<div id="MiddleColumn_internal"> <h3 style="text-align: justify; ">പ്രമേഹം</h3> <p style="text-align: justify; ">ഇന്നു വളരെ പ്രചാരവും പ്രാമാണ്യവുമുള്ള രോഗമാണു പ്രമേഹം. അതു പണക്കാരന്റെ രോഗം (റിച്ച്മാൻസ് ഡിസീസ്) എന്ന ബിരുദം തന്നെ നേടിയിട്ടുണ്ട്. കാരണം മേലനങ്ങാതെ സുഖിച്ചു കഴിയുന്നവരോടാണു പ്രമേഹത്തിനു പ്രിയം. 'എന്താ, സുഖമാണോ' എന്ന രീതിയിലുള്ള 'എന്താ ഷുഗറുണ്ടോ' എന്ന ചോദ്യത്തിനു "ഇല്ല' എന്നു പറയുന്നത് അല്പം മാനക്കേടും 'ഉണ്ട്' എന്നു പറയുന്നതു ഏറെ അഭിമാനവുമായിത്തീർന്നിരിക്കുന്നു.</p> <p style="text-align: justify; ">പാചകരസഗ്രന്ഥി (പാൻക്രിയാസ്)യുടെ പ്രവർത്തനത്തിനു താളം പിഴയ്ക്കുമ്പോഴാണു പ്രമേഹം തലപൊക്കുന്നത്. അങ്ങനെ താളം പിഴയ്ക്കുന്നതാകട്ടെ, ദീർഘകാലത്തെ പ്രാകൃതികമല്ലാത്ത അഹിതവും അമിതവുമായ ആഹാരരീതി കൊണ്ടോ, ശാരീരികമോ മാനസികമോ ആയ അതിപ്രയത്നം കൊണ്ടോ ആകാം. വിഷമയമായ ഔഷധങ്ങളുടെ അനുസൃതമായ ഉപയോഗവും മനഃക്ലേശവും പ്രമേഹ ഹേതുകമാകാറുണ്ട്. പചനപ്രക്രിയ തകരാറിലാവുമ്പോൾ പ്ലീഹയ്ക്കും കരളിനും യഥാവിധി പ്രവർത്തിക്കാൻ പറ്റാതെ വരുകയും പാചകരസമുത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഭാഗികമായി പണിമുടക്കുകയും ചെയ്യുന്നു. അപ്പോൾ ദഹനക്കേടുണ്ടാവുകയും ഭക്ഷണത്തിലെ ശ്വേതസാരം (കാർബോ ഹൈഡ്രേറ്റ്) പഞ്ചസാരയായി പരിണമിച്ചു രക്തം വഴി ശരീരത്തിന്റെ ഉപയോഗത്തിനായി പ്ളീഹയിലെത്തുകയും ചെയ്യുന്നു. പ്ളീഹ ശീതസാരോത്പന്നമായ പഞ്ചസാരയുടെ മൊത്തവിതരണത്തിന്റെ കുത്തകക്കാരനാണ്. പക്ഷേ, വ്യാപാരി വ്യാപന്നനായിരിക്കുമ്പോൾ വിതരണവിധാനമാകെ താറുമാറാകുന്നു. അങ്ങനെ മിച്ചം വരുന്ന പഞ്ചസാരയെ വൃക്ക, യൂറിയ, ലവണങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവയോടൊപ്പം മൂത്ര ത്തിലൂടെ പുറംതള്ളുന്നു. വൃക്കയുടെ ആ വികൃതിയാണു "മൂത്ര പ്രമേഹമെന്നു വ്യവഹരിക്കപ്പെടുന്നത്.</p> <p style="text-align: justify; ">പ്രമേഹം രണ്ടുതരമുണ്ട്; ഒന്നു മൂത്രത്തിൽ പഞ്ചസാരയുള്ളത് (ഡയാബൈറ്റസ് ഇൻപെഡെസ്) മറ്റൊന്നു മൂത്രത്തിൽ പഞ്ചസാരയില്ലാത്തത് (ഡയാബറ്റസ് മെലിറ്റസ്). ആദ്യത്തേതു വേഗം മാറുന്നതാണ്. കൂടക്കൂടെ മൂത്രം പോവുകയാണു ആ പ്രമേഹത്തിന്റെ മുഖ്യലക്ഷണം.</p> <p style="text-align: justify; ">പണ്ടു പ്രമേഹം വന്നാൽ, അതു രോഗിയെ കൊണ്ട് പോകൂ' എന്നു പറയാറുണ്ട്. പ്രമേഹത്തിന്റെ ആംഗലേയ നാമത്തിന് 'ഇഞ്ചിഞ്ചായി ചാവുക' എന്ന ഒരു വാച്യാർഥം (To die-a-bit-is-diabetes) നിഷ്പാദിപ്പിക്കാം.</p> <p style="text-align: justify; ">ഇന്ന് അലോപ്പതി ഡോക്ടർമാരുടെ പ്രമേഹചികിത്സ മുഴുവൻ ഇൻസുലിൻ എന്ന 'സാധു'വായ രസത്തെ ചുറ്റിപ്പറ്റിയാണ്. ഇൻസുലിന്റെ സാന്നി ധ്യമാണു രക്തത്തിലെ പഞ്ചസാര ഉപയോഗക്ഷമമാക്കുന്നത്. ഇൻസുലിൻ കുറഞ്ഞാൽ ആ കുറവുണ്ടാക്കിയ കാരണം ഉന്മൂലനം ചെയ്യുന്നതിനുപകരം മ്യഗീയമായ-മൃഗങ്ങളുടെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളിൽ നിന്നെ ടുക്കുന്ന ഇൻസുലിൻ അസ്വാഭാവികമായി രോഗികളുടെ ഉള്ളിൽ കടത്തിയാണു രോഗം തത്കാലത്തേക്കു അമർത്തിവയ്ക്കുന്നത്. ഇൻസുലിൻ കുത്തിവയ്പുകൊണ്ട് രോഗം അടങ്ങുകയല്ലാതെ, ഒടുങ്ങുകയില്ല. മരുന്നു കഴിക്കു ന്നതു നിറുത്തുമ്പോൾ രോഗം മുമ്പത്തെപ്പോലെയോ, അതിനേക്കാൾ ഉഗ്രമായോ വീണ്ടും വരും.</p> <p style="text-align: justify; ">രോഗികളുടെ അവശതയും അജ്ഞതയും ചൂഷണം ചെയ്ത കീശ വീർപ്പിക്കുന്ന ചില കശ്മലന്മാരുണ്ട്. പരസ്യമാണ് അവരുടെ പ്രധാനമായ ചൂഷണോപാധി. 'അത്ഭുതകരമായ കണ്ടുപിടിത്തം, ദിവ്യമായ ഒറ്റമൂലിക, പ്രമേഹം വേരോടെ പിഴുതുമാറ്റാം. ഈ മരുന്നിനു പഥ്യമില്ല, രുചിക്കുറവില്ല. സേവിക്കുമ്പോൾ ഇഷ്ടമുള്ളതൊക്കെ കഴിക്കാം. ആദ്യം വാങ്ങുന്ന അമ്പതു പേർക്കു പ്രത്യേക സൗജന്യം' എന്നീ മാതൃകയിലുള്ള പരസ്യങ്ങളുടെ ആകർഷകമായ വാഗ്ദാനങ്ങളിൽ കുടുങ്ങി മരുന്നു വാങ്ങി കുഴങ്ങുന്നവർ കുറച്ചല്ല. മരുന്നു നിറുത്തിയാൽ രോഗം വീണ്ടും വരും. അതിനാൽ മരുന്നു വാങ്ങുന്ന പ്രക്രിയ അനന്തമായി നീളും. മരുന്നുവില്പനക്കാരന്റെ പണസഞ്ചി വീർത്തുകൊണ്ടിരിക്കും. പ്രമേഹത്തിന് അല്പം തസ്കരസ്വഭാവമുണ്ട്. പതുങ്ങിപ്പതുങ്ങി വന്നാണു പിടികൂടുക. പിടിക്കുന്നതു പലപ്പോഴും പിടിക്കപ്പെടുന്നയാൾ അറിയുകപോലുമില്ല. പ്രാരംഭത്തിൽ മര്യാദ പാലിക്കും. എന്നാൽ കാലപ്പഴക്കത്തിൽ ഉഗ്രരൂപം കാട്ടും. പിടിമുറുകുംതോറും രോഗം പല വികൃതികളും കാട്ടിത്തുടങ്ങും; ദാഹം കൂടും, മൂത്രത്തിന്റെ തോത് വർദ്ധിക്കും. വല്ലാത്ത ക്ഷീണം തോന്നും, കണ്ണിനു കാഴ്ച ചുരുങ്ങും, തൂക്കം കുറയും, ചർമം ശുഷ്കവും പരുഷവുമാകും, ചൊറിചിരങ്ങു പിടിപെടും, മൂത്രം മഞ്ഞച്ചതും അല്പം കട്ടിയുള്ളതുമാകും. അതിൽ പഞ്ചസാരയുടെ അളവ് രോഗത്തിന്റെ പുതുക്കവും പഴക്കവുമനുസരിച്ചു കൂടിയും കുറഞ്ഞുമിരിക്കും.</p> <p style="text-align: justify; ">പ്രമേഹം പ്രായേണ മുപ്പതിനും അറുപതിനും ഇടയ്ക്കു പ്രായമുള്ളവ രേയാണു ബാധിക്കുക. എന്നാൽ ഏതു പ്രായത്തിലും, എന്തിനു കുട്ടിക്കാലത്തുപോലും പ്രമേഹം പിടിച്ചെന്നു വരാം. പക്ഷേ, അതു സാധാരണമല്ലെ ന്നുമാത്രം. യൗവനത്തിൽ പിടിപെടുന്ന രോഗം കൂടുതൽ ഉഗ്രമാകും. ഈ രോഗമുള്ള പലരുടേയും ആരോഗ്യത്തിനു പറയത്തക്ക തരക്കേടു പ്രകടമാകാറില്ലെന്നുള്ളതു ഒരു പ്രത്യേകതയാണ്.</p> <p style="text-align: justify; ">അഭിജ്ഞരും വിദഗ്ധരുമെന്നു പറയപ്പെടുന്ന അലോപ്പതി ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗശമന മാർഗങ്ങൾ വിചിത്രമാണ്. സ്റ്റാർച്ചുളള അരി, ഉരുളക്കിഴങ്ങ് തുടങ്ങിയവ മാത്രമല്ല, പഴങ്ങളും പച്ചക്കറികളും കൂടി ഉപയോഗിക്കരുത്; മാംസ്യ പ്രധാനമായ മാംസം, മുട്ട, നെയ്യ് തുടങ്ങിയവ ധാരാളം ഉപയോഗിക്കണം എന്നൊക്കെയാണ്.