽ തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെ സാരമായി തന്നെ ബാധിക്കുന്ന ചില ഫോബിയകൾ ഉണ്ട്. വിവാഹം കഴിക്കാൻ ഭയം, പ്രസവഭീതി, വണ്ണം കൂടുമെന്ന ഭയം, പാപിയാണെന്ന ഭയം, പരീക്ഷാഭയം അങ്ങനെ നീളുന്നു ആ നിര.ഫോബിയ എന്താണെന്ന് മനസ്സിലാക്കുന്നതിനോടൊപ്പം തന്നെ അവ തിരിച്ചറിയുവാനും ചികിത്സിക്കുവാനും തയ്യാറാകുവാൻ നമുക്ക് കഴിയണം.</p> <p style="text-align: justify; ">നൂറുകണക്കിനു ഫോബിയകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.ഇവയിൽ ഫോബിയയെ കുറിച്ചുള്ള ഫോബിയ പോലും ഉണ്ടെന്നുള്ളതാണ് ഏറ്റവും കൗതുകകരം. ഫോബിയകൾ സാധാരണയായി അഗോറ ഫോബിയ, സോഷ്യൽ ഫോബിയ, സ്പെസിഫിക് ഫോബിയ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇവയും ഇവയ്ക്കുള്ളിൽ വരുന്ന, വളരെ സാധാരണമായി കാണുന്ന ചില ഫോബിയകളും ഏതൊക്കെ എന്ന് നമുക്ക് പരിചയപ്പെടാം.</p> <p style="text-align: justify; "><strong>1. </strong><strong>അഗോറഫോബിയ(</strong><strong>agoraphobia):</strong> തുറന്ന സ്ഥലത്ത് തനിയെ ഇരിക്കേണ്ടി വരിക, തിരക്കേറിയ ബസ്സിൽ യാത്ര ചെയ്യേണ്ടിവരിക, ആൾക്കൂട്ടത്തിൽ അകപ്പെട്ടുപോവുക മുതലായ സാഹചര്യങ്ങളിൽ അനുഭവപ്പെടുന്ന കഠിനമായ ഉത്കണ്ഠയാണ് അഗോറഫോബിയയുടെ പ്രധാന ലക്ഷണം. എല്ലാവരുടെയും കണ്ണുകൾ തന്നിലാണ് എന്ന തോന്നൽ ഇവരുടെ ഭയം വര്‍ദ്ധിപ്പിക്കുന്നു.</p> <p style="text-align: justify; "><strong>2. </strong><strong>സോഷ്യൽഫോബിയ(</strong><strong>social phobia) :</strong> സ്റ്റേജിൽ കയറി സംസാരിക്കുമ്പോൾ ,ആൾക്കൂട്ടത്തെ അഭിമുഖീകരിക്കുമ്പോൾ മറ്റുള്ളവരുടെ മുൻപിൽ വെച്ച് ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ, മീറ്റിങ്ങുകളിൽ പങ്കെടുക്കുമ്പോൾ അങ്ങിനെ തുടങ്ങി നാലാൾ കൂടുന്നിടത്ത് പോകുന്നതിനും ആളുകളുമായി ഇടപെടുന്നതിനും മറ്റും ഉണ്ടാകുന്ന ഭയമാണ് സോഷ്യൽ ഫോബിയ.</p> <p style="text-align: justify; "><strong>3. </strong><strong>സ്പെസിഫിക് ഫോബിയ(</strong><strong>specific phobia):</strong> ചില പ്രത്യേക വസ്തുക്കളോടോ സ്ഥലത്തോടോ സാഹചര്യങ്ങളോടോ ഉള്ള തീവ്രവവും അകാരണവും ആയ ഭയമാണ് സ്പെസിഫിക് ഫോബിയ.ഇത്തരത്തിലുള്ള തീവ്രഭയം അപ്രതീക്ഷിതമായി കാണുന്ന ഒരു വസ്തുവിനോടോ, ജീവിയോടോ, അകപ്പെടുന്ന സാഹചര്യത്തോടോ ഉണ്ടാകാം. വെള്ളത്തിനോട്, മൃഗങ്ങളോട്, ഉയരത്തിനോട്,എട്ടുകാലിയോട്, ഇഴജന്തുക്കളോട്, ഇടിമിന്നലിനോട്, ഇരുട്ടിനോട്, വിമാനയാത്രയോട്എന്ന് തുടങ്ങി നിസാരമെന്നു മറ്റുള്ളവർക്ക് തോന്നുന്ന പലതിനോടുമാകാം.</p> <p style="text-align: justify; "><strong>4. </strong><strong>ക്ലോസ്ട്രോഫോബിയ(</strong><strong>claustrophobia):</strong> ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതിയാണ് ഇത്. ലിഫ്ടിനുള്ളിൽ നിൽക്കുമ്പോൾ, ഇടുങ്ങിയ ഇടനാഴികളിൽ അകപ്പെടുമ്പോൾ, അടഞ്ഞ മുറിക്കുള്ളിൽ ഒറ്റപ്പെടുമ്പോൾ, ഉണ്ടാകുന്നതാണ് ഇത്തരം ഫോബിയ.താൻ അകപ്പെട്ടു പോകുമെന്നും, രക്ഷപെടുകയില്ലെന്നും, ശ്വാസം മുട്ടുന്നതായും ഒക്കെ അപ്പോൾ തോന്നും.</p> <p style="text-align: justify; "><strong>5. </strong><strong>സൂഫോബിയ(</strong><strong>zoophobia):</strong> ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഫോബിയ ആണ് സൂഫോബിയ. മൃഗങ്ങളോടുള്ള പേടിയാണിത്. സൂഫോബിയ എന്നത് മൃഗങ്ങളോടുള്ള അമിത ഭയത്തിന്റെ പൊതുവായ പേരാണ്. ഒരോ പ്രത്യേക ജന്തുവിനോടുമുള്ള ഭയത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഭാഗത്തിൽ നിരവധി ഫോബിയകളുണ്ട്.</p> <p style="text-align: justify; "><strong>6. </strong><strong>അക്രോഫോബിയ(</strong><strong>acrophobia):</strong> ഉയർന്ന പ്രദേശങ്ങളോടോ ഉയരമുള്ള കെട്ടിടങ്ങളോടോ ഒക്കെയുള്ള തീക്ഷണമായ ഭയമാണിത്. പടിക്കെട്ടുകളിലൂടെയോ കോണിയിലൂടെയോ കയറുമ്പോൾ ഇത്തരക്കാരിൽ അകാരണമായി ഭയമുണ്ടാകും.ഉയരങ്ങളിൽ നിന്ന് താഴേക്കു നോക്കുമ്പോളാണ് ചിലര്‍ക്ക് ഭീതി തോന്നുന്നത്.</p> <p style="text-align: justify; "><strong>7. </strong><strong>ബ്രോണ്ടോഫോബിയ(</strong><strong>brontophobia):</strong> ഇടിവെട്ടിനോടുള്ള അമിതമായ ഭയമാണിത്.ഇടി വെട്ടുമ്പോൾ തനിയെ ഇരിക്കാൻ ഇത്തരക്കാർക്ക് ഭയമായിരിക്കും. കട്ടിലിനടിയിലോ കസേരക്ക് മുകളിലോ ഒക്കെ ആകും അവരുടെ സ്ഥാനം.ഇടിവെട്ടിനോപ്പം മിന്നലിനെയും ഭയമുള്ള അവസ്ഥ അസ്ട്രാഫോബിയ എന്നറിയപ്പെടുന്നു.</p> <p style="text-align: justify; "><strong>8. </strong><strong>എയറോഫോബിയ(</strong><strong>aerophobia):</strong> വിമാനത്തിൽ കയറാനുള്ള പേടിയാണിത്. മോശമായ കാലാവസ്ഥയും മറ്റും മൂലം വിമാന യാത്രയില്‍ മുമ്പുണ്ടായിട്ടുള്ള ദുരനുഭവങ്ങളോ, വാർത്തകളിലും മറ്റും കേട്ട വിമാന ദുരന്തങ്ങളോ, വിമാനത്തില്‍ വെച്ച് സഹയാത്രികനുണ്ടായ ആഘാതമോ ഒക്കെയാവാം ഇത്തരം പേടി രൂപപ്പെടാനുള്ള കാരണം. വിമാനം അപകടത്തിൽ പെടുമോ എന്ന് ഇവർ ഭയപ്പെട്ടുകൊണ്ടിരിക്കും. വിമാനത്തിൽ യാത്ര ചെയ്യേണ്ട പ്രവാസികളായ പലരിലും ഉള്ളതാണ് ഈ അകാരണ ഭയം.</p> <p style="text-align: justify; "><strong>9. </strong><strong>പാരാനോർമൽ ഫോബിയ(</strong><strong>paranormal phobia):</strong> ഭൂത,പ്രേത, പിശാചുകളെയാണ് ഇക്കൂട്ടര്‍ ഭയക്കുന്നത്. ഇരുട്ടും നിശബ്ദതയും ഇവർ ഭയക്കും. തന്നെ എപ്പോൾ വേണമെങ്കിലും ഇവ ആക്രമിക്കും എന്ന ചിന്ത ഇവരെ ആശങ്കപ്പെടുത്തും.</p> <p style="text-align: justify; "><strong>10. </strong><strong>ബ്ലഡ്ഇൻജെക്ഷൻ ഇൻജൂറി ഫോബിയ(</strong><strong>blood injection injury phobia):</strong> രക്തം, പരിക്ക്,കുത്തിവെയ്പ്പ് തുടങ്ങിയവയെ ആണ് ഇക്കൂട്ടർക്ക് പേടി. ചിലർക്ക് മുറിവേൽക്കുന്നത് ആണ് ഭയമെങ്കിൽ, മറ്റു ചിലര്‍ക്ക് ശസ്ത്രക്രിയകളെ ആവും ഭയം. രക്തത്തോടുള്ള ഭയത്തെ ഹീമൊഫൊബിയ എന്നും കുത്തിവെപ്പിനോടുള്ള ഭയത്തെ ട്രിപ്പണോഫോബിയ എന്നും വിളിക്കുന്നു.</p> <p style="text-align: justify; "><strong>11. </strong><strong>മെതിഫോബിയ(</strong><strong>methyphobia):</strong> ഭർത്താവിന് ഫോബിയ ഉണ്ടാകണമെന്ന് ഏതെങ്കിലും ഭാര്യ ആഗ്രഹിക്കുമോ? പക്ഷെ മെതിഫോബിയയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കാം.കാരണം മദ്യത്തോടുള്ള ഭയമാണ് ഇത്.</p> <p style="text-align: justify; ">ഇങ്ങനെയും ഒരു ഭയമോ എന്ന് സംശയിക്കേണ്ട. ഇതിലേറെ വിചിത്രമായ ഫോബിയകൾ ഇനിയും ഉണ്ട്. ഒരു പരിധിയിൽ അധികം ആയാൽ അകാരണ ഭയം ഒരു രോഗാവസ്ഥ തന്നെ ആണ്. ഫോബിയ ഉള്ള വ്യക്തികൾ അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുവാനും മറ്റുള്ളവരിൽ നിന്ന് അവ മറച്ചുപിടിക്കുവാനും ശ്രമിക്കും. ഇത്തരം ശ്രമങ്ങൾ ഒരുപക്ഷേ, അവരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.</p> <p style="text-align: justify; ">ഏതൊക്കെ സാഹചര്യങ്ങളാണ് ഭയമുണ്ടാക്കുന്നതെന്ന് കണ്ടെത്തി അതില്ലാതാക്കാൻ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. ആവശ്യമെങ്കിൽ ഒരു മനശാസ്ത്രവിദഗ്ധന്റെ സഹായം തേടുന്നതിൽ യാതൊരു മടിയും തോന്നേണ്ട കാര്യമില്ല. പലപ്പോഴും ബിഹേവിയർ തെറാപ്പി എന്ന പെരുമാറ്റ ചികിത്സ കൊണ്ട് മാറാവുന്ന പ്രശ്നങ്ങളേ ഉണ്ടാകു. ഭയമുണ്ടാക്കുന്ന വസ്തുക്കളോടും സാഹചര്യങ്ങളോടും ഇടപെടുകയും ക്രമേണ ആ ഭയം തീരെ ഇല്ലാതാക്കുകയുമാണ് വേണ്ടത്. ഇതിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹായവും പിന്തുണയും ആവശ്യമാണ്.</p> <h3 style="text-align: justify; ">വിറ്റാമിൻ ഗുളികകൾ അധികമായാൽ</h3> <p style="text-align: justify; ">കുട്ടികളുടെ വളർച്ചയ്ക്ക്, യുവത്വത്തിന്റെ പ്രസരിപ്പിനു , എല്ലുകളുടെ ബലം വർദ്ധിയ്കകൻ, വന്ധ്യത മാറാൻ , വാർദ്ധക്യകാലത്തെ വെല്ലാൻ ഇതിനൊക്കെ അത്യാന്താപേക്ഷിതമാണ് വിറ്റാമിൻ അഥവാ ജീവകങ്ങൾ . പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ ലഭിയ്ക്കുന്ന വിറ്റാമിനുകൾ നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും തീർത്തും ഗുണപ്രദം . എന്നാൽ ഗുളികരൂപത്തിൽ കിട്ടുന്ന വിറ്റാമിൻ ‘ഡി’യും കാത്സ്യം സപ്ളിമെന്റുകളും നമ്മുടെ വൃക്കകളെ തകരാറിലാക്കും എന്നതാണ് ഏറ്റവും പുതിയ ഗവേഷണഫലം . വിറ്റാമിൻ ‘ബി’യും ‘സി’യും വെള്ളത്തിൽ അലിയുന്നു .മറ്റൊന്ന് വിറ്റാമിൻ ‘ഡി’യാണ് .ഇത് കൊഴുപ്പ് ദ്രാവകത്തിൽ മാത്രമേ അലിയുകയുള്ളൂ..</p> <p style="text-align: justify; ">നമ്മുടെ നാട് ചൂടുള്ള നാടാണ്. അതുകൊണ്ട് അതിരാവിലെയുള്ള ഇളംവെയിലിൽ അര മണിയ്ക്കൂർ നിന്നാൽ തന്നെ ശരീരത്തിന് ആവശ്യമുള്ള വിറ്റാമിൻ ‘ഡി’ ലഭിയ്ക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ പലയിടത്തും തണുപ്പ് അധികമായതിനാൽ സൂര്യപ്രകാശം ലഭിയ്ക്കുന്നില്ല. എന്നതുകൊണ്ടുമാണ് അവിടെയുള്ളവർ അധികമായി വിറ്റാമിൻ ‘ഡി’ ഉപയോഗിയ്ക്കുന്നത് . നമ്മുടെ നാട്ടില അതിന്റെ ആവശ്യമില്ല. അഥവാ അങ്ങനെ ഗുളിക കഴിച്ചാലും അത് അലിയാതെ ഹൃദയം പോലുള്ള സെൻസിറ്റീവ് ആയ ഭാഗങ്ങളിൽ ചെന്ന് അവിടവിടെ തങ്ങിനിൽക്കുന്നു. ഇത് വലിയ അപകടം വരുത്തിവയ്ക്കും . സന്ധിവേദന , മുട്ടുവേദന എന്നിവയ്ക്കൊക്കെ കാരണമായി ഭാവിയ്ക്കും എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.</p> <p style="text-align: justify; ">പൊതുവെ ഉയർന്ന രക്തസമ്മർദ്ദം , പ്രമേഹം, മാനസികമായ തകർച്ച, യഥാക്രമം അല്ലാത്ത ഹൃദയത്തുടിപ്പ് , ഞരമ്പ് രോഗങ്ങൾ , എന്നിവയ്ക്കൊക്കെ വിറ്റാമിൻ ‘ഡി’ കാത്സ്യം ഗുളികകൾ ശുപാർശ ചെയ്യാറുണ്ട്. എനാൽ ചിലര്‍ മരുന്നുകൾ ആവശ്യമില്ലാത്ത സമയത്തുപോലും ഈ ഗുളികകൾ കഴിയ്ക്കുന്നത് രോഗങ്ങൾക്ക് കാരണം ആകുന്നു. വിറ്റാമിൻ ‘ഡി’ മാത്രമല്ല കാത്സ്യത്തിന്റെ അളവ് വർദ്ധിച്ചാലും ആപത്തു തന്നെ.</p> <p style="text-align: justify; ">ആർത്തവം നിലച്ചുപോയ സ്ത്രീകൾക്ക് എല്ലുകളുടെ തേയ്മാനത്തിനുള്ള സാധ്യത ഏറെയാണ് .അതിനെ അതിജീവിയ്ക്കാൻ കാത്സ്യം സപ്ളിമെന്റുകൾ ശുപാർശ ചെയ്യാറുണ്ട്. പ്രത്യേകിച്ച് , പ്രായമായവർക്ക് ഇത് ആവശ്യമാണ്. എന്നാൽ തുടർച്ചയായി ആവശ്യത്തിലധികം കഴിച്ചാൽ രോഗങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ചെന്നൈയിലെ പ്രശസ്ത ഹോർമോണ്‍ , ഡയബറ്റിക് വിദഗ്ദയായ ഡോക്ടർ ഉഷാ ശ്രീറാം പറയുന്നത്. വിറ്റാമിൻ ‘ഡി’യും കാത്സ്യവും സയാമീസ് ഇരട്ടക്കുട്ടികളെപ്പോലെയാണ്. രണ്ട്, മനുഷ്യശരീരത്തിലെ അവയവങ്ങളുടെ ബലത്തിന് അത്യന്താപേക്ഷിതമാണ് . എന്നാൽ ഒരു പരിധിയുണ്ട് എന്നോർക്കുക. ഉദാഹരണത്തിന് , അളവിലധികം ശരീരത്ത് ചെല്ലുന്ന കാത്സ്യം സപ്ളിമെന്റ് മൂത്രസഞ്ചിയിൽ കല്ലുകൾ ആയി മാറി ജീവനെടുക്കും. ഒരുപക്ഷെ ഈ സപ്ളിമെന്റുകൾ കുറഞ്ഞാൽ ഉണ്ടാകുന്നത് ‘ആസ്റ്റിയോ മലേഷ്യ’ എന്ന രോഗമാണ്. ഈ രോഗം കാരണം ശരീരത്തിൽ അമിതമായ വേദനയുണ്ടാകും. ദശകൾ പ്രവർത്തനരഹിതമായും എന്നാൽ ചിലർ അധികമായി ‘ആക്റ്റീവ് വിറ്റാമിൻ ഡി’ കഴിയ്ക്കാറുണ്ട് .ഇത് വലിയ അപകടമാണ് . ഗർഭിണികൾ ഇത്തരം സപ്ളിമെന്റുകൾ കഴിയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതാണ് . എങ്കിലെ തിക്തഫലങ്ങൾ തടയാൻ കഴിയൂ .</p> <h3 style="text-align: justify; ">പ്രമേഹം തെറ്റിക്കും ഹൃദയതാളത്തെ</h3> <p style="text-align: justify; ">പ്രമേഹം ഒരിക്കൽ വന്നാൽ പിന്നെ ജീവിതാവസാനം വരെ പിരിയാത്ത സഹചാരി ആണത് .</p> <p style="text-align: justify; ">പ്രമേഹം പ്രധാനമായി ബാധിക്കുന്ന ഒരു അവയവമാണ് ഹൃദയം. പ്രമേഹം ഹൃദ്രോഗത്തിന് കാരണമാകുന്നു. പ്രമേഹ രോഗികളിൽ മുക്കാൽ ശതമാനം ആളുകളും ഹൃദ്രോഗം കാരണമാണ് മരണം അടയുന്നത്. പ്രമേഹം ഹൃദയാരോഗ്യത്തിലേക്കുള്ള കവാടമാണ്.</p> <p style="text-align: justify; ">ഇത്തരം രോഗികളുടെ ഉപാപചയ പ്രവർത്തനങ്ങൾ ഇൻസുലിന്റെ കുറവ് കാരണം താളം തെറ്റപ്പെടും. രക്തത്തിലെ ഗ്ലൂക്കൊസിന്റെയും കൊഴുപ്പിന്റെയും അളവ് വലിയ തോതിൽ വർദ്ധിക്കുകയും അവ അടിഞ്ഞുകൂടി എൻഡോതീലിയം എന്ന ആന്തരപാളിക്ക് കേടുവരുത്തുകയും ചെയുന്നു . ഇത് രക്തക്കുഴലുകൾക്ക് കട്ടിയേറ്റുകയും അവയുടെ വ്യാസം കുറക്കുകയും ചെയുന്നു. ഇത് കൊറോണറി ധമനികളെ ബാധിക്കുകയും ഹൃദയ പ്രവർത്തനങ്ങൾ തകരാറിൽ ആക്കുകയും ചെയ്യുന്നു . ഈ തടസ്സങ്ങൾ രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടയുകയും ചെയുന്നു. ഇത് ഹൃദയ പേശികളെ തളർത്തുന്നു. കാർഡിയോ മയോപ്പതി എന്ന അവസ്ഥയും ഇത്തരക്കാരിൽ ഉണ്ടാകുന്നു. ഈ രോഗാവസ്ഥ പ്രമേഹം ഹൃദയപേശികൾക്ക് അപചയം ഉണ്ടാക്കി സങ്കോചിക്കാനുള്ള കഴിവ് കുറക്കുന്നു.</p> <p style="text-align: justify; ">ഡയബറ്റിക് കാർഡിയോ മയോപ്പതി എന്ന വേദനാജനകമായ അവസ്ഥ ഹൃദയത്തിന്റെ അറകളിൽ രക്തം കെട്ടി നില്ക്കുന്നതിനു കാരണമാകുന്നു . തുടർന്ന് ശ്വാസംമുട്ടലിലേക്കും നയിക്കുന്നു .</p> <p style="text-align: justify; "><strong>പ്രമേഹവും ഹാർട്ട് അറ്റാക്കും.</strong></p> <p style="text-align: justify; ">ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ നെഞ്ചു വേദന , തളർച്ച തുടങ്ങിയ അവസ്ഥകൾ പതിവാണ് . എന്നാൽ പ്രമേഹ രോഗികളിൽ നെഞ്ചുവേദന അനുഭവപ്പെടുന്നില്ല .<br /> ഇതിനെയാണ് 'സൈലന്റ് അറ്റാക്ക് 'എന്ന് വിളിക്കുന്നത് . പ്രമേഹരോഗികൾക്കു വേദനയില്ലാത്തത് കൊണ്ട് തന്നെ ഇത് മനസിലാകുന്നില്ല . ഗുരുതരമായ അറ്റാക്ക്<br /> മാത്രമാണ് പ്രമേഹരോഗികൾ അറിയുന്നത് . ഇത് കാരണം സമയത്ത് ചികിത്സ ലഭിക്കുന്നില്ല . Autonomous Nervous system – ഹൃദയവും മസ്തിഷ്കവുമായി<br /> ബന്ധപ്പെട്ടു കിടക്കുന്ന ഇവയുടെ തകരാറുകൾ കൊണ്ടാണ് വേദന അറിയാത്തത്.</p> <p style="text-align: justify; ">അതിനാൽ പ്രമേഹത്തിന്റെ നിയന്ത്രണവും വൈദ്യ പരിശോധനയും നിർബന്ധം ആക്കണം.</p> <h3 style="text-align: justify; ">സോഷ്യൽ ഫോബിയ അഥവാ സഭാകമ്പം</h3> <p style="text-align: justify; ">സോഷ്യൽ ഫോബിയ അഥവാ സഭാകമ്പം ഇന്ന് കണ്ടു വരുന്ന ഒരു പ്രധാനപ്രശ്നം തന്നെയാണ് . കഴിവുള്ളവരായിരിക്കും എങ്കിലും ആളുകളെ അഭിമുഖീകരിക്കാൻ മടി, വിറയൽ , ചമ്മൽ . ചില സന്ദർഭങ്ങളിൽ അപമാനത്തിനുപോലും പാത്രമാകേണ്ടി വരുന്നു. പേടിതന്നെയാണ് ഇതിനു കാരണം.</p> <p style="text-align: justify; ">സാങ്കല്പിക കഥകൾ ഉണ്ടാക്കാൻ ഇത്തരക്കാർ മിടുക്കരാണ് . അവിടെത്തന്നെയാണ് ഇവരുടെ പരാജയവും . ആ സാങ്കല്പികകഥയെ കുറിച്ചുള്ള ഓരോ ചിന്തയും അവരിൽ ആശങ്കയും നെഞ്ചിടിപ്പും കൂട്ടും. താൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും തെറ്റിലേയ്ക്ക് ആയിരിയ്ക്കും എന്ന തെറ്റായ ചിന്ത സന്തത സഹചാരിയെന്നോണം ഇവരെ പിന്തുടരും. ഉദാഹരണത്തിന് , ഇവർ ആരോടെങ്കിലും സംസാരത്തിൽ ഏർപ്പെട്ടു എന്നുതന്നെ ഇരിക്കട്ടെ പിന്നീട് ഇവർ ആ സംഭാഷണത്തെ കുറിച്ച് തന്നെ ചിന്തിച്ചു കൊണ്ടിരിയ്ക്കും. സംഭാഷണത്തിൽ തെറ്റ് കടന്നുവന്നോ ,അനാവശ്യ സംഭാഷണം ഉണ്ടായോ എന്നീ കാര്യങ്ങൾ ഇവരെ അലട്ടും. അതുകൊണ്ട് തന്നെ ഇവർ മനപൂർവ്വം ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കിക്കൊണ്ടിരിയ്ക്കും. ഇവർ ഇതൊരു കാര്യത്തെയും മുൻവിധിയോടെ സമീപിക്കുകയാണ് പതിവ് .അതോർത്തു വേവലാതിപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ മനപൂർവ്വം ഒഴിഞ്ഞു മാറും. ഇത് ഇത്തരക്കാരുടെ സ്വഭാവം,പഠിത്തം, ജോലി എന്നിവയെയെല്ലാം പ്രതികൂലമായി ബാധിക്കും. സഭാകമ്പം കൊണ്ടുതന്നെ ഉദ്യോഗസ്ഥർ പദവിയെയും വിദ്യാർഥികൾ നല്ല അവസരങ്ങളെയും കണ്ടില്ലെന്നു നടിക്കും. ചിലർ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപെടും എന്ന തെറ്റായ ധാരണയെ കൂട്ടുപിടിച്ച് മദ്യത്തിൽ അഭയം പ്രാപിക്കും.</p> <p style="text-align: justify; ">ഒരുതവണ നിറഞ്ഞ സദസിൽ അപമാനിതനാകേണ്ടി വന്ന ഒരാൾക്ക് വീണ്ടും ഒരു സദസിനെ നേരിടാൻ ഭയമായിരിക്കും. ഇത്തരത്തിൽ പല കാരണങ്ങൾ കൊണ്ട് ഭയമുണ്ടാകും.<br /> പാരമ്പര്യം, സമൂഹവുമായുള്ള അപരിചിതത്വം എന്നിവ കൊണ്ടും ഇതുണ്ടാകും. പൊതുവെ ഇത്തരക്കാർ ഒതുങ്ങിക്കൂടിയ കഥാപാത്രങ്ങൾ ആയി ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിലേ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട് . അപകർഷതാബോധം, തോൽക്കുമോ എന്ന ഭയം , വിമർശന ഭയം എന്നിവയാണ് ഇതിന്റെ പ്രധാനകാരണങ്ങൾ . ചെറിയ കാര്യങ്ങൾ പോലും ഇവരെ വേട്ടയാടുകയാണ് പതിവ് .</p> <p style="text-align: justify; ">ഇത്തരം വ്യക്തിത്വത്തെ അയാൾ തന്നെ തിരിച്ചറിയുകയും മോചനം തീവ്രമായി ആഗ്രഹിക്കുകയും ചെയ്യും. എന്നാൽ സ്വയരക്ഷ സാധ്യമാകുകയില്ല . ഇത്തരം ആളുകൾ ഒരു കൌണ്‍സിലറെ സമീപിക്കുന്നതാണ് അഭികാമ്യം. പേടിയോടെ സമീപിച്ചിരുന്ന കാര്യങ്ങളിൽ കൂടുതലായി ഇടപെടുക ,അതും സോഷ്യൽ ഫോബിയയെ തുരത്തും. വിരലിൽ<br /> എണ്ണാവുന്നവരിൽ തുടങ്ങി ഒരു വലിയ സദസ്സിലേക്ക് ഇത്തരക്കാരെ നയിക്കുക . ഇത്തരത്തിൽ ഘട്ടംഘട്ടമായി ചികിത്സ തുടങ്ങണം . ചിലർക്ക് മരുന്നുകൾ നിർദ്ദേശിക്കപ്പെടാറുണ്ട്. ബീഹേവിയറൽ തെറാപ്പി ആണ് ഇതിനെതിരെയുള്ള ചികിത്സാരീതി . രോഗിയുടെ പൂർണ്ണമായ സഹകരണവും ആവശ്യമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ ഫോബിയ എന്ന രോഗത്തെ ഭയക്കേണ്ടതില്ല . അത് ജീവിതത്തിന്റെ അവസാനവുമല്ല . നല്ലൊരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ചു മികവുറ്റ അവസരങ്ങളെ നന്നായി ഉപയോഗപ്പെടുത്തി ശോഭന സുന്ദരമായ ഒരു ഭാവിയിലേക്ക് ശുഭപ്രതീക്ഷയോടെ ചുവടുവയ്ക്കുക.</p> <h3 style="text-align: justify; ">ഇപ്പോഴത്തെ പനികൾ എന്തുകൊണ്ട് ഇത്ര കടുത്ത രീതിയിൽ വരുന്നു?</h3> <p style="text-align: justify; ">പണ്ടുകാലത്ത് ഒരു പനിവന്നാൽ ഒരു ചുക്കുകാപ്പി കുടിച്ചു മൂടിപ്പുതച്ചു കിടന്നാൽ ഇരുട്ടി വെളുക്കുമ്പോൾ പനി മാറും. ഇപ്പോൾ ഒരു പനി വന്നാൽ മിനിമം 3 ദിവസം നില്ക്കുന്ന പല പേരുകളിൽ അറിയപ്പെടുന്ന വൈറസ് പനികളായി മാറി. പലതരം മരുന്നുകൾ മാറി മാറി കഴിച്ചു ഒടുവിൽ അതിന്റെ ക്ഷീണം മാറാൻ മൊത്തം ഒരുമാസം പിടിക്കും. കഴിഞ്ഞ 10 വർഷത്തിനകമാണ് പനികൾ ഇത്ര ഭീകര രൂപിയായി മാറിയത്. പലധാരണകളും പ്രചരിക്കുന്നുണ്ടെങ്കിലും ചില പഠനങ്ങൾ വിരൽ ചൂണ്ടുന്നത് പ്രധാനമായും രണ്ടു കാരണങ്ങളിലേക്കാണ്</p> <p style="text-align: justify; ">1. രോഗിയുടെ പ്രതിരോധ ശേഷിയിൽ വന്ന ഗണ്യമായ കുറവ്</p> <p style="text-align: justify; ">2. വൈറസുകളുടെ ജനിതക ഘടനയിൽ വന്ന മാറ്റങ്ങൾ</p> <p style="text-align: justify; ">രോഗികളുടെ പ്രതിരോധ ശേഷി കഴിഞ്ഞ 10 വർഷത്തിനകം ഏതാണ്ട് 15 ശതമാനത്തോളം കുറഞ്ഞു എന്നാണു കണക്കാക്കുന്നത്. ഇതിന്റെ കാരണങ്ങൾ താഴെ പറയുന്നു</p> <p style="text-align: justify; ">a ) വീര്യമുള്ള പുതിയ ജെനറേഷൻ മരുന്നുപയോഗിക്കുക വഴി പ്രതിരോധ ശേഷി കുറയുന്നു. ഒപ്പം ഇതിന്റെ പാർശ്വഫലങ്ങൾ രോഗിയിൽ മാത്രമല്ല അടുത്ത രണ്ടു തലമുറയിൽ വരെ ദൃശ്യമാകുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.</p> <p style="text-align: justify; ">b ) ആഹാരത്തിലെ രാസവസ്തുക്കൾ, കീടനാശിനികൾ, എന്നിവയിലെ പാർശ്വഫലങ്ങൾ മനുഷ്യന്റെ ജനിതക ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നു. നവജാതശിശുക്കളുടെ പ്രതിരോധ ശേഷി കുറയുന്നതിനും ഇതുതന്നെയാണ് കാരണം.</p> <p style="text-align: justify; ">അതുപോലെ വൈറസുകളുടെ ജനിതക ഘടനയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. പുതിയ വൈറസുകളുടെ പ്രഹരശേഷി പലപ്പോഴും രോഗലക്ഷണങ്ങളിലൂടെ മാത്രമേ വെളിവാവുകയുള്ളൂ. (ഉദാഹരണത്തിന് H 1N 1 പനി, ചിക്കുണ്‍ ഗുനിയ). വൈറസുകൾ ആന്റി ബയോട്ടിക്കുകളോട് പ്രതികരിക്കാറില്ല. ബാക്ടീരിയകളും മരുന്നുകളോട് പ്രതിരോധിക്കുന്ന ഭീകരമായ അവസ്ഥയും നമ്മുടെ മുന്നിലുണ്ട്.