</p> <p style="text-align: justify; ">മാംസം, മുട്ട തുടങ്ങിയവയുടെ ഉപഭോഗം രക്തത്തിലെ അമ്ളം വർദ്ധിപ്പിക്കും. അമ്ലാധിക്യമാണല്ലൊ എല്ലാ രോഗങ്ങളുടേയും അടിവേര്. അമ്ളവ്യദ്ധി, ശ്ളേഷ്മഗ്രന്ഥികളിൽ നീറ്റലുണ്ടാക്കും. ബ്രോങ്കൈറ്റിസ്, ദഹനക്കേട്, എക്സിമ തുടങ്ങിയ രോഗങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യും, യൂറിക് ആസിഡ് കൊണ്ടുണ്ടാകുന്ന അമ്ലം മുഖത്തു നീരുവരുത്തും. ക്ഷാരാംശം കുറയുമ്പോഴാണു അമ്ളാംശം കൂടുന്നത്. അമ്ലജനകമായ സോഡിയം, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ പോരായ്മകൊണ്ടും അമ്ളം വർദ്ധിക്കുന്നു.</p> <p style="text-align: justify; ">മാംസം അപ്രധാനവും രക്തം ക്ഷാരപ്രധാനവുമാണ്. അതുകൊണ്ട് ക്ഷാരപ്രധാനമായ രക്തം ദേഹത്തിൽ കുറയാതെ നോക്കേണ്ടത് ആരോഗ്യത്തിന്റെ അഭംഗുരതയ്ക്ക് അപരിത്യാജ്യമാണ്. അമ്ളാത്മകവും മേദോ വർദ്ധകവുമായ മാംസം കഴിവതും ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കണം. പഞ്ചസാരയും അമ്ലജനക വസ്തുക്കളിൽ അഗ്രഗണ്യമാണ്. പഴങ്ങളും, പച്ചക്കറികളും പാലുമാണു ക്ഷാരോത്പാദകങ്ങൾ, ഭക്ഷണത്തിൽ ക്ഷാരാംശ ത്തിന്റെയും അമ്ളാംശത്തിന്റെയും സന്തുലിതാവസ്ഥ നിലനിറുത്തിയാൽപ്പിന്നെ പ്രമേഹത്തിനു ദേഹത്തിൽ നില്ക്കക്കള്ളിയുണ്ടാവില്ല.</p> <p style="text-align: justify; ">പാൽ കുടിക്കുന്നുവെങ്കിൽ കുറച്ചേ കുടിക്കാവു, മോരു വേണ്ടത്ര കുടിക്കാം. മോരിനു പാലിന്റെ ദോഷങ്ങളൊന്നുമില്ല. ഗുണങ്ങളേറെയുണ്ട് താനും. മോരു മാത്രം കുടിച്ചു പ്രമേഹം മാറ്റുന്ന ചികിത്സാരീതി തന്നെയുണ്ട്. അതിനു തക്രകല്പമെന്നു പറയുന്നു, തക്രകല്പകാലത്തു രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ഏഴു മണിവരെ അരമണിക്കൂർ ഇടവിട്ടു ഓരോ കപ്പുമോ നാലഞ്ചാഴ്ച കുടിക്കണം. പിന്നീട് കുറേശേ കൂട്ടി ഒരാഴ്ച കൊണ്ടു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങാം. ദിവസേന രണ്ടുമൂന്ന് തവണ അഞ്ചാറുമിനിറ്റുവരെ ദീർഘമായ് ശ്വസിക്കുകയും ശ്വസിക്കുന്നതിന്റെ ഇരട്ടി സമയമെടുത്തു നിശ്വസിക്കുകയും വേണം. തന്മൂലം ശ്വാസകോശങ്ങൾ ശുദ്ധവായുകൊണ്ടു നിറയുകയും അശുദ്ധവായു കുറേശ്ശേയായി പുറത്തു പോവുകയും ചെയ്യും.</p> <p style="text-align: justify; ">വ്യായാമം പ്രമേഹരോഗികൾക്കു വളരെ പ്രയോജനകരമാണ്, അതുകൊണ്ടു ദേഹത്തിലെ പഞ്ചസാര തുലോം കുറയുന്നു. രക്തസഞ്ചാരം വർദ്ധിക്കുന്നതുകൊണ്ട് വിയർപ്പുവഴി രക്തത്തിലെ അഴുക്കും ബഹിർഭൂതമാകും.</p> <p style="text-align: justify; ">പ്രമേഹരോഗികൾക്കു മൂത്രം ധാരാളം പോകും. അതുകൊണ്ടു വെള്ളം കുടിക്കുന്നതു കുറയ്ക്കരുത്. കൂടുതൽ വെള്ളം കുടിച്ചാൽ കൂടുതൽ പഞ്ചസാര അലിഞ്ഞു മൂത്രത്തിലൂടെ പുറത്തുപോകും.</p> <p style="text-align: justify; ">കുളി ചൂടാക്കി തണുപ്പിച്ച വെള്ളത്തിലാകാം. ആദ്യം ശരീരത്തിലേതിനേക്കാൾ രണ്ടുമൂന്നിരട്ടി ചൂടുള്ള വെള്ളത്തിൽ കുളിക്കണം, പിന്നെ പെട്ടെന്നു പച്ചവെള്ളം കൊണ്ട് ദേഹമാകെത്തിരുമ്മി കുളിക്കണം. ദിവസേന ഒന്നോ, രണ്ടോ നേരം ഇങ്ങനെ കുളിക്കാം. രാത്രി ഉറക്കം വരുന്നില്ലെങ്കിൽ കിടക്കുന്നതിനു തൊട്ടുമുമ്പ് ഇങ്ങനെ കുളിച്ചാൽ സുഖനിദ്ര കനിയാതിരിക്കുകയില്ല.</p> <p style="text-align: justify; ">ചികിത്സയുടെ തുടക്കത്തിൽ കരിക്കിൻവെള്ളം മാത്രമേ കുടിക്കാവൂ. ഒരാഴ്ചക്കാലം പഴങ്ങൾ മാത്രമേ തിന്നാവൂ. അതതുകാലത്തു സുലഭമായ പഴങ്ങളാണു സുയോജ്യം. ഒരു കുറി ഒരുതരം പഴം മാത്രം തിന്നണം. മറ്റൊന്നും ഭക്ഷിക്കരുത്, രണ്ടാംവാരം മുതൽ പത്തുനാൾ ആഹാരം തീർത്തും നിയന്ത്രിതമാവണം. രാവിലെ പഴങ്ങളും ഉച്ചയ്ക്ക് പച്ചയ്ക്കുളള മലക്കറികളും സലാഡും വൈകുന്നേരം പഴവും ആവിയിൽ വേവിച്ച് സസ്യങ്ങളും കഴിക്കാം. പത്തുനാൾക്കുശേഷം കമേണ ആഹാരം കുട്ടി സാധാരണരീതിയിലെത്താം. ഈ ജീവിതക്രമം കൊണ്ട് പ്രമേഹം നിശ്ശേഷം ശമിപ്പിക്കാൻ പറ്റും.</p> <h3 style="text-align: justify; ">രക്തസമ്മര്ദം</h3> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/download44.jpg" />ഹ്യദയസ്തംഭനംമൂലം മരിക്കുന്നവരുടെ എണ്ണം അനുദിനം ഏറിയേറി വരുകയാണ്. പലരും അതൊരു ആകസ്മികമായ അത്യാഹിതമായിക്കരുതുന്നു. പക്ഷേ, വാസ്തവം നേരെ മറിച്ചാണ്. കൊല്ലങ്ങൾക്കു മുമ്പുതന്നെ പ്രകൃതി അപകടസൂചന നല്കിത്തുടങ്ങും. ബഹുകാര്യവ്യഗ്രതയ്ക്കിടയിൽ അതാരും പരിഗണിക്കാറില്ല. ആനക്കാര്യങ്ങൾക്കിടയിൽ ചേനക്കാര്യം നോക്കാൻ ആർക്കുനേരം! പക്ഷേ, ചേനക്കാര്യമായി കരുതുന്നതാണ് വാസ്തവത്തിൽ ആനക്കാര്യമെന്ന വസ്തുത കാര്യം കൈവിട്ട നില യിലെത്തുമ്പോഴാണു പലർക്കും മനസ്സിലാവുക.</p> <p style="text-align: justify; ">മനുഷ്യഹൃദയം ശരീരത്തിലെ ഇതരാവയവങ്ങളോടൊപ്പം അവസാനം വരെ പ്രവർത്തിക്കത്തക്ക വിധമാണു നിർമ്മിതമായിരിക്കുന്നത്. പിന്നെന്തു കൊണ്ടാണ് മറ്റവയവങ്ങളൊക്കെ മുറയ്ക്ക് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ അതുമാത്രം പെട്ടെന്നു സ്തംഭിക്കുന്നത്? അതു നാം തന്നെ വരുത്തിവയ്ക്കുന്ന വിനയാണ്. നാം ഹൃദയത്തെക്കൊണ്ട്, അതിന്റെ കഴിവിലേറെ പണിയെടുപ്പിക്കുന്നു. അപ്പോൾ സ്വാഭാവികമായി അതിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കും. പിന്നീടു ചെറിയൊരു ആഘാതമേറ്റാൽ മതി അതിന്റെ ഗതി നിന്നുപോകാൻ.</p> <p style="text-align: justify; ">രക്തസമ്മർദം കൂടുതലാകുമ്പോൾ ഹൃദയം ദുർബലമായിക്കൊണ്ടിരിക്കും. അങ്ങനെ ഹൃദ്രോഗം പെട്ടെന്നല്ലാ അരിച്ചരിച്ചാണ് ഏറുന്നത്. തന്മൂലം കൊണ്ടറിയാൻ കാക്കാതെ, തുടക്കത്തിൽത്തന്നെ കണ്ടറിഞ്ഞു നിവാരണം ചെയ്യണം.