</p> <p style="text-align: justify; ">രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക മാത്രമേ ഇത്തരം രോഗങ്ങളെ വരും ദിനങ്ങളിൽ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. ലഘുവായ മരുന്നുകൾ , സമ്പൂർണ്ണ വിശ്രമം, ലഘു ഭക്ഷണം തുടങ്ങിയവ രോഗ സമയത്ത് ഉപയോഗിക്കുക.</p> <h3 style="text-align: justify; ">പ്രമേഹം ശത്രുവാണ് വൃക്കകളുടെയും</h3> <p style="text-align: justify; "> </p> <p style="text-align: justify; ">പ്രമേഹം -ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആണിത് . ഇത് ഹൃദയം, വൃക്ക, കണ്ണ് , അങ്ങനെ ഒരു മനുഷ്യന്റെ പ്രധാനപ്പെട്ട എല്ലാ അവയവങ്ങളെയും ബാധിക്കുന്നു.</p> <p style="text-align: justify; ">പ്രമേഹത്തിന്റെ ഗുരുതരാവസ്ഥ വൃക്കകളെയും ബാധിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും പരാജയത്തിലേക്ക് നയിക്കുകയും ചെയുന്നു. വൃക്ക പരാജയപ്പെട്ട എഴുപതു ശതമാനത്തോളം പേരും പ്രമേഹരോഗികൾ ആണ് . ഈ രോഗാവസ്ഥ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും നയിക്കുന്നു. ഇതിനു പുറമേ രോഗിയിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രമേഹം, അതിനുപുറമേ രക്തസമ്മർദ്ദം , കൊഴുപ്പ്… ഇവയെ എല്ലാം തടയേണ്ടതുണ്ട് അതല്ലെങ്കിൽ ഇത് വൃക്കയെ സാരമായി ബാധിക്കും. പരാജയത്തിലേക്ക് നയിക്കുകയും ചെയുന്നു. ഇത് കൃത്യമായി നിയന്ത്രിച്ചില്ല എങ്കിൽ പത്തോ , പതിനഞ്ചോ വർഷങ്ങൾക്കുള്ളിൽ വൃക്ക പരാജയത്തിനു വഴിവക്കും.</p> <p style="text-align: justify; ">മൂത്രത്തിലെ ഒരു പ്രധാന ഘടകമാണ് ആൽബുമിൻ . ഇതിന്റെ അളവിലെ വർദ്ധനവ് വൃക്ക രോഗത്തിന്റെ സൂചനയാണ് . മൈക്രോ ആൽബുമിനൂറിയ എന്നാണു ഈ അവസ്ഥ<br /> അറിയപ്പെടുന്നത് . ഇത് യൂറിൻ ടെസ്റ്റിലൂടെ തിരിച്ചറിയപ്പെടാനാകുന്നു. ഇതിനെ നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ നെഫ്രോട്ടിക് സിൻഡ്രോം എന്ന അവസ്ഥ വന്നു ചേരുന്നു . ശരീരഭാഗങ്ങളിൽ നീരുണ്ടാകുന്നു. ഇതിന്റെ ഗുരുതരാവസ്ഥയുടെ പേരാണ് ഏൻഡ് സ്റ്റേജ് റീനൽ ഡിസീസ് . ഇതിന്റെ പ്രതിവിധിയാണ് ഡയാലിസിസ് . അതുമല്ലെങ്കിൽ വൃക്ക മാറ്റി വക്കേണ്ടതായി വരുന്നു .</p> <p style="text-align: justify; ">ഈയൊരു സാഹചര്യം തീർച്ചയായും അപകടകരമാണ് . ഓരോ വ്യക്തിയും അതിനുവേണ്ട കരുതലുകൾ കാട്ടണം. പ്രമേഹം നിയന്ത്രിക്കണം . ഇടയ്ക്കിടെ പരിശോധനകൾ നടത്തണം . വൃക്കയുടെ ആരോഗ്യത്തിനു വേണ്ടിയാണ് അത്.</p> <h3 style="text-align: justify; ">പഞ്ചസാര , ഒരു വെളുത്ത വിഷം</h3> <p style="text-align: justify; "> </p> <p style="text-align: justify; ">പഞ്ചസാര – കഴിക്കുന്നത് മുതൽ കാവ്യഭാവനക്ക് വരെ ഉതകുന്ന മധുരോത്പന്നം . പഞ്ചസാരക്ക് എല്ലാവരും ഗുഡ് സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. ഇതുവരെ അതിന്റെ ദോഷവശങ്ങളെ പറ്റി ജനങ്ങൾ ബോധവാന്മാർ ആയിട്ടില്ല എന്നത് തന്നെയാണ് സത്യം. ഒന്ന് ചിന്തിച്ചു നോക്കൂ .. എല്ലാത്തിനും രണ്ടു വശങ്ങൾ ഉള്ളതുപോലെ പഞ്ചസാരക്കുമുണ്ട് കുറെ ചീത്ത വശങ്ങൾ .</p> <p style="text-align: justify; ">കേട്ടോളൂ , ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മയക്കു മരുന്നായി പഞ്ചസാര മാറിയിരിയ്ക്കുന്നു . ഷുഗർ ഒരു തരത്തിൽ മറ്റൊരു ബ്രൌണ്‍ ഷുഗർ തന്നെയാണ്. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ അത് നമ്മെ അതിന്റെ അടിമയായി മാറ്റുന്നു. ഒരു ശരാശരി മയക്കു മരുന്നിന്റെ പ്രവർത്തന രീതികൾ തന്നെയാണ് പഞ്ചസാരക്കും ഉള്ളത്. സങ്കീർണ്ണവും ഗുരുതരവുമായ ആരോഗ്യ പ്രശ്നങ്ങൾ ആണ് ഇത് സമ്മാനിക്കുന്നത് .</p> <p style="text-align: justify; ">കരിമ്പിൽ നിന്നാണല്ലോ പഞ്ചസാര ഉണ്ടാക്കുന്നത് . കരിമ്പിൽ ധാതുക്കളും വിറ്റാമിനുകളും അമിനോ ആസിഡുകളും പ്രോട്ടീനുകളും എൻസൈമുകളും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാൽ പഞ്ചസാരയിൽ അന്നജം മാത്രമേ ഉള്ളൂ . അതുകൊണ്ട് തന്നെ പഞ്ചസാര ഒരു രാസവസ്തു തന്നെയാണ് തീർച്ചയായും. അതിനെ കൊക്കൈൻ എന്ന മാരകമായ ഉത്പന്നവുമായി താരതമ്യപ്പെടുത്താവുന്നതാണ് .</p> <p style="text-align: justify; "><strong>പഞ്ചസാര ഒരു ചീത്തക്കുട്ടിയാണ് . .</strong> കുറെയേറെ ചീത്ത സ്വഭാവങ്ങൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കുട്ടി. കൃത്രിമമായി ഉത്പാദിപ്പിക്കപ്പെട്ട പഞ്ചസാര പല്ലിനെ സാരമായി ബാധിക്കുന്നു. എങ്ങനെയെന്നല്ലേ ?അവ പല്ലിന്റെ ഇനാമൽ നശിപ്പിക്കുന്നു . പോടുകൾ ഉണ്ടാക്കുന്നു. പഞ്ചസാരയിൽ കാർബോഹൈഡ്രെറ്റ് അടങ്ങിയിട്ടുണ്ട്. പഞ്ചസാരയുടെ അമിതോപയോഗം ഇത്തരം കാർബോഹൈഡ്രെറ്റിനെ അടിഞ്ഞുകൂടി കൊഴുപ്പായി രൂപാന്തരപെടുത്തി അമിതവണ്ണത്തിലേക്ക് നയിക്കുന്നു.</p> <p style="text-align: justify; "><strong>ഒരു പുതിയ അറിവ്.</strong> അല്‍ഷിമേഴ്സ് രോഗത്തിന് പിന്നിലും പഞ്ചസാരയുടെ 'വെളുത്ത' കരങ്ങൾ ഉണ്ടത്രേ. ഈ രോഗത്തെ കുറിച്ച് നടത്തിയ പഠനങ്ങളിൽ കൃത്രിമ സോഫ്റ്റ് ഡ്രിങ്കുകളിലെ ഷുഗറിന്റെ 'തനിനിറം' വെളിപ്പെട്ടു.</p> <p style="text-align: justify; ">രക്തത്തിൽ പഞ്ചസാര കൂടിയാൽ രക്തത്തിന്റെ കട്ടിയും കൂടുന്നു ഒപ്പം ഇത് ബ്ലഡ് സർക്കുലെഷനെ വിപരീതമായി ബാധിക്കുന്നു.</p> <p style="text-align: justify; ">റിഫൈൻഡ് ഷുഗറിന്റെ അമിതോപയോഗം അസ്ഥിയെ നശിപ്പിക്കുന്നു . ഇത് നിരവധി പഠനങ്ങളാൽ തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ് .</p> <p style="text-align: justify; ">പഞ്ചസാരയെന്ന വെളുത്ത വിഷത്തിന്റെ കറുത്ത മനസ് ലോകത്തിനു മുന്നിൽ പിടിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ അന്തത്തോടെ ആണ് . അപ്പോഴേയ്ക്കും ആപത്കരമായി അത് ലോകത്തെ ബാധിച്ചു കഴിഞ്ഞു.</p> <p style="text-align: justify; ">ഒന്നോർത്തു നോക്കൂ , സോഫ്റ്റ് ഡ്രിങ്കിനും മധുരപലഹാരങ്ങൾക്കും വേണ്ടി ചിലവിടുന്ന പണം നാളെ നമുക്ക് ഡോക്ടറിനു കൊടുക്കേണ്ടി വരരുത്. അതും പഞ്ചസാര കാരണം.</p> <h3 style="text-align: justify; ">ചൂട് വെള്ളത്തിന്റെ ചൂടൻ വിശേഷങ്ങൾ</h3> <p style="text-align: justify; "> </p> <p style="text-align: justify; "> </p> <p style="text-align: justify; ">ചൂട് വെള്ളത്തിലെ കുളി സുഖമുള്ള ഒരു കാര്യമാണല്ലോ . എന്നാൽ ആ സുഖത്തെക്കാൾ ഉപരി ഉന്മേഷദായകമാണത് . ഇത് ശരീരവേദന കുറയ്ക്കും, യാത്രാക്ഷീണം മാറ്റും. സത്യത്തിൽ ഇതൊരു പഴയ ചികിത്സാ രീതിയാണ് – ഹോട്ട് വാട്ടർ തെറാപ്പി.</p> <p style="text-align: justify; "> </p> <p style="text-align: justify; ">ചൂടുകാലത്തും ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. സൂര്യോദയത്തിനു മുന്‍പും ശേഷവും ഇതാകാം . ഈ സമയങ്ങളിൽ താപനില കുറവാണല്ലോ . അപ്പോഴുള്ള തണുത്തവെള്ളത്തിലെ കുളി നമ്മുടെ പ്രതിരോധ ശേഷിയെ തകിടം മറിക്കും. സന്ധ്യകഴിഞ്ഞു തലകുളി ഒഴിവാക്കുക. മുടി ഉണങ്ങാനുള്ള ചൂട് അപ്പോൾ അന്തരീക്ഷത്തിൽ ഇല്ലായിരിയ്ക്കും. മാത്രമല്ല വെള്ളത്തിന്റെ സാമീപ്യം നിലനില്‍ക്കുന്നത് താരനെയും സൈനസൈറ്റിസിനെയും ക്ഷണിച്ചു വരുത്തും.</p> <p style="text-align: justify; ">ശാസ്ത്രമനുസരിച്ച് തലയാണ് ആദ്യം കഴുകേണ്ടത്. തല തോർത്തി കെട്ടിവക്കുക. എന്നിട്ട് ദേഹം കഴുകുക . അല്ലെങ്കിൽ താപനിലാ വ്യത്യാസം ശിരസ്സും ദേഹവും തമ്മിലുണ്ടാകും .അത് തലയെ ബാധിക്കുകയും ചെയ്യും. ഇളം ചൂട് വെള്ളം ആണ് അഭികാമ്യം. ചൂടുവെള്ളം മുടി കൊഴിച്ചിൽ ക്ഷണിച്ചു വരുത്തുന്നതിനാൽ തീരെ ചൂട് കുറഞ്ഞ വെള്ളം വേണം തലകഴുകാൻ ഉപയോഗിക്കേണ്ടത്.</p> <p style="text-align: justify; ">കുഞ്ഞു കുട്ടികൾക്ക് തിളപ്പിച്ച വെള്ളത്തെ ആവശ്യാനുസരണം തണുപ്പിച്ച ശേഷം ഉപയോഗിക്കാവുന്നതാണ് . എന്നാൽ ചൂട് വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത് . പനിക്ക് ശേഷം കുളിക്കുമ്പോൾ ചൂടുവെള്ളം തന്നെയാണ് നല്ലത്.</p> <p style="text-align: justify; ">ബാല്യ വാർദ്ധക്യങ്ങൾക്കു ചൂടുവെള്ളം തന്നെയാണ് മിത്രം. പ്രത്യേകിച്ച് അഞ്ചു വയസിനു താഴെ ഉള്ളവർക്കും വൃദ്ധർക്കും . ജലദോഷം, ശരീരവേദന ഇവക്കു ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. രാത്രി നല്ല ഉറക്കത്തിനു ചൂടുവെള്ളത്തിലെ കുളി ഉപകരിയ്ക്കുമെന്നൊരു വിശ്വാസമുണ്ട്. ഗർഭിണികൾ അമിത ചൂട് ഉപയോഗിക്കരുത്. . എന്നാൽ അവർക്ക് 37ഡിഗ്രീ സെന്റീഗ്രേഡ് ചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് പേശികൾക്ക് അയവു വരുത്താൻ സഹായിക്കും. ചൂടുവെള്ളം കൊണ്ട് ശരീരം വിയർക്കുന്നത് രോഗാണുക്കളെ അകറ്റും. ഇത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയും.</p> <p style="text-align: justify; ">പ്രസവം കഴിഞു പരമാവധി ചൂടുവെള്ളത്തിൽ കുളിക്കണം എന്നൊരു പഴയ വിധിയുണ്ട്. നാല്പാമരത്തൊലിയിട്ടു തിളപ്പിച്ച തിളപ്പിച്ച വെള്ളത്തിൽ കുളി ഒരു ചികിത്സാ രീതിയാണ് . ഇത് കഫത്തിനും വാതത്തിനും നാളത് തന്നെയാണ്. വേപ്പില, തുളസിയില, കൊന്നയുടെ തളിരില എന്നിവ ചേർത്ത് തിളപ്പിച്ച വെള്ളം ആരോഗ്യപ്രദമാണ്. രാമച്ചം, ചന്ദനം , ഇരുവേലി എന്നിവ പിത്തരോഗത്തിനു എതിരെ ഉപയോഗിക്കാം . പ്രസവാനന്തരം കുളിക്ക് പുളിയില, കിരിനൊച്ചിയില , മാതംകൊല്ലിയില , ആവണക്കില , എരുക്ക്, മുരിങ്ങയില എന്നീ ഇലകൾ ഉപയോഗിക്കുന്നു. അതുമല്ലെങ്കിൽ നാല്പാമരത്തിന്റെ പട്ടകൾ (അത്തി , ഇത്തി , പേരാൽ , അരയാൽ ) എന്നിവ ഇട്ടു തലേന്ന് തിളപ്പിച്ച വെള്ളമോ ഉപയോഗിക്കുന്നു. ഇത് ഉപയോഗദിവസം ഒരിക്കൽ കൂടി ചൂടാക്കുകയാണ് പതിവ്.</p> <p style="text-align: justify; ">സ്റ്റീംബാത്ത് , നീരാവി കൊണ്ടൊരു കുളി . ഇത് പനിക്കും കഫക്കെട്ടിനും മാത്രമല്ല, മറിച്ച് മറ്റു ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്കും , ബ്രോങ്കൈറ്റിസ്, വാതം , കുടൽ രോഗങ്ങൾ.. എന്തിനു വൃക്ക രോഗങ്ങൾക്ക് എതിരെ പോലും ഉപയോഗിക്കാം . ത്വക്കിലെ സുഷിരങ്ങളിൽ കൂടി വിഷാംശം പുറത്താക്കപ്പെടുകയും പേശികൾക്ക് അയവു വരികയും ബ്ലഡ് സർക്കുലേഷൻ ത്വരിതപ്പെടുകയും ചെയ്യും. ഇതിലൂടെ ഓക്സിജനും മറ്റു പോഷണങ്ങളും ശരീരത്താകമാനം എത്തുന്നു. അതുകൊണ്ട് തന്നെ സ്റ്റീംബാത്ത് ഒരു നല്ല ചികിത്സാ രീതി തന്നെയാണ്. കുട്ടികൾക്കും വൃദ്ധർക്കും ഇത് ഗുണപ്രദമാണ്.</p> <p style="text-align: justify; ">കൗമാരക്കാർക്കു ഒരു സന്തോഷ വാർത്ത- സൌന്ദര്യ വർദ്ധനവിനും സ്റ്റീം ബാത്ത് ഉപകരിക്കും. വിഷാദം, മറ്റു മാനസിക രോഗങ്ങൾ എന്നിവക്കും സ്റ്റീം ബാത്ത് ഉപയോഗിക്കാം.</p> <h3 style="text-align: justify; ">പ്രകൃതിദത്ത സർവ്വരോഗസംഹാരി – ഉലുവ</h3> <p style="text-align: justify; ">മലയാളി പണ്ട് മുതൽ തന്നെ ഉലുവ തന്റെ ആഹാരത്തിന്റെ ഭാഗമാക്കിയിരുന്നു. പൂർവികർ ഇതിന്റെ ഔഷധ ഗുണങ്ങൾ മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് നിത്യ ജീവിതത്തിൽ ഇതിന്റെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഗ്രന്ഥങ്ങളിൽ കുറിച്ച് വച്ചിട്ടുള്ളത്. 100ഗ്രാം ഉലുവയിൽ ഒരുദിവസം ശരീരത്തിന് വേണ്ടതിന്റെ 65 ശതമാനം ധാതുക്കൾ അടങ്ങിയിട്ടുണ്ട്</p> <p style="text-align: justify; ">ഒരു സ്പൂണ്‍ ഉലുവയിൽ 12 കാലറി ഊർജ്ജം, 1 ഗ്രാം നാരുകൾ, .24 ഗ്രാം കൊഴുപ്പ്, . 85 ഗ്രാം പ്രോട്ടീൻ , 1.24 ഗ്രാം ഇരുമ്പ്, 1 1 ഗ്രാം ഫോസ്ഫറസ് , 28 ഗ്രാം പൊട്ടാസിയം എന്നിവ അടങ്ങിയിട്ടുണ്ട്</p> <p style="text-align: justify; ">ഉലുവ ചേരുന്ന ചില പ്രധാന ഒറ്റമൂലികൾ ഇവിടെ കുറിയ്ക്കുന്നു</p> <p style="text-align: justify; ">1. ഉലുവ നന്നായി അരച്ച് ദേഹത്ത് ലേപനം ചെയ്താൽ ശരീര പുകച്ചിൽ വിട്ടു മാറും</p> <p style="text-align: justify; ">2. ഉലുവ അരച്ചെടുത്ത് മുഖത്ത് ലേപനം ചെയ്തു ഉണങ്ങുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിയാൽ മുഖത്തെ കരിവാളിപ്പ് വിട്ടുമാറും</p> <p style="text-align: justify; ">3. ഉലുവാ ജീരകം എന്നിവ അരച്ചെടുത്ത് തൈരിൽ കലർത്തി കഴിച്ചാൽ വയറുകടി വിട്ടുമാറും</p> <p style="text-align: justify; ">4. ജീരകം, ഉലുവയും പൊടിച്ചു കാപ്പിയിട്ടു കഴിച്ചാൽ അമിത രക്തസമ്മർധം കുറയും</p> <p style="text-align: justify; ">5. ഉലുവാ ചെറുത് കഞ്ഞി വച്ച് കഴിച്ചാൽ മുലപ്പാൽ വര്‍ധിക്കും</p> <p style="text-align: justify; ">6. ഉലുവാ ചേർത്തു കാച്ചിയ എണ്ണ തലയിൽ തേച്ചു കുളിച്ചാൽ മുടി വളരും</p> <p style="text-align: justify; ">7. ഉലുവാ കരുപ്പട്ടി ചേർത്ത് കുറുക്കി കഴിച്ചാൽ അമിത രക്ത സ്രാവം നിയന്ത്രിക്കാം</p> <p style="text-align: justify; ">8. ഉലുവാ, ജീരകം, പനങ്കൽക്കണ്ടും ചേർത്ത് കുറുക്കു കഴിച്ചാൽ മലബന്ധം ഇല്ലാതാക്കാം</p> <p style="text-align: justify; ">9. ഉലുവാ ഒരു രാത്രി വെള്ളത്തിൽ ഇട്ടു വച്ച് രാവിലെ അരച്ച് വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹം കുറയ്ക്കാം.</p> <p style="text-align: justify; ">10. ഉലുവാ അരച്ച് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചു കുറച്ചു കഴിഞ്ഞു കഴുകിക്കളയുക. താരൻ ശമിക്കും</p> <p style="text-align: justify; ">1 1. പനിയുള്ളപ്പോൾ ഉലുവാപ്പൊടി ചേർത്ത് കട്ടൻ ചായ കുടിച്ചാൽ എത്ര വലിയ പനിയും മാറി നില്ക്കും</p> <p style="text-align: justify; ">1 2 ഉലുവാ പൊടിച്ചു കഴിക്കുന്നത് പുരുഷ ലൈംഗീക പ്രശ്നങ്ങൾക്കും ഹെർണിയക്കും നല്ലതാണ്</p> <h3 style="text-align: justify; ">മനസ്സിനും ശരീരത്തിനും സംതൃപ്തി തരുന്ന വാഴപ്പഴം</h3> <p style="text-align: justify; ">ലോകത്താകമാനം ഉപയോഗിക്കുന്ന അതിപുരാതനവും അറിയപ്പെ ടുന്നതുമായ ഫലവര്‍ഗമാണു വാഴപ്പഴം.മറ്റേതൊരു രാജ്യത്തെക്കാളും വാഴപ്പഴത്തിന്റെ ഉല്പാദനത്തില് ഇന്ത്യ മുന്‍പന്തിയില്‍ നില്ക്കുന്നു. വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറ വും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്. സാധാരണക്കാരന് തന്റെ ആഹാരത്തില്‍ ഒരു ദിവസം ഒരു പഴം ഉള്‍പ്പെടുത്താന്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്.നേന്ത്രപ്പഴം, ഞാലിപ്പൂവന്, റോബസ്റ്റ, പാളയംകോടന് (മൈസൂര്‍ പഴം), ചെറുപഴം എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്.പഴങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നതും ഏത്തപ്പഴമാണ്.</p> <p style="text-align: justify; ">നേന്ത്രപ്പഴം (ഏത്തപ്പഴം) മൂന്നുതരം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പുഷ്ടമാണ് (ഗൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ്). ബി കോംപ്ളക്സ് വിറ്റാമിനുകള്‍ നിറഞ്ഞതും ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും കൂടുതലുള്ളതുമാണ്. അതിനാല്‍ തന്നെ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന പഴമാണിത്. രണ്ടുപഴം ഒന്നര മണിക്കൂര്‍ നേരത്തേക്കുള്ള ആയാസകരമായ ജോലിക്കുള്ള ഇന്ധനം പ്രദാനം ചെയ്യുമെന്നു ഗവേഷകര്‍ പറയുന്നു. വെറുതെയാണോ കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ പഴം ഇത്രമാത്രം കഴിക്കുന്നത്?</p> <p style="text-align: justify; "><strong>വാഴപ്പഴത്തില്‍ പ്രകൃതിദത്തമായ മൂന്നു പഞ്ചസാരകളാണുള്ളത്- സൂക്രോസ്</strong><strong>, </strong><strong>ഗൂക്കോസ്</strong><strong>, </strong><strong>ഫ്രക്റ്റോസ് എന്നിവ.</strong></p> <p style="text-align: justify; "><strong>വണ്ണം കുറയ്ക്കുന്നവര്‍ക്ക് ഏത്തപ്പഴം വേണ്ട</strong></p> <p style="text-align: justify; ">ഉയര്‍ന്ന കാലറിയുള്ള ഒരു പഴം ആയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥിരമായി ഏത്തപ്പഴം കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാള്‍ക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം (പുഴുങ്ങിയതോ അല്ലാതെയോ) ഉപയോഗിക്കാവുന്നതാണ്.</p> <p style="text-align: justify; ">എന്നാല്‍ പ്രമേഹരോഗികള്‍ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. കാരണം, അതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി ഉള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ ഇടയാകുന്നു. എന്നാല്‍ തന്നെയും പഞ്ചസാരയുടെ അളവു ക്രമാതീതമായി ഉയര്‍ന്നു കാണാത്ത പ്രമേഹരോഗിക്ക് ഇടയ്ക്ക് ഒരു ഏത്തപ്പഴത്തിന്റെ പകുതി ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ മറ്റു സമയത്തെ ആഹാരം കൂടി നിയന്ത്രിക്കണം.</p> <p style="text-align: justify; "><strong>കൊളസ്ട്രോളും പഴവും</strong></p> <p style="text-align: justify; ">ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോള്‍ ഒട്ടും തന്നെയില്ല. അതിനാല്‍ തന്നെ ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ള ഒരാള്‍ ഏത്തപ്പഴമോ, മറ്റു വാഴപ്പഴമോ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, തീരെ വ്യായാമമില്ലാത്ത കൊളസ്ട്രോള്‍ രോഗികള്‍ ഏത്തപ്പഴം ഒഴിവാക്കുന്ന താണ് നല്ലത്. കാരണം, ഇതില്‍ കൊളസ്ട്രോള്‍ ഇല്ലെങ്കില്‍തന്നെയും ഇതിലെ അന്നജം ശരീരത്തില്‍ കൊഴുപ്പായി മാറ്റപ്പെടാം. ഏത്തപ്പഴത്തിന്റെ മിതമായ ഉപയോഗം ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല.</p> <p style="text-align: justify; "><strong>പ്രമേഹമുള്ളവര്‍ പുഴുങ്ങി കഴിക്കരുത്</strong></p> <p style="text-align: justify; ">പ്രമേഹരോഗികള്‍ ഏത്തപ്പഴം ഉപയോഗിക്കുകയാണെങ്കില്‍ പുഴുങ്ങാത്തതാണ് അഭികാമ്യം. കാരണം, പഴം പുഴുങ്ങുമ്പോള്‍ അവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറെക്കൂടി വേഗത്തില്‍ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര ഉയരുകയും ചെയ്യാം. എന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തില്‍ ലഭിക്കാന്‍ ഇത് ഇടയാക്കും.</p> <p style="text-align: justify; "><strong>വാഴപ്പഴം ദൈനംദിന ആഹാരത്തില്‍</strong></p> <p style="text-align: justify; ">ഏത്തപ്പഴത്തിനു മാത്രമല്ല, റോബസ്റ്റ മുതല്‍ ഞാലിപ്പൂവന് വരെയുള്ള വിവിധ പഴങ്ങളുടെ ഗുണങ്ങള്‍ നിരവധിയാണ്. ഊര്‍ജം നല്‍കുക മാത്രമല്ല അത് ചെയ്യുന്നത്. അത് അസുഖങ്ങളെ മറികടക്കാന്‍ സഹായിക്കാന്‍ വേണ്ട സൂക്ഷ്മപോഷകങ്ങള്‍ നല്‍കുകയും ചെയ്യും.</p> <p style="text-align: justify; "><strong>വിഷമം കുറയ്ക്കാന്‍ പഴം</strong></p> <p style="text-align: justify; ">വിഷമം തോന്നുമ്പോള്‍ പഴം കഴിക്കൂ. വിഷമം കുറയുന്നതു കാണാം. ഈയിടെ നടത്തിയ ഒരു സര്‍വേ പ്രകാരം നിരവധിപേര്‍ക്ക് ഈ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. പഴത്തിലുള്ള ട്രിപ്റ്റോഫാന്‍ എന്ന പ്രോട്ടീനിനെ ശരീരം സെററ്റോണിന് ആക്കി മാറ്റും. ഈ സെററ്റോണിന് ആണ് സന്താപത്തെ സന്തോഷമാക്കി മാറ്റി നമ്മുടെ മൂഡ് നന്നാക്കുന്നത്. മക്കള്‍ ശാന്തസ്വഭാവക്കാരായി പിറക്കാന്‍ തായ്ലന്റില് ഗര്‍ഭിണികള്‍ സ്ഥിരമായി പഴം കഴിക്കാറുണ്ട്.</p> <p style="text-align: justify; ">പഴത്തിലെ ബി6 ഘടകം രക്തത്തിലെ ഗൂക്കോസിന്റെ അളവു ക്രമീകരിച്ചു നമ്മുടെ മൂഡു മെച്ചപ്പെടുത്തും. വിളര്‍ച്ചമാറ്റാനും പഴം സഹായിക്കും. ഇരുമ്പിന്റെ അംശം ധാരാളമുള്ള പഴം രക്തത്തിലെ ഹീമോഗോബിന്റെ ഉല്പാദനം മെച്ചപ്പെടുത്തി വിളര്‍ച്ചക്കെതിരെ പ്രവര്‍ത്തിക്കുന്നു.</p> <p style="text-align: justify; ">രക്തസമ്മര്‍ദം കുറയ്ക്കാനും പഴം വളരെ സഹായകമാണ്. ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഉപ്പിന്റെ അംശം, താരതമ്യേന വളരെ കുറവും. ഇതു കാരണം അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് പഴവ്യവസായികളെ പഴത്തിന്റെ ഈ ഔഷധഗുണം പരസ്യപ്പെടുത്താന്‍ അനുവദിച്ചു. സ്ട്രോക്കു നിയന്ത്രിക്കാനും പഴം നല്ലതാണ്.</p> <p style="text-align: justify; "><strong>ബുദ്ധിശക്തി കൂട്ടും</strong></p> <p style="text-align: justify; ">ഇംഗണ്ടിലെ മിഡില്‍ സെക്സ് സ്കൂളിലെ 200 കുട്ടികള്‍ക്കു പരീക്ഷാ ദിവസങ്ങളില്‍ പ്രാതലിനും ഇടനേരത്തും ഉച്ചയൂണിനും പഴം കൊടുത്തു. അവരുടെ ബുദ്ധിശക്തിയെ പ്രചോദിപ്പിക്കാന്‍. പൊട്ടാസിയം ധാരാളം അടങ്ങിയ വാഴപ്പഴം അവരുടെ ശ്രദ്ധയെയും ജാഗ്രതയെയും വളരെയധികം വര്‍ധിപ്പിച്ചത്രേ.</p> <p style="text-align: justify; "><strong>മലബന്ധം മാറാന്‍</strong></p> <p style="text-align: justify; ">പഴം കഴിച്ചാല്‍ മലബന്ധം ഒഴിവാക്കാം. വയറിളക്കാന്‍ മരുന്നു കഴിക്കേണ്ട. ചെറിയ പാളയം കോടന് പഴമാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഫലം ചെയ്യുന്നത്. രാത്രി അത്താഴത്തിനൊപ്പം രണ്ടു പഴം കഴിച്ചു നോക്കൂ, രാവിലെ ഫലം കാണാം.</p> <p style="text-align: justify; "><strong>ഹാങ്ഓവര്‍ അകറ്റാം</strong></p> <p style="text-align: justify; ">കുടിയന്മാര്‍ക്കുണ്ടാവുന്ന മന്ദത ഒഴിവാക്കാന്‍ പറ്റിയതാണു തേന്‍ ചേര്‍ത്ത ബനാന മില്ക്ഷേക്. പഴം വയറിനെ ശാന്തമാക്കി, തേനിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചാസാരയുടെ അംശം വര്‍ധിപ്പിക്കുന്നു. നഷ്ടപ്പെട്ട ജലാംശത്തെ പാല് പുനസ്ഥാപിക്കുന്നു.</p> <p style="text-align: justify; "><strong>കുടല്‍പുണ്ണ് സുഖമാകാന്‍</strong></p> <p style="text-align: justify; ">കുടല്‍രോഗങ്ങള്‍ വരുമ്പോഴും വാഴപ്പഴം ഉപയോഗിക്കാം. അതിന്റെ മൃദുത്വം കൊണ്ടും മറ്റും അതു വയറിനു വളരെ സുഖമുണ്ടാക്കും.</p> <p style="text-align: justify; "><strong>നെഞ്ചെരിച്ചിലിനും മോണിങ് സിക്നെസിനും</strong></p> <p style="text-align: justify; ">പഴം ഒരു അന്റാസിഡിന്റെ ഫലം ചെയ്യും. ഇനി നെഞ്ചെരിച്ചില്‍ തോന്നുമ്പോള്‍ പഴം കഴിച്ചു നോക്കൂ.</p> <p style="text-align: justify; ">പ്രധാന ആഹാരങ്ങള്‍ക്കിടയിലുള്ള സമയത്തു പഴം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ ആവശ്യമുള്ള അളവ് നിലനിര്‍ത്താം. ഗര്‍ഭിണികളുടെ രാവിലെയുള്ള ഛര്‍ദിക്ക് (മോണിങ് സിക്നസിനും) അതൊരു പരിഹാരമാവും.</p> <p style="text-align: justify; "><strong>കൊതുകു കടിച്ചാല്‍</strong></p> <p style="text-align: justify; ">കൊതുകു കുടിച്ചു തിണര്‍ത്താല്‍ പഴത്തൊലിയുടെ അകവശം കൊണ്ട് അമര്‍ത്തി തടവൂ. വീര്‍പ്പും ചൊറിച്ചിലും വളരെ കുറയും. ഞരമ്പുകള്‍ക്കും പഴം ഗുണം ചെയ്യും. ബി വിറ്റമിനുകള്‍ ധാരാളമുള്ള പഴം നാഡീവ്യൂഹത്തെ സാന്ത്വനിപ്പിക്കുന്നു.</p> <p style="text-align: justify; "><strong>പുകവലി നിര്‍ത്താന്‍</strong></p> <p style="text-align: justify; ">പുകവലി, പുകയില ഉപയോഗം ഇവ നിര്‍ത്താന്‍ പഴം സഹായിക്കും. പഴത്തിലുള്ള ബി6, ബി12 അംശങ്ങള്‍, പൊട്ടാസ്യം, മഗ്നീഷ്യം ഘടകങ്ങള്‍ ഇവ പുകവലി ഉപയോഗം നിര്‍ത്തുന്നതുകൊണ്ടുള്ള അസ്വസ്ഥതകളെ (നിക്കോട്ടിന് വിത് ഡ്രോവല്‍) മറികടക്കാന്‍ സഹായിക്കും.</p> <p style="text-align: justify; "><strong>പിരിമുറുക്കം അകറ്റാന്‍</strong></p> <p style="text-align: justify; ">പഴത്തിലെ പൊട്ടാസിയം ഹൃദയസ്പനന്ദനങ്ങളെ ക്രമീകരിച്ചു പ്രാണവായുവിനെ തലച്ചോറിലേക്കയയ്ക്കുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവിനെയും ക്രമമാക്കുന്നു. സ്ട്രെസ്, അല്ലെങ്കില്‍ ടെന്‍ഷന്‍, വരുമ്പോള്‍ നമ്മുടെ ചയാപചയനിരക്ക് (മെറ്റബോളിക് റേറ്റ്) കൂടും. അപ്പോള്‍ പൊട്ടാസിയം ശേഖരം കുറയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഴപ്പഴം കഴിച്ചു പൊട്ടാസിയത്തെ തിരികെ കൊണ്ടുവരാം.</p> <p style="text-align: justify; "><strong>സ്ട്രോസ് സാധ്യത കുറയും</strong></p> <p style="text-align: justify; ">നിത്യവും പഴം കഴിക്കുന്ന ആളിനു സ്ട്രോസ് വരാനുള്ള സാധ്യത 40 ശതമാനം കുറവാണെന്നു ന്യൂ ഇംഗണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന് പറയുന്നു.</p> <p style="text-align: justify; "><strong>ആപ്പിളിനേക്കാള്‍ മെച്ചം</strong></p> <p style="text-align: justify; ">അപ്പോള്‍ എങ്ങനെ നോക്കിയാലും പഴം പ്രകൃതിയുടെ ഒരു ഉത്തമ ഔഷധമാണ്. ആപ്പിളിനെക്കാള്‍ നാലിരട്ടി പ്രൊട്ടീനും രണ്ടു മടങ്ങു കാര്‍ബോഹൈഡ്രേറ്റും മൂന്നു മടങ്ങു ഫോസ്ഫറസും അഞ്ചിരട്ടി വിറ്റാമിന്‍ എയും ഇരുമ്പും ഇരട്ടി മറ്റു വിറ്റാമിനുകളും മിനറലുകളും വാഴപ്പഴത്തില്‍ ഉണ്ട്. കുരങ്ങന്മാര് എപ്പോഴും ഉത്സാഹത്തിലല്ലേ? കാരണം ഊഹിച്ചു കാണുമല്ലോ. അതെ, അവര്‍ പഴബോജികളാണ്.</p> <p style="text-align: justify; "><strong>പഴങ്ങള്‍ എപ്പോള്‍, എങ്ങനെ കഴിക്കണം?</strong></p> <p style="text-align: justify; ">നമ്മള് പഴം കഴിക്കുന്ന രീതി അത്ര ശാസ്ത്രീയമല്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിഞ്ഞ് ആമാശയത്തില്‍ പിന്നെ അല്പം ഇടമുണ്ടെങ്കില്‍ ഒന്നോ രണ്ടോ പഴങ്ങള്‍ കൂടി തിരുകിക്കയറ്റുന്ന രീതിയിലാണ് മിക്കവരുടേയും പഴം കഴിക്കല്‍.</p> <p style="text-align: justify; ">പഴങ്ങള്‍ ആഹാരത്തിനു ശേഷമല്ല, ആഹാരത്തിനു മുമ്പാണു കഴിക്കേണ്ടത്. വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാല്‍ പഴം നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ നശിപ്പിച്ചു, വളരെയധികം ഊര്‍ജം പ്രദാനം ചെയ്യും.</p> <p style="text-align: justify; ">നിങ്ങള്‍ രണ്ടു കഷണം റൊട്ടി കഴിച്ചതിനുശേഷം ഒരു കഷണം പഴം കഴിക്കുന്നുവെന്നു വയ്ക്കുക. പഴം വേഗം ദഹിക്കുന്നതുകൊണ്ടു നമ്മള് രണ്ടാമതു കഴിച്ച പഴക്കഷണം ആദ്യം ദഹിച്ചു, കുടലുകളില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നു. പക്ഷേ, സാവകാശം മാത്രം ദഹിക്കുന്ന റൊട്ടി പഴത്തിന്റെ വഴിമുടക്കി അവിടെ കിടക്കുന്നുണ്ടാവും. ഇതിനകം കഴിച്ചതെല്ലാം കൂടി പുളിച്ചു അമ്ളമായിത്തീരുന്നു. ഇതിന്റെ ഫലമായി പഴം വയറ്റില്‍ കിടക്കുന്ന ആഹാരപദാര്‍ഥങ്ങളുമായി ബന്ധപ്പെടുമ്പോള്‍ അതെല്ലാം ചീത്തയാകും. അതുകൊണ്ടു പഴം വെറുംവയറ്റില്‍, ആഹാരത്തിനു മുമ്പു കഴിക്കൂ.</p> <p style="text-align: justify; ">ആളുകള്‍ പറയുന്നതു കേട്ടിട്ടില്ലേ- തണ്ണിമത്തന് കഴിച്ചാല്‍ ഏമ്പക്കം നില്‍ക്കില്ല. ഏത്തപ്പഴം കഴിച്ചാല്‍ വയറു വീര്‍ക്കും, പഴം കഴിച്ചാലുടന്‍ ടോയ്ലറ്റില് പോകണം എന്നൊക്കെ. ആഹാരത്തിനു മുമ്പു പഴം കഴിച്ചാല്‍ ഇതൊന്നും സംഭവിക്കില്ല.<br /> അകാലനര, കഷണ്ടി, അകാരണമായ വികാരവിക്ഷോഭങ്ങള്‍, കണ്ണിനു താഴെ കറുത്ത വളയങ്ങള്‍- ഇവയൊന്നുമുണ്ടാകില്ല വെറും വയറ്റില്‍ പഴം കഴിച്ചാല്‍.</p> <p style="text-align: justify; "><strong>അസിഡിറ്റി ഉണ്ടാക്കില്ല</strong></p> <p style="text-align: justify; ">നാരങ്ങാവര്‍ഗത്തില്‍പെട്ട സിട്രസ് പഴങ്ങള്‍ വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കും എന്ന ധാരണ തെറ്റാണ്. പഴങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവ ആല്‍ക്കലൈന്‍ ആവുകയാണെന്നാണു ഗവേഷണങ്ങള്‍ പറയുന്നത്. പക്ഷേ, ഗുരുതരമായ അസിഡിറ്റി പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ ആ പഴങ്ങള്‍ ഒഴിവാക്കാം.</p> <p style="text-align: justify; ">ഉണ്ടാക്കി വച്ചിരിക്കുന്ന ഫ്രൂട്ട് ജ്യൂസ് കഴിക്കരുത്. അപ്പപ്പോള്‍ ഉണ്ടാക്കുന്ന ജ്യൂസ് മാത്രമേ കഴിക്കാവൂ. ചൂടാക്കിയ ജ്യൂസും കഴിക്കരുത്. അവയ്ക്കു സ്വാദു മാത്രമേ കാണൂ. പോഷകാംശം നഷ്ടപ്പെട്ടിരിക്കും. പഴച്ചാറിനെക്കാള്‍ പഴം മുഴുവനായി കഴിക്കാന്‍ നോക്കൂ. പഴത്തിന്റെ നാരുകൂടി ഉള്ളില്‍ ചെല്ലട്ടെ. ഇനി പഴച്ചാറുതന്നെ കഴിച്ചേ പറ്റൂ എന്നാണെങ്കില്‍ അതു സാവകാശം കവിള് കൊണ്ടു കുടിക്കുക. ഉമിനീരു ചാറുമായി കലര്‍ന്ന് ഇറങ്ങട്ടെ. കൂടുതല്‍ ഗുണമുണ്ടാകും.</p> <p style="text-align: justify; "><strong>ശരീരം ശുദ്ധമാക്കാന്‍ പഴം ഉപവാസം</strong></p> <p style="text-align: justify; ">മൂന്നു ദിവസം പഴങ്ങള്‍ മാത്രം കഴിച്ച് ഉപവസിക്കുന്നതു ശരീരത്തെ ശുദ്ധമാക്കാനും വിഷവിമുക്തമാക്കാനും വളരെ പ്രയോജനപ്രദമാണ്. പഴങ്ങള്‍ മാത്രം കഴിക്കുകയും പഴച്ചാറു മാത്രം കുടിക്കുകയും ചെയ്തു മൂന്നു ദിവസം കഴിയുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യവും ഊര്‍ജവും സൌഖ്യവും നിറയുന്നത് അറിയാം.</p> <p style="text-align: justify; ">ഇങ്ങനെ ഉപവസിക്കുമ്പോള്‍ പല സമയത്തു പല പഴങ്ങള്‍ കഴിക്കുക. വല്ലപ്പോഴും പഴങ്ങള്‍ കൂട്ടിക്കലര്‍ത്തിയ സലാഡുമാവാം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍, ഉപവാസം ശീലിച്ചിട്ടില്ലാത്തവര്‍ , കഠിനാധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ തുടങ്ങിയവര്‍ വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഉപവസിക്കാവൂ. ആദ്യമായി ഉപവസിക്കുന്നത് ഒരിക്കലും യാത്രകളിലാവരുത്.</p> <h3 style="text-align: justify; ">ഹൃദ്രോഗം , പ്രമേഹം നിയന്ത്രിയ്ക്കും കാഷ്യൂ നട്ട്</h3> <p style="text-align: justify; "> </p> <p style="text-align: justify; "> </p> <p style="text-align: justify; ">ഹൃദ്രോഗികൾ എന്ന് എണ്ണത്തിൽ പെരുകിക്കൊണ്ടിരിയ്ക്കുന്നു . ഇതിന്റെ പ്രഥമകാരണങ്ങളിൽ ഒന്ന് ജനങ്ങളുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ ആണ് . പാരമ്പര്യവും വർദ്ധിച്ചു വരുന്ന സംഘർഷങ്ങളും ഹൃദ്രോഗത്തിന് മറ്റു കാരണങ്ങൾ ആണെങ്കിലും ഭക്ഷണക്രമത്തിലും വ്യായാമരീതിയിലും മാറ്റങ്ങൾ വരുത്താമെങ്കിൽ ഹൃദയാരോഗ്യം വർദ്ധിപ്പിയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതോരോധം സൃഷ്ടിയ്ക്കാനും കഴിയുന്നു. ഭക്ഷണക്രമത്തിൽ ചില ചിട്ടകളും മര്യാദകളും ശീലിച്ചാൽ ഹൃദ്രോഗികളുടെ എണ്ണം സ്വാഭാവികമായി കുറയും അമിതമാദ്യപാനവും പുകവലിയും വാരിവലിച്ചുള്ള തീറ്റയുമാണ് ഒട്ടുമിക്കപേരിലും ഹൃദ്രോഗം വരാനുള്ള കാരണങ്ങൾ . കലോറി നോക്കാതെയും ശരീരത്തിലെ കൊളസ്ട്രോളിന്റെ അവസ്ഥ പരിശോധിയ്ക്കാതെയും ഭക്ഷണം കഴിയ്ക്കുന്നത് അപകടാവസ്ഥയ്ക്ക് വഴിയൊരുക്കുന്നു..ഹൃദ്രോഗവും ഭക്ഷണവും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഈ വിഷയം ആരോഗ്യപ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പലവേദികളിലും അതിപ്രാധാന്യത്തോടെ വിലയിരുത്തപ്പെടുന്നു .</p> <p style="text-align: justify; "> </p> <p style="text-align: justify; ">അടുത്തകാലത്ത് ബാർസിലോണയിൽ അന്തർദേശീയ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്സ് കൌണ്‍സിൽ ഫൌണ്ടേഷൻ നടത്തിയ സിമ്പോസിയത്തിൽ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. നട്സ് ആൻഡ് കാർഡിയോവാസ്കുലർ ഹെൽത്ത് എന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പോഷകാഹാരവിദഗ്ദർ</p> <p style="text-align: justify; ">— ഈ ചർച്ചയിൽ പങ്കെടുക്കുകയുണ്ടായി. ഹൃദ്രോഗികളുടെ ഭക്ഷണമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഹൃദ്രോഗത്തെ ചെറുക്കുന്നതിൽ കാഷ്യൂ നട്ട് തുടങ്ങിയ അണ്ടിവർഗ്ഗങ്ങൾക്കുള്ള പ്രാധാന്യം ഈ സിമ്പോസിയത്തിൽ വളരെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിയ്ക്കപ്പെടുകയുണ്ടായി .</p> <p style="text-align: justify; ">1. അണ്ടിപ്പരിപ്പ് തുടങ്ങിയവ എത്രയോകാലമായി മനുഷ്യൻ കഴിയ്ക്കുന്ന സമീകൃതാഹാരമാണ്.</p> <p style="text-align: justify; ">2. ഇത് പൂർണ്ണ ഊർജ്ജം പകരുന്നു. കൊഴുപ്പും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും, നാരുകളും (ഫൈബർ ) ,ലവണങ്ങളും, വിഷാംശങ്ങളെ നശിപ്പിയ്ക്കാൻ കഴിയുന്ന ഫൈറ്റോ കെമിക്കൽസും, നീർവീക്കത്തെ പ്രതിരോധിയ്ക്കുന്ന പോഷകങ്ങളും അടങ്ങിയിരിയ്ക്കുന്നു.</p> <p style="text-align: justify; ">3. ഹൃദയത്തിന്റെ പ്രതിരോധശക്തി, ആരോഗ്യം, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ സഹായിക്കാൻ അണ്ടിവർഗ്ഗങ്ങൾക്ക് കഴിയുമെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിയ്ക്കുന്നു.</p> <p style="text-align: justify; ">4. അണ്ടിവർഗ്ഗങ്ങൾ , പ്രത്യേകിച്ചു കശുവണ്ടിപ്പരിപ്പ് ചിട്ടയായി കഴിച്ചാൽ അത് കൊറോണറി ഹാർട്ടറ്റാക്കിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു .</p> <p style="text-align: justify; ">5. ഭക്ഷണത്തിനൊപ്പം അണ്ടിപ്പരിപ്പും മറ്റും ഉൾപ്പെടുത്തിയാൽ ശരീരത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയുന്നതാണ്.</p> <p style="text-align: justify; ">6. ശരീരത്തിലെ ട്രിഗ്ളിസറയിഡിന്റെ തോത് അണ്ടിപ്പരിപ്പ് കഴിച്ചാൽ കുറയുന്നു.</p> <p style="text-align: justify; ">7. ‘ടൈപ്പ് 2 ‘ വിഭാഗത്തിൽ പെട്ട പ്രമേഹമുള്ളവർക്ക് ഇത് കഴിയ്ക്കുന്നത് നല്ലതാണ് .</p> <p style="text-align: justify; ">8. കൊളസ്ട്രോളിന്റെ തോത് നിയന്ത്രിയ്ക്കുക വഴി ഹൃദയാഘാതം നിയന്ത്രിയ്ക്കുക മാത്രമല്ല . ഇൻസുലിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുക , ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കുക , നീർവീഴ്ച നിയന്ത്രിയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങളെയും അണ്ടിപ്പരിപ്പ് സഹായിക്കുന്നു. കൂടാതെ രക്തക്കുഴലുകളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.</p> <p style="text-align: justify; ">9. അണ്ടിവർഗ്ഗങ്ങൾ ഭക്ഷിയ്ക്കുക വഴി ഭാരം വർദ്ധിയ്ക്കില്ലെന്നു പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് . പ്രമേഹരോഗനിയന്ത്രണം ഇല്ലാതാകുമെന്ന ധാരണയും തെറ്റാണ്.</p> <p style="text-align: justify; ">10.ശരാശരി ആരോഗ്യമുള്ളവരും ഹൈപ്പർ കൊളസ്ട്രോൾമിയാ, ടൈപ്പ് 2 പ്രമേഹം എന്നാ അവസ്ഥകൾ ഉള്ളവരും നിത്യവും ഒരുപിടി അണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണകരമാണ്</p> <h3 style="text-align: justify; ">ഭാരം കുറയ്ക്കാൻ</h3> <p style="text-align: justify; "> </p> <p style="text-align: justify; ">ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കാൻ വേണ്ട പരമപ്രധാനമായ കാര്യം ശരീരത്തിലെ ജൈവപരമായ പ്രക്രിയകൾ ത്വരിതപ്പെടുത്തുക എന്നതാണ്. ദഹനപ്രകിയ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് ഇവിടെ വിവക്ഷിയ്ക്കപ്പെടുന്നത് . ജൈവപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ ഫാറ്റ് അടിഞ്ഞുകൂടാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നു . ഫാറ്റ് അടിഞ്ഞുകൂടാതിരിയ്ക്കാൻ പറ്റിയ ചില മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.</p> <p style="text-align: justify; ">ചിട്ടയായ ഭക്ഷണം കഴിയ്ക്കുന്നതിൽ പ്രാധാന്യമുണ്ട് .നമ്മുടെ പേശികൾക്ക് ശക്തികൂട്ടാനും അവ വളരാനും ആവശ്യത്തിനു ഭക്ഷണം ലഭിച്ചെ മതിയാകൂ. പ്രത്യേകിച്ച് ഭാരം കുറയ്ക്കാൻ ശ്രമിയ്ക്കുന്നത് നല്ല രീതിയല്ല.</p> <p style="text-align: justify; ">എണ്ണ അമിതമായി കലർന്നതും മുൻകൂട്ടി തയ്യാറാക്കി വച്ചതുമായ ഭക്ഷണവസ്തുക്കൾ ഉപയോഗിയ്ക്കരുത് .വറുത്തതും പൊരിച്ചതുമായ ഭക്ഷണവസ്തുക്കളും ബേക്കറി സാധനങ്ങളും ഉപേക്ഷിയ്ക്കുക.</p> <p style="text-align: justify; ">മധുരം കലർന്ന ഭക്ഷണവസ്തുക്കളും ഉപേക്ഷിയ്ക്കണം .പഞ്ചസാര വളരെ വേഗം ഫാറ്റായി മാറുന്നു . ഫ്രൂട്ട് ജ്യൂസുകളും ഉപേക്ഷിയ്ക്കുക.</p> <p style="text-align: justify; ">പച്ചക്കറികളും സലാഡുകളും വെജിറ്റബിൾ ഓയിലുകൾ , പഴകാത്ത പഴവർഗ്ഗങ്ങൾ തുടങ്ങിയവ കഴിയ്ക്കാം.</p> <p style="text-align: justify; ">ധാരാളം വെള്ളം കുടിയ്ക്കണം . വെജിറ്റബിൾ ജ്യൂസ് കുടിയ്ക്കുന്നതും ഉത്തമമാണ് .ഇവ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തുകളഞ്ഞു ശരീരത്തെ വിമലീകരിയ്ക്കുന്നു .</p> <p style="text-align: justify; ">കോഴിയിറച്ചി , ആവിയിൽ പാകംചെയ്ത മത്സ്യം തുടങ്ങിയവ ഉപയോഗിയ്ക്കാം . ടൂണാമത്സ്യം ഉത്തമമാണ് .</p> <p style="text-align: justify; ">നിത്യവും മൂന്നുനേരം അമിതമായി ഭക്ഷണം കഴിയ്ക്കുന്നതിനെക്കാൾ നാലോ അഞ്ചോ നേരം മിതമായി ഭക്ഷണം കഴിയ്ക്കുന്നതാണ് നല്ലത്.</p> <p style="text-align: justify; "><strong>വ്യായാമം</strong></p> <p style="text-align: justify; ">നിത്യവും വ്യായാമം ചെയ്യുന്നത് ഏറെ ഗുണം ചെയ്യുന്നു. ഭാരമെടുക്കുന്ന വ്യായാമം ശരീരത്തിന്റെ ജൈവപ്രവർത്തനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഓരോ ഭാരോദ്വഹനവ്യായാമം മൂലവും വ്യക്തിയുടെ ശരീരത്തിന്റെ ജൈവ പ്രവർത്തനം പത്തുമുതൽ ഇരുപതു ശതാമാനം കണ്ടു വർദ്ധിയ്ക്കുന്നു … .</p> <h3 style="text-align: justify; ">വേനൽച്ചൂടിൽ ചർമ്മം രക്ഷിയ്ക്കാം</h3> <p style="text-align: justify; ">ഇതു വേനൽക്കാലം . ചർമ്മരോഗങ്ങളുടെയും കാലം .ഇതാ വേനൽക്കാലത്ത് ചർമ്മത്തെ ബാധിയ്ക്കുന്ന അഞ്ചു പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും.</p> <p style="text-align: justify; "><strong>ചൂടുകുരു.</strong></p> <p style="text-align: justify; ">വിയര്‍പ്പും പൊടിയും അടിഞ്ഞു സ്വേദഗ്രന്ഥികൾ അടയുന്നതാണ് ചൂടുകുരുവിനു കാരണം. സ്വേദ ഗ്രന്ഥികൾ അടയുമ്പോൾ ചർമ്മത്തിന്റെ ഉൾവശം പൊട്ടി ചൂടുകുരുക്കൾ ഉണ്ടാകുന്നു. ചുവപ്പും വെളുപ്പും നിറങ്ങളിൽ ഇവ പ്രത്യക്ഷപ്പെടാം . കൂടുതൽ വിയർക്കുന്നവരിൽ ചൂടുകുരുവുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.</p> <p style="text-align: justify; "><strong>പരിഹാരം</strong></p> <ul style="text-align: justify; "> <li>ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക.</li> <li>ഇളം നിറത്തിലുള്ള കട്ടി കുറഞ്ഞ കൊട്ടാൻ വസ്ത്രങ്ങൾ ധരിയ്ക്കുക.</li> <li>വിയർപ്പു തുടച്ചു കളയുന്നതിനു പകരം അത് ഒപ്പിയെടുക്കുക. ഫാനിനു കീഴിൽ നിന്ന് വിയർപ്പു മാറ്റിയ ശേഷം നനഞ്ഞ ടവ്വൽ കൊണ്ടുവേണം വിയർപ്പൊപ്പാൻ.</li> <li>ചൂടുകുരു തടയുന്ന പൌഡറും കലാമീൻ ലോഷനും ആന്റിഹിസ്റ്റമിൻ കരീമും ഉപയോഗപ്പെടുത്തുക.</li> <li>ദിവസവും തണുത്ത വെള്ളത്തിൽ കുളിയ്ക്കുന്നത് ചൂടുകുരുവിനെ അകറ്റാൻ സഹായിക്കും.</li> </ul> <p style="text-align: justify; "><strong>ചുണങ്ങ്</strong></p> <p style="text-align: justify; ">ചർമ്മത്തിൽ ചെതുമ്പലുകൾ പോലെയുണ്ടാകുന്ന നിറവ്യത്യാസമാണ് ചുണങ്ങ്. വിയർപ്പും അഴുക്കും ചർമ്മത്തിൽ മാലസ്സേറിയ ഫർഫർ എന്നാ പൂപ്പലുണ്ടാക്കുവാനുള്ള സാഹചര്യമൊരുങ്ങുന്നു. ഈ പൂപ്പലാണ് ചുണങ്ങുണ്ടാക്കുന്നത് . പുറത്തും കഴുത്തിലുമാണ് ചുണങ്ങു ആദ്യം കാണുന്നത് .പിന്നീട് മറ്റു ഭാഗങ്ങളിലേയ്ക്കും വ്യാപിയ്ക്കും.</p> <p style="text-align: justify; "><strong>പരിഹാരം</strong></p> <ul style="text-align: justify; "> <li>ശരീരം വൃത്തിയായി സൂക്ഷിയ്ക്കുക.</li> <li>ദിവസവും രണ്ടുനേരം കുളിയ്ക്കണം.</li> <li>ചുണങ്ങുള്ള ഭാഗം വൃത്തിയാക്കിയ ശേഷം ആന്റി ഫംഗൽ ഒയിന്റ്റ്മെന്റ് പുരട്ടുക .</li> </ul> <p style="text-align: justify; "><strong>ഫംഗസ് ബാധ</strong></p> <p style="text-align: justify; ">വിയർപ്പു കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് . ഫംഗസ് ബാധയുണ്ടാകുന്നത് . കക്ഷം , കാൽമടക്ക്, കാലിടുക്ക്, ഇവിടങ്ങളിലുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിൽ ആണ് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണം. ചർമ്മം പൊറ്റയായി ഇളകിത്തുടങ്ങുകയും ചെയ്യും. ഫംഗസ് ബാധ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു പകരാനും ഇടയുണ്ട്.