</p> <p style="text-align: justify; ">രക്തം ദേഹത്തിലെ വിവിധ ഭാഗങ്ങളിൽ ധമനികളിലൂടെ നിരന്തരം എത്തി ക്കൊണ്ടിരിക്കുന്നു. ഹൃദയമാണു രക്തവാഹിനി നാളങ്ങൾ വഴി രക്തസഞ്ചാരണം നടത്തുന്നത്. അതു തുറന്നും അമർന്നും രക്തത്തെ സഞ്ചരിപ്പിക്കുന്നു. (പമ്പു ചെയ്യുന്നു). ഈ അമർച്ചയ്ക്കാണു രക്തസമ്മർദമെന്നു പറയുന്നത്. അതിനാൽ മിതമായ രക്തസമ്മർദം ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമാണ്. രക്തവാഹിനി നാളങ്ങളുടെ പ്രവർത്തനം സ്വാഭാവികമായിരിക്കുന്നിടത്തോളം ഹൃദയത്തിനു രക്തത്തിന്റെ സഞ്ചാരത്തിനു ആവശ്യത്തിലേറെ മർദം നടത്തേണ്ടിവരില്ല. ഹൃദയസുഷിരങ്ങൾ വേണ്ടത്ര വിവൃതമല്ലെങ്കിൽ യഥാര്തഥമായ രക്തസഞ്ചാരണത്തിനു ഹ്യദയം കഴിവിലേറെ പാടു പെടേണ്ടിവരും. ഈ അതിപ്രയത്നം ഹൃദയത്തെ ദുർബലമാക്കിക്കൊണ്ടിരിക്കും.</p> <p style="text-align: justify; ">രക്തസമ്മർദം ഒരുപാട് ദുരിതങ്ങൾ വരുത്തിവയ്ക്കും. കൂടക്കൂടെ ബോധക്കേടു വരും. തലകറങ്ങുംപോലെ തോന്നും. തലയ്ക്കുള്ളിൽ എന്തോ പറക്കുംപോലെ അനുഭവപ്പെടും. ഒരുകാര്യം ചെയ്യാനും താത്പര്യമുണ്ടാവുകയില്ല. ഉറക്കം പിണങ്ങിപ്പിരിയും. ഇനി ഉറങ്ങിയാൽത്തന്നെ ഉറങ്ങിയതായി ഓർമ്മയുണ്ടാവില്ല. തന്മൂലം ഉറങ്ങി എണീക്കുമ്പോഴത്തെ ഉന്മേഷം നഷ്ടമാകും. വിശപ്പു കുറയും. ശ്വാസംമുട്ടുണ്ടാകും.</p> <p style="text-align: justify; ">എന്തുകൊണ്ടാണു രക്തനാളസുഷിരങ്ങൾ കൂമ്പി രക്തസഞ്ചാരം ക്രമരഹിതമാകുന്നത്? ഒരൊറ്റക്കാരണമേയുള്ളു; നമ്മുടെ സ്വാഭാവികേതരമായ ജീവിതം. കഴിവില്ലെങ്കിലും ആളുകൾ സിഗററ്റു വലിച്ചും ചായ കുടിച്ചും മറ്റും താൽക്കാലികോത്തേജനമുണ്ടാക്കി ജോലി ചെയ്യുന്നു. പിന്നെ, ചാരായം, കള്ള്, കഞ്ചാവ്, മാംസം, മത്സ്യം, മുട്ട, പഞ്ചസാര തുടങ്ങിയവ മൂക്കു മുട്ടെക്കഴിച്ചു കഴിയുന്നവർ രക്തസമ്മർദത്തിന്റെ വർദ്ധനത്തിനു കനത്ത സംഭാവന നല്കുന്നവരാണ്. അവ കഴിക്കുന്നതുകൊണ്ടു നാഡീവ്യൂഹമാകെ ദുർബലമായിത്തീരുന്നു. മലമൂത്രങ്ങളുടേയും, ചർമവും ശ്വാസവും വഴി പുറത്തുപോകുന്ന മാലിന്യങ്ങളുടേയും ഗതി മന്ദീഭവിക്കുന്നു. മാലിന്യബഹിഷ്കരണത്തിനുള്ള പ്രസ്തുത പ്രാകൃതിക മാർഗങ്ങൾക്കു സ്വകർമ്മം പൂർണമായി നിറവേറ്റാൻ പറ്റാതെ വരുമ്പോൾ മാലിന്യമപ്പാടേ ഉദരത്തിൽ കുമിഞ്ഞുകൂടും. ആ മലം രക്തനാളങ്ങളിൽത്തട്ടിമുട്ടി മുറയ്ക്കുള്ള രക്തസഞ്ചാരം മുടക്കുന്നു.</p> <p style="text-align: justify; ">രക്തസമ്മർദത്തിന്റെ മാത്ര എത്ര വേണമെന്നു ചോദിച്ചാൽ മുമ്പ് ഡോക്ടർമാർ പറയുക, സ്വന്തം വയസ്സിനോടു നൂറുകൂട്ടിയാൽ കിട്ടുന്നതു എത്രയാണോ അത് രക്തസമ്മർദം വേണമെന്നാണ്. ഇത്തരം കണക്കുകൂട്ടൽ ഒട്ടും യുക്തിസഹമോ, ശാസ്തീയമോ അല്ല. ചിലപ്പോൾ പൊട്ടഭാഗ്യത്തിനു ഒത്തെന്നുവരാമെന്നുമാത്രം. പലപ്പോഴും പിഴയ്ക്കുകയാണു പതിവ്. കാരണം ആളുകൾ-രോഗികൾ, അരോഗർ, ജോലിക്കാർ, ജോലിചെയ്യാത്തവർ, ദരിദ്രർ, ധനികർ, ചെറുപ്പക്കാർ, വയസ്സായവർ തുടങ്ങി പലതരക്കാരാണ്. അവരുടെയെല്ലാം രക്തസമ്മർദം ഒരേ അളവിലായിരിക്കയില്ല. ഇരുപത്തഞ്ചു മുതൽ മുപ്പതുവരെ വയസ്സുള്ള ആരോഗ്യവാന്റെ രക്തസമ്മർദം നൂറ്റിഇരുപതും നൂറ്റിനാല്പതും എം.എം.(ഒരളവ്)നുളളിലായിരിക്കും.</p> <p style="text-align: justify; ">വാർദ്ധക്യത്തോടൊപ്പം രക്തസമ്മർദവും വർദ്ധിക്കുമെന്നൊരു ധാരണയുണ്ട്. അതിൽ വലിയ കഴമ്പില്ല. ഒരാളുടെ പ്രായം വയസ്സിന്റെ കണക്കു നോക്കിയല്ലാ ധമനിയുടെ ചുറുചുറുക്കു നോക്കിയാണു നിർണയിക്കേണ്ടത്. മുപ്പതുകാരന്റെ രക്തസമ്മർദം എൺപതുകാരന്റെയത്രയുണ്ടെങ്കിൽ അയാൾ തീർച്ചയായും യുവാവല്ല, വൃദ്ധനാണ്. അതുപോലെ അറുപതുകാരന്റെ രക്തസമ്മർദം ഇരുപത്തഞ്ചുകാരന്റെ അത്രയേയുള്ളുവെങ്കിൽ അയാൾ വ്യദ്ധനല്ല, യുവാവാണ്. സാധാരണഗതിയിൽ രക്തസമ്മർദം ആരിലും ക്രമാതീതമാകാറില്ല. ധമനികളുടെ അവസ്ഥ സ്വാഭാവികമാണെങ്കിൽ എത്രവയസ്സായാലും രക്തസമ്മർദമുണ്ടാവില്ല.</p> <p style="text-align: justify; ">വർദ്ധിച്ച രക്തസമ്മർദമുണ്ടാക്കുന്ന ചില രോഗങ്ങളുണ്ട്.</p> <ul style="text-align: justify; "> <li>മൂത്രാശയരോഗം-ഇതു ചാരായം, കള്ള്, പുകയില, ചരസ്, ചായ, കാപ്പി, മാംസം തുടങ്ങിയവ കൂടുതലുപയോഗിക്കുന്നവർക്കാണ് ഉണ്ടാകാറുള്ളത്. </li> <li>ധമനികളുടെ കടുപ്പക്കൂടുതൽ-സിഫിലിയസ് തുടങ്ങിയ രോഗമുള്ളവരുടെ ധമനികൾ കടുപ്പമുള്ളവയായിരിക്കും. </li> <li>കുടലുകൾ നിരന്തരം വലിച്ചെടുക്കുന്ന വിഷം രക്തത്തിൽ ചേരുംതരമുളള മലബന്ധം.</li> </ul> <p style="text-align: justify; ">ചുരുക്കിപ്പറഞ്ഞാൽ രക്തസംബന്ധിയായ ക്രമക്കേടാണു രക്തസമ്മർദത്തിനു കാരണം. രോഗം വേരറ്റുപോകണമെങ്കിൽ രോഗത്തെയല്ല, രോഗത്തിന്റെ കാരണത്തെയാണു മാറ്റേണ്ടത്.</p> <p style="text-align: justify; ">രോഗത്തിന്റെ കാരണം രക്തദൂഷ്യമാണ്. രക്തം ശുദ്ധമാക്കിയാൽ രോഗം താനേ മാറിക്കൊള്ളും. അതിനാദ്യമായി ഭക്ഷണം ആരോഗ്യകരമാക്കുക യാണു വേണ്ടത്. ക്ഷാരപ്രധാനമായ ഭക്ഷണമാണു ആരോഗ്യകരം. പഴങ്ങളിലും പച്ചക്കറികളിലുമാണു ക്ഷാരാംശം കൂടുതലുള്ളത്. ചികിത്സയുടെ തുടക്കത്തിൽ അഞ്ചാറു ദിവസം ആഹാരം പഴം മാത്രമാക്കണം. ദിവസേന അയ്യഞ്ചുമണിക്കൂർ ഇടവിട്ടു മൂന്നുനേരം പഴം കഴിക്കണം. തരപ്പെടുമെങ്കിൽ ഓരോ കുറിയും ഒരേതരം പഴം കഴിക്കുന്നതാണു നല്ലത്. രാവിലെ മധുരനാരങ്ങയും ഉച്ചയ്ക്ക് പേരയ്ക്കയും വൈകുന്നേരം ആപ്പിളും അല്ലെങ്കിൽ തക്കാളിയും ആഹാരമാക്കാം. മധുരനാരങ്ങ, ആപ്പിൾ, പപ്പയ്ക്ക, തണ്ണിമത്തൻ,<br /> ഴവും വാഴപ്പഴവും ഉപയോഗിക്കരുത്. കൈത(പ്രിത്തി)ച്ചക്ക, മാമ്പഴം തുടങ്ങിയവ ഉപയോഗയോഗ്യമാണ്. ചക്കപ്പഴവും വാഴപ്പഴവും ഉപയോഗിക്കരുത്. പഴത്തോടൊപ്പം പാലും കഴിക്കാം. പശുവിന്റേയോ, ആടിന്റേയോ കറന്ന ചൂടോടെയുള്ള പാലാണ് ഉത്തമം. ചൂടാക്കിക്കഴിക്കുകയാണെങ്കിൽ ഒരു തിള മാത്രമേ തിളപ്പിക്കാവു. പാലും പഴവും പൂർണാഹാരമാണ്. അവ ഉപയോഗിച്ച് എത്രനാൾ വേണമെങ്കിലും കഴിയാം. ഒരാഴ്ചക്കാലത്തെ ഫലാഹാരത്തിനുശേഷം അന്നം കഴിച്ചു തുടങ്ങാം. അന്നാഹാരം തുടങ്ങിയാലും രാവിലേയും വൈകുന്നേരവും പാലും പഴവും ഭക്ഷണമാക്കുന്നതു നന്നായിരിക്കും. ഉച്ചയ്ക്ക് മാത്രം ഊണുകഴിക്കാം.