</p> <p style="text-align: justify; "><strong>പരിഹാരം</strong></p> <ul style="text-align: justify; "> <li>ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുക.</li> <li>ഡോക്ടറുടെ നിർദദേശപ്രകാരം ആന്റിഫംഗൽ മരുന്നുകൾ പുരട്ടുന്നത് ഫംഗസ് ബാധ അകറ്റും.</li> </ul> <p style="text-align: justify; "><strong>പുകച്ചിൽ</strong></p> <p style="text-align: justify; ">ചിലർക്കു വേനൽക്കാലങ്ങളിൽ കാൽവിരലുകൾക്കിടയിലും ഉപ്പൂറ്റിയിലും പുകച്ചിൽ ഉണ്ടാകാറുണ്ട് . റിംഗ് വേം അണുബാധയാകാം ഇതിനു കാരണം . ചൂടും ഈർപ്പവുംഅഴുക്കും നിറഞ്ഞ ചുറ്റുപാടുകളിൽ ആണ് അണുബാധ ഉണ്ടാകുന്നത് . ഇതുമൂലം വിരലുകൾക്കിടയിലെ ചർമ്മം ചുവന്നു വരണ്ടിരിയ്ക്കും. .</p> <p style="text-align: justify; "><strong>പരിഹാരം</strong></p> <ul style="text-align: justify; "> <li>പാദങ്ങൾ വൃത്തിയായി സൂക്ഷിയ്ക്കാൻ ശ്രദ്ധിയ്ക്കുക .</li> <li>ഇറുകിയ ചെരുപ്പുകൾ ഒഴിവാക്കുക.</li> <li>രാവിലെയും വൈകുന്നേരവും ബോറോസ് ലായനിയിൽ പത്തു മിനിറ്റ് നേരം കാല്പാദം മുക്കിവയ്ക്കുക.</li> <li>കാലുകൾ കഴുകിയ ശേഷം നന്നായി തുടച്ചു ഈർപ്പം മാറ്റണം .</li> <li>രാത്രിയില വിരലുകൾക്കിടയിൽ പഞ്ഞി വച്ച് കിടക്കുക.</li> </ul> <p style="text-align: justify; "><strong>ശരീര ദുർഗന്ധം</strong></p> <p style="text-align: justify; ">ഓരോരുത്തരുടെയും ശരീര പ്രകൃതം അനുസരിച്ച് വിയർപ്പു ഉണ്ടാകുന്നതിന്റെ അളവ് വ്യത്യാസപ്പെടും . വിയർപ്പു കെട്ടി നില്ക്കുന്ന ശരീര ഭാഗങ്ങളിൽ ബാക്ടീരിയയുടെ പ്രവർത്തനം ഉണ്ടാകുന്നതാണ് ശരീര ദുർഗന്ധത്തിന്റെ കാരണം .</p> <p style="text-align: justify; "><strong>പരിഹാരം</strong></p> <ul style="text-align: justify; "> <li>രാവിലെയും വൈകുന്നേരവും കുളിയ്ക്കുക</li> <li>കുളിയ്ക്കുന്ന വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങാ നീര് കലർത്തുക .</li> <li>ഈർപ്പം ടാവ്വലോ തോർത്തോ ഉപയോഗിച്ച് ഒപ്പിയെടുക്കുക.</li> <li>ബോറിക് പൌഡറും കലർത്തി വിയർപ്പുള്ള ഭാഗങ്ങളിൽ മിതമായി പുരട്ടുക .</li> <li>കക്ഷത്തിലെ രോമങ്ങൾ വാക്സുചെയ്തു കളയണം.</li> </ul> <p style="text-align: justify; "><strong>ശ്രദ്ധിയ്ക്കേണ്ടത്</strong></p> <p style="text-align: justify; ">ചർമ്മത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടിയിരിയ്ക്കും . ബോഡീസ്ക്രബ് ഉപയോഗിച്ച് ഇവ നീക്കം ചെയ്യണം. ആഴ്ചയിൽ മൂന്നു തവണ എങ്കിലും ഇങ്ങനെ ചെയുന്നത് ചർമ്മം കൂടുതൽ മനോഹരമാക്കും.</p> <ul style="text-align: justify; "> <li>ഓറഞ്ച്, പപ്പായ ഇവ കൊണ്ടുള്ള ഫേസ് പായ്ക്ക് ഇടുന്നത് ചർമ്മം തിളക്കം ഉള്ളതാക്കും.</li> <li>വേനൽക്കാലത്ത് കാൽപാദങ്ങൾ പെഡിക്യൂര്‍ ചെയ്യുന്നത് അവയുടെ ആരോഗ്യം നിലനിർത്തും.</li> <li>സ്ക്രാബുപയോഗിച്ചു ആഴ്ചയിൽ രണ്ടു തവണ കാലിലെ മൃത ചർമ്മങ്ങൾ നീക്കണം. ഇതു കാൽ കൂടുതൽ മൃദുലവും മനോഹരവും ആക്കിത്തീർക്കും.</li> <li>സാശാരണ ഉപയോഗിയ്ക്കുന്നതിനെക്കാൾ കടുംനിറമുള്ള നെയിൽ പോളിഷ് ഉപയോഗിയ്ക്കുക.ഇവ നഖങ്ങളെ മാലിന്യങ്ങളിൽ നിന്നും രക്ഷിയ്ക്കും.</li> <li>ശരീരത്തിൽ ചന്ദനം പുരട്ടിയാൽ ചർമ്മം തിളക്കം ഉള്ളതാകുമെന്ന് മാത്രമല്ല ഉന്മേഷവും ലഭിയ്ക്കും.</li> </ul> <h3 style="text-align: justify; ">ചർമ രോഗങ്ങൾ – ഫംഗസ് രോഗങ്ങൾ</h3> <p style="text-align: justify; "> </p> <p style="text-align: justify; ">നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ത്വക്ക് രോഗങ്ങൾ ഫംഗസ് മൂലമാണ് ഉണ്ടാകുന്നത് . പല രീതിയിലാണ് ഇവയുടെ പ്രതിഫലനങ്ങൾ . ഓരോ പ്രത്യേക തരം ഫംഗസ് എന്ന അണുവിനാൽ ഉണ്ടാകുന്നവയാണ് .</p> <p style="text-align: justify; "><strong>കാൻഡിഡയാസിസ്</strong></p> <p style="text-align: justify; ">കാൻഡിഡാ ആൽബിക്കൻസ് എന്നറിയപ്പെടുന്ന ഒരു തരം ഫംഗസ് സാധാരണയായി ആമാശയത്തിലും പക്വാശയത്തിലും കാണപ്പെടുന്നവയാണെങ്കിലും തൊലിപ്പുറത്ത് കാണാറില്ല. എന്നാൽ അധികമായ വിയർപ്പു കൊണ്ട് തൊലിപ്പുറം പുഴുങ്ങിയ രീതിയിൽ ഇരിയ്ക്കുന്ന അവസരങ്ങളിൽ ഇവ പുറം തൊലിയിൽ കടന്നു രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു . കൂടാതെ പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടായിരിയ്ക്കുംപോഴും ഇതിന്റെ പ്രതിഫലനങ്ങൾ തൊലിയിൽ കാണാറുണ്ട്.</p> <p style="text-align: justify; "><strong>സ്റ്റോമറ്റൈറ്റിസ്</strong></p> <p style="text-align: justify; ">വെളുത്ത നിറത്തിൽ പാടപോലെ കവിളുകളുടെ അകവശത്തും നാവിലും കാണപ്പെടുന്ന സ്ഥിതി വിശേഷം ആണിത്. ചില പ്രത്യേക സാഹചര്യങ്ങളിൽ വിശേഷിച്ചും ആന്റി ബയോട്ടിക്സ് ഔഷധങ്ങൾ ധാരാളം കഴിയ്ക്കേണ്ടി വരുന്ന കുട്ടികളിൽ ആണ് ഇത് കൂടുതലായി കാണുക.</p> <p style="text-align: justify; ">ഗർഭിണികളിലും വിശേഷിച്ചു പ്രമേഹമുള്ള സ്ത്രീകളിലും കാൻഡിഡാ ആൽബിക്കൻസ് എന്ന രോഗത്തിന്റെ ലക്ഷണം ആയി കട്ടിയോടു കൂടിയ വെള്ളപോക്കും , ഗുഹ്യഭാഗങ്ങളിൽ ചുവപ്പോട് കൂടിയ തടിപ്പും വേദനയും ചൊറിച്ചിലും അനുഭവപ്പെടാറുണ്ട് . ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണം ആണ് കൈവിരലുകളുടെ അഗ്രഭാഗം പഴുക്കുക. ക്രമേണ നഖം തന്നെ നഷ്ടപ്പെടും . കൈവിരലുകളുടെയും കാൽ വിരലുകളുടെയും ഇട പഴുക്കുക എന്നുള്ളതാണ് ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണം .</p> <p style="text-align: justify; "><strong>വൃത്താകൃതിയിലുള്ള ചൊറി</strong></p> <p style="text-align: justify; ">ഫംഗസ് രോഗങ്ങൾ എന്നാ വകുപ്പിൽ സാധാരണയായി കണ്ടു വരാറുള്ള മറ്റൊരു രോഗമാണ് വൃത്താകൃതിയിലുള്ള ചൊറി(Ring Worm Infections) . ഇവ തൊലിയുടെ ഉപരിതലത്തിലുള്ള കരാറ്റിൻ ലെയറിനെ ആണ് ബാധിയ്ക്കുന്നതെങ്കിലും നഖം, മുടി എന്നിവയേയും ഈ രോഗം ബാധിയ്ക്കാറുണ്ട്. തൊലിപ്പുറത്ത് ഏതു ഭാഗത്തെയും ഈ രോഗം ബാധിയ്ക്കാം എങ്കിലും ചില പ്രത്യേക ഭാഗങ്ങളിൽ വ്യക്തമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു . ശരീരത്തിന്റെ ഉടലിലും മറ്റും കാണപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ ചെറിയ ചൊറിച്ചിലോട് കൂടിയ ഒരടയാളം മാത്രമായിരിയ്ക്കും. ക്രമേണ ഈ അടയാളം വൃത്താകൃതിയിൽ ആകുകയും വലിപ്പമുള്ളതായി തീരുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിന്റെ വലിയൊരു ഭാഗം മുഴുവൻ ഈ രോഗം പകരാൻ ഇടയാകുന്നു.</p> <p style="text-align: justify; "><strong>ടിനിയ ക്രൂറിസ്</strong></p> <p style="text-align: justify; ">തുടയിടുക്കുകളിൽ ഉണ്ടാകുന്ന പ്രത്യേകതകൾ ആണ് ഈ രോഗത്തിന്റെ വേറെ ഒരു പ്രതിഫലനം . വളരെ ചെറുതായി തുടയിടുക്കുകളുടെ അഗ്രഭാഗതായി ആരംഭിയ്ക്കുന്ന പാടുകൾ ക്രമേണ വലുതായി ഒരു അർദ്ധ ചന്ദ്രന്റെ അകൃതിയിലായിത്തീരുന്നു കൂടാതെ മേൽ വിവരിച്ച സ്ഥാനങ്ങളിൽ നിന്നും, പിറകോട് വ്യാപിച്ചു പൃഷ്ഠഭാഗത്തേയ്ക്കും മുൻ ഭാഗത്തായി അടിവയറിന്റെ ഭാഗങ്ങളിലേയ്ക്കും രോഗം വ്യാപിയ്ക്കും.</p> <p style="text-align: justify; ">ഇത് സാധാരണയായി പുരുഷന്മാരെ ആണ് ബാധിയ്ക്കുന്നത് എങ്കിലും സ്ത്രീകളിലും വിരളമായി കാണാറുണ്ട്. ഈ രോഗം ജനനേന്ദ്രിയത്തിന്റെ ഭാഗത്താണ് കാണുന്നത് എന്നത് കൊണ്ട് തന്നെ ഇതിനെയൊരു ഗുഹ്യ രോഗമായിക്കണ്ട് രക്ത പരിശോധന നടത്തുന്നവരും വിരളമല്ല. പ്രത്യേകിച്ചും പരസ്ത്രീ സംഭോഗത്തിനു അവസരം ലഭിച്ച പുരുഷന്മാർ.</p> <p style="text-align: justify; "><strong>ടിനിയ പെഡിസ്</strong></p> <p style="text-align: justify; ">ഫംഗസ് രോഗങ്ങളുടെ പ്രതിഫലനം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകാം എന്ന് പറഞ്ഞുവല്ലോ. ടിനിയ പെഡിസ് എന്നറിയപ്പെടുന്ന പാദങ്ങളിൽ ഉണ്ടാകുന്ന ഈ രോഗം വിരലുകൾക്കിടയിൽ പ്രത്യേകമായും , മറ്റു ഭാഗങ്ങളിലും ഉണ്ടാകാം . ഈ രോഗത്തെ ‘വളം കടി ‘ എന്ന് പറയാറുണ്ടെങ്കിലും ഇതൊരു പ്രത്യേക ത്വക്ക് രോഗമാണ് എന്ന വസ്തുത പലർക്കും അറിയില്ല.</p> <p style="text-align: justify; ">നഖങ്ങളെ ബാധിയ്ക്കുന്ന ടിനിയ എന്ന രോഗത്തിന്റെ പ്രതിഫലനം ഒന്നോ രണ്ടോ നഖങ്ങളിൽ ആയി ആരംഭിയ്ക്കുന്നു . ചിലപ്പോൾ മറ്റു നഖങ്ങളെയും കൂടാതെ കാൽവിരലുകളിലെ നഖങ്ങളെയും ഇത് ബാധിച്ചു എന്ന് വരാം. നഖത്തിൽ അഗ്രഭാഗത്തു വിള്ളൽ ഉണ്ടാകുക, നിറം മാറുക, എന്നിവയെ തുടർന്ന് നഖം മുഴുവൻ നഷ്ടപ്പെട്ടു എന്നും വരാം.</p> <p style="text-align: justify; "><strong>തലയിൽ ഉണ്ടാകുന്ന ഫംഗസ് രോഗം (ടിനിയ കാപിറ്റിസ് )</strong></p> <p style="text-align: justify; ">പാശ്ചാത്യ രാജ്യങ്ങളിൽ ഈ രോഗത്തിന്റെ പ്രതിഫലനം തലയിലെ രോമത്തെ ബാധിയ്ക്കും എന്നുള്ള വസ്തുതയ്ക്ക് വളരെ പ്രാധാന്യം കല്പിയ്ക്കുന്നുണ്ട് എങ്കിലും നമ്മുടെ നാട്ടിൽ ഇതുകൊണ്ടുള്ള രോഗ ലക്ഷണങ്ങൾ വളരെ വിരളം ആയെ കാണാറുള്ളൂ. .</p> <p style="text-align: justify; ">5 വയസിനും 15 വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളിൽ ആണ് ഈ രോഗം സാധാരണയായി കാണുക. ചെതുമ്പലോട് കൂടി തലയുടെ പല ഭാഗങ്ങളിൽ വൃത്താകൃതിയിൽ മുടി കൊഴിയുക. ചിലഭാഗങ്ങളിൽ കൊഴിഞ്ഞുപോയ മുടിയുടെ അറ്റങ്ങൾ കറുത്ത പുള്ളികൾ ആയി വവൃത്താകൃതിയിൽ ഉള്ള പാടുകൾ കാണുക, കൂടാതെ തലയിൽ ചില ഭാഗങ്ങൾ പഴുത്തു വിണ്ടുകീറി നീരൊലിപ്പുണ്ടാകുക എന്നീ പല രീതികളിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നു.</p> <h3 style="text-align: justify; ">സിറോസിസിന്റെ കാരണങ്ങൾ</h3> <p style="text-align: justify; ">കരളിനെ മൊത്തത്തിൽ ബാധിയ്ക്കുകയും കരൾ കോശങ്ങൾ രൂപാന്തരം പ്രാപിച്ചു നാരുപോലെ ആകുകയും തുടർന്ന് കരളിൽ മുഴകളും കുരുക്കളും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സിറോസിസ് . ഇഒതിനെ തുടർന്ന് കരൾ കോശങ്ങൾ നശിപ്പിയ്ക്കപ്പെടുകയും മരിയ്ക്കുകയും ചെയ്യുന്നു. കരളിൽ തഴമ്പുകളും പുതുതായി ഉത്ഭവിച്ച മുഴകളും കരളിന്റെ ഘടനയിൽ തന്നെ മാറ്റം വരുത്തുകയും ചെയ്യുന്നു. എന്നിരുന്നാലും കരൾ നാശത്തിന്റെ എല്ലാ രോഗലക്ഷണങ്ങളും രോഗിയെ പരിശോധിയ്ക്കുന്ന സമയത്ത് കണ്ടു പിടിയ്ക്കാൻ സാധിച്ചു എന്ന് വരില്ല.</p> <p style="text-align: justify; "><strong>സിറോസിസ് എത്ര തരം ?</strong></p> <p style="text-align: justify; ">കരളിന്റെ പുറത്തുള്ള മുഴകളെയും കുരുക്കളെയും ആസ്പദമാക്കി സിറോസിസിനെ മൂന്നായി തരം തിരിയ്ക്കാം.</p> <p style="text-align: justify; "><strong>1. </strong><strong>മൈക്രോ നോഡുലാർ</strong><strong> </strong></p> <p style="text-align: justify; ">ഇതിൽ ഓരോ മുഴയും മൂന്നു മില്ലീമീറ്ററിനേക്കാൾ ചെറുതായിരിയ്ക്കും. മദ്യപാനത്തിന്റെ പരിണിത ഫലമാണ് ഇത്തരം മുഴകൾ .</p> <p style="text-align: justify; "><strong>2. </strong><strong>മാക്രോ നോഡുലാർ</strong></p> <p style="text-align: justify; ">ഇതിൽ മുഴകൾക്കു വളരെ വലിപ്പം ഉണ്ടാകും. -സാധാരണയായി ഒരു സെന്റീമീറ്ററിൽ അധികം. ഇത് വൈറസ് ബി മുഖേനയും വൈറസ് നോണ്‍ എ , നോണ്‍ ബി മുഖേനയും ഉണ്ടാകുന്നു. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ അനന്തര ഫലമായിട്ടാണ് ഇത് ഉണ്ടാകാറുള്ളത്.</p> <p style="text-align: justify; "><strong>3. </strong><strong>മിശ്രിതം</strong><strong> </strong></p> <p style="text-align: justify; ">ഇതിൽ ചെറുതും വലുതും ആയി പല വലിപ്പത്തിലുള്ള മുഴകൾ കാണപ്പെടുന്നു.</p> <p style="text-align: justify; "><strong>സിറോസിസിന്റെ കാരണങ്ങൾ</strong></p> <p style="text-align: justify; "><strong>1. </strong><strong>വൈറൽ ഹെപ്പറ്റൈറ്റിസ്</strong><strong> </strong></p> <p style="text-align: justify; ">ഹെപ്പറ്റൈറ്റിസിനെ തുടർന്നുള്ള സിറോസിസ് എന്നാണ് സാധാരണ ഇത് അറിയപ്പെടുന്നത് . വൈറസ് ബി, വൈറസ് നോണ്‍ എ നോണ്‍ ബിയുടെയും ഹെപ്പറ്റൈറ്റിസിനെ തുടർന്നാണ് ഇവ ഉണ്ടാകുന്നത്.</p> <p style="text-align: justify; "><strong>2. </strong><strong>മദ്യപാനം</strong></p> <p style="text-align: justify; "><strong>3. </strong><strong>ബിലിയറി സിറോസിസ്</strong><strong> </strong></p> <p style="text-align: justify; ">കരളിനകത്തെ പിത്തവാഹിനികൾക്ക് വീക്കവും ചുരുക്കവും ഉണ്ടാകുന്നു. പ്രാഥമിക ബിലിയറി സിറോസിസ് ആയിട്ടോ പൊതു പിത്തവാഹിനിയിലോ അതിന്റെ വലിയ ശാഖകളിൽ തടസം സംഭവിയ്ക്കുന്നത് കൊണ്ടോ ഇതുണ്ടാകാം. ഇത് ഭാരതത്തിൽ വളരെ അപൂർവ്വം ആയിട്ടേ കാണപ്പെടുന്നുള്ളൂ .</p> <p style="text-align: justify; "><strong>4. </strong><strong>മെറ്റബോളിക് രോഗങ്ങൾ</strong></p> <p style="text-align: justify; "><strong>5. </strong><strong>മറ്റു കാരണങ്ങൾ</strong><strong> (</strong><strong>ചില മരുന്നുകൾ )</strong></p> <p style="text-align: justify; ">6. അജ്ഞാത കാരണങ്ങൾ .</p> <p style="text-align: justify; ">മുകളില പറഞ്ഞ ഒരു കാരണവും കൊണ്ടല്ലാതെ വരുന്ന ഒരു വിഭാഗം സിറോസിസ് ഏകദേശം 50% വേറെയുണ്ട്.</p> <h3 style="text-align: justify; ">ഹൃദ്രോഗ ലക്ഷണങ്ങൾ</h3> <p style="text-align: justify; ">ഹൃദ്രോഗം ഉള്ളവരിൽ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.</p> <p style="text-align: justify; ">നെഞ്ചു വേദന, നെഞ്ചിടിപ്പ് , ശ്വാസം മുട്ടൽ , കാലിന്റെ പത്തിയിൽ നീരു വരുക, ചുമ, ബോധക്ഷയം ഉണ്ടാകുക, ചുമച്ചു ചോര തുപ്പുക, ശരീരത്തിന് നീല നിറം ഉണ്ടാകുക, അസാധാരണമായ ക്ഷീണം അനുഭവപ്പെടുക എന്നിവയാണ്.</p> <p style="text-align: justify; ">ഹൃദ്രോഗം കൊണ്ടുള്ള നെഞ്ചുവേദന നെഞ്ചിന്റെ മധ്യഭാഗത്തും ഇടതു വശത്തുമായി അനുഭവപ്പെടും. ഈ വേദന അവിടെ നിന്നും കഴുത്തിലേയ്ക്കും ഇടതു കയ്യിലെയ്ക്കും നെഞ്ചിന്റെ പിറകു വശത്തേയ്ക്കും ചുരുക്കം ചിലപ്പോൾ വലതു കയ്യിലേയ്ക്കോ വ്യാപിയ്ക്കുന്നതായി കാണാം. പലപ്പോഴും രോഗിയ്ക്ക് ഇത് വേദനയായി അനുഭവപ്പെട്ടില്ല എന്ന് വരാം . മറിച്ചു നെഞ്ചിൽ ഒരു ഭാഗത്തായിട്ടോ അല്ലെങ്കിൽ നെഞ്ചിനെ ശക്തിയായി അമർത്തുന്ന മാതിരിയോ അനുഭവപ്പെടാറുണ്ട്. ചില രോഗികൾക്ക് ഈ വേദന വയറിന്റെ മുകൾ ഭാഗത്ത് നിന്നും ആയിരിയ്ക്കും തുടങ്ങുക. ഇതൊടനുബന്ധിച്ചു അവർക്ക് ഒർക്കാനവും ചിലപ്പോൾ ഛർദ്ദിയും ഉണ്ടാകാം. ഈ അവസരത്തിൽ രോഗിയും ചിലപ്പോൾ ഡോക്ടറും ശരിയായ രോഗനിർണ്ണയം നടത്താതെ ഗ്യാസിന്റെ അസുഖമായി കണക്കാകി ചികിത്സിയ്ക്കാറുണ്ട്.</p> <p style="text-align: justify; ">ഹൃദോഗം കൊണ്ടുള്ള വേദന മിക്കപ്പോഴും അതിയായ വിയർപ്പ്, നെഞ്ചിടിപ്പ് , ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി കാണിയ്ക്കാറുണ്ട്. ഹൃദോഗം കൊണ്ടുള്ള ഇത്തരത്തിലുള്ള വേദന മിക്കപ്പോഴും രോഗി മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആണ് ഉണ്ടാകാറുള്ളത് (സ്റ്റേബിൾ ആന്ജൈന ) എന്നാൽ ഈ വേദന രോഗി വിശ്രമിച്ചു കൊണ്ടിരിയ്ക്കുമ്പോഴും ഉണ്ടാകാം. അങ്ങനെ വരുമ്പോൾ അത് കൂടുതൽ സമയം നീണ്ടു നില്ക്കുന്നു. ഇത് അണ് സ്റ്റേബിൾ ആന്ജൈന മയോ കാർഡിയൽ ഇൻഫക്ഷൻ ആയിത്തീരുന്നു.</p> <p style="text-align: justify; ">ഹൃദ്രോഗം കൊണ്ടുള്ള മറ്റൊരു പ്രധാന ലക്ഷണം ആണ് ശ്വാസം മുട്ടൽ. രോഗി വിശ്രമിയ്ക്കുമ്പോൾ ചിലപ്പോൾ ഇതുണ്ടായില്ലെന്ന് വരം. പക്ഷെ ശാരീരികമായി പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ശ്വാസം മുട്ടൽ അനുഭവപ്പെടുകയും പ്രവർത്തി പൂർത്തീകരിയ്ക്കാൻ കഴിയാതെയും വരുന്നു . സാധാരണയിൽ കവിഞ്ഞ ഹൃദയമിടിപ്പ് അനുഭവപ്പെടുന്നത് ഹൃദ്രോഗ ലക്ഷണം ആണ് . പലപ്പോഴും രോഗികൾ ക്രമത്തിലധികമുള്ള ഹൃദയമിടിപ്പിന് വേണ്ടി മാത്രം ഡോക്ടറെ സമീപിയ്ക്കും .ഡോക്ടർ പരിശോധനമൂലം കുറച്ചു പേർക്ക് മാത്രം രോഗം ഉള്ളതായി കണ്ടു പിടിയ്ക്കുന്നു. മറ്റു ചിലരിൽ ഹൃദയത്തിന് വേദന ഉണ്ടാകാതെയും ഈ ലക്ഷണങ്ങൾ കാണാറുണ്ട് .</p> <p style="text-align: justify; ">ശരീരത്തിൽ നീരുണ്ടാകുക എന്നത് മറ്റൊരു ഹൃദ്രോഗ ലക്ഷണം ആണ് . ഹൃദ്രോഗം കൊണ്ട് നീര് വരുമ്പോൾ ആദ്യം കാല്പ്പത്തിയിലാണ് കാണപ്പെടുക. രോഗം കൂടുന്നതിന് അനുസരിച്ചു നീര് ശരീരത്തിന്റെ മുകളിലേയ്ക്ക് വ്യാപിയ്ക്കുന്നു.</p> <p style="text-align: justify; ">പെട്ടന്നുണ്ടാകുന്ന ബോധക്ഷയവും ചുമച്ചു തുപ്പുമ്പോൾ രക്തം കാണുക എന്നതും ചില പ്രത്യേക തരം ഹൃഗത്തിന്റെ ലക്ഷണം ആയി കാണാറുണ്ട്. എന്നാൽ ചില രോഗികൾ മുകളില പറഞ്ഞ യാതൊരു ലക്ഷണങ്ങളും കാണിയ്ക്കാതെ വെറും ശരീര ക്ഷീണം എന്നാ പരാതിയുമായി ഡോക്ടറെ സമീപിയ്ക്കാറുണ്ട്. ഇങ്ങനെയുള്ള ചില രോഗികളിലും ഹൃദ്രോഗം ഉള്ളതായി കണ്ടുവരുന്നു. ജന്മനാൽ ഹൃദ്രോഗം ഉള്ള കുട്ടികളിൽ ശരിയായ ശാരീരിക വളർച്ച ഇല്ലാതെ വരിക, കൂടെക്കൂടെയുള്ള ചുമയും കഫവും ഉണ്ടാകുക, ശരീരത്തിൽ നീല നിറം കാണുക, ബോധക്കേട് വരിക എന്നീ ലക്ഷണങ്ങളും കാണാറുണ്ട്.</p> <p style="text-align: justify; ">വിശപ്പില്ലായ്മ, ശബ്ദവ്യത്യാസം, മൂക്കിൽ നിന്നും രക്തം വരിക, ദഹനക്കുറവ് മുതലായവയും ഹൃദ്രോഗലക്ഷണം ആയി കണക്കാക്കാവുന്നതാണ്.</p> <h3 style="text-align: justify; ">വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതെങ്ങനെ ?</h3> <p style="text-align: justify; "> </p> <p style="text-align: justify; ">സാധാരണമായ ഒരു രോഗമാണിത്. ഇത്തരം കല്ലുകൾ പലകാരണങ്ങൾ കൊണ്ട് ഉണ്ടാകാം .മൂത്രത്തിലുള്ള ചിലയിനം രാസവസ്തുക്കളുടെ സാന്ദ്രത കൂടുന്നത് മൂലമോ മറ്റു കാരണങ്ങളാലോ ക്രിസ്റ്റൽ ആയി രൂപാന്തരപ്പെട്ടു കല്ലുകളായി വളരാൻ ഇടയാകുന്നു. യൂറിക് ആസിഡ് എന്ന രാസവസ്തു ശരീരത്തിൽ ഉത്പാദിപ്പിയ്ക്കപ്പെടുന്നതു മൂലം കല്ലുകൾ ഉണ്ടാകാം. രക്തത്തിൽ യൂറിക് ആസിഡ് മൂലം സന്ധി വീക്കവും ഉണ്ടാകാം . ഇത്തരം കല്ലുകൾ പരമ്പാരാഗതമായി ഉണ്ടാകാനിടയുണ്ട്. ക്രിസ്റ്റയിൻ എന്ന അമിനോ ആസിഡ് മൂത്രത്തിൽ വർദ്ധിയ്ക്കുന്ന അവസ്ഥയിലും കല്ലുകൾ ഉത്പാദിപ്പിയ്ക്കപ്പെടാം. ഇതും പരമ്പാരാഗതമായി തന്നെ കാണാം.</p> <p style="text-align: justify; ">കാത്സ്യം ഫോസ്ഫേറ്റ് കൊണ്ടുള്ള കല്ലുകൾ ആണ് മറ്റൊരിനം. ഏതെങ്കിലും കാരണത്തിൽ രക്തത്തിൽ കാത്സ്യത്തിന്റെ അളവ് വർദ്ധിയ്ക്കുന്നതു മൂലം മൂത്രത്തിലെ കാത്സ്യം വർദ്ധിച്ചു ഇത്തരം കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിലരിൽ ചിലയിനം രോഗാണുക്കൾ വൃക്കകളെ ബാധിയ്ക്കുന്നത് മൂലവും കാത്സ്യം ഫോസ്ഫേറ്റ് കല്ലുകൾ ഉണ്ടാകാം. കാത്സ്യം ഓക്സലൈറ്റ് കൊണ്ടുള്ളതാണ് മറ്റൊരിനം കല്ലുകൾ .ഈയിനം കല്ലുകളും പരമ്പരാഗതമായി കാണപ്പെടുന്നു.</p> <p style="text-align: justify; ">കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നത് മൂലവും ഉഷ്ണമേഖലയിലെ ജീവിതം മൂലവും , സാന്ദ്രത വർദ്ധിയ്ക്കുന്ന മൂത്രം മൂലവും വൃക്കകളിലോ മൂത്രനാളികളിലോ പഴുപ്പുണ്ടാകുന്നത് മൂലവും ദീർഘനാൾ അനങ്ങാതെ കിടക്കുന്ന രോഗങ്ങൾ മൂലമോ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിയ്ക്കും.</p> <p style="text-align: justify; ">കല്ലുകളുടെ എണ്ണം , വലിപ്പം, ആകൃതി എന്നിവ വളരെ വ്യത്യസ്തമാകാം. മാനിന്റെ കൊമ്പിനെ പോലെ ശിഖരങ്ങൾ ഉള്ള കല്ലുകൾ മൂത്രനാളത്തിന്റെ മുകൾ ഭാഗത്തെ ആകൃതിയിൽ തന്നെ ഉണ്ടായി അതിൽത്തന്നെ ഉറച്ചിരിയ്ക്കും. അപ്രകാരം ഉറച്ച വൃക്കകൾക്കുള്ളിലായ കല്ലുകൾ മൂലം നടുവേദന സ്ഥിരമായി അനുഭവപ്പെട്ടു എന്ന് വരാം. ചെറിയ ഇനം കല്ലുകൾ ആകട്ടെ വൃക്കകളിൽ നിന്നും യൂറിത്ര വഴി കീഴോട്ടു ചലിച്ചു മൂത്രതടസം , വേദന , പഴുപ്പ് , രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. മുതുകിൽ നിന്നും നാഭിയുടെ ഭാഗത്തെയ്ക്കുള്ള കടുത്ത വേദന മൂലം രോഗി കിടന്നു പുളയുന്ന സ്ഥിതിവിശേഷം ഈ രോഗത്തിൽ സാധാരണമാണ്. യൂറിത്രയിൽ കല്ല് തടഞ്ഞു നിന്ന് മൂത്ര തടസ്സം ഉണ്ടായി അതിന്റെ പിന്നിലുള്ള മൂത്രനാളി വികസിയ്ക്കുകയും വൃക്കയ്ക്ക് വലുതായി കേടു സംഭവിയ്ക്കുക , പഴുപ്പ് ബാധിയ്ക്കുക എന്നിവയ്ക്ക് വഴി തെളിയ്ക്കും. കല്ലുകൾ മൂത്രാശയത്തിന്റെ ബ്ലാഡറിൽ വന്നു കഴിഞ്ഞാൽ വേദന തത്കാലം അപ്രത്യക്ഷമാകും. വൃക്കയിലോ മൂത്രനാളിയിലോ കല്ലിരിയ്ക്കുന്നത് മൂലം രക്തസമ്മർദ്ദം വർദ്ധിയ്ക്കാൻ ഇടയുണ്ട്.</p> <p style="text-align: justify; "><strong>രോഗനിർണ്ണയം</strong></p> <p style="text-align: justify; ">രോഗലക്ഷണങ്ങൾ മൂലമാണ് രോഗ നിർണ്ണയം സാധാരണ നടത്തുക . എക്സ്റേ പരിശോധനകൾ കൂടുതൽ സഹായകരമായിരിയ്ക്കും. യൂറിക് ആസിഡ് , ക്രിസ്റ്റയിൻ, എന്നിവ മൂലമുള്ള കല്ലുകൾ എക്സ്റേയിൽ കാണണം എന്നില്ല . I.V.P (Intra Venous Pyelography) എന്ന പരിശോധന മൂലമാണ് ഇത്തരം കല്ലുകൾ ഉണ്ടെന്നു മനസിലാക്കുന്നത് .മൂത്രപരിശോധനയിൽ കല്ലുകളുടെ ഭാഗമായ പരലുകളെ കണ്ടാലും അവയെ മനസിലാക്കി രോഗ നിർണ്ണയം നടത്താൻ ഏറെക്കുറെ സാധിയ്ക്കും.</p> <p style="text-align: justify; "><strong>ചികിത്സ</strong></p> <p style="text-align: justify; ">കല്ലുകളുടെ സ്ഥാന വലിപ്പം , സ്വഭാവം എന്നിവയെ അനുസരിച്ചാണ് ചികിത്സ സ്വീകരിയ്ക്കുക. അതോടൊപ്പം വൃക്കകൾക്ക് എത്രമാത്രം കേടു സംഭവിച്ചു എന്ന് മൂത്ര പരിശോധന മൂലവും രക്തത്തിലെ യൂറിയ , ക്രിയാറ്റിനിൻ എന്നിവ തിട്ടപ്പെടുത്തിയും വൃക്കകൾക്ക് പറ്റിയ കേടിന്റെ അളവിനെ വിലയിരുത്തേണ്ടത് ആവശ്യമാണ്. പഴുപ്പ് അഥവാ ഇൻഫക്ഷൻ ബാധിച്ചിട്ടുണ്ടെങ്കിൽ അവ ചികിത്സിച്ചു മാറ്റേണ്ടതാണ് . മൂതക്കുഴലിന്റെ ഏതെങ്കിലും ഭാഗത്ത് തടസ്സം ഉണ്ടങ്കിൽ അതിനെയും മാറ്റണം. വെള്ളം കൂടുതൽ കുടിച്ചാലും കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയും. രക്തത്തിലെ കാത്സ്യത്തിന്റെ അളവ് കൂടുന്നതിന്റെ കാരണവും കണ്ടുപിടിയ്ക്കെണ്ടതുണ്ട്. അതിനു വേണ്ട ചികിത്സയും ചെയ്യണം. കല്ല് വലുതെങ്കിൽ ശസ്ത്രക്രിയ വഴി അതിനെ എടുത്തു കളയേണ്ടതാണ്.</p> <p style="text-align: justify; ">ഓപറേഷൻ കൂടാതെ മരുന്നുകൾ കൊണ്ട് ചിലയിനം കല്ലുകളെ അരിച്ചു കളയാൻ സാധിയ്ക്കും. അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ കൊണ്ട് ശസ്ത്രക്രിയ കൂടാതെ കല്ലുകളെ പൊടിച്ചു കളയാനും സാധിയ്ക്കും.</p> <h3 style="text-align: justify; ">പ്രമേഹ രോഗം എന്തുകൊണ്ട് ഉണ്ടാകുന്നു</h3> <p style="text-align: justify; "> </p> <p style="text-align: justify; ">ഇതൊരു സങ്കീർണ്ണമായ പ്രശ്നം ആണ് . പ്രമേഹ രോഗത്തെ സൂക്ഷ്മമായി പഠിയ്ക്കുന്ന ഒരാൾക്ക് രോഗം പലയിനത്തിൽ ഉള്ളതായി മനസിലാക്കാൻ സാധിയ്ക്കും. ഉദാ: സാധാരണയായി കാണുന്ന 40 വയസിനു മുകളിൽ താരത്യേന വണ്ണം കൂടിയവിരിലാണ് ഒരിനം പ്രമേഹ രോഗം . എന്നാൽ കുട്ടികളിലും ചെറുപ്പക്കാരിലും (20 വയസിനു മുൻപ് ) രോഗം പ്രത്യക്ഷപ്പെടാം.</p> <p style="text-align: justify; ">സ്ത്രീകളിൽ ആകട്ടെ ഗർഭാവസ്ഥയിൽ രോഗം പ്രത്യക്ഷപ്പെട്ടു പ്രസവത്തിനു ഏതാനും ദിവസങ്ങൾക്കു ശേഷം രോഗലക്ഷണങ്ങൾ ഇല്ലാതായി എന്നും വരാം . ഇവർക്ക് പിന്നീട് വർഷങ്ങൾക്കു ശേഷം രോഗം സ്ഥായിയായി ഉണ്ടായി എന്നും വരാം . പാൻക്രിയാസ് ഗ്രന്ഥിയ്ക്ക് നീർവീഴ്ച ഉണ്ടാകുന്നത് മൂലം താത്കാലികമായി പ്രമേഹരോഗം ഉണ്ടാകാം . പാൻക്രിയാസ് ഗ്രന്ഥിയും, കല്ല്, അർബുദം, നീർവീക്കം എന്നിവ മൂലവും ഗ്രന്ഥി മാറ്റപ്പെടുന്നത് കൊണ്ട് ഇൻസുലിന്റെ ഉത്പാദനം കുറഞ്ഞു രോഗം ഉണ്ടാകാം .</p> <p style="text-align: justify; ">ഇൻസുലിന്റെ ഉത്പാദനത്തിനു ദൂഷ്യമായി ഭവിയ്ക്കാവുന്ന ചിലയിനം മരുന്നുകളുടെ ഉപയോഗം മൂലവും ചിലപ്പോൾ രോഗമുണ്ടാകാം .ഇൻസുലിന്റെ പ്രവർത്തന ശൈലിയെ സാരമായി വ്യത്യാസപ്പെടുത്തുന്ന കോർട്ടിസോണ്‍ ഇനത്തിൽപ്പെട്ട മരുന്നുകളുടെ ഉപയോഗം മൂലവും രോഗം ഉണ്ടാകാം.</p> <p style="text-align: justify; ">കോർട്ടിസോണ്‍ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിയ്ക്കപ്പെടുന്ന കുഷിംഗ്സ് സിൻഡ്രോം എന്ന രോഗാവസ്ഥയിൽ പ്രമേഹരോഗം ഒരു ലക്ഷണം ആണ്. ഇൻസുലിന്റെ എതിരാളികൾ ആയി പ്രവർത്തിയ്ക്കുന്ന തൈറോക്സിൻ , അഡ്രിനാലിൻ, ഗ്ലൂക്കോഗോൾ , സൊനട്ടൊസ്റ്റാറ്റിക് എന്നീ ഹോർമോണുകളുടെ അമിതമായ അളവ് മൂലവും പ്രമേഹരോഗം ഉണ്ടായെന്നു വരാം . അസാധാരണ ശാരീരിക മാനസിക സംഘർഷാവസ്ഥയിന്മേൽ മേൽ പറഞ്ഞ ഹോർമോണുകളുടെ അളവ് വര്‍ദ്ധിയ്ക്കുന്നത് മൂലം ഇൻസുലിന്റെ പ്രവർത്തന ശേഷി കുറഞ്ഞു രോഗം ഉണ്ടാകാം .</p> <p style="text-align: justify; ">പിട്ട്യൂട്ടറി ഗ്രന്ഥിയിലെ വളർച്ച ഹോർമോണിനു ഇൻസുലിൻ എതിരായിട്ടുള്ള പ്രവർത്തന ശക്തിയാണ് ഉള്ളത്. അതുകൊണ്ട് ഈ ഹോർമോണ്‍ അമിതമായി ഉത്പാദിപ്പിയ്ക്കപ്പെദുന്ന ജൈജാന്റിസം , അക്രോമെഗാലി എന്നീ രോഗാവസ്ഥകളിലും പ്രമേഹം ഒരു ലക്ഷണം ആണ് . ഗർഭ നിരോധനത്തിന് ഉപയോഗിയ്ക്കുന്നതായ ചില ഗുളികകൾ പ്രമേഹ രോഗ സാധ്യത ഉള്ളവരിൽ രോഗം ഉത്ഭവിയ്ക്കനും കൂട്ടാനും ഇടയാക്കുന്നു.</p> <p style="text-align: justify; ">സർവ്വസാധാരണയായി കാണപ്പെടുന്ന പ്രമേഹരോഗികളിൽ നല്ലൊരു ശതമാനവും ഈ പറഞ്ഞതായ കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പാരമ്പര്യമായാണ് കണ്ടുവരുന്നത്</p> <p style="text-align: justify; ">ചില കുടുംബങ്ങളിൽ പ്രമേഹരോഗം അനേകം അംഗങ്ങളെ ബാധിച്ചതായി കണ്ടുവരാറുണ്ട്. . വണ്ണം ക്കൂടിയ ആളുകളിൽ പ്രമേഹ രോഗത്തിനുള്ള സാധ്യത വളരെ അധികമാണ്. ഒരു പോലെയുള്ള ഇരട്ട സഹോദരങ്ങളിൽ രോഗം ഒരുമിച്ചാണ് കാണുക. സാധാരണ പ്രമേഹ രോഗികളിൽ മൂന്നില ഒരാൾക്ക് എങ്കിലും ഒരു ബന്ധുവിലോ മറ്റൊരു ബന്ധുവിലോ രോഗം ഉള്ളതായി കാണാറുണ്ട്. സ്ത്രീകൾ കൂടുതൽ തവണ പ്രസവിയ്ക്കുന്തോറും രോഗസാധ്യത വർദ്ധിയ്ക്കാറാണുള്ളത് .വണ്ണം കൂടിയ ആളുകളിൽ പാരമ്പര്യമായി പ്രമേഹരോഗ സാധ്യത ഉണ്ടെങ്കിൽ രോഗസാധ്യതയും കൂടുന്നു.</p> <h3 style="text-align: justify; ">കുട്ടികൾക്കുണ്ടാകുന്ന വയറിളക്കരോഗങ്ങൾ</h3> <p style="text-align: justify; ">നമ്മുടെ നാട്ടിലെ കുട്ടികളുടെ ആരോഗ്യം നശിപ്പിയ്ക്കുന്ന ഒന്നാണ് വയറിളക്കം. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഓരോ 6 സെക്കന്റിലും ഒരു ശിശു വീതം വയറിളക്കത്തിന്റെ ഫലമായി മരിയ്ക്കുന്നു. വയറിളക്ക രോഗങ്ങളെ നിയന്ത്രിയ്ക്കാൻ സാധിച്ചാൽ ശിശു മരണ നിരക്ക് ഏതാണ്ട് പകുതിയായി കുറയുമെന്നാണ് കണക്കു.</p> <p style="text-align: justify; ">പതിവിലധികം അയഞ്ഞു കൂടുതൽ അളവിൽ കൂടുതൽ പ്രാവശ്യം മലവിസർജ്ജനം ഉണ്ടാകുന്നതിനെയാണ് വയറിളക്കം എന്ന് പറയുന്നത്. ഇതോടൊപ്പം ഛർദ്ദിയും സാധാരണമാണ്. അതുമൂലം ജീവന്റെ നിലനില്പിന് അനിവാര്യമായ ജലാംശവും പല ധാതുക്കളും ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്നു. ഇതിനെ ഡിഹൈഡ്രെഷൻ (നിർജ്ജലീകരനം )എന്ന് പറയുന്നു. ഇത് മൂർദ്ധന്യത്തിൽ എത്തിയാൽ മരണം സംഭവിയ്ക്കുന്നു. ഒരു വയസിനു താഴെയുള്ള കുട്ടികളിൽ ഇത് വളരെ വേഗം ഉടലെടുക്കുന്നു.</p> <p style="text-align: justify; ">വയറിളക്കം മറ്റൊരു തരത്തിലും കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിയ്ക്കുന്നു. വയറിളക്കം ഉള്ള കുട്ടികൾക്ക് വളരെ നേർപ്പിച്ച ദ്രാവകം മാത്രം അപര്യാപ്തമായ അളവിൽ കൊടുക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ ഉണ്ട്. ഈ ഭക്ഷണരീതി പ്രത്യേകിച്ചും വയറിളക്കം ഉള്ള സമയത്ത് തുടരുമ്പോൾ പോഷകങ്ങളുടെ ന്യൂനതയ്ക്ക് കാരണമാകുന്നു. അത് കാരണം കുട്ടികളുടെ വളർച്ച മുരടിയ്ക്കുകയും പ്രതിരോധ ശക്തി കുറയുകയും മറ്റു സാംക്രമിക രോഗങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നു.</p> <p style="text-align: justify; ">വയറിളക്ക രോഗത്തിനുള്ള പ്രധാന കാരണം അടിസ്ഥാനപരമായി പല തരത്തിലുള്ള രോഗാണുക്കൾ ആണ്. വൈറസ്, ബാക്റ്റീരിയ എന്നീ വിഭാഗത്തിൽ പെട്ടവ ഭക്ഷണ പാനീയങ്ങൾ വഴിയോ , മലിനമായ കൈകൾ വഴിയോ കുടലിൽ പ്രവേശിയ്ക്കുന്നതിന്റെ ഫലമായി ആണ് രോഗം ഉണ്ടാകുന്നത് .</p> <p style="text-align: justify; ">വയറിളക്കം തടയാൻ സുഗമവും ലഘുവുമായ മാർഗ്ഗം ശുചിത്വ പരിപാലനം ആണ്. ശുചിത്വമായ പരിസരവും ജീവിത രീതിയും രോഗാണുക്കളെ അകറ്റുന്നതിന് സഹായിക്കുന്നു.</p> <p style="text-align: justify; ">വയറിളക്കം ഉള്ളവരുടെ മലവിസർജ്ജനത്തിൽ രോഗാണുക്കൾ ധാരാളമുണ്ട്. ഈ രോഗാണുക്കൾ മണ്ണിൽ കലരുവാനോ വെള്ളത്തിൽക്കൂടി എത്തിച്ചേരുവാനോ ഈച്ച വഴി ഭക്ഷണപദാർത്ഥത്തത്തിലെയ്ക്ക് പകരുവാനോ ഇടവരാതിരിയ്ക്കുവാൻ മലവിസർജ്ജനം കക്കൂസിൽ തന്നെ നടത്തേണ്ടത് അത്യാവശ്യമാണ്. ഈച്ചയെ നിർമ്മാർജ്ജനം ചെയ്യുക, പരിസരം ശുചിയാക്കുക മുതലായവ ആവശ്യമാണ്. മണ്ണിൽ കളിയ്ക്കുന്ന കുട്ടികളുടെ കൈകളിൽ ധാരാളം രോഗാണുക്കൾ ഉണ്ട്. കൈ കഴുകുക, നഖം വെട്ടുക , നഖം കടിയ്ക്കാതിരിയ്ക്കുക എന്നീ കാര്യങ്ങൾ ശീലിപ്പിയ്ക്കുക. കുടിയ്ക്കുന്ന ജലവും കഴിയ്ക്കുന്ന ഭക്ഷണവും രോഗാണു രഹിതം ആയിരിയ്ക്കണം. തിളപ്പിച്ചു ആറ്റി വൃത്തിയുള്ള പാത്രത്തിൽ അടച്ചു വയ്ക്കണം ഭക്ഷണം , ചെറു ചൂടോടെ കഴിയ്ക്കുന്നത് നന്ന്. പാകം ചെയ്ത ഭക്ഷണം അടച്ചു സൂക്ഷിച്ചാൽ അണുവഹിനികൾ ആയ പൊടി, ഈച്ച എന്നിവയെ അകറ്റി നിർത്താൻ സാധിയ്ക്കും.</p> <p style="text-align: justify; ">വയറിളക്കം ഉണ്ടായാൽ കൃത്യ സമയത്ത് തന്നെ ചികിത്സ നൽകണം. വയറിളക്ക രോഗങ്ങളുടെ ചികിത്സ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തം തന്നെ ഉണ്ടായിട്ടുണ്ട്. എല്ലാ വീടുകളിലും സുലഭമായി ലഭിയ്ക്കുന്ന പാനീയങ്ങൾ ആവശ്യാനുസരണം നല്‍കുക എന്നത് മാത്രമാണ് ഈ നവീന ചികിത്സ .വെള്ളം പോലെ മലം പുറത്തുപോകുന്നത് കൊണ്ട് ഭയന്ന് വെള്ളം കൊടുക്കുവാൻ മടിച്ചാൽ നിർജ്ജലീകരണം മൂലമുള്ള മരണം ആയിരിയ്ക്കും. മലത്തിൽ കൂടി നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവിന് അനുസൃതമായി ധാരാളം പാനീയങ്ങൾ കുഞ്ഞിനു നല്കിയെ തീരൂ.</p> <p style="text-align: justify; ">എല്ലാ ഗൃഹങ്ങളിലും സുലഭമായ ഒന്നാണല്ലോ കഞ്ഞിവെള്ളം. . ഇതിൽ ആവശ്യത്തിൽ ഉപ്പു ചേർത്തു കുഞ്ഞുങ്ങൾക്ക് ധാരാളമായി നൽകണം. കരിക്കിൻ വെള്ളം , ചായ, മോര് എന്നിങ്ങനെ വീട്ടിൽലഭിയ്ക്കുന്ന മിക്ക പാനീയങ്ങളും ഉപയോഗിയ്ക്കാവുന്നതാണ്. വയറിളക്കം നീണ്ടു നിന്നാൽ വെറും പാനീയം മാത്രം മതിയാകണം എന്നില്ല .പാനീയം നിർജ്ജലീകരണത്തെ തടയുന്നുവെങ്കിലും പോഷക ന്യൂനതയെ തടയുന്നില്ല. ആയതിനാൽ വയറിളക്കം തുടങ്ങി 2-3 ദിവസം ആകുമ്പോൾ നിർബന്ധമായി കട്ടിയ്ക്ക് ആഹാരവും കൂടി നൽകണം. വയറിളക്കം ഉള്ളപ്പോൾ മുലകുടി നിർത്തുന്നത് തെറ്റായ നടപടിയാണ് . രോഗാണു രഹിതവും രോഗപ്രതിരോധ വസ്തുക്കൾ അടങ്ങിയതും എളുപ്പത്തിൽ ദഹിയ്ക്കുന്നതുമായ മുലപ്പാൽ അല്ലാതെ വേറെ എന്താണ് ഉള്ളത് കുട്ടിയ്ക്ക് ഉചിതമായി ? നന്നായി വെന്ത ചോറും പുളിയ്ക്കാത്ത തൈരും തേച്ചുടച്ചു നൽകിയാൽ വളരെ നല്ലത്. കൂടാതെ ഇഡ്ഡലി, പല തരം കുറുക്കുകൾ , ഏത്തയ്ക്കാപ്പൊടി കുറുക്കിയത്, വേവിച്ചുടച്ച ഉരുളക്കിഴങ്ങ്, ഏത്തപ്പഴം എന്നിവയും ഉചിതമായ ഭക്ഷണങ്ങൾ ആണ്.</p> <p style="text-align: justify; ">ഓർത്തിരിയ്ക്കേണ്ട 10 കാര്യങ്ങൾ .</p> <p style="text-align: justify; "> </p> <li style="text-align: justify; ">വയറിളക്കം പലപ്പോഴും മാരകമാണ്.</li> <li style="text-align: justify; ">വയറിളക്കം മൂലമുള്ള മരണങ്ങൾ ഒഴിവാക്കാവുന്നതാണ് .</li> <li style="text-align: justify; ">മിക്ക വയറിളക്ക രോഗങ്ങൾക്കും മരുന്ന് ചികിത്സ ആവശ്യമില്ല.</li> <li style="text-align: justify; ">ആരംഭത്തിലുള്ള പാനീയ ചികിത്സ അപകടങ്ങൾ ഒഴിവാക്കും.</li> <li style="text-align: justify; ">മുല കുടിയ്ക്കുന്ന കുട്ടികൾക്ക് വയർ ഇളകുമ്പോഴും തീർച്ചയായും മുലപ്പാൽ നൽകണം .</li> <li style="text-align: justify; ">വിശപ്പുള്ളപ്പോൾ കുട്ടികൾക്ക് മറ്റാഹാരങ്ങളും നല്‍കുക.</li> <li style="text-align: justify; ">കലശലായ ഛർദ്ദിയും വയറിളക്കവും ഉള്ളപ്പോൾ വൈദ്യ സഹായം നേടുക.</li> <li style="text-align: justify; ">വയറുകടിയ്ക്ക് (രക്തവും ചളിയും പോകുമ്പോൾ ) മറ്റു മരുന്നുകളും വേണ്ടിവരും.</li> <li style="text-align: justify; ">മലം പിടിച്ചു നിർത്തുന്ന മരുന്നിനു വയറിളക്ക ചികിത്സയിൽ യാതൊരു സ്ഥാനവും ഇല്ല.</li> <p style="text-align: justify; "> </p> <p style="text-align: justify; ">10. വയറിളക്കം വരാതെ സൂക്ഷിയ്ക്കുകയാണ് വന്ന ശേഷം ചികിത്സിയ്ക്കുന്നതിലും പ്രധാനം.</p> <p style="text-align: justify; ">ആഹാരത്തിൽ ശ്രദ്ധിയ്ക്കാം , ആരോഗ്യം സ്വന്തമാക്കാം.</p> <p style="text-align: justify; "><strong>പഞ്ചസാരയുടെ ഉപയോഗം</strong></p> <p style="text-align: justify; ">ദിവസം മൂന്നും നാലും കാപ്പിയും ചായയും കുടിയ്ക്കുന്ന ശീലം ഒഴിവാക്കുക. സോഫ്റ്റ് ഡ്രിങ്ക്സും കുറയ്ക്കുക. ചായയിലും കാപ്പിയിലും ഒരു ടീസ് സ്പൂണിൽ കൂടുതൽ പഞ്ചസാര ഉപയോഗിയ്ക്കരുത്. ഗ്രീൻ ടീയിലും മറ്റും പഞ്ചസാരയ്ക്ക് പകരം ഫ്ളെവർ നല്കാൻ അല്പം നാരങ്ങാ നീര് ഉപയോഗിയ്ക്കാം . നാരങ്ങാവെള്ളം തയ്യാറാക്കുമ്പോൾ രണ്ടു ടീസ് സ്പൂണ്‍ പഞ്ചസാരയ്ക്ക് പകരം ഒരു ടീസ് സ്പൂണ്‍ പഞ്ചസാരയും രണ്ടു നുള്ള് ഉപ്പും ചേർത്താൽ മതി . പഞ്ചസാര പൊടിച്ചു ഉപയോഗിയ്ക്കാതിരിയ്ക്കുക . ഇത് പഞ്ചസാരയുടെ അളവ് കൂടുന്നതിനും അങ്ങനെ കലോറി വർദ്ധിയ്ക്കുന്നതും ഒഴിവാക്കും. ഷുഗർ സിറപ്പ് നേരത്തെ തയ്യാറാക്കി വച്ചു നാരങ്ങാ വെള്ളത്തിൽ ചേർക്കുന്ന പതിവും ഒഴിവാക്കണം. ടിന്നിൽ നിന്ന് നേരിട്ട് പഞ്ചസാര കുടഞ്ഞിടുന്നത് ഒഴിവാക്കുക. പഞ്ചസാര എടുക്കാൻ ടിന്നിൽ തുടച്ചു ഉണക്കിയ സ്പൂണ്‍ ഇട്ടു വയ്ക്കുന്നതാണ് നല്ലത് .</p> <p style="text-align: justify; ">മിനറൽ വാട്ടർ ഉപയോഗിയ്ക്കുമ്പോൾ</p> <p style="text-align: justify; ">മിനറൽ വാട്ടറിന്റെ ബോട്ടിലിന് പുറത്തായി ആറു മാസത്തിനകം ഉപയോഗിച്ചു കഴിയണം എന്ന് എഴുതിയിട്ടുണ്ടാകും . പായ്ക്ക് ചെയ്ത തിയതി നോക്കി ആറു മാസത്തിനകം ആണ് വാങ്ങിയിരിയ്ക്കുന്നത് എന്ന് ഉറപ്പു വരുത്തുക . മിനറൽ വാട്ടറിന്റെ കുപ്പി തുറന്നാൽ നാല് മുതൽ ആറു മണിയ്ക്കൂറിനകം ഉപയോഗിച്ചു തീർക്കുന്നതാണ് നല്ലത്. കുപ്പിയിലെ വെള്ളം ആദ്യം ഉപയോഗിച്ചു തുടങ്ങുമ്പോൾ തന്നെ പുറത്തു നിന്നും ബാക്ടീരിയകൾ വെള്ളത്തിനുള്ളിൽ കലർന്നു തുടങ്ങും. കുപ്പിയിൽ നിറച്ചു വച്ചു ഉപയോഗിയ്ക്കുന്ന വെള്ളത്തിനും ഇത് ബാധകമാണ്.</p> <p style="text-align: justify; ">കുഞ്ഞുങ്ങൾക്ക് ഉപ്പു നൽകുമ്പോൾ</p> <p style="text-align: justify; ">ആറു മാസമായ കുട്ടിയ്ക്ക് ദിവസം ഒരു ഗ്രാമിൽ കൂടുതൽ ഉപ്പു നല്‍കരുത്. മൂന്നു നാല് വയസു വരെ ഉള്ള സമയത്താണ് കുഞ്ഞുങ്ങളുടെ വൃക്ക വളർച്ച പ്രാപിയ്ക്കുന്നത്. ഈ സമയം ഉപ്പു തീരെ കുറയ്ക്കണം . രണ്ടു വയസു വരെയുള്ള കുട്ടികൾക്ക് അമിതമായി ഉപ്പു നൽകിയാൽ അത് വൃക്കയെ വരെ ദോഷകരമായി ബാധിയ്ക്കാം . ജങ്ക് ഫുഡ് , പ്രോസസ്ഡ് ഫുഡ്, ഫാസ്റ്റ് ഫുഡ് ഇവ അമിതമായി കുഞ്ഞിനു നല്കാതിരിയ്ക്കുക. ഇവയിലെല്ലാം അമിതമായ അളവിൽ ഉപ്പുണ്ട്.</p> <p style="text-align: justify; ">എണ്ണ ഉപയോഗിയ്ക്കുമ്പോൾ</p> <p style="text-align: justify; ">പലപ്പോഴും പാകം ചെയ്യുന്ന സമയങ്ങളിൽ നമ്മൾ കുപ്പി ചട്ടിയിലേയ്ക്കോ പാത്രത്തിലേയ്ക്കോ കമഴ്ത്തുകയാണ് പതിവ് . ഇത് ഉദ്ദേശിച്ചതിൽ കൂടുതൽ എണ്ണ കറിയിൽ ചേരാൻ ഇടയാക്കും . അതുകൊണ്ട് ഒരു സ്പൂണ്‍ ഉപയോഗിച്ചു ആവശ്യത്തിനു അളന്നെടുക്കാം. സ്പൂണ്‍ നന്നായി തുടച്ചു ഉണക്കിയതിനു ശേഷം വേണം എണ്ണയിൽ മുക്കാൻ. ഒരിയ്ക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കരുത്. പലതരം എണ്ണകൾ കൂട്ടിക്കലർത്തി ഉപയോഗിയ്ക്കുന്നതും നന്നല്ല. കഴിവതും അന്നന്നത്തെ എണ്ണ അളന്നെടുത്തു അന്നന്നു തന്നെ ഉപയോഗിച്ചു തീർക്കുക . വറുക്കലും പൊരിയ്ക്കലും കുറച്ചു പകരം ആവിയിൽ പുഴുങ്ങിയോ ബ്രേക്ക് ചെയ്തോ കഴിയ്ക്കുക.</p> <p style="text-align: justify; ">പ്രോബയോട്ടിക് ഫുഡുകൾ പ്രതിരോധശേഷി കൂട്ടും</p> <p style="text-align: justify; ">പ്രോബയോട്ടിക് ഫുഡുകൾ പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്ന ബാക്ടീരിയങ്ങൾ അടങ്ങിയ ഭക്ഷണമാണ്. ശരീരത്തിന് വേണ്ട സജീവ സൂക്ഷ്മാണുക്കളെ ആവശ്യമായ അളവിൽ ഭക്ഷണത്തിലൂടെ ശരീരത്തിലേയ്ക്ക് കടത്തി വിടുകയാണ് ഇതിലൂടെ ചെയ്യുന്നത് . മനുഷ്യന്റെ ദഹനേന്ദ്രിയത്തിലെ നല്ലയിനം ബാക്ടീരിയകൾ ആണ് പ്രോബയോട്ടിക്കുകൾ . പ്രോബയോട്ടിക് ഭക്ഷണത്തിൽ പെടുന്ന ഐസ്ക്രീമും തൈരും ഇന്ന് ലഭ്യമാണ്. യോഗർട്ടും നല്ല പ്രോബയോട്ടിക് ഭക്ഷണം ആണ്.</p> <p style="text-align: justify; ">സപ്ളിമെന്ററി ഫുഡുകൾ</p> <p style="text-align: justify; ">പോഷണ വൈകല്യം ഉള്ളവരിൽ അത് പരിഹരിയ്ക്കാൻ ആണ് സപ്ളിമെന്ററി ഫുഡുകൾ ഉപയോഗിയ്ക്കുക . പ്രത്യേക ശാരീരികാവസ്ഥയിൽ ഉളളവർ , ചിലതരം അസുഖങ്ങൾ ഉള്ളവർ , പ്രകടമായ പോഷകവൈകല്യങ്ങൾ ഉള്ളവർ എന്നിവർക്കാണ് സപ്ളിമെന്ററി ഫുഡുകൾ നിർദ്ദേശിയ്ക്കുക. കുട്ടികൾ , പ്രായമുള്ളവർ , ഗർഭിണികൾ ഇവർക്ക് ആവശ്യമെങ്കിൽ സപ്ളിമെന്ററി ഫുഡുകൾ നല്‍കാറുണ്ട്. അസുഖശേഷം ശരീരം സാധാരണ അവസ്ഥയിലേയ്ക്ക് എത്തിച്ചേരുവാൻ ആവശ്യമായ സമയത്ത് വിശപ്പ് കുറവ് മൂലവും മറ്റും വേണ്ടത്ര ആഹാരം കഴിയ്ക്കാൻ പറ്റാത്തവർക്ക് സപ്ളിമെന്റെഷൻ വഴി പോഷണം വേണ്ടിവരാം.</p> <p style="text-align: justify; ">ഭക്ഷണത്തിന്റെ തവണകൾ</p> <p style="text-align: justify; ">പ്രായമായവർ , പ്രമേഹരോഗികൾ , അമിത വണ്ണം ഉള്ളവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ചെറിയ അളവിൽ കൂടുതൽ തവണയായി ആഹാരം കഴിയ്ക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് രാവിലെ മൂന്നു ദോശ കഴിയ്ക്കുന്നവർ അത് ഇടവിട്ട് മൂന്നു തവണയായി കഴിയ്ക്കുക .ഇങ്ങനെ ശീലിച്ചാൽ പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമം വിട്ടുയരുന്നത് തടയാം. അമിത വണ്ണം ഉള്ളവരിൽ മെറ്റബോളിക് നിരക്ക് കൂടുന്നത് മൂലം കൂടുതൽ ഊജ്ജം ചിലവാകുകയും അങ്ങനെ അമിതവണ്ണം നിയന്ത്രിക്കാനും കഴിയും.</p> <p style="text-align: justify; ">നല്ല ഉറക്കം കിട്ടാൻ ഭക്ഷണത്തിൽ ശ്രദ്ധിയ്ക്കേണ്ടത്.</p> <p style="text-align: justify; ">രാത്രി കിടക്കും മുൻപ് ഒരു കപ്പു പാൽ തേൻ ചേർത്തു കഴിച്ചാൽ നല്ല ഉറക്കം കിട്ടും. ഉറങ്ങുന്നതിനു മുൻപ് മസാല ചേർത്തതും കലോറി കൂടിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. ചായ, കാപ്പി, കഫീൻ അടങ്ങിയ മറ്റു പദാർഥങ്ങൾ , ചോക്ലേറ്റ് , കോള ഇവ ഉറക്കത്തിനു ഭംഗം വരുത്തുന്നവയാണ് . അമിതമായി ആഹാരം കഴിച്ചതിനു ശേഷവും ആഹാരം കഴിയ്ക്കാതെയും ഉറങ്ങുന്നത് ഒഴിവാക്കുക.</p> <h3><strong>തലച്ചോറിന്റെ ഉൗർജത്തിന് ഭക്ഷണത്തിനുമുണ്ട് പങ്ക്</strong></h3> <p style="text-align: justify; ">ബുദ്ധിയുടെ ഉറവിടമെന്നു വിശേഷിപ്പിക്കുന്ന തലച്ചോറിന്റെ പ്രവർത്തനശേഷിയെ നമ്മൾ കഴിക്കുന്ന ഭക്ഷണം ചുരുക്കുന്നതായി റിപ്പോർട്ട്. വിജ്ഞാനശേഷി, ഓർമശക്തി, മാനസികാരോഗ്യം തുടങ്ങിയവയെയാണ് അനാരോഗ്യകരമായ ഭക്ഷണശീലം ബാധിക്കുന്നത്. മധുരപാനീയങ്ങൾ, ഉപ്പു ചേർന്ന സ്നാക്കുകൾ, പ്രോസസ്ഡ് മീറ്റ് എന്നിവയാണ് പ്രധാനമായും പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്ന ഭക്ഷണങ്ങളായി ഗവേഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്.</p> <p style="text-align: justify; ">60 വയസിനു മുകളിലുള്ളവരെയാണ് ഗവേഷണത്തിനു വിധേയരാക്കിയതെങ്കിലും കുട്ടികൾ ഉൾപ്പടെ എല്ലാ പ്രായക്കാരിലും സമാനസ്വഭാവമാണ് പ്രകടമാകുന്നതെന്നാണ് ഗവേഷകരുടെ വാദം.