</p> <p style="text-align: justify; ">ഉപ്പിന്റെ ഉപയോഗം കഴിവതും കുറയ്ക്കണം. പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പാകപ്പെടുത്തുമ്പോൾ അവയിലെ ക്ഷാരാംശം ഏറിയകൂറും നഷ്ടപ്പെടും. തൊലി നേരിയ തോതിലേ കളയാവൂ. പച്ചക്കറി വേവിച്ച വെള്ളം കളയരുത്. അതിലാണു സത്തു മുഴുവൻ. വെന്തശേഷം അടുപ്പത്ത് ഏറെനേരം വയ്ക്കരുത്. വെള്ളരിക്ക, കക്കരിക്ക, കാരറ്റ്, തക്കാളി, മുട്ടക്കൂസ് തുടങ്ങിയവ പച്ചയ്ക്കു തന്നെ തിന്നാവുന്നതാണ്. അവ അരിഞ്ഞു കഷണങ്ങളാക്കി അല്പം ചെറുനാരങ്ങ നീരു ചേർത്തു സലാഡാക്കി കഴിക്കുന്നതു രുചികരമായിരിക്കും. അവയിൽ പഴം നുറുക്കും ചേർക്കാം.</p> <p style="text-align: justify; ">രക്തസമ്മർദമുളളവരുടെ ഉദരം എപ്പോഴും ശുദ്ധമായിരിക്കണം. അതിനാൽ ഒരിക്കലും മലബന്ധമുണ്ടാവാൻ ഇടവരുത്തരുത്, മലബന്ധം വരാതിരിക്കാനുള്ള മരുന്നാണു പഴങ്ങളും പച്ചക്കറികളും. ഫലാഹാരം കഴിക്കുമ്പോൾ എന്നും രാവിലെ ഒന്നൊന്നര ഗ്ലാസ്സ് സോപ്പു ചേർക്കാത്ത ചെറു ചൂടുവെളളം കൊണ്ട് എനിമ എടുക്കുന്നത് ഉദരം കൂടുതൽ ശുദ്ധമാക്കും.</p> <p style="text-align: justify; ">ഈ രോഗികൾ വ്യായാമം അനുഷ്ഠിക്കണം. എന്നാൽ രോഗാധിക്യമുളളവർ വിശ്രമമെടുക്കുന്നതാണ് നല്ലത്. അവർക്കു വ്യായാമത്തിനുപകരം ദേഹമാസകലം തിരുമ്മൽ നടത്താം. രക്തസമ്മർദരോഗികളെ പതിവിനു വിരുദ്ധമായി, വിലോമ രീതിയിലാണു തിരുമ്മേണ്ടത്. കാലോ കൈയോ തിരുമ്മുമ്പോൾ തിരുമ്മുകാരന്റെ കൈ, തിരുമ്മപ്പെടുന്നാളുടെ വിരലുകളിൽ നിന്നു തുടയിലേക്കോ, കൈത്തണ്ടയിലേക്കോ പോകുന്നതിനുപകരം തുടയിൽ നിന്നോ, കൈത്തണ്ടയിൽ നിന്നോ വിരലുകളിലേക്കാണു പോകേണ്ടത്. നെഞ്ചും പുറവും സാധാരണരീതിയിൽത്തന്നെ തിരുമ്മാം.</p> <p style="text-align: justify; ">ഒരിക്കൽ സുപ്രസിദ്ധ സ്വാതന്ത്ര്യസമരസേനാനിയും ദേശീയനേതാവുമായിരുന്ന പുരുഷോത്തമദാസ് ടണ്ഡന്റെ രക്തസമ്മർദ രോഗം വളരെ വര്ദ്ധിച്ചു. ഡോക്ടർമാരുടെ ഒരു സംഘം പരിശോധിച്ചു പ്രഖ്യാപിച്ചു. ഇനി അവരുടെ നിർദേശമനുസരിച്ചു ജീവിച്ചില്ലെങ്കിൽ അദ്ദേഹത്തിനു രണ്ടിലേറെക്കൊല്ലം ആയുസ്സുണ്ടാവില്ലെന്ന്. നിർദേശങ്ങൾ കുത്തിവയ്പ്പ് നടത്തണമെന്നും മരുന്നു കഴിക്കണമെന്നും പൂർണവിശ്രമമെടുക്കണമെന്നുമായിരുന്നു. എന്നാല് ടണ്ഡൻ ഒരു പ്രതിപഖ്യാപനമാണു നടത്തിയത്. 'ഞാൻ മരുന്ന് തൊടുകയില്ല. കുത്തിവയ്പ്പു നടത്തുകയില്ല. വിശ്രമമെടുക്കുകയില്ല.' എന്നിട്ടദേഹം സുപ്രസിദ്ധ പ്രകൃതിചികിത്സകൻ കെ, ലക്ഷ്മണശർമയുമായി സമ്പർക്കം പുലർത്തി. പ്രാസംഗികമായി പറയട്ടെ, ലക്ഷ്മണശർമ ഈ ലേഖകന്റെ ഗുരുനാഥൻ എൽ. ഗണേശശർമയുടെ പിതാവാണ്. ലക്ഷ്മണശർമയുടെ നിർദേശാനുസരണം ടണ്ഡൻ പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷ ണമാക്കി. പിന്നീടദ്ദേഹം ഇരുപത്തഞ്ചു കൊല്ലത്തോളം ജീവിച്ചു.</p> <p style="text-align: justify; ">രക്തസമ്മർദം ക്രമപ്പെട്ടാൽ വ്യായാമം തുടങ്ങണം. നടത്തമാണു നല്ലത്. പിന്നെപ്പിന്നെ ശ്രമസാധ്യമായ വ്യായാമം ശീലിക്കണം. എന്നാൽ ഹൃദയത്തിനു ഹേമം തട്ടത്തക്ക വ്യായാമമൊന്നും ചെയ്യരുത്, നടക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ദീർഘമായി ശ്വസിക്കുന്നതു നല്ലതാണ്.</p> <p style="text-align: justify; ">മർമത്തിന്റെ ആരോഗ്യവർദ്ധനത്തിലും ശ്രദ്ധിക്കേണ്ടതാണ്. കൈത്തലം കൊണ്ടോ, തോർത്തുകൊണ്ടോ ദേഹമാകെ നല്ലവണ്ണം തേച്ചശേഷം തണുത്തവെളളത്തിൽ കുളിക്കണം. വളരെ തണുപ്പുണ്ടെങ്കിൽ വെള്ളം അല്പമൊന്നു ചൂടാക്കാം. രക്തസമ്മർദരോഗികൾ കൂടുതൽ തണുത്ത വെളളത്തിൽ കുളിക്കുന്നത് നന്നല്ല. കുളി കഴിഞ്ഞു, കഴിയുമെങ്കിൽ തോർത്തുകൊണ്ടു തോർത്താതെ കൈകൊണ്ടു തിരുമ്മി തോർത്തണം. അതിനു നേരം കുറച്ചെടുത്തേക്കാം. എന്നാൽ ഗുണം കൂടുതൽ കിട്ടും.</p> <p style="text-align: justify; ">ജോലി കഴിവനുസരിച്ചേ ചെയ്യാവൂ. പരിഭ്രമം, ബദ്ധപ്പാട്, പാരവശ്യം, കോപം, വികാരാധിക്യം എന്നിവയൊന്നും പിടിപെടാതെ നോക്കണം. കൊച്ചു കൊച്ചു കാര്യങ്ങളെക്കുറിച്ചു മണിക്കൂറുകളോളം ആലോചിച്ചു അവയെ വെറുതെ പെരുപ്പിക്കരുത്. എപ്പോഴും ശാന്തനും പ്രസന്നനുമായിരിക്കാൻ ശീലിക്കണം. രാത്രി നേരത്തെ ഉറങ്ങണം. ജന്നലുകളെല്ലാം തുറന്നിട്ട് നല്ല കാറ്റേറ്റ് എട്ടുമണിക്കൂറെങ്കിലും ഉറങ്ങണം.</p> <p style="text-align: justify; ">മേൽപ്പറഞ്ഞ ജീവിതചര്യ കണിശമായി അനുഷ്ഠിച്ചതുമൂലം എത്രയോ രക്തസമ്മർദരോഗികൾക്കു രോഗം നിശ്ശേഷം മാറിയിട്ടുണ്ട്.</p> <h3 style="text-align: justify; ">വൃക്കരോഗങ്ങള്</h3> <p style="text-align: justify; ">വൃക്ക ശരീരത്തിലെ മുഖ്യമായ ഒരു അവയവമാണ്. ആരോഗ്യം വലിയ ഒരളവാളം അതിന്റെ സുഗമമായ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. പയറിന്റെ രൂപസാമ്യമുള്ള അവയവയുഗളമാണ് വൃക്ക. ഉദരത്തിന്റെ മേൽഭാഗത്തെ പിൻഭിത്തികളും നട്ടെല്ലിന്റെ ഇരുവശങ്ങളുമാണ് അവയുടെ സ്ഥാനം. പത്തുസെന്റീമീറ്ററോളം നീളവും നൂറ്റിനാല്പതു ഗ്രാമിനോളം ഭാരവും വൃക്കകൾക്കുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ആകൃതി വളരെ ചെറുതാണെങ്കിലും അതു ചെയ്യുന്ന ജോലി ഏറെയാണ്. ഓരോ മിനിട്ടിലും ദേഹത്തിലെ അഞ്ചിൽ ഒരു ഭാഗം രക്തം വൃക്കകളിലൂടെ കടന്നുപോകുന്നുണ്ട്. വൃക്കകൾക്കുള്ളിലെ ഇരുപതുലക്ഷത്തോളം അരിപ്പകൾ രക്തത്തിലെ മാലിന്യങ്ങൾ അരിച്ചുമാറ്റുന്നു.</p> <p style="text-align: justify; ">ശരീരത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ ബഹിഷ്ക്കരിക്കുകയാണ് വൃക്കകളുടെ മുഖ്യധർമം. ശരീരത്തിലെ ധാതുലവണങ്ങളുടേയും ക്ഷാരങ്ങളുടേയും അളവ് ക്രമവത്ക്കരിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ചെമന്ന രക്താണുക്കളുടെ ഉത്പാദനം ത്വരപ്പെടുത്തുക ഇവയും വൃക്കകളുടെ കർമ ധർമങ്ങളിൽപ്പെടും. വൃക്കകൾ, പൊട്ടാസ്യം, സോഡിയം, ജീവകങ്ങൾ, ധാതുക്കൾ, ഹോർമോണുകൾ, രക്തത്തിലെ ഗ്ലൂക്കോസ് എന്നിവയുടെ മാത്രയും ക്രമവത്കരിക്കുന്നു. വൃക്കകൾ ഉത്പാദിപ്പിക്കുന്ന 'എരിത്രാ പോയിറ്റിൻ' എന്ന ഹോർമോണാണ് ചെമന്ന് രക്താണുക്കളുടെ വൃദ്ധിക്ക് ആക്കം കൂട്ടുന്നത്.</p> <p style="text-align: justify; ">വൃക്കകളാണ് മൂത്രം ഉത്പാദിപ്പിക്കുന്നത്. നാം കുടിക്കുന്ന വെള്ളത്തിൽനിന്ന് ദേഹത്തിന്റെ രാസപ്രവർത്തനത്തിന് ആവശ്യമുള്ളതെടുത്ത് ബാക്കിവരുന്നതു വൃക്കകൾ പുറന്തള്ളുന്നു. എന്നും വൃക്കകൾ രക്തത്തിൽ നിന്ന് 180 ലിറ്ററോളം വെള്ളം വേർതിരിച്ചെടുക്കും; അതിൽനിന്ന് 178ഓളം ലിറ്ററും അത് ആഗിരണം ചെയ്യുന്നു. ബാക്കിയുള്ളതാണ് മൂത്രമായി പുറത്തുപോകുന്നത്. മൂത്രത്തിലെ മറ്റു ഘടകങ്ങൾ യൂറിയ, ക്രിയാറ്റിൻ എന്നിവയാണ്.</p> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/images51.jpg" />നെഫ്രൈറ്റിസ്, വൃക്കസ്തംഭനം, നെഫ്രോട്ടിക് സിൻഡ്രം. മൂത്രത്തിൽ കല്ല് എന്നിവയാണ് വൃക്കകളെ ബാധിക്കുന്ന സാധാരണ രോഗങ്ങൾ. പതിവിലും കുടുതലളവിൽ കട്ടികുറഞ്ഞ് മൂത്രം പോകുന്നതും, കട്ടികൂടിയ മൂത്രം കുറേശ്ശെയായി പോകുന്നതും, മൂത്രമൊഴിക്കുമ്പോൾ പതയോ കുമിളയോ ഉണ്ടാകുന്നതും, മൂത്രമൊഴിക്കാൻ പ്രയാസം തോന്നുന്നതും, രാത്രി കൂടെക്കൂടെ മൂത്രമൊഴിക്കാൻ എഴുന്നേല്ക്കേണ്ടി വരുന്നതും മുഖത്തും കൈകളിലും കാൽകളിലും നീരുണ്ടാകുന്നതും, ചർമ്മത്തിൽ തടിപ്പും ചൊറിച്ചിലും വരുന്നതും ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നതും, അദേഹത്തിനു തൂക്കം കുറയുന്നതും, മനംപിരട്ടലും ഛർദ്ദിയും ഉണ്ടാകുന്നതും, മൂത്രത്തിൽ രക്തം കാണുന്നതും, ശ്വാസംമുട്ടുന്നതും, ഇടിപ്പിനും ഒടുവിലത്തെ വാരിയെല്ലിനും ഇടയ്ക്കുള്ള ഭാഗത്തും കാലുകൾക്കും വല്ലാത്ത വേദന തോന്നുന്നതും, ദുസ്സഹമായ തണുപ്പ് അനുഭവപ്പെടുന്നതും, തലച്ചോറിന് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്തതുകൊണ്ട് മന്ദത ഉണ്ടാകുന്നതും വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാണ്.</p> <p style="text-align: justify; ">ഇത്രയേറെ പ്രാമുഖ്യമുള്ള വൃക്കകളെ പരമാവധി ഭദ്രമായി പരിരക്ഷിക്കേണ്ടത് ആരോഗ്യത്തിന് അപരിഹാര്യമാണ്. അതിനു ചിലകാര്യങ്ങളിൽ സവിശേഷം ശ്രദ്ധിക്കണം. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. വെള്ളം ധാരാളം കുടിക്കണം, വൃക്കകൾക്കു പറയത്തക്ക വൈകല്യമില്ലാത്തവരും എട്ടൊൻപതു ഗ്ലാസ് വെള്ളം കുടിക്കുന്നതു നല്ലതാണ്. വൈകല്യമുളളവർ അമിതമായി വെള്ളം കുടിക്കരുത്. പ്രമേഹവും, രക്താതിസമ്മർദവും ഉണ്ടെങ്കിൽ നിയന്ത്രിച്ചു നിറുത്തണം. ഫാസ്റ്റുഫുഡ് ഉപയോഗിക്കരുത്.</p> <p style="text-align: justify; ">വൃക്കകളെ ബാധിക്കുന്ന ഒരു സാധാരണ രോഗമാണ് മൂത്രത്തിൽ കല്ല്. മൂത്രത്തിൽ കല്ലെന്നു പറയാറുണ്ടെങ്കിലും വാസ്തവത്തിൽ കല്ല് വൃക്കയിലാണ് ആദ്യമായുണ്ടാകുന്നത്.</p> <p style="text-align: justify; ">മൂത്രത്തിൽനിന്നു വേർപെടുന്ന ക്രിസ്റ്റലുകൾ ചേർന്നാണ് കല്ലു രൂപപ്പെടുന്നത്. ക്രിസ്റ്റലുകൾ ഉണ്ടാകാതിരിക്കാനുള്ള രാസപദാർത്ഥങ്ങൾ മൂത്രത്തിലുണ്ടെങ്കിലും ചിലരിൽ അവ മുറയ്ക്ക് പ്രവർത്തിച്ചെന്നുവരില്ല. വൃക്കകളിലും, വൃക്കകളിൽനിന്ന് മൂത്രം മൂത്രസഞ്ചിയിലേക്കെത്തിക്കുന്ന കുഴലിലും മൂത്രസഞ്ചിയിലും കല്ലുണ്ടാകാം. ചില രാസപദാർത്ഥങ്ങൾ ചേർന്നാണ് കല്ലുണ്ടാകുന്നത്. യൂറിക്കാസിഡ്, സാന്റിൻ, കാത്സ്യം എന്നിവയാണ് കല്ലിലെ രാസഘടകങ്ങൾ. കല്ലുകൾ ഉണ്ടാകാൻ തുടങ്ങിയാലും അഞ്ചുപത്തുകൊല്ലംകൊണ്ടേ അവ പൂർണ്ണവളർച്ച പ്രാപിക്കു.</p> <p style="text-align: justify; ">സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് ഈ രോഗം ഉണ്ടാകാറുള്ളത്. പുരുഷന്മാർക്ക് നാല്പതുവയസും സ്ത്രീകൾക്ക് അൻപതുവയസും കഴിയുമ്പോഴാണ് ഇതു പിടിപെടുക പതിവ്. ഒരിക്കൽ കല്ല് വന്നാൽ വീണ്ടും വരാനുള്ള സാദ്ധ്യത തള്ളിക്കളയാൻ പറ്റില്ല.</p> <p style="text-align: justify; ">ഉദരത്തിലുണ്ടാകുന്ന അസഹ്യമായ വേദനയാണ് ഈ രോഗത്തിന്റെ പ്രഥമലക്ഷണം. വൃക്കയിൽനിന്നു മൂത്രസഞ്ചിയിലേക്കുള്ള കുഴലിൽ കല്ലു കടക്കുമ്പോഴാണ് വേദനയുണ്ടാകുന്നത്. അടിവയറ്റിൽ വൃക്കയുടെ ഭാഗത്തും പുറകിലും ദുസ്സഹമായ വേദനയുണ്ടാകും. പിന്നീടു വേദന തുടയിലേയ്ക്കിറങ്ങും. കല്ലു പോകുമ്പോൾ മൂത്രത്തിൽ രക്തമുണ്ടാകാം. കൂടക്കൂടെ മൂത്രമൊഴിക്കാൻ തോന്നും. മൂത്രമൊഴിക്കുമ്പോൾ പുകച്ചിലുമുണ്ടാകാം. ചിലപ്പോൾ ഒപ്പം പനിയും വിറയലും വരാം.</p> <p style="text-align: justify; ">കല്ലുകളയാൻ പലമാർഗ്ഗങ്ങളുണ്ട്. ധാരാളം വെള്ളം കുടിക്കണം. വെള്ളം കുടിക്കുമ്പോൾ ഒരു സെ.മീ. വലുപ്പമുള്ള കല്ലുകൾ തനിയെ പുറത്തുപോകും. കല്ലുള്ളവർ അഞ്ചാറുലിറ്റർ വെള്ളമെങ്കിലും കുടിക്കണം.