</p> <p style="text-align: justify; ">ഭക്ഷണശീലങ്ങൾ തലച്ചോറിലെ ഹിപ്പോകാമലിന്റെ വലുപ്പത്തെയും പ്രവർത്തനരീതിയെയും ബാധിക്കുന്നതായി മുൻപ് പഠനങ്ങൾ വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് എലികളിലായിരുന്നു പരീക്ഷണം നടത്തിയത്. എന്നാൽ ഭക്ഷണശീലം തലച്ചോറിനെ ബാധിക്കുന്നതു സംബന്ധിച്ച് മനുഷ്യരിൽ നടത്തിയ ആദ്യ പഠന റിപ്പാർട്ടാണ് ഇതെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഓസ്ട്രലിയയിലെ ഡീക്കൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസർ ഫെലിസ് ജാക്ക അവകാശപ്പെടുന്നു.</p> <p style="text-align: justify; ">പോഷകങ്ങൾ അടങ്ങിയ പച്ചക്കറികളും ഫലവർഗങ്ങളും കഴിച്ചവരിൽ ജങ്ക്ഫുഡ് കഴിച്ചവരെ അപേക്ഷിച്ച് ഹിപ്പോകാമ്പിയുടെ പ്രവർത്തനക്ഷമത കൂടുതലാണെന്നു കണ്ടെത്തി. മാനസിക, മറവിരോഗങ്ങൾക്കു ഇതു നല്ലൊരു കണ്ടെത്തലായിരിക്കുമെന്നും അവർ അവകാശപ്പെടുന്നു</p> <h3><strong>പാട്ടായി ഒാസോൺ; പറഞ്ഞുതരുന്നു ആരോഗ്യം</strong></h3> <p style="text-align: justify; ">ഓസോൺ ദിനത്തിൽ പാട്ടിലൂടെ ആരോഗ്യബോധവൽക്കരണം ലക്ഷ്യമിടുകയാണ് യുഎൻഇപി (യുണേറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം). രാജ്യാന്തര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിഡിയോ യു വി കിരണങ്ങൾക്കൊണ്ട് സർവ്വ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ സംഗീതാവിഷ്കരണമാണ്. ഡേവിഡ് ഹെയ്ൻസണ്‍ ഈണം പകർന്നിരിക്കുന്ന ഗാനം യു എൻ ഇ പിയുടെ യുട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയിരിക്കുന്നത്.</p> <p style="text-align: justify; ">ഓസോൺ ശോഷണം സംഭവിച്ച് അൾട്രാവയലറ്റ് കിരണങ്ങൾ നേരിട്ട് ശരീരത്തിൽ പതിച്ചാലുണ്ടാവുന്ന ത്വക്ക് അർബുദം, നേത്രരോഗങ്ങൾ, രോഗപ്രതിരോധശേഷി കുറയ്ക്കൽ എന്നീ ആരോഗ്യപ്രശ്നങ്ങളും പാട്ടിലൂടെ പ്രേക്ഷകനിലെത്തുന്നു. ഓസോൺ പാളിവഴി ഫിൽറ്റർ ചെയ്ത് വരുന്ന കിരണങ്ങൾ നമുക്ക് വിറ്റാമിൻ ഡി നൽകുന്നു എന്നതും ശ്രദ്ധേയമാണ്. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളല്‍ മൂലം അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയില്‍ വിള്ളല്‍ ഉണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഓസോണ്‍ ദിനം ആചരിക്കാന്‍ തുടങ്ങിയത്. ആകാശവും അന്തരീക്ഷവും വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് ഈ വര്‍ഷത്തെ ഓസോണ്‍ ദിന സന്ദേശം.</p> <h3><strong>ദഹനപ്രശ്നങ്ങൾക്കു വിട</strong></h3> <p style="text-align: justify; ">ദഹനപ്രശ്നങ്ങൾ പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ഇഷ്ടപ്പെട്ട് ഒരു ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്കു വരെ ഇതു പലപ്പോഴും കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ദീർഘ നേരം ഇരുന്ന് ജോലി ചെയ്യുന്നതാണ് ചിലരിൽ ഗ്യാസ് കെട്ടലിന് കാരണമാകുന്നതെങ്കിൽ മറ്റു ചിലർക്കാകട്ടെ ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുമ്പോഴും. ഇതിനെല്ലാം നമ്മൾ പറയും അസിഡിറ്റി ആണെന്ന്. ഇതിനുള്ള കാരണങ്ങളും പരിഹാരങ്ങളും നോക്കാം</p> <p style="text-align: justify; "><strong>1.</strong> <strong>എന്താണ് ജി ഇ ആർ ഡി</strong><strong>? </strong><strong>ഇതാണോ പുളിച്ചുതികട്ടൽ രോഗം</strong><strong>? </strong><strong>കാരണങ്ങളെന്തെല്ലാം</strong><strong>?</strong></p> <p style="text-align: justify; ">ഗ്യാസ്ട്രോഈസോഫാഗൽ റിഫ്ളക്സ് ഡിസീസ്(ജി ഇ ആർ ഡി) അന്നനാളത്തിലെ സ്ഫിങ്റ്റർ പേശികൾ ദുർബലമാകുന്നതിനെത്തുടർന്നാണുണ്ടാകുന്നത്. ഇതിനെ പുളിച്ചു തികട്ടൽ രോഗമെന്നും പറയാം. ഉദരത്തിലെ സ്ഫിങ്റ്റർ പേശി ദുർബലമാകാനുള്ള കാരണങ്ങളാണ് ഹയാറ്റസ് ഹെർണിയ , അമിതവണ്ണം, പുകവലി, മദ്യപാനം. മസാല ചേർന്ന ആഹാരങ്ങൾ എന്നിവ.</p> <p style="text-align: justify; ">ഉള്ളി, തക്കാളി, ഉയർന്ന കാലറിയുള്ള ആഹാരം ഇവ സ്ഫിങ്റ്ററിനെ ദുർബലമാക്കും. ഹയാറ്റസ് ഹെർണിയയ്ക്കുള്ളിലും ആസിഡുണ്ട്. ഈ ആസിഡ് മുകളിലേക്കു വന്ന് സ്ഫിങ്റ്ററിനെ ദുർബലമാക്കും. പുകവലിയും മദ്യപാനവും ആമാശയത്തിലെ ആസിഡ് വർധിപ്പിക്കുന്നു. അതുപോലെ സ്ഫിങ്റ്ററിനെ ദുർബലമാക്കുകയും ചെയ്യും. നെഞ്ചെരിച്ചിൽ , പുളിച്ചുതികട്ടൽ, ഓക്കാനം, എക്കിട്ടം, അണ്ണാക്കിൽ നിന്ന് ഉമിനീർ വരുക എന്നിവയാണിതിന്റെ ലക്ഷണങ്ങൾ. പ്രധാനലക്ഷണമായ നെഞ്ചെരിച്ചിൽ ജനിതകപരമായും കാണുന്നുണ്ടത്രേ.</p> <p style="text-align: justify; "><strong>2.</strong> <strong>അസിഡിറ്റിയും ഡിസ്പെപ്സിയയും തമ്മിലുള്ള വ്യത്യാസം</strong><strong>? </strong><strong>ലക്ഷണങ്ങൾ</strong><strong>?</strong></p> <p style="text-align: justify; ">അസിഡിറ്റിയെ ഒരു രോഗമായി പറയാനാകില്ല. ഡിസ്പെപ്സിയ എന്ന വലിയൊരു വിഭാഗത്തിനു കീഴിലാണ് അസ്ഡിറ്റിയുടെ ലക്ഷണങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊക്കിളിനും മുകളിലായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതാണ് ഡിസ്പെപ്സിയ. അസിഡിറ്റി കൂടുമ്പോഴാണ് പുളിച്ചുതികട്ടൽ. നെഞ്ചെരിച്ചിൽ എന്നീ ലക്ഷണങ്ങൾ വരുന്നത്. വയറുവേദന, രക്തസ്രാവം, ചോരഛർദിക്കൽ , വയറുവീർക്കൽ , വയറുസ്തംഭനം, അൽപം കഴിച്ചാൽ വയറുനിറയൽ എന്നിവയാണ് ഡിസ്പെപ്സിയയുടെ ലക്ഷണങ്ങൾ .</p> <p style="text-align: justify; "><strong>3.</strong> <strong>ജി ഇ ആർ ഡി രോഗികൾ ശ്രദ്ധിക്കേണ്ട അപകട സൂചനകൾ</strong><strong>? </strong><strong>ചെയ്യേണ്ട പരിശോധനകളും ചികിത്സകളും</strong><strong>?</strong></p> <p style="text-align: justify; ">പുളിച്ചുതികട്ടൽ പ്രശ്നമുള്ള ആളിന് ആഹാരമിറക്കാൻ തടസ്സം, ശരീരഭാരം കുറയുക, ചോര ഛർദിക്കുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ എൻഡോസ്കോപ്പി ചെയ്യണം. ഇത്തരം അപകടസൂചനകളില്ലെങ്കിൽ പ്രോട്ടോൺ പമ്പ് ഇൻഹിബിറ്റർ മരുന്നുകൾ നൽകിയാണു ചികിത്സ. ഇതു കഴിച്ചിട്ടും മാറ്റമില്ലങ്കിൽ എൻഡോസ്കോപ്പി പരിശോധന ചെയ്യണം. സ്ഫിങ്റ്റിന്റെ മർദമളക്കുന്ന മാനോമെട്രി, സ്ഫിങ്റ്റിൽ റിഫ്ളക്സിലൂടെയെത്തുന്ന ആസിഡിന്റെയും ആൽക്കലിയുടെയും പി. എച്ച് പരിശോധന, ഇവ കൂടാതെ ആവശ്യമെങ്കിൽ ബയോപ്സിയും ചെയ്യുന്നു.</p> <p style="text-align: justify; "><strong>4.</strong> <strong>പുളിച്ചുതികട്ടൽ പ്രശ്നമുള്ളരോഗികൾ എന്തെല്ലാം മുൻകരുതലുകളെടുക്കണം </strong><strong>? </strong><strong>പ്രത്യേകിച്ച് ആഹാരകാര്യത്തിൽ</strong><strong>?</strong></p> <p style="text-align: justify; ">എരിവ്, പുളി, മസാല ഇവ ചേർന്ന ആഹാരം ഒഴിവാക്കണം. ഇവ ആമാശയത്തിൽ ഉത്തേജകങ്ങളായി പ്രവർത്തിച്ച് ആസിഡ് വർധിപ്പിക്കുന്നു. കാലറി കുറഞ്ഞ ആഹാരം കഴിക്കുക. വറുത്തതും കൊഴുപ്പു കൂടിയതുമായ ജങ്ക്ഫുഡുകളും ബേക്കറി പലഹാരങ്ങളും ഒഴിവാക്കണം. ഉള്ളി, പെപ്പർമിന്റ്, തക്കാളി ,കാപ്പി. ഓറഞ്ച്ജ്യൂസ് ഇവ ഒഴിവാക്കണം. അമിത അളവിൽ ആഹാരം കഴിക്കരുത് കഴിച്ചാൽ ആമാശയം വല്ലാതെ വീർക്കുകയും സ്ഫിങ്റ്ററിന്റെ അടവ് കൃത്യമല്ലാതാക്കുകയും ചെയ്യുന്നു. പുളിച്ചു തികട്ടൽ പ്രശ്നമുള്ള രോഗികൾ രാത്രി കിടക്കുന്നതിനു രണ്ടു മണിക്കൂർ മുമ്പ് ആഹാരം കഴിക്കണം. ആഹാരം കഴിഞ്ഞ് കടുത്ത വ്യായാമങ്ങൾ ഒഴിവാക്കണം. ഇത് ആസിഡ് തികട്ടിവരാനിടയാക്കും. ഇറുക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അടിവയറിലെ സമ്മർദം വർധിപ്പിച്ച് ആസിഡ് തികട്ടാൻ കാരണമാകും. സാരി, അടിപ്പാവാട, അടിവസ്ത്രങ്ങൾ എന്നിവയ്ക്ക് ആവശ്യത്തിന് ഇറുക്കം മതി. പുകവലിയും മദ്യപാനവും നിർത്തണം. ബീറ്റാബ്ലോക്കറുകൾ, കാൽസ്യം ചാനൽ ബ്ലോക്കറുകൾ, ആസ്മയ്ക്കു നൽകുന്ന തിയോഫിലിൻ എന്നീ മരുന്നുകളും ആസിഡ് വർധിപ്പിക്കാം. കിടക്കുമ്പോൾ കട്ടിലിന്റെ തലഭാഗത്തെ കാലുകൾ ഇഷ്ടികയോ, തടിക്കഷണമോ വച്ച് ഉയർത്തി വയ്ക്കണം. ഇടതുവശം ചെരിഞ്ഞുകിടന്നാൽ മതി. ഇങ്ങനെ കിടന്നാൽ സ്ഫിങ്റ്ററിന്റെ അടവ് ശരിയാകുകയും ആസിഡ് അധികമായി തികട്ടിവരാതിരിക്കുകയും ചെയ്യും. അമിതവണ്ണം കുറയ്ക്കുകയും വേണം.</p> <p style="text-align: justify; "><strong>5.</strong> <strong>അസിഡിറ്റി പ്രശ്നങ്ങൾക്കു പാൽ മികച്ച ഔഷധമാണെന്നു പറയുന്നു ഇതു ശരിയാണോ</strong><strong>?</strong></p> <p style="text-align: justify; ">അസിഡിറ്റി പ്രശ്നങ്ങൾക്ക് പാൽ മികച്ച ഔഷധമാണെന്ന ധാരണ ശരിയല്ല. പാലിൽ നിന്നു ലഭിക്കുന്ന കാൽസ്യം ഗ്യാസ്ട്രിൻ എന്ന ഹോർമോണിനെ വർധിപ്പിക്കുന്നു. ഗ്യാസ്ട്രിൻ എന്ന ഹൈഡ്രോക്ലോറിക് ആസിഡിനെ വർധിപ്പിക്കുന്നു. എന്നാൽ പാലിലുള്ള മറ്റൊരു ഘടകമായ പ്രൊട്ടീൻ ഹൈഡ്രോക്ലോറിക് ആസിഡിനെ നിർവീര്യമാക്കുന്നുമുണ്ട്. എങ്കിലും പാൽ കുടിക്കുന്നതു നല്ലൊരു പരിഹാര മാർഗമാണെന്നു പറയാനാകില്ല.</p> <p style="text-align: justify; "><strong>6.</strong> <strong>എന്താണ് ഗ്യാസ്ട്രബിൾ</strong><strong>? </strong><strong>കാരണങ്ങളും ലക്ഷണങ്ങളും വിശദമാക്കുക</strong><strong>? </strong><strong>ഇതിനെ ഹൃദയാഘാതമായി തെറ്റിദ്ധരിക്കാറുണ്ടോ</strong><strong>?</strong></p> <p style="text-align: justify; ">ഗ്യാസ്ട്രബിളിനെ ഒരു രോഗമെന്നു പറയാനാകില്ല. ഇത് ഡിസ്പെപ്സിയയുടെ ഒരു ലക്ഷണമാണ്. കുടലിലെത്തുന്ന ആഗിരണയോഗ്യമല്ലാത്ത ആഹാരങ്ങളിൽ നിന്നുമാണ് ഗ്യാസ് ഉടലെടുക്കുന്നത്. അധികവും 12 വയസ്സിനു മുകളിലുള്ളവരിലാണ് ഈ പ്രശ്നം കാണാറുള്ളത്.</p> <p style="text-align: justify; ">ആഹാരത്തിനൊപ്പം ഉള്ളിലെത്തുന്ന ഗ്യാസാണ് പ്രധാനം. വയറിനുള്ളിലെ ബാക്ടീരിയ ആഹാരവുമായി പ്രതിപ്രവർത്തിച്ചും ഗ്യാസ് ഉണ്ടാകുന്നു. ആഹാരരീതി, ആഹാരസമയത്തിലെ കൃത്യതയില്ലായ്മ, ആഹാരം കഴിക്കാതിരിക്കുന്നത് ഇവയെല്ലാം ഗ്യാസ്ട്രബിളിനു കാരണമാകാം. എൻ എസ് എയ്ഡുകൾ പോലുള്ളവേദനാസംഹാരികൾ ഡോക്ടറുടെ നിർദേശമില്ലാതെ കഴിക്കുന്നതും കാരണമാണ്. സാധാരണവ്യക്തിയുടെ ശരീരത്തിൽ ദിവസവും 200 മി ലി ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ട്.</p> <p style="text-align: justify; ">അൾസർ, കാൻസർ, പിത്താശയത്തിലെയും പിത്തനാളിയിലെയും മുഴകൾ, ഹൃദയാഘാതം, ന്യൂമോണിയ ഇവയെല്ലാം ഗ്യാസ്ട്രബിളിന്റെ ഭാഗമായി വരാം. പുകവലിക്കാരും മദ്യപാനികളും പ്രമേഹരോഗികളും പ്രത്യേകം ശ്രദ്ധിക്കണം. നെഞ്ചുവേദനയും മറ്റും വന്നാൽ ഗ്യാസാണെന്നു കരുതി നിസ്സാരമാക്കരുത്. ഇ.സി.ജി പരിശോധന നിർബന്ധമായും ചെയ്ത് ഹൃദയാരോഗ്യം ഉറപ്പു വരുത്തണം. അന്നനാളവും ഹൃദയവും രൂപപ്പെടുന്നത് ഒരേസ്ഥാനത്തു നിന്നാണ്. വിയർപ്പ് ഛർദി, കൈയ്ക്കുവേദന എന്നീ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റേതുമാകാം. ഇ.സിജിയിലും ട്രെഡ്മിൽ പരിശോധനയിലും കുഴപ്പമില്ലെങ്കിൽ പിന്നീട് ഉദരരോഗചികിത്സ ചെയ്യണം.</p> <p style="text-align: justify; ">കാർബോഹൈഡ്രറ്റ് കൂടുതലുള്ള ആഹാരം ഒഴിവാക്കണം. ഇവ വിഘടിച്ചാൽ ലഭിക്കുന്നത് കാർബൺ ഡൈഓക്സൈഡ് എന്ന ഗ്യാസും വെള്ളവുമാണ്. ഉദാ. കടല, പരിപ്പ്, ഉരുളക്കിഴങ്ങ്, പയർ, മരച്ചീനി, ദഹിക്കാത്ത ആഹാരം വൻകുടലിലെത്തി അവയെ ബാക്ടീരീയ വിഘടിപ്പിക്കുമ്പോഴും കാർബൺഡൈഓക്സൈഡ് ഉണ്ടാകുന്നു.</p> <p style="text-align: justify; "><strong>7.</strong> <strong>നവജാതശിശുക്കളിലെ ഗ്യാസ്പ്രശ്നം അപകടകരമാകുമെന്നു കേട്ടിട്ടുണ്ട് എന്താണു ശ്രദ്ധിക്കേണ്ടത്</strong><strong>?</strong></p> <p style="text-align: justify; ">കുഞ്ഞുങ്ങളുടെ വായിൽ മുലക്കണ്ണ് കൃത്യമായി വച്ചുകൊടുത്തില്ലെങ്കിൽ കുഞ്ഞുങ്ങൾ വായു വലിച്ചെടുക്കാം. മാത്രമല്ല, തുടർന്ന് ഛർദിക്കാനും ശ്വാസകോശത്തിലേക്ക് പാൽ കയറി ആസ്പിരേഷൻ, ന്യൂമോണിയ പോലുള്ള പ്രശ്നങ്ങളുണ്ടാകാനുമിടയുണ്ട്. ഇത്തരം പ്രശ്നങ്ങൾ വന്നാൽ കുഞ്ഞിന്റെ ജീവൻ പോലും നഷ്ടമാകാം. അതിനാൽ ഓരോ തവണ കുഞ്ഞിനു പാലു നൽകിയ ശേഷവും കുഞ്ഞിനെ തോളിൽ കിടത്തി പുറത്തു തട്ടി ഗ്യാസ് കളയണം.</p> <p style="text-align: justify; ">ഹൃദയത്തെ കാക്കാൻ ശരിയായി ഉറങ്ങാം...</p> <p style="text-align: justify; ">ദിവസവും 7- 8 മണിക്കൂർ സുഖമായി ഉറങ്ങാത്തവർക്ക് ഹൃദ്രോഗം പിടിപെടാൻ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. അനാരോഗ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മോശമായ ഉറക്കശീലമാണ്. ഹാർട്ട് അറ്റാക്ക് വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഉറക്കുറവാണെന്ന് സോൾ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകനായ ചാൻ വോൻ കിം പറയുന്നു. വിവിധ പ്രായത്തിലുള്ള 47,000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട്.</p> <p style="text-align: justify; ">ഹൃദയധമനികളിൽ കാൽസ്യം അടിഞ്ഞു കൂടുന്നതാണ് ഹൃദ്രോഗത്തിനു കാരണം. ശരിയായി ഉറങ്ങുന്നവരെ അപേക്ഷിച്ച് അഞ്ചു മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവരുടെ ഹൃദയധമനിയിൽ 50 ശതമാനത്തിലധികം കാൽസ്യമാണ് അടിഞ്ഞുകൂടുന്നത്. ശരിയായി ഉറങ്ങുന്നവരുടെ ഹൃദയധമനികളുടെ പ്രവർത്തനം ഉറക്കക്കുറവുള്ളവരെ അപേക്ഷിച്ച് സുഗമമായിരിക്കും. അതുകൊണ്ടു തന്നെ ഇവർക്ക് ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു.</p> <p style="text-align: justify; ">ഹൃദയാരോഗ്യത്തിന് ഉറക്കം നല്ലതാണെന്നു കരുതി ആരും കൂടുതൽ സമയം ഉറങ്ങിയേക്കരുതെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 7- 8 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാലും പ്രശ്നമാണ്. പ്രായമായവർ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ അവരിൽ 70 ശതമാനം കാൽസ്യം അടിഞ്ഞു കൂടുകയും ഹൃദ്രോഗത്തിലേക്കു നയിക്കുകയും ചെയ്യുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്</p> <h3><strong>പ്രഥമശുശ്രൂഷ പ്രധാനം</strong></h3> <p style="text-align: justify; "> </p> <p style="text-align: justify; ">ജീവിതത്തിൽ എന്തെങ്കിലും ഒരു അപകടം നടക്കാത്തവർ വളരെ വിരളമാണ്. വീഴ്ചയിൽ തുടങ്ങി പെള്ളൽ, മുറിവ്, ഏതെങ്കിലും ജിവികളുടെ ആക്രമണം ഇങ്ങനെ നീളും ആ നിര. സാധാരണയായി ഉണ്ടാകാവുന്ന അപകടങ്ങളിൽ സ്വീകരിക്കാവുന്ന ചില പ്രഥമശുശ്രൂഷകൾ ലോക പ്രഥമ ശുശ്രൂഷാ ദിനത്തോടനുബന്ധിച്ച് അറിയാം.</p> <p style="text-align: justify; "><strong>ഒടിവും ചതവും</strong></p> <p style="text-align: justify; "><strong>∙</strong> വീണു കിടക്കുന്ന കുട്ടിയെ ഒരു കാരണവശാലും തലയിലും കാലിലും മാത്രം പിടിച്ച് എടുക്കരുത്. നടുവു ഭാഗത്തിനു കൂടി താങ്ങ് നൽകി എടുക്കണം. ഇല്ലെങ്കിൽ ബഞ്ചിൽ നിവർത്തി കിടത്തി കൊണ്ടുപോകാം.</p> <p style="text-align: justify; "><strong>∙</strong> ചെറിയ പൊട്ടലുകളാണെങ്കിൽ പൊട്ടിയ ഭാഗത്തു കൂടുതൽ അനക്കം തട്ടാതിരിക്കാൻ ഇരുവശത്തും സ്കെയിൽ വച്ചു കെട്ടുക.</p> <p style="text-align: justify; "><strong>∙</strong> എല്ലു പുറത്തേയ്ക്കു തള്ളി നിൽപ്പുണ്ടെങ്കിൽ അനക്കം തട്ടാതെ ഉടൻ ആശുപത്രിയിലെത്തിക്കുക.</p> <p style="text-align: justify; "><strong>∙</strong> ചതവുണ്ടായാൽ തണുത്ത വെള്ളം കൊണ്ടു കഴുകി ഐസ് പായ്ക്ക് വയ്ക്കാം.</p> <p style="text-align: justify; "><strong>മുറിവ് ഉണ്ടായാൽ</strong></p> <p style="text-align: justify; "><strong>∙</strong> ചെറിയ മുറിവുകൾ ചൂടുവെള്ളത്തിൽ മുക്കിയ പഞ്ഞികൊണ്ട് വൃത്തിയാക്കി മുറിവുണങ്ങാനുള്ള ഓയിൽ മെന്റുകൾ പുരട്ടാം.</p> <p style="text-align: justify; "><strong>∙</strong> മുറിവിൽ നിന്നു രക്തം വരുന്നുണ്ടെങ്കിൽ മുറിവേറ്റ ഭാഗത്തിനു മുകളിലായി മൂന്നു മിനിറ്റ് അമർത്തിപ്പിടിക്കാം. അമിതരക്തസ്രാവമുണ്ടെങ്കിൽ ആശുപത്രിയിലെത്തിക്കണം.</p> <p style="text-align: justify; "><strong>തലകറക്കം</strong></p> <p style="text-align: justify; "><strong>∙</strong> തലകറങ്ങി വീണാൽ ഉടൻ നല്ലവായു സഞ്ചാരമുള്ള സ്ഥലത്തു കിടത്തുക. ചുറ്റും ആളുകൾ കൂടിനിൽക്കാൻ അനുവദിക്കരുത്.</p> <p style="text-align: justify; "><strong>∙</strong> സാധാരണ ഗതിയിൽ ഒരുപാടുനേരം ഒരേ നിൽപു നിന്നു തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണു തലകറങ്ങാൻ കാരണമാകുക. പാദം തലയിണയോ മറ്റോ ഉപയോഗിച്ച് അൽപം ഉയർത്തിവയ്ക്കണം.</p> <p style="text-align: justify; "><strong>∙</strong> ഇറുകിക്കിടക്കുന്ന വസ്ത്രങ്ങൾ അയച്ചുകൊടുക്കണം.</p> <p style="text-align: justify; "><strong>∙</strong> മുഖത്തു വെള്ളം തളിക്കുക. അൽപസമയം കഴിഞ്ഞശേഷം മാത്രം എഴുന്നേൽപിക്കുക.</p> <p style="text-align: justify; "><strong>പൊള്ളലേറ്റാൽ</strong></p> <p style="text-align: justify; "><strong>∙</strong> പൊള്ളലേറ്റ ഭാഗം ശുദ്ധജലം ധാരയായി ഒഴിച്ചു കഴുകുക.</p> <p style="text-align: justify; "><strong>∙</strong> പൊള്ളലിന്റെ ചൂടു മുഴുവനും മാറി സുഖപ്പെട്ടു എന്നുറപ്പു വരുന്നതു വരെ തണുത്ത വെള്ളത്തിൽ മുക്കി പൊള്ളലേറ്റ ഭാഗത്തു വെയ്ക്കുക.</p> <p style="text-align: justify; "><strong>∙</strong> അത്ര ഗുരുതരമല്ലാത്ത പൊള്ളലാണെങ്കിൽ മാത്രം ഐസ്കട്ട വയ്ക്കാം</p> <p style="text-align: justify; "><strong>വെള്ളത്തിൽ മുങ്ങിയാൽ</strong></p> <p style="text-align: justify; "><strong>∙</strong> കമിഴ്ത്തി കിടത്തി കൈ രണ്ടും ശരീരത്തിന്റെ ഇരുവശത്തും വച്ചു തല ഒരുവശത്തേക്കു ചരിച്ചു വയ്ക്കണം. വായിൽ നിന്നു, കല്ല്, മണ്ണ് ചെളി എന്നിവയുണ്ടെങ്കിൽ മാറ്റണം.</p> <p style="text-align: justify; "><strong>∙</strong> കിടക്കുന്നയാളുടെ ഇടതു വശത്തു മുട്ടു കുത്തി നിന്നു രണ്ടു കൈകളും വാരിയെല്ലിന്റെ ഇടതുവശത്തും ചേർത്തു വിടർത്തിപ്പിടിച്ച് നെഞ്ച് തറയോടു ചേർത്ത് അമർത്തണം. ശരീരത്തിന്റെ ഭാരം മുഴുവൻ കൈകളിൽ നൽകി വേണം ചെയ്യാൻ. ഇങ്ങനെ 16,20 പ്രാവശ്യം ചെയ്യാം.</p> <p style="text-align: justify; "><strong>∙</strong> മലർത്തി കിടത്തി വായോടു വായ് ചേർത്തു വച്ചു ശക്തിയായി ഊതി ശ്വാസം കൊടുക്കാം.</p> <p style="text-align: justify; "><strong>∙</strong> തുടർന്ന് ഒരാൾ നെഞ്ചിന്റെ ഇരുവശത്തും ശക്തിയായി അമർത്തുക. ഇതു നാലു പ്രാവശ്യം ചെയ്തു കഴിഞ്ഞ് അടുത്തയാൾ ഒരു പ്രാവശ്യം വായോടു വായ് ചേർത്തു ശ്വാസം നൽകാം. 4:1 എന്ന അനുപാതത്തിൽ ഇതു തുടരാം.</p> <p style="text-align: justify; "><strong>∙</strong> ശരീരം തിരുമ്മി ചൂടാക്കുക, രക്തസ്രാവം ഉണ്ടെങ്കിൽ തടയാൻ വേണ്ടതു ചെയ്യുക, മുഷ്ടി ചുരുട്ടി നെഞ്ചിന്റെ നടുവിലായി കുത്തുക എന്നിവയും ചെയ്യാം</p> <h3><strong>അർബുദ മരുന്ന്, ലബോറട്ടറിയിലെ ചെടിയിൽ നിന്ന്</strong></h3> <p style="text-align: justify; ">വാഷിങ്ടൺ∙ പരീക്ഷണശാലകളിൽ എളുപ്പത്തിൽ വളർത്താവുന്ന ചെടി ഉപയോഗിച്ച് അർബുദത്തിനു മരുന്നുണ്ടാക്കാമെന്നു കണ്ടെത്തി. സ്റ്റാൻഫഡ് സർവകലാശാലയിലെ അസി. പ്രഫസർ എലിസബത്ത് സറ്റ്ലിയും ഗവേഷക വിദ്യാർഥി വാറെൻ ലൗവും ചേർന്നാണു കണ്ടുപിടിത്തം നടത്തിയത്.</p> <p style="text-align: justify; ">ഇറ്റോപോസൈഡ് എന്ന മരുന്നാണു പുതിയ രീതിയിൽ ഉണ്ടാക്കിയത്. മുൻപ് ഈ മരുന്നുണ്ടാക്കിയിരുന്നതു ഹിമാലയത്തിൽ മാത്രം കാണപ്പെട്ടിരുന്ന മേആപ്പിൾ എന്ന ചെടിയിൽ നിന്നാണ്. ഈ ചെടിയുടെ ലഭ്യതക്കുറവു മൂലം മരുന്നിന്റെ ലഭ്യതയും കുറഞ്ഞിരുന്നു.</p> <p style="text-align: justify; ">മേആപ്പിൾ എന്ന ചെടിയിൽ പ്രോട്ടീനുകൾ രൂപപ്പെട്ടു പ്രതിരോധഭിത്തിപോലെ പ്രവർത്തിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഗവേഷകർ ആ പ്രോട്ടീനുകളുടെ ജീനുകൾ ലബോറട്ടറിയിൽ വളർത്താവുന്ന ചെടിയിൽ സ്ഥാപിച്ചു പരീക്ഷണം നടത്തിയപ്പോൾ സമാനഫലം കണ്ടു. അതിന്റെ ചുവടുപിടിച്ചാണു മരുന്നു പുതിയ രീതിയിൽ ഉണ്ടാക്കിയത്.</p> <h3><strong>മുട്ടുമാറ്റിവച്ചാൽ ഹൃദയം പണിമുടക്കുമോ?