</p> <p style="text-align: justify; ">അന്തരീക്ഷമലിനീകരണവും, ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളും വൃക്കരോഗങ്ങളുണ്ടാക്കും. ഭക്ഷണത്തിലൂടെ അകത്തെത്തുന്ന രാസവസ്തുക്കളും, അന്തരീക്ഷത്തിൽനിന്നുള്ള രാസമലീമസങ്ങളും ബഹിഷ്ക്കരിക്കേണ്ടത് വൃക്കകളാണ്. വൃക്കകളുടെ കർമശേഷി കുറയുമ്പോൾ മാലിന്യങ്ങൾ വേണ്ടതുപോലെ പുറത്തുപോകില്ല. അതു പലരോഗങ്ങൾക്കും കാരണമാകും. വയറ്റിളക്കം, ഛർദ്ദി, പേശികൾക്കു വേദന, കാലിനും കൈകൾക്കും തരിപ്പ്, നഖത്തിനു നിറവ്യത്യാസം, ചൊറിച്ചിൽ, രക്തംപോക്ക്, രക്തസമ്മർദ വൃദ്ധി, ക്ഷീണം എന്നിവയും ഉണ്ടാകും. ശരീരത്തിൽ നിന്ന് വളരെക്കൂടുതൽ ജലാംശം നഷ്ടപ്പെടുന്നതു കൊണ്ടും, കഴിക്കുന്ന മരുന്നുകളുടെ പാർശ്വ ഫലം കൊണ്ടും വൃക്കസ്തംഭനം ഉണ്ടാകാം. കാരണം കണ്ടെത്തി ചികിത്സിച്ചാൽ രോഗം വേഗം മാറ്റാൻ കഴിയും. രോഗിക്ക് അമിതമായ വയറ്റിളക്കവും ഛർദ്ദിയുമുണ്ടായാൽ നിർജലീകരണം (ഡീ ഹൈട്രേഷൻ) ഉണ്ടാകാതെ നോക്കണം. ധാരാളം കരിക്കിൻ വെള്ളം കുടിക്കുകയാണ് അതിനുള്ള ഉത്തമമായ പരിഹാരമാർഗം. ചില സ്ത്രീകൾ ചുമയ്ക്കുമ്പോഴും, ചിരിക്കുമ്പോഴും, തുമ്മുമ്പോഴും, കുനിയുമ്പോഴുമൊക്കെ മൂത്രം പോകാം. മുപ്പതു വയസ്സിനു മുകളിലുള്ള ഇരുപതുശതമാനം സ്ത്രീകൾക്കും ഈ രോഗം ഉണ്ടാകാറുണ്ട്. അരക്കെട്ടിന്റെ കീഴ്ഭാഗത്തിന്റെ (പെൽവിക് ഫ്ളോർ) ദൗർബല്യം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ചിലർക്കു മൂത്രസഞ്ചി നിറഞ്ഞുതുളുമ്പുന്നതായി തോന്നും. അപ്പോഴും തുള്ളിതുളളിയായി മൂത്രം പുറത്തുപോകാം.</p> <p style="text-align: justify; ">ഈ രോഗം വ്യായാമം കൊണ്ട് ഏറെക്കുറെ പരിഹരിക്കാം. മൂത്രമൊഴിക്കുമ്പോൾ പെട്ടെന്ന് പിടിച്ചുനിറുത്തി പരിശീലിച്ച് പെൽവിക് ഫ്ളോർമസി ലുകളെ ബലപ്പെടുത്താം. വെറുതേയിരിക്കുമ്പോഴും കിടക്കുമ്പോഴും മൂത്രമൊഴിക്കാതെ തന്നെ ഈ വ്യായാമം ചെയ്യാം. ഒരു മാസത്തോളമെങ്കിലും ഈ വ്യായാമം പരിശീലിച്ചാൽ രോഗശമനമുണ്ടാകും.</p> <p style="text-align: justify; ">ഒരു തുണി ചുരുട്ടി കാൽമുട്ടുകൾക്കിടയിൽ വച്ച് ആ തുണി മുട്ടുകൾ കൊണ്ടമർത്തുന്നതും ഫലപ്രദമാണ്. ഇതും അൻപതു തവണ വീതം ചെയ്യാം. മാമ്പഴച്ചാർ ധാരാളം കഴിച്ചാൽ വൃക്കകൾക്കു ശക്തിവർദ്ധിക്കുകയും തന്മൂലം രോഗം ശമിക്കുകയും ചെയ്യും. മൂത്രാശയത്തിലെ കല്ലുപോകാനും പഴച്ചാറുനല്ലതാണ്. മുന്തിരിനീരോ, പൈനാപ്പിൾ നീരോ പതിവായി കുടിച്ചാൽ കല്ലലിഞ്ഞ് മൂത്രത്തിലൂടെ പുറത്തുപോകും. മൂത്രച്ചുടിച്ചിൽ മാറാൻ ഏഴ് ഏലയ്ക്കയും ഏഴു ബദാംപരിപ്പും ചേർത്തരച്ച പാൽ കാച്ചിക്കുടിച്ചാൽ മതി. ഉണക്കമുന്തിരിപ്പഴം രാത്രി വെള്ളത്തിലിട്ട് അതിരാവിലെ പിഴിഞ്ഞരിച്ചു കുടിക്കുന്നതും നല്ലതാണ്. കൂവളത്തിന്റെ കായയ്ക്കുള്ളിലെ മജ്ജയിട്ട് പാൽ കാച്ചിക്കുടിക്കുന്നതും ഫലപ്രദമത്രേ.</p> <h3 style="text-align: justify; ">നഖത്തിന്റെ നിറം മാറ്റം, രോഗത്തിന്റെ കടന്നു കയറ്റം</h3> <p style="text-align: justify; ">നഖത്തിന്റെ രൂപവും നിറവും മാറുന്നതു രോഗത്തിന്റെ സൂചകമാണ്. ചില രോഗങ്ങൾക്കു ചില പ്രത്യേക നിറങ്ങളോടാണു കൂറ്. നഖത്തിനടിയിൽ ചോര കട്ടപിടിക്കുകയോ "സ്യൂജോമോണസ്” അണുബാധ ഉണ്ടാവുകയോ ചെയ്താൽ നഖം നീലിക്കുകയോ കറുക്കുകയോ ചെയ്യും. സൂപ്പേ ഡാമോണസ് അണുബാധയുണ്ടായാൽ നഖം ചിലപ്പോൾ നീല നിറമാകുന്നതിനു പകരം പച്ച നിറമായെന്നും വരാം.</p> <p style="text-align: justify; ">അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനം മുറയ്ക്കു നടക്കാതിരിക്കുകയോ നഖത്തിനടിയിൽ ഒരുതരം അർബുദം ഉണ്ടാവുകയോ ചെയ്താൽ നഖത്തിനു തവിട്ടുനിറം കൂട്ടുകൂടും. പൊട്ടാസിയം പെർമാംഗനേറ്റ്, ഡൈ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവരുടെ നഖത്തിനും തവിട്ടുനിറമുണ്ടാകാം.</p> <p style="text-align: justify; ">പൂപ്പൽ, സാധാരണ രക്തസഞ്ചാരക്കുറവ്, സോറിയാസിസ് രോഗം എന്നിവയും നഖം മഞ്ഞപ്പിക്കും. ശ്വാസകോശത്തിന്റെ ബാഹ്യാവരണത്തിൽ വെള്ളം കെട്ടുന്ന ഒരു രോഗമുണ്ട്. അതാണു 'യെല്ലോനെയിൽസിൻഡ്രം' എന്നു പറയുന്നത്. ആ രോഗം പിടിപെട്ടാൽ എല്ലാ വിരലുകളിലേയും നഖങ്ങൾ മഞ്ഞളിക്കും.</p> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/copy_of_download.jpg" />ചിലരുടെ നഖങ്ങൾ വെളുക്കുന്നതു രോഗം വന്നതിന്റെ വിളംബരമാണ്. വൃക്കകളുടെ പ്രവർത്തനം തകരാറിലാവുകയോ മഹോദരം പോലുള്ള രോഗങ്ങൾ ഉണ്ടാവുകയോ, ആൽബുമിൻ എന്ന പ്രോട്ടീൻ വിരളമാവുകയോ, ചിലതരം ഗുളികകൾ കഴിക്കുകയോ ചെയ്താൽ നഖം വെളുക്കും. ചിലരുടെ നഖങ്ങൾ ജന്മനാ വെളുത്തതായിരിക്കും. അതു രോഗലക്ഷണമല്ല.</p> <p style="text-align: justify; ">ചിലപ്പോൾ നഖം പൊളിഞ്ഞുപോയെന്നു വരും. അതിന്റെ കാരണം അണുബാധയും സോറിയാസിസും തൈറോയിഡും രോഗങ്ങളുമാണ്.</p> <p style="text-align: justify; ">മറ്റു ചിലപ്പോൾ നഖങ്ങൾ സ്പൂണിന്റെ രൂപത്തിൽ ആവാം. ഡിറ്റർജണ്ടുകളും നെയിൽപോളീഷും കൂടക്കൂടെ ഉപയോഗിക്കുന്നതും ദേഹത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതും മറ്റുമാണ് അതിനു കാരണങ്ങൾ.</p> <p style="text-align: justify; ">കൈകളിലെ നഖം മൂന്നു നാലു മാസത്തിനുള്ളിൽ ഒരു സെന്റീമീറ്റർ വളരും, രോഗങ്ങൾ ഉള്ളപ്പോൾ ദേഹത്തിൽ രക്തസഞ്ചാരം കുറയുന്നതു കൊണ്ടും വളർച്ച കുറയും. കാൽവിരലുകളിലെ നഖം ഒരു സെന്റിമീറ്റർ വളരാൻ ഒമ്പതു മുതൽ ഇരുപത്തിനാലു വരെ മാസങ്ങൾ എടുക്കാറുണ്ട്.</p> <p style="text-align: justify; ">നഖത്തിൽ അർധചന്ദ്രന്റെ ആകൃതിയിൽ ചെമപ്പുനിറം കണ്ടാൽ ഹൃദയത്തിന്റെ പ്രവർത്തനം മന്ദഗതിയിലാണെന്ന് അനുമാനിക്കാം അർധചന്ദ്രകൃതിയാൽ നീലനിറമാണു കാണുന്നതെങ്കിൽ അതു കരൾ സംബന്ധിച്ച അസുഖങ്ങളുടെ ലക്ഷണമാണ്.</p> <h3 style="text-align: justify; ">കൃമിരോഗങ്ങൾ</h3> <p style="text-align: justify; ">കൃമിരോഗങ്ങൾ അത്ര മാരകമല്ല. എങ്കിലും ഉപദ്രവകാരികളാണ്. അവികസിതവും അർദ്ധവികസിതവും ആയ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ആകാരമനുസരിച്ച് കൃമികൾ രണ്ടുതരമുണ്ട്.; അണ്ഡാകൃതിയിലുള്ളവ, തന്തുരൂപത്തിലുള്ളവ. അവയിൽ തന്തു (ചരട്) രൂപത്തിലുള്ളവയാണ് കൂടുതലും. ഇനം കണക്കാക്കി ഇവയെ മൂന്നായിത്തിരിക്കാം. സ്വത്രന്ത ജീവികൾ, ജന്തുപരാദങ്ങൾ, സസ്യപരാദങ്ങൾ. ജന്തുപരാദങ്ങൾ പലതരം രോഗങ്ങൾക്കു കാരണമാകുന്നുണ്ട്. ജീവിതനി ലവാരത്തിലെ പാകപ്പിഴകളാണ് കൃമിരോഗത്തിനു വിത്തുപാകുന്നത്. കൃമി രോഗം കർമക്ഷമത കുറയ്ക്കുകയും പ്രതിരോധശക്തി ക്ഷയിപ്പിക്കുകയും ചെയ്യും. ഒരാളിൽ തന്നെ നാനാതരം കൃമികൾ ഒന്നിച്ചു കണ്ടെന്നു വരാം. മലേറിയ, ട്രാപ്പണോസോമിയാസിസ് തുടങ്ങിയ രോഗങ്ങളുള്ളവരുടെ ദേഹം കൃമിരോഗങ്ങൾക്ക് തഴച്ചു വളരാൻ വളരെ പരുവപ്പെട്ടതാണ്.</p> <p style="text-align: justify; ">കുടലിനെ ചുറ്റിപ്പറ്റിക്കഴിയാനാണ് കൃമികൾക്കു കൂടുതൽ വാസന. അവ പലതരമുണ്ടെങ്കിലും എന്ററോബിയം, ട്രെക്കിക്കൂറിസ് അസ്കാരിസ് അൽകൈലാസറ്റോമ എന്നിവയാണ് വമ്പന്മാർ. എന്ററോബിയത്തെ സൂചിക്ക്യമികൾ (Pin Worms) എന്നോ നൂൽകൃമികൾ (Thread Worms) എന്നോ> പറയുന്നു. നീളത്തിൽ പെൺകൃമിയാണ് ആൺകൃമിയെക്കാൾ കേമി. പെൺകൃമിക്ക് പത്തുമില്ലീമീറ്റർ നീളമുള്ളപ്പോൾ ആൺകൃമിക്ക് മൂന്നുമില്ലി മീറ്റർ നീളമേയുള്ളൂ. ഉണ്ഡകം (appendix) അന്ധാന്ത്രം (caecum). വൻകുടൽ എന്നിവയ്ക്കുള്ളിലെ ശ്ലേഷ്മസ്തരമാണ് ഇവയുടെ താവളം. രാത്രി അണ്ഡവിസർജനത്തിന് പെൺകൃമി താഴോട്ടരിച്ചിറങ്ങി മലദ്വാരത്തിലെത്തുന്നു. അത് ഒരു കുറി പതിനായിരത്തോളം മുട്ടയിടും. പെണ്ണുങ്ങളുടെ മേനിയിൽ പെൺകൃമികൾ ചില വികൃതികൾ കാട്ടാറുണ്ട്. അവ മലദ്വാരത്തിൽ നിന്ന് ജനനേന്ദ്രിയത്തിലൂടെ ഒരു ഉല്ലാസയാത്ര നടത്തി ഉള്ളിൽ കടന്ന് ഡിംബ വാഹിനാളി (ഫിലോപിയൻ ട്യൂബ്) വഴി പര്യൂദര്യം (Peritoneum) വരെ എത്തിച്ചേരുന്നു. ഓരോ മുട്ടയും കുറച്ചു മണിക്കൂറുകൾ കഴിഞ്ഞാൽ ലാർവയായി പരിണമിക്കും. ലാർവയുള്ളപ്പോൾ മലദ്വാരത്തിൽ ചൊറിച്ചിലനുഭവപ്പെടും. ചൊറിയുമ്പോൾ അവ കൈക്കുള്ളിൽ പറ്റിപ്പിടിക്കുകയും നല്ലവണ്ണം കഴുകി വൃത്തിയാക്കാത്ത കൈകൾ കൊണ്ടു ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും അന്തർപ്രവേശം നടത്തി കുടലിൽ കുടികൊള്ളുകയും ചെയ്യുന്നു. കൃമിരോഗമുള്ളവർ രാത്രി ഉപയാഗിക്കുന്ന ഉടുപ്പുകൾ, കിടക്കവിരികൾ എന്നിവയിലൂടെയും കൃമികൾ മറ്റുള്ളവരിലേക്ക് കടന്നു പറ്റാറുണ്ട്. ഏതു കാലാവസ്ഥയിലും വളരാനും കാറ്റിൽ കൂടിപ്പോലും മറ്റുള്ളവരിൽ പകരാനും അവയ്ക്കു കഴിയും. ഉള്ളിൽ കടന്നു കൂടുന്ന ലാർവ ചെറുകുടലിലൂടെ സീക്കത്തിൽ പ്രവേശിക്കുന്നു. ഒരു മാസത്തിനുള്ളിൽ ഇവ പ്രായപൂർത്തിയെത്തി മുട്ടയിട്ടു തുടങ്ങും.</p> <p style="text-align: justify; ">മലദ്വാരത്തിനു ചുറ്റുമുളള ചൊറിച്ചിലാണ് കൃമിരോഗത്തിന്റെ മുഖ്യലക്ഷണം. രാത്രിയാണതിന്റെ തിരപ്പുറപ്പാട്. തന്മൂലം അത് ഉറക്കം കെടുത്തിയായും അനുഭവപ്പെടാറുണ്ട്. മലദ്വാരത്തിൽ ചൊറിയുന്നതിനാൽ വിരലുകളിലൂടെ കൃമികളോ മുട്ടകളോ വീണ്ടും അകത്തു കടക്കാം. മലദ്വാരത്തിൽ ചൊറിഞ്ഞുപൊട്ടുന്നത് തലച്ചൊറിച്ചിലുണ്ടാക്കുന്ന ചർമ്മ രോഗങ്ങൾക്കും തുടക്കം കുറിക്കാം. കൃമിശല്യം കൊണ്ട് സ്ത്രീകൾക്ക് യോനീസാവവും അനുബന്ധരോഗങ്ങളും ഉണ്ടാകാറുണ്ട്.</p> <p style="text-align: justify; ">കുടലിൽ കാണപ്പെടുന്ന ചാട്ടകൃമി (Whip Worms) യും അപകടകാരിയാണ്. വൻകുടലിലെ ശ്ലേഷ്മസ്തരത്തിലാണ് ഈ കൃമികളുടെ സുഖവാസം. ചാട്ടയുടെ രൂപസാദൃശ്യമുള്ള ഇവയ്ക്ക് 30 മി.മീ മുതൽ 50 മി.മീ വരെ നീളമുണ്ട്. പെൺകൃമി ഒരൊറ്റത്തവണ അയ്യായിരത്തോളം മുട്ടയിടും. മുട്ടയുടെ രണ്ടറ്റവും മുഴച്ചിരിക്കും. മണ്ണിലാണ് മുട്ട വിരിയുക. വിരിയാൻ മൂന്നാഴ്ചയെങ്കിലും വേണം. ഈച്ചകളാണിവയുടെ മുഖ്യവ്യാപനസഹായികൾ. വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ വഴി മുട്ടകൾ ആന്ത്രപ്രവേശം നടത്തി വിരിയുന്നു. ലാർവകൾ കുടലിലെ ഉദ്വർദ്ധങ്ങളിൽ (Villi) അള്ളിപ്പിടിച്ച് പയ്യെ താഴോട്ടുനീങ്ങി വൻകുടലിൽ ചെന്നു വളർച്ച പൂർത്തിയാക്കുന്നു. പ്രായപൂർത്തിയെത്തിയ ചാട്ടകൃമികൾ നാലുമുതൽ ആറു വരെ ആണ്ടുകൾ ആയുസുളളവയായിരിക്കും.</p> <p style="text-align: justify; ">ഈ കൃമികൾ ഉള്ളിൽ വളരെപ്പെരുകിയാലേ രോഗലക്ഷണങ്ങൾ പ്രകടമായി കാണപ്പെടാറുള്ളൂ. വയറ്റിളക്കം, ഓക്കാനം, ഛർദ്ദി, അതിസാരം തുടങ്ങിയ രോഗങ്ങളുടെ പടപ്പുറപ്പാടാണ് പ്രധാന ലക്ഷണം. മലപരിശോധനയാണ് ഈ രോഗം കണ്ടുപിടിക്കാനുള്ള എളുപ്പവഴി. രോഗമുണ്ടെങ്കില് മലത്തിൽ കൃമികളുടെ കൊച്ചു മലതന്നെ കാണാം. വ്യത്തിപാലിക്കുന്നതില് പിശുക്കു കാണിക്കുന്നവരോടും ബുദ്ധിമാന്ദ്യമുള്ളവരോടുമാണ് ഈ രോഗത്തിനു കൂടുതൽ രാഗം. തുറസ്സായ സ്ഥലത്ത് മലവിസർജ്ജനം നടത്തുന്നത് ചാട്ടകൃമിരോഗത്തിന്റെ വ്യാപനത്തെ ത്വരപ്പെടുത്തുന്നതാണ്.</p> <p style="text-align: justify; ">മനുഷ്യരുടെ കുടലിനുള്ളിൽ കാണപ്പെടുന്ന മറ്റൊരുതരം കൃമികളാണ് കുടൽപ്പാമ്പുകൾ. ഈ കൃമികളുടെ ലാർവ ദേഹത്തിൽ വ്യാപകമായി വിഹാരം നടത്തുമ്പോൾ ശ്വാസംമുട്ടൽ, പനി, ചുമ തുടങ്ങി പലതരം രോഗങ്ങൾ പിടിപെടാറുണ്ട്. കുടൽപ്പാമ്പുകൾ കുടലിൽ കുറച്ചുമാത്രമേ ഉള്ളു വെങ്കിൽ രോഗങ്ങളുണ്ടാകാറില്ല. അവയ്ക്ക് ദേഹത്തിലെ പ്രതിരോധശക്തിയെ വെല്ലാനുള്ള കഴിവില്ല.