</strong></h3> <p style="text-align: justify; ">മുട്ടിനു തേയ്മാനം വന്നു നടക്കാൻ ബുദ്ധിമുട്ടു കാരണം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവരുടെ എണ്ണം പ്രതിദിനം വർധിച്ചുവരുന്നതായാണു കണക്കുകൾ രേഖപ്പെടുത്തുന്നത്.എന്നാൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന കണ്ടെത്തലുമായി വാഷിങ്ടണിലെ ഡോക്ടർമാർ രംഗത്തെത്തി.</p> <p style="text-align: justify; ">മുട്ടുമാറ്റിവയ്ക്കലും ഹൃദയത്തിന്റെ ആരോഗ്യവും തമ്മിൽ എന്തു ബന്ധം എന്നായിരിക്കും ചിന്തിക്കുന്നത്. ശസ്ത്രക്രിയയെ തുടർന്ന് ശ്വാസകോശത്തിലും ധമനികളിലും രക്തം കട്ട പിടിക്കുന്നവരിലാണ് അപകടസാധ്യത.</p> <p style="text-align: justify; ">മുട്ടുമാറ്റിവച്ച പതിനാലായിരത്തോളം പേരെയാണ് പഠനത്തിനു വിധേയരാക്കിയത്. ഇവരെല്ലാവരും തന്നെ അൻപതു വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയരാകാത്ത പതിനാലായിരത്തോളം പേരടങ്ങുന്ന മറ്റൊരു സംഘത്തെയും ഡോക്ടർമാർ സമാന്തരമായി നിരീക്ഷിച്ചു. ഇവരും അൻപതു വയസ്സിനു മുകളിൽ പ്രായമുള്ളവരായിരുന്നു.</p> <p style="text-align: justify; ">ശസ്ത്രക്രിയ നടത്തിയവരിൽ 306 പേർക്ക് പിന്നീട് ഹൃദയാഘാതം വന്നതായി കണ്ടെത്തി. എന്നാൽ ശസ്ത്രക്രിയയ്ക്കു വിധേയരാകാത്തവരിൽ ഇരുന്നൂറ്റി അൻപതു പേർക്കു മാത്രമേ ഹൃദയാഘാതമുണ്ടായുള്ളുവെന്നും പഠനത്തിൽ വ്യക്തമായി. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആദ്യമാസമാണ് ഹൃദയാഘാത സാധ്യത കൂടുതൽ. ക്രമേണ സാധ്യത കുറയുകയും ചെയ്യുന്നു. അതുകൊണ്ട് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവർ ഹൃദയത്തിന്റെ ആരോഗ്യം തുടക്കകാലത്ത് വളരെയധികം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.</p> <h3><strong>സ്തനാർബുദം പുരുഷൻമാരിലും, ശസ്ത്രക്രിയാ നിരക്ക് കൂടുന്നു</strong></h3> <p style="text-align: justify; ">സ്തനാർബുദം ബാധിച്ച് ശസ്ത്രക്രിയക്കു വിധേയരായ പുരുഷൻമാർ അർബുദം ബാധിക്കാത്ത സ്തനവും നീക്കം ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നതായി പഠന റിപ്പോർട്ട്.</p> <p style="text-align: justify; ">അർബുദം ബാധിച്ച സ്തനത്തോടൊപ്പം അർബുദം ബാധിക്കാത്ത സ്തനവും നീക്കം ചെയ്യുന്ന സിപിഎം സർജറിക്ക് വിധേയരാകുന്നത് സ്ത്രീകൾ മാത്രമല്ലെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റിയിലെ പ്രധാന ഗവേഷകനായ അഹമ്മദീൻ ജമാൽ പറഞ്ഞു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിൽ സ്തനാർബുദ നിരക്ക് വളരെ കുറവാണ്.</p> <p style="text-align: justify; ">1998ൽ 2.2 ശതമാനമായിരുന്ന സ്ത്രീകളിലെ സിപിഎം (CPM- Contralateral Prophylactic Mastectomy) ശസ്ത്രക്രിയാ നിരക്കിൽ 2011 ആയപ്പോഴേക്കും 11 ശതമാനം വർദ്ധനവാണുണ്ടായിരിക്കുന്നത്. കാൻസറിന്റെ പിടിയിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് ചിലവേറിയതാണെങ്കിലും ഭൂരിഭാഗം പേരും ഈ ശസ്ത്രക്രിയക്ക് തയാറാവുന്നത്.</p> <p style="text-align: justify; ">അമേരിക്കയിൽ സ്തനാർബുദം ബാധിച്ച 6332 പുരുഷൻമാരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ സിപിഎം സർജറിക്കു വിധേയരായ പുരുഷൻമാരുടെ നിരക്ക് 2004ൽ 3 ശതമാനമായിരുന്നത് 2011ൽ 5.2 ശതമാനമായി ഉയർന്നിട്ടുണ്ട്. കാൻസർ ബാധിതരായ പുരുഷൻമാരോട് സിപിഎം ശസ്ത്രക്രിയയുടെ ഗുണദോഷങ്ങളെക്കുറിച്ചും ചിലവിനെക്കുറിച്ചും വിശദീകരിക്കാറുണ്ടെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.</p> <p style="text-align: justify; ">ഡോക്ടറുടെ നിർബന്ധം കാരണമല്ല സ്വന്തം അഭിപ്രായ പ്രകാരമാണ് കൂടുതൽ പേരും സിപിഎം സർജറിക്ക് വിധേയരാകുന്നതെന്നും ഡോ. ജമാൽ പറയുന്നു. ദി ജേർണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ആണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്</p> <h3><strong>പാൻക്രിയാസ് കാൻസർ മൂത്ര പരിശോധനയിലൂടെ കണ്ടെത്താം</strong></h3> <p style="text-align: justify; ">പാൻക്രിയാസിനെ ബാധിക്കുന്ന കാൻസർ മൂത്ര പരിശോധനയിലൂടെ വേഗം കണ്ടെത്താമെന്നു ശാസ്ത്രജ്ഞർ. പാൻക്രിയാസിൽ അർബുദം ബാധിച്ച രോഗികളുടെ മൂത്ര സാംപിളിൽ ലൈവ്1, റെഗ്1എ, ടിഎഫ്എഫ്1 എന്നീ മൂന്നു പ്രോട്ടീനുകൾ ഉയർന്ന നിരക്കിൽ ഉണ്ടാകുമെന്നാണു കണ്ടെത്തൽ. 1500 രോഗികളുടെ മൂത്ര സാംപിൾ പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്. ഇതു 90% കൃത്യമാണെന്നാണു വിലയിരുത്തൽ.</p> <p style="text-align: justify; ">സാധാരണ പാൻക്രിയാസ് കാൻസർ സ്ഥിരീകരിക്കുമ്പേൾ രോഗം മൂർധന്യാവസ്ഥയിൽ എത്തിയിരിക്കും. രോഗനിർണയം കഴിഞ്ഞ് അഞ്ചുവർഷത്തിനപ്പുറം ജീവിക്കുന്നവർ മൂന്നു ശതമാനം മാത്രമേയുള്ളൂ. ക്ലിനിക്കൽ കാൻസർ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്.</p> <h3><strong>ഇന്റർനെറ്റ് ചികിത്സയ്ക്കു പോകുമ്പോൾ</strong></h3> <p style="text-align: justify; "> </p> <p style="text-align: justify; ">കൈയിലൊരു ചെറിയ തടിപ്പുവന്നാൽ, കാലിനൊരു വേദന തോന്നിയാൽ, ദേഹത്തിലെവിടെയെങ്കിലുമൊരു അലർജി കണ്ടാൽ ഡോക്ടറെ കാണുന്നതിനു മുൻപ് ഇ-പ്രവചനത്തിന് പോവുക ഇപ്പോഴൊരു ട്രെൻഡാണ്. സ്വയം ചികിത്സയ്ക്കും മുൻപേ ഉള്ള ആരോഗ്യം വച്ച് സ്വന്തം രോഗ ലക്ഷണങ്ങളമായി ഗൂഗിളിലൊരു പരതൽ. ഇതിന് വഴിയൊരുക്കി എണ്ണിയാലൊടുങ്ങാത്ത സൈറ്റുകളുമുണ്ട്. ഇവിടങ്ങൾ തരുന്ന വിവരങ്ങളിൽ സംതൃപ്തരായി സ്വന്തമായങ്ങ് ചികിത്സ തുടങ്ങുന്നവരും ഏറെ. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം വൈദ്യലോകം കണ്ടെത്തുന്ന സങ്കീർണമായ കാര്യങ്ങളെ ഒരു കംപ്യൂട്ടറും ഇന്റർനെറ്റും ഉപയോഗിച്ച് കൃത്യമായി മനസിലാക്കാമെന്ന് ചിന്തിക്കുന്നവർ ഹാർവാർഡ് മെഡിക്കൽ സംഘം പുറത്തുവിട്ട വിവരങ്ങൾ അറിയേണ്ടതുണ്ട്. ഓൺലൈൻ സിംപ്റ്റം ചെക്കിങ് സൈറ്റുകൾ കൃത്യമായ രോഗ പ്രവചനം നടത്തുന്നത് വെറും മൂന്നിലൊന്ന് സമയം മാത്രമാണെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തൽ.</p> <p style="text-align: justify; ">സ്വയം രോഗ നിർണയത്തിന് ഇന്റർനെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണ്. സിംപ്റ്റം ചെക്കിങ് സൈറ്റുകളുടെ കാര്യവും അങ്ങനെ തന്നെ. പഠന സംഘത്തെ നയിച്ച അതീവ് മെഹ്രോത്ര പറഞ്ഞു. രോഗ ലക്ഷണങ്ങളുടെ പട്ടിക തയ്യാറാക്കി പൊതുവെ ഉപയോഗിക്കുന്ന 23 സിംപ്റ്റം ചെക്കിങ് സൈറ്റുകളിൽ നൽകിയാണ് പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടൺ, നെതർലൻഡ് എന്നിവിടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ആസ്ക് എംഡി, iTriage എന്നിവ പോലുള്ള പ്രസിദ്ധമായ സൈറ്റുകളിലുൾപ്പെടെയാണ് പഠനം നടത്തിയത്. മൂന്നിലൊന്ന് സമയത്തു മാത്രമാണ് രോഗ ലക്ഷണങ്ങൾ നൽകുമ്പോൾ കൃത്യമായ നിർണയം നടത്തുന്നത്. ആദ്യം ലഭിക്കുന്ന മൂന്ന് ഫലങ്ങളിൽ 51 ശതമാനം മാത്രമാണ് സത്യം. തിരച്ചിൽ കുറച്ചുകൂടി ഊർജ്ജിതമാക്കി ആദ്യ 20 ഫലങ്ങളിൽ എത്തിയാൽ 58 ശതമാനം ആധികാരികതയുണ്ടാകും.</p> <p style="text-align: justify; ">രോഗലക്ഷണം ടൈപ്പ് ചെയ്തു നൽകുമ്പോൾ രോഗമേതെന്നു പ്രവചിക്കുന്ന സൈറ്റുകൾക്ക് തീർത്തും കൃത്യതയില്ല. സൈറ്റ് പറയുന്നതല്ലാം തങ്ങൾക്കുമുണ്ടെന്ന് ചിന്തിച്ച് അനാവശ്യ ഭയത്തിലേക്കും ചികിത്സയിലേക്കും നീങ്ങുന്നവരുടെ എണ്ണം ഏറുകയാണിപ്പോൾ. അതീവ് മെഹ്രോത്രയുടെയും സംഘത്തിന്റെയും പഠനഫലം ബ്രിട്ടിഷ് മെഡിക്കൽ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിംപ്റ്റം ചെക്കിങ് സൈറ്റുകൾ കൃത്യമായ രോഗനിർണയം നടത്തുന്നില്ലെങ്കിലും അവ രോഗികൾക്ക് നൽകുന്ന നിർദ്ദേശങ്ങളിൽ മിക്കവയും ശരിയാകാറുണ്ടെന്നും പഠനസംഘം കണ്ടെത്തി. അതായത് നന്നായി വിശ്രമിക്കൂ, ഉടൻ ഡോക്ടറെ കാണൂ അങ്ങനെയുള്ള വിവരങ്ങളും സൈറ്റുകൾ നൽകാറുണ്ട്. സിംപ്റ്റം ചെക്കിങ് സൈറ്റുകളെല്ലാം വളരെ പഴയതാണ്. തങ്ങളുടെ പഠനഫലം ഏറ്റവും പുതിയ സിംപ്റ്റം ചെക്കിങ് സൈറ്റുകളുടെ കടന്നുവരവിന് വഴിയൊരുക്കുമെന്നും മെഹ്രോത്ര പ്രതീക്ഷിക്കുന്നു.</p> <h3><strong>കൃത്രിമ പാൻക്രിയാസ് കേരളത്തിലും</strong></h3> <p style="text-align: justify; ">കൃത്രിമ പാൻക്രിയാസ് ഗണത്തിൽപെടുന്ന Medtronic 640G എന്ന ഉപകരണം തിരുവനന്തപുരം ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്ററിൽ സെപ്റ്റംബർ 2ന് ഒരു രോഗിയിൽ ആരംഭിച്ചു. പ്രമേഹരോഗ ചികിത്സയിൽ രോഗികൾ ഏറ്റവും അധികം ഭയക്കുന്നതും മരണം വരെ സംഭവിക്കാവുന്നതുമായ അവസ്ഥ രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറയുന്നതാണ്. ദീർഘകാലം പ്രമേഹം ഉള്ളവർക്ക് ഉറക്കത്തിൽ ഇങ്ങനെ സംഭവിച്ചാൽ അതു തിരിച്ചറിയണമെന്നു കൂടി ഇല്ല. ഇവിടെയാണ് ആർട്ടിഫിഷൻ പാൻക്രിയാസിന്റെ പ്രസക്തി.</p> <p style="text-align: justify; ">640G എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഇൻസുലിൻ പമ്പ് രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുവാനുള്ള സാധ്യത മനസിലാക്കി അത് യഥാർഥത്തിൽ സംഭവിക്കുന്നതിന്റെ അര മണിക്കൂർ മുൻപായി ഇൻസുലിൻ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് നിർത്തലാക്കുന്നു. അങ്ങനെ ഹൈപ്പോഗ്ലൈസീമിയ ഏറെക്കുറെ പൂർണമായി തന്നെ ഒഴിവാക്കുവാൻ സഹായിക്കുന്നു. മണിക്കൂറുകൾക്കു ശേഷം രക്തത്തിലെ പഞ്ചസാര സാധാരണ നിലയിലെത്തുമ്പോൾ പമ്പ് സ്വയം പ്രവർത്തിച്ചു തുടങ്ങുന്നു.</p> <p style="text-align: justify; ">പ്രമേഹ ചികിത്സാ ചരിത്രത്തിലെ ഒരു നാഴിക കല്ലായി മാറിയിട്ടുണ്ട് 640G യുടെ വരവ്. ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങൾക്കുശേഷം 2015സെപ്റ്റംബർ മാസമാണ് 640G ഭാരതത്തിൽ എത്തിയത്. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ 640G തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റിക്സ് റിസേർച്ച് സെന്റർ ഒരു ടൈപ്പ് 2 പ്രമേഹരോഗിക്കാണ് ഘടിപ്പിച്ചത്. ശസ്ത്രക്രിയ ഒന്നും കൂടാതെ ലളിതമായി ഉപയോഗിക്കാവുന്ന ഒരു ഉപകരണമാണിത്. ഒപ്പം ഉള്ള contour meter രക്ത പരിശോധന നടത്തുവാൻ ഉപകരിക്കുന്നതിനൊപ്പം പമ്പിന്റെ റിമോട്ട് കൺട്രോളർ ആയും പ്രവർത്തിക്കുന്നു. ടൈപ്പ് 1 പ്രമേഹം കാരണം കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങൾ, യുവതീയുവാക്കൾ, രക്തത്തിലെ പഞ്ചസാര അപ്രതീക്ഷിതമായി കുറയുകയും, കൂടുകയും ചെയ്തുകൊണ്ടിരിക്കുന്ന രോഗികൾ എന്നിവർക്കെല്ലാം ഒരനുഗ്രഹമായി മാറിയിട്ടുണ്ട് ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം വന്നെത്തിയ ഈ സാങ്കേതിക വിദ്യ.</p> <p style="text-align: justify; ">അടുത്ത 5 മുതൽ 8 വർഷങ്ങൾക്കുള്ളിൽ ആർട്ടിഫിഷൽ പാൻക്രിയാസ് ഗണത്തിൽപ്പെടുന്ന അര ഡസനിൽ അധികം ഉപകരണങ്ങൾ വിപണിയിൽ എത്തും. ആർട്ടിഫിഷൽ പാൻക്രിയാസ് ഗണത്തില്‍പ്പെടുന്ന ആദ്യ ഉപകരണമാണ് 640G ഇൻസിലിൻ പമ്പ്. മറ്റ് ആധുനിക സാങ്കേതിക വിദ്യകൾ പോലെ തന്നെ വളരെ വില കൂടുതലാണ് ഇതിനും. അഞ്ചു മുതൽ ആറു ലക്ഷം രൂപവരെ ആണ് ഭാരതത്തിലെ വില. പ്രതിമാസം 10,000 മുതൽ 20,000 രൂപ വരെ തുടർ ചികിത്സാ ചെലവും ഉണ്ടായിരിക്കും.</p> <h3><strong>മധ്യവയസ്സിൽ അമിതവണ്ണമോ? മറവിരോഗത്തിന് സാധ്യത!</strong><span style="text-align: justify; "> </span></h3> <p style="text-align: justify; ">‘പ്രായം അൻപതു കഴിഞ്ഞില്ലേ, ഇനി അൽപം അമിതവണ്ണം ഉണ്ടെങ്കിലും കുഴപ്പമില്ല’ എന്നു ചിന്തിക്കാൻ വരട്ടെ. മധ്യവയസ്സിലെ അമിതവണ്ണക്കാർക്ക് മറവിരോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണത്രേ. പാരിസിൽ നടന്ന പഠനത്തിൽ നിന്നാണ് ഈ കണ്ടെത്തൽ. നിങ്ങളുടെ ശരീരത്തിലെ ബോഡി മാസ് ഇൻഡക്സും (ഉയരവും ശരീരഭാരവും തമ്മിലുള്ള അനുപാതം) മറവിരോഗവും തമ്മിൽ ബന്ധമുണ്ടെന്നും ബോഡി മാസ് ഇൻഡക്സിലെ ഓരോ യൂണിറ്റിന്റെയും വർധന മറവിരോഗത്തിന്റെ സാധ്യത വർധിപ്പിക്കുമെന്നുമാണ് ഗവേഷകർ തെളിയിച്ചിരിക്കുന്നത്.</p> <p style="text-align: justify; ">ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുന്നവർക്ക് അൽഷിമേഴ്സ് സാധ്യത കുറവാണെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. 1300 പേരുടെ ബോഡി മാസ് ഇൻഡക്സ് വിലയിരുത്തിക്കൊണ്ടായിരുന്നു ഗവേഷണം. പതിനാലുവർഷം തുടർച്ചയായി ഇവരുടെ ആരോഗ്യനില പരിശോധിച്ച് വ്യത്യാസങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.</p> <p style="text-align: justify; ">ഇവരിൽ അമിതവണ്ണമുള്ളവരിൽ കൂടുതൽ പേരും മറവിരോഗത്തിന് അടിമപ്പെടുന്നതായി കണ്ടെത്തി. ലോകത്തെ മൊത്തം ജനസംഖ്യയിൽ 13 ശതമാനം പേർ അമിതവണ്ണമുള്ളവരാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ. ശരീരഭാരം ക്രമാതീതമായി വർധിക്കുന്നത് നാഡീവ്യവസ്ഥയെ തകരാറിലാക്കുമത്രേ. ഇതു പിന്നീട് ഇവരുടെ തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കാം. അതുകൊണ്ടാണ് ഇവർക്ക് അൽഷിമേഴ്സ് പിടിപെടാൻ സാധ്യത കൂടുന്നത്.</p> <h3><strong>കൊതുകും രോഗങ്ങളും</strong></h3> <p style="text-align: justify; "> </p> <p style="text-align: justify; ">കൊതുകു കടിയേൽക്കാത്തവർ ചുരുങ്ങും. മിക്കവരും കരുതുന്നതുപോലെ മൂളിപ്പാട്ടും പാടി വരുന്ന വെറും ശല്യക്കാർ മാത്രമല്ല അവർ, മാരകമായ പല രോഗങ്ങളും പരത്തുന്നതിലും അവ സമർഥരാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോൾ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോൾ ഉമിനീർ വഴി രക്തത്തിൽ കലർന്നു രോഗമുണ്ടാക്കുകയും ചെയ്യുന്നു. ഒന്നു മുതൽ മൂന്നാഴ്ച വരെ ഈ രോഗാണുക്കളെ കൊതുകിന്റെ കൊതുകിന്റെ ഉമിനീർഗ്രന്ഥിയിൽ കണ്ടെത്താം.</p> <p style="text-align: justify; ">കൊതുകുകൾ വെള്ളത്തിലാണു മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു ലാർവ, പ്യൂപ്പ എന്നീ ദശകളിലൂടെ വളർന്ന് കൊതുകുകളാവുന്നു. മഴക്കാലത്തു കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതൽ കാണപ്പെടുന്നു. വിവിധയിനം കൊതുകുകൾ വ്യത്യസ്ത സ്വഭാവക്കാരാണ്— മുട്ടയിടുന്നയിടത്തിന്റെ പ്രത്യേകതകളിലും മനുഷ്യരെ കടിക്കുന്നതിലും മറ്റും. പെൺകൊതുകുകൾ മാത്രമേ മനുഷ്യരെ കടിക്കൂ.</p> <p style="text-align: justify; "><strong>പലതരം കൊതുകുകൾ</strong></p> <p style="text-align: justify; ">നമ്മുടെ നാട്ടിൽ രോഗാണുവാഹകരായ നാലിനം കൊതുകുകൾ ഉണ്ട്: ക്യൂലക്സ്, എയ്ഡിസ്, അനോഫിലസ്, മാൻസോണി എന്നിവ. ക്യൂലക്സ് ആണ് ഏറ്റവും കൂടുതൽ. ഇവ അഴുക്കുവെള്ളത്തിലാണ് പെരുകുന്നത്. മലിനജലം കെട്ടിനിൽക്കുന്ന ഇടങ്ങളിലെല്ലാം അവയ്ക്കു പെരുകാനുള്ള വേദിയൊരുക്കുന്നു. രാത്രികാലങ്ങളിൽ വീട്ടിൽ കടന്നാണ് ഇവ മനുഷ്യരെ കടിക്കുന്നത്.</p> <p style="text-align: justify; ">ഈഡിസ് എന്ന ഇനം കറുത്ത ശരീരത്തിൽ വലിയ വരകളുള്ള ഒരുതരം കൊതുകാണ്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിൽ മുട്ടയിട്ടു വളരുന്ന ഈ കൊതുകുകൾ പകൽസമയം പറന്നു നടന്ന് വീടിനു പുറത്തുവച്ചു മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്. മഴ വെള്ളം കെട്ടിനിൽക്കുന്ന ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ടകൾ, ഫ്ളവർവേസുകൾ തുടങ്ങി പൂച്ചട്ടികളിൽ വരെ അവ പെരുകുന്നു.</p> <p style="text-align: justify; ">മലിനജലത്തിലും ശുദ്ധജലത്തിലും ഒരുപോലെ മുട്ടയിട്ടു വളരുന്ന അനോഫിലസ് കൊതുകുകൾ രാത്രി സമയം പറന്നു നടന്നു വീട്ടിനുള്ളിലും പുറത്തും മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ്.</p> <p style="text-align: justify; ">മാൻസോണി ആണ് ഏറ്റവും കൂടുതൽ വലിപ്പമുള്ളവ. കേരളത്തിൽ വളരെ സാധാരണയായി കാണപ്പെടുന്നു. പ്രത്യേകിച്ചും തൊണ്ടു ചീകാനിടുന്ന കുളങ്ങളിൽ ഇവ സമൃദ്ധമായി പെരുകുന്നു. ചില പ്രത്യേകതരം ജലസസ്യങ്ങൾ ഈ കൊതുകിന്റെ വളർച്ചയെ സഹായിക്കുന്നു.</p> <p style="text-align: justify; "><strong>കൊതുകിനെ നിയന്ത്രിക്കാം</strong></p> <p style="text-align: justify; ">മന്ത്, ചിക്കുൻഗുനിയ എന്നീ രോഗങ്ങളെല്ലാം തന്നെ കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽ നിന്നു മറ്റുള്ളവരിലേക്കു നേരിട്ടു പകരുന്നില്ല. അതിനാൽ കൊതുകുകളെ നിയന്ത്രണാധീനമാക്കാൻ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ നടപടി രോഗകാരികളായ കൊതുകുകളെ നിയന്ത്രിക്കുകയെന്നതാണ്.</p> <p style="text-align: justify; "><strong>അതിനുള്ള മാർഗനിർദേശങ്ങൾ:</strong></p> <ol style="text-align: justify; "> <li>കൊതുകുകൾ മുട്ടയിട്ടു വളരാൻ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീൻ പോലുള്ള രാസപദാർഥങ്ങൾ തളിക്കുകയോ ചെയ്യാം (ഫോഗിങ്). ഇതു സർക്കാർ തലത്തിൽ വ്യാപകമായി ചെയ്യാവുന്നതാണ്.</li> <li>സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം.</li> <li>തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ (ഉദാ: തൊണ്ടു ചീയ്ക്കാനും മറ്റും ഉപയോഗിക്കുന്നവ) കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. മണ്ണെണ്ണ ജലോപരിതലത്തിൽ പൊങ്ങിക്കിടന്നു കൊതുകിന്റെ ലാർവയ്ക്കും പ്യൂപ്പയ്ക്കും അന്തരീക്ഷവായുമായുള്ള സമ്പർക്കം തടഞ്ഞ് അവയെ നശിപ്പിക്കുന്നു. ആഴ്ചയിലൊരിക്കൽ ഇത് ആവർത്തിക്കേണ്ടി വരും.</li> <li>കൊതുകു ലാർവകളെ ഭക്ഷിക്കുന്ന ഗാംബൂസിയ പോലുള്ള മത്സ്യങ്ങളെ കുളങ്ങളിൽ വളർത്തി കൊതുകു പെരുകുന്നതു തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാർഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാൻസോണി കൊതുകിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.</li> <li>കൊതുകുവലകൾ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം.</li> <li>വീടിനു പുറത്തു കിടന്നുറങ്ങരുത്.</li> <li>കാലിത്തൊഴുത്തും ചാണകക്കുഴികളും വീട്ടിൽ നിന്നും തെല്ലകലെ സ്ഥാപിക്കുക.</li> <li>കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി, കൊതുകു തിരികൾ, തൊലിപ്പുറമേ പുരട്ടുന്ന ഡൈഈതൈൽ ടൊളുവാമെഡ് കലർന്ന ക്രീമുകൾ എന്നിവയെല്ലാം കൊതുകു കടിയിൽ നിന്ന് ഒരു പരിധിവരെ സംരക്ഷണം നൽകും.</li> </ol> <p style="text-align: justify; "><strong>കൊതുകും ആസ്മയും</strong></p> <p style="text-align: justify; ">കൊതുകുകളെ തുരത്താൻ എടുക്കുന്ന പല മുൻകരുതലുകളും ആസ്മ അലർജി രോഗികൾക്കു രോഗം കടുക്കാനിടയാക്കുന്നു. പരിസരങ്ങളിലെ ചപ്പുചവറുകൾ കൂട്ടി പുകയിടുക, സാമ്പ്രാണി പുകയ്ക്കുക, പ്രത്യേക കീടനാശിനികളുപയോഗിച്ചു നടത്തുന്ന ഫോഗിങ്, കിടപ്പറയിൽ കത്തിക്കുന്ന കൊതുകുതിരി, ആൾഔട്ട്, ഗുഡ്നൈറ്റ് ഇവയെല്ലാം രോഗം നിയന്ത്രണാതീതമാക്കും.</p> <p style="text-align: justify; ">മുറിയിൽ രാസവസ്തുക്കൾ പുകയ്ക്കുന്നതിനു പകരം കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റുപയോഗിക്കുക എന്നിവ മാത്രമാണ് ആസ്മ അലർജി രോഗികൾക്കു സുരക്ഷിതം.</p> <p style="text-align: justify; "><strong>കൊതുകു പരത്തും രോഗങ്ങൾ</strong></p> <p style="text-align: justify; ">കൊതുകുകൾ വിവിധരോഗങ്ങൾ പരത്തുന്നു. ക്യൂലക്സ് കൊതുകാണു മന്ത്, ജപ്പാൻജ്വരം എന്നിവയ്ക്കു കാരണമാകുന്നത്. ഈഡിസ് കൊതുക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, യെല്ലോഫീവർ എന്നീ രോഗങ്ങൾ പരത്തുന്നു. അനോഫിലസ് കൊതുകാണ് മലമ്പനി (മലേറിയ)യുടെ രോഗവാഹി. മാൻസോണി എന്ന ഏറ്റവും വലിപ്പമുള്ള കൊതുകാണു മന്ത് (ഫൈലേറിയാസിസ്) പരത്തുന്നത്.</p> <h3><strong>മണത്തറിയാം ഓട്ടിസത്തെ</strong></h3> <p style="text-align: justify; ">അസ്വസ്ഥതയോടെയല്ലാതെ ഓട്ടിസമെന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാകില്ല ആർക്കും. കുഞ്ഞു സന്തോഷത്തിൻറെ നിറക്കൂട്ടിലേക്ക് അസ്ഥിരതയുടെ ചായ ചേർക്കുന്ന ഈ മൂന്നക്ഷരത്തിൻറെ മറവിലേക്ക് നമ്മുടെ കുട്ടി ചേർക്കപ്പെട്ടുവോയെന്നറിയുവാൻ ലളിതമായൊരു വഴിയുണ്ട്. കുട്ടികൾ മണത്തെ സമീപിക്കുന്ന രീതിയിലൂടെ ഓട്ടിസത്തിൻറെ സാമിപ്യം മനസിലാക്കാമെന്നാണ് ഇസ്രയേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ നോം സോബെലിൻറെ കണ്ടെത്തൽ. നല്ല മണമാണെങ്കിൽ സന്തോഷത്തോടെ അതിനെ ഉള്ളിലേക്കെടുക്കും നമ്മൾ മറിച്ചാണെങ്കിൽ എങ്ങനെയും അതിനെ ഒഴിവാക്കും. ഓട്ടിസം ബാധിച്ച കുട്ടികൾ പക്ഷ ഈ രണ്ടവസ്ഥയോടും ഒരേ രീതിയിലാകും പ്രതികരിക്കുക. സുഗന്ധത്തോടും മടുപ്പിക്കുന്ന മണത്തോടും അവരൊരുപോലെ പെരുമാറും.</p> <p style="text-align: justify; ">വൈദ്യശാസ്ത്ര രംഗത്ത് ഏറ്റവും കൂടുതൽ പഠനം നടക്കുന്ന മേഖലകളിലൊന്നാണ് ഓട്ടിസം. ഈ അവസ്ഥയിലേക്കു വീണുപോകുന്ന കുഞ്ഞുങ്ങളെ സാധാരണഗതിയിലേക്ക് തിരികെയെത്തിക്കുക ഒരായുസിൻറെ പ്രയത്നം കൂടിയാണ്. ഓട്ടിസത്തെ തിരിച്ചറിയുകയെന്നത് അതിലേറെ വെല്ലുവിളി നിറഞ്ഞതും. ആ കടമ്പ പിന്നിടാൻ പോന്ന ഏറ്റവും എളുപ്പമായ മാർഗങ്ങളിലൊന്നാകുമിതെന്നു കരുതാം.</p> <p style="text-align: justify; ">അമേരിക്കയിൽ 68 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം ബാധിക്കുന്നുവെന്നാണ് കണ്ടെത്തൽ. കൂടുതലും ആൺകുട്ടികളാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈകല്യമാണിത്. ഓട്ടിസം കണ്ടുപിടിക്കാൻ പോന്ന കൃത്യമായ പരിശോധനാ രീതികളൊന്നും വൈദ്യശാസ്ത്രത്തിൻറെ പക്കലില്ല. കുട്ടികളുടെ ചലനം, സംസാരം, കാര്യങ്ങൾ മനസിലാക്കുന്ന രീതി, പെരുമാറ്റം എന്നിവയിലെ വ്യതിയാനങ്ങൾ നിരീക്ഷിച്ച് നിഗമനത്തിലേക്കെത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. നോമിൻറെയും സംഘത്തിൻറെയും കണ്ടെത്തൽ ഇതിനു മാറ്റംകൊണ്ടുവരുമെന്നാണ് വിലയിരുത്തുന്നത്.</p> <p style="text-align: justify; ">ഓട്ടിസമുള്ളവരിൽ ഇന്ദ്രിയങ്ങളുടെയും ചലനത്തിൻറയും നിയന്ത്രണം വരുന്ന തലച്ചോറിലെ ഭാഗത്തിന് ക്ഷയമുണ്ടാകാമെന്ന് നേരത്തെയുള്ള പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതാണ് നോമിൻറെ പഠനത്തിനാധാരം. ഓട്ടിസം ബാധിച്ചതും അല്ലാത്തതുമായ പതിനെട്ടു കുട്ടികളിൽ വീതം മണം ഉപയോഗിച്ചുള്ള ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നു. പഠന സംഘത്തിൻറെ വിലയിരുത്തലുകളെ ശരിവയ്ക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ പ്രതികരണവും.</p> <p style="text-align: justify; ">ഇവർ തന്നെ രൂപപ്പെടുത്തിയ ഒരുപകരണത്തിലൂടെ പത്തു മിനിറ്റ് നേരത്തേക്ക് നല്ലതും ചീത്തയുമായ മണം കടത്തിവിട്ടാണ് കുട്ടികളുടെ പ്രതികരണം മനസിലാക്കിയത്. സാധാരണഗതിയിലുള്ള കുട്ടികൾ 305 മില്ലിസെക്കൻഡ് സമയത്തിനുള്ളിൽ മോശം മണത്തോട് അസ്വസ്ഥമായി പ്രതികരിക്കുന്നുണ്ട്. ഓട്ടിസമുള്ള കുട്ടികൾക്ക് എപ്പോഴും ഈ ഗവേഷക സംഘം നൽകിയ മണം നല്ലതു മാത്രവും. 81 ശതമാനം കൃത്യതയാണ് ഈ പരീക്ഷണത്തിൽ ശാസ്ത്രസംഘം ഉറപ്പുനൽകുന്നത്. എന്തായാലും ഓട്ടിസത്തെ വളരെ നേരത്തെ മനസിലാക്കിത്തരാൻ പോന്ന ഈ ടെസ്റ്റിന് നല്ല പ്രതികരണമുണ്ടാകുമെന്നും അത് ഈ മേഖലയിലെ ഗവേഷണത്തിന് വേഗം കൂട്ടുമെന്നും കരുതാം.</p> <h3>ഒന്നിലേറെ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മരുന്ന് വികസിപ്പിച്ചു</h3> <span style="text-align: justify; ">ജലദോഷമുണ്ടാക്കുന്ന വൈറസ്, കാന്‍സര്‍ കോശങ്ങള്‍ എന്നിവയെ നശിപ്പിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടകുകയും ചെയ്യുന്നതാണ് പുതിയ മരുന്ന്.</span> <p style="text-align: justify; ">ഒറ്റമൂലി എന്ന് കേട്ടിട്ടില്ലേ. ഒന്നിലേറെ രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍. എന്നാലിതാ മനുഷ്യനെ ബാധിച്ചേക്കാവുന്ന മിക്ക രോഗങ്ങളും ഭേദമാക്കിയേക്കാവുന്ന മരുന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. <br /> <br /> പ്രമേഹ ചികിത്സക്കായി പുതിയ മരുന്ന് കണ്ടുപിടിക്കാനായി നടത്തിയ പരീക്ഷണങ്ങള്‍ക്കിടെയാണ് അത്ഭുത മരുന്ന് കണ്ടെത്തിയത്. പ്രമേഹത്തിനുള്ള മരുന്നായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ ഇത് ആന്റിബയോട്ടിക്കായും പ്രവര്‍ത്തിക്കും. പുതുതായി കണ്ടെത്തിയ രാസസംയുക്തത്തിന്റെ പേരുവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.<br /> <br /> എന്നാല്‍ ഭാവിയില്‍ കാന്‍സര്‍ ചികിത്സക്കുപോലും ഉപയോഗിക്കാമെന്നാണ് കരുതുന്നത്. മരുന്ന് കോശങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന രീതി നോക്കിയാല്‍ കാന്‍സര്‍ ചികിത്സക്ക് മരുന്ന് ഗുണം ചെയ്യും. രോഗ ചികിത്സാ മേഖലയില്‍ വിപഌവകരമായ കണ്ടുപിടുത്തമാണിത്. അലോപ്പതി ചികിത്സയില്‍ മരുന്നുകളുടെ ദൂഷ്യഫലങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.<br /> <br /> അത് തന്നെ ഇവിടെയും വില്ലനാകുന്നു. എന്നാല്‍ മരുന്ന് പ്രാരംഭഘട്ടത്തിലായതിനാല്‍ പ്രതിസന്ധികളെ മറികടക്കാമെന്ന് കരുതുന്നു. മൂന്ന വര്‍ഷം മുമ്പ് റിച്ചാര്‍ഡ് ലീനറും സംഘവും വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയാണ് പുതിയ മരുന്നിന്റെ പിറവി. ലീനറിന്റെ തബോറട്ടറിയില്‍ തന്നെയാണ് പുതിയ കണ്ടുപിടുത്തവും. <br /> <br /> പുതിയ മരുന്ന് ടൈപ്പ് 2 പ്രമേഹത്തിനെതിരെയുള്ള ശക്തമായ ആയുധം കൂടിയാണ്. ജലദോഷമുണ്ടാക്കുന്ന വൈറസ്, കാന്‍സര്‍ കോശങ്ങള്‍ എന്നിവയെ നശിപ്പിക്കുകയും രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടകുകയും ചെയ്യുന്നതാണ് പുതിയ മരുന്ന്. <br /> ഭക്ഷണത്തിന്റെ പോഷകമൂല്യം അറിയാന്‍ മൊബൈല്‍ ആപ്പ്</p> <p class="articleleadval" style="text-align: justify; ">ചുവപ്പ്, പച്ച, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നീ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ ഗുണമേന്മ കണ്ടെത്താം</p> <p style="text-align: justify; ">ന്യൂഡല്‍ഹി: പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം അളക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍. ഫുഡ്സ്വിച്ച് എന്ന ആപ്പിലൂടെ കടകളില്‍ നിന്നു വാങ്ങുന്ന ഭക്ഷണ സാധനങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, രുചി വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ അളവ് ആപ്പ് വഴി അറിയാന്‍ സാധിക്കും.<br /> <br /> സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആണ് ആപ്പ് വികസിപ്പിച്ചത്.</p> <p style="text-align: justify; ">പായ്ക്കറ്റിലെ ബാര്‍ കോഡ് സ്കാന്‍ ചെയ്ത് അതിലെ ഭക്ഷണത്തിന്റെ പോഷക മൂല്യം അറിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. <br /> <br /> ചുവപ്പ്, പച്ച, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നീ നിറങ്ങളുടെ അടിസ്ഥാനത്തില്‍ ഭക്ഷണത്തിന്റെ ഗുണമേന്മ കണ്ടെത്താമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.</p> <p style="text-align: justify; ">സ്കാന്‍ ചെയ്തതിന് ശേഷം വരുന്ന സ്ക്രീനില്‍ മുകളില്‍ പറഞ്ഞ നിറങ്ങളില്‍ ഓരോന്നിന്റെയും അളവ് രേഖപ്പെടുത്തും. സാധാരണ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ ഉപ്പ്, കൊഴുപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആപ്പ് ഉപയോഗിച്ച് നല്ല ഭക്ഷണം കണ്ടെത്താമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. സസ്യ-സസ്യോതര ഭക്ഷണ സാധനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.</p> <p style="text-align: justify; ">ഉപഭോക്താക്കള്‍ കണ്ടെത്തിയ ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങളുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും അവസരമുണ്ട്.</p> <p style="text-align: justify; ">ഇന്ത്യയിലെ 10,000 ഭക്ഷണ സാധനങ്ങളുടെ പോഷകമൂല്യം ഇന്‍സ്റ്റിറ്റ്യൂട്ട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ എല്ലാ ഭക്ഷണങ്ങളും പായ്ക്ക് ചെയ്ത് വിതരണം ചെയ്യുന്നില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ ഡയറക്ടര്‍ ബ്രൂസ് നേല്‍ പറയുന്നു.</p> <p style="text-align: justify; ">ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സെന്റര്‍ ഫോര്‍ ക്രോണിക് ഡിസീസ് കണ്ട്രോള് ഇന്‍ ഇന്ത്യയുമായി ചേര്‍ന്ന് പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട്.</p> <h3 style="text-align: justify; ">മക്കളെ നേര്‍വഴിക്ക് നയിക്കാനും ആപ്പ്</h3> <p style="text-align: justify; ">രക്ഷിതാക്കളുടെ ഫോണ്‍കോളുകള്‍ അവഗണിക്കുന്ന മക്കള്‍ക്ക് പണി കൊടുക്കാനും ആപ്പ്. അച്ഛനമ്മമാരുടെ ഫോണ്‍ അവഗണിച്ചാലുടന്‍ മക്കളുടെ സ്മാര്‍ട്ട് ഫോണുകള്‍ ലോക്ക് ചെയ്യുന്നതാണ് ഈ പുതിയ ആപ്പ്.<br /> <br /> ഇത് ഉപയോഗിക്കുന്നതിലൂടെ രക്ഷിതാക്കളുടെ ഫോണ്‍ മക്കള്‍ അവഗണിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് 'കഴിീൃല ചീ ങീൃല' എന്ന ആപ്പ് വികസിപ്പിച്ച അമേരിക്കക്കാരനായ ഷാരോണ്‍ സ്റ്റാന്‍ഫ്രിഡ് പറയുന്നത്.<br /> <br /> ഇതിനായി രക്ഷിതാക്കളുടെയും മക്കളുടെയും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. നാലക്ക ഡിജിറ്റല്‍ കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോക്ക് ചെയ്തുകഴിഞ്ഞാല്‍ മക്കള്‍ക്ക് ഫോണില്‍ സന്ദേശമയയ്ക്കാനോ, ഗെയിം കളിക്കാനോ, നവമാധ്യമ</p> <p style="text-align: justify; "><br /> രക്ഷിതാക്കളുടെ ഫോണ്‍കോളുകള്‍ അവഗണിക്കുന്ന മക്കള്‍ക്ക് പണി കൊടുക്കാനും ആപ്പ്. അച്ഛനമ്മമാരുടെ ഫോണ്‍ അവഗണിച്ചാലുടന്‍ മക്കളുടെ സ്മാര്‍ട്ട് ഫോണുകള്‍ ലോക്ക് ചെയ്യുന്നതാണ് ഈ പുതിയ ആപ്പ്.<br /> <br /> ഇത് ഉപയോഗിക്കുന്നതിലൂടെ രക്ഷിതാക്കളുടെ ഫോണ്‍ മക്കള്‍ അവഗണിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് 'Ignore No More' എന്ന ആപ്പ് വികസിപ്പിച്ച അമേരിക്കക്കാരനായ ഷാരോണ്‍ സ്റ്റാന്‍ഫ്രിഡ് പറയുന്നത്.<br /> <br /> ഇതിനായി രക്ഷിതാക്കളുടെയും മക്കളുടെയും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. നാലക്ക ഡിജിറ്റല്‍ കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോക്ക് ചെയ്തുകഴിഞ്ഞാല്‍ മക്കള്‍ക്ക് ഫോണില്‍ സന്ദേശമയയ്ക്കാനോ, ഗെയിം കളിക്കാനോ, നവമാധ്യമങ്ങളില്‍ ഇടപെടാനോ, ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ സാധിക്കില്ല. <br /> <br /> രക്ഷിതാവിനെ തിരിച്ചുവിളിച്ച് അവരുടെ കൈവശമുള്ള പാസ്വേഡ് ഉപയോഗിച്ചാല്‍ മാത്രമേ ലോക്ക് ആയ ഫോണ്‍ വീണ്ടും ഉപയോഗിക്കാനാകൂ. <br /> <br /> ഇത് മക്കളെ ശിക്ഷിക്കാനുള്ള ആപ്പ് അല്ലെന്നും അവരെ നേര്‍വഴിക്ക് നടത്താനുള്ള ഉപകരണം മാത്രമാണെന്നും സ്റ്റാന്‍ഫ്രിഡ് പറഞ്ഞു. <br /> <br /> ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലഭ്യമായ ആപ്പ് മാര്‍ച്ച് മാസത്തോടെ െഎ ഫോണുകളിലും ഉപയോഗിക്കാനാകും.</p> <h3 style="text-align: justify; ">കുട്ടികളുടെ കരച്ചിലടക്കാനുള്ള വിദ്യയുമായി ഡോക്ടര്‍</h3> <p style="text-align: justify; "> </p> <p style="text-align: justify; ">കുഞ്ഞുങ്ങള്‍ക്ക് അസുഖം വന്നാല്‍ ഡോക്ടറുടെകാണിക്കുന്നതിനുള്ള ബുദ്ധിമുട്ട് മാതാപിതാക്കള്‍ക്കേ അറിയൂ. ഡോക്ടറെകാണിക്കാനാണ് പോകുന്നതെന്നുകേട്ടാല് തുടങ്ങും കരച്ചില്.</p> <p style="text-align: justify; ">കുത്തിവെയ്ക്കാനാണെങ്കില് പറയുകയും വേണ്ട. കാലിഫോര്‍ണിയയിലെ ശിശുരോഗവിദഗ്ധന് റോബര്‍ട്ട് ഹാമില്ട്ടണ് ഇതിനൊരു പരിഹാരമുണ്ട്.</p> <p style="text-align: justify; ">ഡോക്ടറെന്ന നിലയിലുള്ള 31 വര്‍ഷത്തെ പരിചയത്തില്‍ നിന്നാണ് ഹാമില്ട്ടണ് കുഞ്ഞുങ്ങളുടെ കരച്ചിലടക്കാനുളള വിദ്യ പരീക്ഷിച്ച് വിജയിച്ചത്.</p> <p style="text-align: justify; ">അസുഖം ബാധിച്ച കുഞ്ഞുമായി എത്തുന്ന എല്ലാ രക്ഷിതാക്കളും പരിശോധനയ്ക്കോ, കുത്തിവെയ്പ്പിനോശേഷം കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ കാണിക്കുന്ന തത്രപ്പാട് കണ്ടാണ് ഹാമില്ട്ടണ് 'ഹോള്‍ഡ്' എന്ന ആശയം വികസിപ്പിച്ചത്.</p> <p style="text-align: justify; ">കരയുന്ന കുഞ്ഞിനെ ഹാമില്ട്ടണ് ആദ്യമൊന്ന് മുകളിലേക്കുയര്‍ത്തും പിന്നീട് കിടത്തി കുഞ്ഞിന്റെ കൈകള്‍ അവരുടെ നെഞ്ചിനോട് ചേര്‍ത്ത് അമര്‍ത്തി വെയ്ക്കും. ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എങ്ങനെയാണോ കിടക്കുന്നത് അതേരീതിയിലാണ് ഹാമില്ട്ടണ് കുഞ്ഞിനെ മൃദുവായി കിടത്തുക.</p> <p style="text-align: justify; ">ജനിച്ച് മാസങ്ങള്‍മാത്രം പൂര്‍ത്തിയായ കുഞ്ഞിന് ഏറ്റവും സുഖപ്രദം താന്‍ എങ്ങനെയാണോ ഗര്‍ഭാശയത്തില്‍ കിടന്നത് അതുപോലെ കിടക്കാനായിരിക്കുമെന്നാണ് ഹാമില്ട്ടണ് തന്റെ ആശയത്തിന് നല്കുന്ന വിശദീകരണം.</p> <p style="text-align: justify; ">കുഞ്ഞിന് വിശന്നിരിക്കുമ്പോഴോ, വല്ലാതെ സുഖമില്ലാതിരിക്കുമ്പോഴോ തന്റെ ടെക്നിക് പ്രായോഗികമല്ലെന്നും ഹാമില്ട്ടണ് പറയുന്നു.</p> <p style="text-align: justify; ">കാലിഫോര്‍ണിയയിലെ സാന്റാ മോണികയില് ' പസഫിക് ഓഷ്യന്‍ പീഡിയാട്രിക്സ്' എന്ന ആസ്പത്രിയില്‍ 31 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരുന്ന ഹാമില്ട്ടണ് ഒരു ഡോക്ടറെന്നതിനുപരി കുട്ടികള്‍ക്ക് നല്ലൊരു സുഹ്യത്തുകൂടിയാണ്.</p> <p style="text-align: justify; ">ആറ് മക്കളും ആറ് പേരകുട്ടികളുമുളള ഹാമില്ട്ടണ് ഓഫീസിനു പുറത്തും കുട്ടികളെ അടുത്ത് നിരീക്ഷിക്കുന്ന സ്വഭാവക്കാരനാണ്.</p> <h3 style="text-align: justify; ">സന്ധിവാതം കണ്ടെത്താന്‍ ഇനി രക്തപരിശോധന</h3> <p style="text-align: justify; ">രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ഗ്ലൂക്കോപ്രോട്ടീന്‍ ഘടകമായ ടെനാസിന്‍സിയുടെ അളവ് കൂടുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്.</p> <p style="text-align: justify; ">രക്ത പരിശോധനയിലൂടെ സന്ധിവാതം കണ്ടെത്താമെന്ന് ഗവേഷകര്‍. രോഗപ്രതിരോധശേഷിക്ക് കാരണമാകുന്ന ഗ്ലൂക്കോപ്രോട്ടീന്‍ ഘടകമായ ടെനാസിന്‍സിയുടെ അളവ് കൂടുന്നതാണ് സന്ധിവാതത്തിന് കാരണമാകുന്നത്.</p> <p style="text-align: justify; ">രക്ത പരിശോധനയിലൂടെ ടെനാസിന്‍സിയുടെ അളവ് കണ്ടെത്തി ചികില്‍സ തുടങ്ങാമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ കെന്നഡി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. രോഗ പ്രതിരോധശേഷിക്ക് കാരണമാകുന്ന ഘടകം ശരീരത്തിന് ദോഷകരമായി മാറുന്ന സാഹചര്യമാണ് ഇവിടെയുണ്ടാകുന്നത്.</p> <p style="text-align: justify; ">വാതരോഗികളുടെ സന്ധികളില്‍ ടെനാസിന്‍ സിയുടെ അളവ് കൂടുതലാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ അന്‍ജാ ഷോനേസര്‍ പറഞ്ഞു. ഇതിന്റെ അളവ് വര്‍ധിക്കുന്നതിന് അനുസരിച്ചാണ് രോഗ സാധ്യത കൂടുന്നത്.</p> <p style="text-align: justify; ">2,000 രോഗികളെ പഠനത്തിനായി ഉപയോഗിച്ചു. ഇതില്‍ 50 ശതമാനം രോഗികളുടെ സന്ധികളിലും ടെനാസിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി.</p> <p style="text-align: justify; ">വാതരോഗം വരുന്നതിന് ഏഴ് വര്‍ഷം മുന്‍പേ ഇതിന്റെ അളവ് കൂടിവരുന്നതായി പഠനത്തില്‍ പറയുന്നു. രക്ത പരിശോധനയിലൂടെ നേരത്തെതന്നെ ഫലപ്രദമായ ചികില്‍സ തേടാമെന്ന് ഗവേഷകര്‍ പറയുന്നു.</p> <h3>ആത്മഹത്യ കുറയ്ക്കാന്‍ മരണ ചികിത്സ!</h3> <p style="text-align: justify; ">ദുഖത്തിന്റെ അന്തരീക്ഷം തളം കെട്ടിനില്‍ക്കുന്ന മുറി. മരണത്തിന്റെ വസ്ത്രങ്ങളണിഞ്ഞ് കുറെ ആളുകള്‍. അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി അവസാനത്തെ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. അടക്കാനാവാത്ത ദുഖത്തോടെ അവര്‍ പരസ്പവരം അന്ത്യയാത്രകള്‍ പറഞ്ഞ് അടുത്ത് തയ്യാറാക്കിയിരിക്കുന്ന ശവപ്പെട്ടിയിലേക്ക് കയറി നീണ്ട് നിവര്‍ന്ന് കിടന്നു.<br /> <br /> കറൂത്ത വസ്ത്രങ്ങള്‍ അണിഞ്ഞ ഒരാള്‍ ശവസംസ്കാര ചങ്ങുകള്‍ക്കുള്ള പ്രാര്‍ഥന ഉറക്കെ ചൊല്ലുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകളില്‍ മരണത്തിന്റെ നിസംഗത നിഴല്‍പോലെ പടര്‍ന്നു.</p> <p style="text-align: justify; ">വായിക്കുമ്പോള്‍ ഏതോ സിനിമാ രംഗം പോലെയുണ്ടല്ലെ. എന്നാലിത് സിനിമയല്ല ഒരു ചികിത്സയാണ്! അത്മഹത്യ പ്രവണത ഇല്ലാതാക്കാനാനുള്ള കൊറിയക്കാരുടെ മാനസിക ചികിത്സാരീതിയാണ് ഇത്. ലോകത്തിലേറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന രാജ്യമായ ദക്ഷിണ കൊറിയയിലാണ് ഈ വിചിത്രമായ ചികിത്സാരീതിയുള്ളത്.<br /> <br /> ജീവിതത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാനാകാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതില്‍ നിന്ന് യുവാക്കളെ തടഞ്ഞ് അവരെ ജീവിതത്തിന്റെ അമൂല്യത ബോധ്യപ്പെടുത്തുന്നതിനായാണ് വിചിത്രമായ ചടങ്ങ് നടത്തുന്നത്.</p> <p style="text-align: justify; ">ജീവിച്ചിരിക്കുമ്പോള്‍തന്നെ സ്വന്തം മരണാനന്തര ചടങ്ങ് നടത്തുക എന്നത് അല്‍പ്പം കഠിനമാണെങ്കിലും ഇത് ഫലം കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചികിത്സക്ക് മുന്നോടിയായി കാന്‍സര്‍ രോഗി മരിക്കുന്നതിന് തൊട്ട് മുമ്പുവരെ മരണത്തിനോട് പടവെട്ടുന്നത്, ജന്മനാ കാലുകള്‍ ഇല്ലാത്ത ആള് നീന്തല്‍ പരിശീലിക്കുന്നത് തുടങ്ങി പ്രതികൂല സാഹഹര്യത്തെ ആളുകള്‍ എങ്ങനെ നേരിടുന്നു എന്ന് കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇവരെ കാണിക്കും. മക്കാബ്രെ എന്നാണ് ചികിത്സയുടെ പേര്.</p> <p style="text-align: justify; ">എല്ലാവര്ക്കും അവരുടേതായ കാരണങ്ങള്‍ കാണും. എന്നാല്‍ അതൊക്കെ ജീവിതത്തിന്റെ ഭാഗമാണന്ന് അംഗീകരിക്കലാണ് വേണ്ടത്. മക്കാബ്രെ പരിശീലിപ്പിക്കുന്ന ഹൈയോവോണ്‍ ഹീലിംഗ് സെന്ററിന്റെ തലവന്‍ ജിയോംഗ് യോംഗ് മുന്‍ പറയുന്നു. ഇദ്ദേഹത്തിന് നേരത്തെ മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയിലായിരുന്നു ജോലി.</p> <p style="text-align: justify; ">ചെറുപ്പത്തില്‍ തന്നെ അത്മഹത്യ ചെയ്ത നിരവധി അളുകളുടെ മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് നടത്തേണ്ടി വന്നതാണ് ജിയോംഗ് യോംഗ് മുന്നിനെ പുതിയ രീതിയില്‍ ചിന്തിപ്പിച്ചത്. ഇന്ന് നിരവധി ആളുകള്‍ മക്കാബ്രെ പരിശീലിക്കാനായി ഹൈയോവോണ്‍ ഹീലിംഗ് സെന്ററില്‍ എത്തുന്നുണ്ട്.</p> <p style="text-align: justify; ">വ്യാവസായിക മേഖലയില്‍ നിരവധി ആളുകളില്‍ അത്മഹത്യ പ്രവണത നിലനില്‍ക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. ജോലിക്കിടയിലെ സമ്മര്‍ദ്ദം താങ്ങാനാകാത്തതാണ് കാരണം. ഇതിനായി പലതരത്തിലുളള പരിശീലനങ്ങളും കൊറിയയിലെ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. ചിരി ചികിത്സ അത്തരത്തിലൊന്നാണ്.<br /> <br /> എന്നാല്‍ ശരീരത്തെ നിര്‍ബന്ധിപ്പിച്ച് ചിരിപ്പിക്കുന്നത് ഫലം ചെയ്യില്ല എന്നാണ് ജിയോംഗ് യോംഗ് പറയുന്നത്. ചില കമ്പനികള്‍ ജോലിക്കിടയില്‍ ജീവനക്കാരെ കുറച്ച് സമയം ഉറങ്ങാന്‍ അനുവദിക്കാറുണ്ട്. ജോലിയിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഉറക്കം സഹായിക്കാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.</p> <p style="text-align: justify; ">എന്നാല്‍ ഹൈയോവോണ്‍ ഹീലിംഗ് സെന്ററിന്റെ മക്കാബ്രെ പരിശീലിക്കാനാണ് ഇപ്പോള്‍ യുവാക്കള്‍ക്ക് താല്‍പ്പര്യം. മക്കാബ്രെ മനസില്‍ ഒരു പോസിറ്റീവ് ഫിലിംഗ് നല്‍കുന്നതായി പൊതുഅഭിപ്രായമുണ്ട്. എതായാലും ആള്‍ത്തിരക്ക് നിയന്ത്രിക്കാന്‍ മുന്‍കൂട്ടി ബുക്കിംഗ് നടത്തേണ്ട അവസ്ഥയിലാണ് ജിയോംഗ് യോംഗ് മുന്‍. ഹൈയോവോണ്‍ ഹീലിംഗ് സെന്ററിന് പുതിയ ബ്രാഞ്ചുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.</p> <p style="text-align: justify; "> </p> </div>