</p> <p style="text-align: justify; ">ഈ കൃമികളിൽ കൊക്കപ്പുഴുവാണ് കെങ്കേമൻ. പ്രായപൂർത്തിയെത്തിയ കൊക്കപ്പുഴുവിന് മുൻഭാഗത്ത് നാലു കൊളുത്തുകളുണ്ട്. ഒരു സെന്റീമീറ്ററോളം നീളമുള്ള ഈ പുഴു കുടലിന്റെ തുടക്കത്തിൽ തൂങ്ങിക്കിടന്ന് രക്തം ചൂഷണം ചെയ്തുകൊണ്ടിരിക്കും. പെൺകൊക്കപ്പുഴു ഒരുകുറി രണ്ടായിരിത്തോളം മുട്ടയിടും. മുട്ട വിരിയാൻ ഒന്നോ രണ്ടോ ദിവസമെടുക്കും. കുറേ നാളുകൾക്കുശേഷം അവ മറ്റൊരിനം ലാർവയായി രൂപാന്തരപ്പെടുന്നു. ഇവയ്ക്കു മണ്ണിൽ ഏറെനാൾ കഴിഞ്ഞുകൂടാനുള്ള കഴിവുണ്ട്. മണ്ണിൽ ചവിട്ടുമ്പോൾ ആളുകളുടെ കാലിൽ പറ്റിപ്പിടിച്ച് അവ അകത്തു കയറുന്നു. പിന്നീട് രക്തചംക്രമണത്തിൽ കടന്ന് ശ്വാസകോശം വരെ എത്തും. അവിടെ നിന്ന് ഗ്രസനി (Pharynx), അന്നനാളം ഇവ വഴി ചെറുകുടലിലിറങ്ങി കുടികൊള്ളും. അവിടെ പതിനാലു പതിനഞ്ചുവർഷം വരെ ജീവിക്കുന്ന ദീർഘായുഷ്മാന്മാരും അവയ്ക്കിടയിലുണ്ടാവാം.</p> <p style="text-align: justify; ">നടക്കുമ്പോൾ പാദരക്ഷകളുപയോഗിക്കുക, മലവിസർജനത്തിനു സാർവത്രികമായി കക്കൂസുകൾ സുലഭമാക്കുക, വൃത്തിയും വെടുപ്പുമുള്ള അന്തരീക്ഷത്തിൽ ജീവിക്കുക, ആരോഗ്യസംരക്ഷണ നടപടികൾ ഊർജിതവും കാര്യക്ഷമവുമായി നടപ്പാക്കുക. ഇവയാണ് കൃമിരോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന പ്രാകൃതിക മാർഗ്ഗങ്ങൾ.</p> <p style="text-align: justify; ">കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് ചെറുനാരങ്ങനീരിൽ ഉപ്പുചേർത്ത് കൊടുത്താൽ കുടലിൽ പറ്റിപ്പിടിച്ചിരിക്കുന്ന എല്ലാത്തരം വിരകളും പുറത്തു പോകും. വിരയുടെ ഉപദ്രവം ശമിക്കാൻ കപ്പയ്ക്ക (ഓമക്ക)യുടെ പാൽ പപ്പടത്തിൽ പുരട്ടി വെയിലത്തുവച്ചുണക്കി ചുട്ടു കൊടുക്കുന്നതും പപ്പരയ്ക്ക തോരൻ വച്ചുകൊടുക്കുന്നതും നല്ലതാണ്. ഉള്ളിവാട്ടിപ്പിഴിഞ്ഞ നീര് തേനിൽ ചേർത്തുകുടിച്ചാലും വിരശല്യം മാറും. കരിംജീരകം കാടിയിൽ അരച്ചു കുടിക്കുന്നതും കൃമിരോഗത്തിനു നല്ല പ്രതിവിധിയാണ്.</p> <h3 style="text-align: justify; ">മഞ്ഞപ്പിത്തം</h3> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/download45.jpg" />യകൃത്തി(കരൾ)ന്റെ പിത്തനാളികയിലെ തടസ്സം കൊണ്ടാണ് മഞ്ഞപിത്തമുണ്ടാകുന്നത്. ഇതിനെ ആയുർവേദത്തിൽ പാണ്ഡുരോഗമെന്നു പറയുന്നു. മഞ്ഞപ്പിത്തം ബാധിച്ചവരുടെ ദേഹം വീർത്തും കണ്ണ് മഞ്ഞളിച്ചുമിരിക്കും. രോഗത്തിന്റെ മൂർദ്ധന്യത്തിൽ ശരീരത്തിൽ പിത്തജലാംശം നിറഞ്ഞ ചർമവും കണ്ണും മഞ്ഞളിക്കും. മാത്രമല്ല, മൂത്രവും വിയർപ്പും പോലും മഞ്ഞനിറമാകും. അവ പുരളുന്ന തുണിയും മഞ്ഞളിക്കും. വായ കയ്പും തലയ്ക്കു കനവുമുണ്ടാകും. മലബന്ധമാണു മറ്റൊരു മുഖ്യ ലക്ഷണം.</p> <p style="text-align: justify; ">മനുഷ്യശരീരത്തിലെ ഗ്രന്ഥികളിൽ ഏറ്റവും വലുത് ശ്വാസകോശവും രണ്ടാമത്തേതു യകൃത്തുമാണ്. യകൃത്തിനു പല അറകളുമുണ്ട്. ദഹിച്ച ഭക്ഷണാംശം ദ്രാവകരൂപത്തിൽ യകൃത്തിന്റെ അറകളിൽ കേറും. യകൃത്ത് അതിനെ നിറം കൊടുക്കുന്ന പിത്തരസം കൂട്ടിച്ചേർത്തു മാലിന്യം പോക്കി രക്തമാക്കി മാറ്റുന്നു. യകൃത്തിന്റെ ആഗ്നേയാന്ത്ര(പാൻക്രിയാസ്)ത്തിന്റേയും ചില രസങ്ങളുടെ സഹായത്താൽ ആ ദ്രാവകത്തിലെ ഒരുഭാഗം ഗ്ലൈക്കോജനോ, പഞ്ചസാരയോ ആയി രൂപാന്തരപ്പെടുന്നു. ശിഷ്ടമായ പഞ്ചസാര പിന്നീട് ജോലി ചെയ്യുമ്പോൾ ഉപയോഗിക്കാനായി യകൃത്ത് കോശങ്ങളിൽ സൂക്ഷിച്ചു വയ്ക്കുന്നു.</p> <p style="text-align: justify; ">യകൃത്ത് നാലുതരം പണികളാണു ചെയ്യുന്നത്. മലത്തിന്റെ ബഹിഷ്കരണം, പിത്തരസനിർമിതി, ഗ്ലൂക്കോജൻ സംഭരണം, വിഷവസ്തുക്കളുടെ ശിഥിലീകരണം. ഇതിൽനിന്നു യകൃത്തിന്റെ പ്രാധാന്യം പ്രകടമാണല്ലോ.</p> <p style="text-align: justify; ">യകൃത്ത് അല്പം പിത്തരസം പിത്താശയത്തിലെത്തിക്കുന്നു. അത് അവിടെ ഉത്പാദിതമാകുന്ന രസങ്ങളുമായിക്കലർന്നു പക്വാശയത്തിലെത്തും കുടലുകളിൽ ദഹിക്കാത്ത ഭക്ഷ്യസാധനങ്ങൾ കൂടിക്കിടന്നാൽ ദഹന ക്രിയയ്ക്ക് പ്രസ്തുത രസം ഉപയോഗപ്പെടുത്താനാവാതെ വരും. അനുസ്യൂതം പ്രാദുർഭൂതമാകുന്ന വിഷമയമായ പിത്തരസം രക്തത്തിൽ കലര്ന്നു ദേഹമാകെ വ്യാപിക്കുകയും ഉപയോഗിക്കപ്പെടാത്ത പിത്തരസം ശരീരത്തിലെ ഇതരാംഗങ്ങളും ഗ്രന്ഥികളും ദുഷിച്ചുണ്ടാകുന്ന ദുഷ്ട് (ടോക്സിൻസ്) മായിച്ചേർന്നു ചെമന്ന രക്താണുക്കളെ നശിപ്പിക്കുകയും തന്മൂലം യകൃത്തിനു വീണ്ടും കൂടുതൽ പിത്തരസം ഉത്പാദിപ്പിക്കേണ്ടി വരുന്നു. ഇങ്ങനെ നിരന്തരം ഉത്പാദിപ്പിക്കുന്ന വിഷമയമായ പിത്തരസം ചെമന്ന രക്താണുക്കളെ നശിപ്പിച്ചു കൊണ്ടേയിരിക്കും. അപ്പോൾ ദേഹത്തിലെ ചർമവും മൂത്രപുരിഷാദികളും മഞ്ഞളിക്കുകയും അധിപ്രയത്നം മൂലം തളരുന്ന യകൃത്തിനു ശക്തിദായകമായ പഞ്ചസാര ഉത്പാദിപ്പിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു. ഈ അവസ്ഥയാണു കാമില അഥവാ മഞ്ഞപ്പിത്തം.</p> <p style="text-align: justify; ">രോഗം പിടിക്കും മുമ്പേ രോഗിയിൽ പൊതുവേ, മുൻകോപമോ, പരുഷ സ്വഭാവമോ പ്രകടമാകും. ശരിക്ക് ഉറക്കം കിട്ടുകയില്ല. ഉദരത്തിലെന്താ പന്തികേടുള്ളതുപോലെ തോന്നും. വിറയലും മനംപുരട്ടലും ഓക്കാനവും വരും. ഭക്ഷണത്തിനു രുചി കുറയും. ദഹനക്കുറവുണ്ടാകും.</p> <p style="text-align: justify; ">മഞ്ഞപ്പിത്തം “സ്വയംഭൂ' അല്ല. അതു മനുഷ്യരുടെ വിവരക്കേടു വരുത്തി വയ്ക്കുന്നതാണ്. വറുത്തതും പൊരിച്ചതും, ഏറെ മധുരിക്കുന്നതുമായ ഭക്ഷ്യസാധനങ്ങൾ വേണ്ടതിലേറെ ചെലുത്തി ദഹനം താറുമാറാക്കുമ്പോൾ മലബന്ധമുണ്ടാകുന്നു. മലം കെട്ടിക്കിടന്നുണ്ടാകുന്ന ദുഷ്ടിനെ ദുരീകരിക്കാൻ യകൃത്തിനു കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. ആ അവസ്ഥയിൽ മരുന്നു കൊടുത്തു വയറിളക്കിയാൽ സ്ഥിതി കൂടുതൽ മോശമാവുകയേയുള്ളു. കഠിനാധ്വാനം കൊണ്ട് യകൃത്ത് തളരുമ്പോൾ അതിലെ പിത്തനാളികയിൽ തടസ്സമുണ്ടാവുകയും തന്മൂലം മഞ്ഞപ്പിത്തം പിടിക്കുകയും ചെയ്യുന്നു. അത് വന്നവഴിക്കു തന്നെ പൊയ്ക്കൊള്ളും. മൃഗങ്ങളെ നോക്കു. രോഗം രോഗത്തിന്റെ ലാഞ്ഛനം കണ്ടാലുടൻ ഉപവാസം തുടങ്ങണം. എങ്കിൽ വന്നാൽ അവ തീറ്റ ഉപേക്ഷിക്കുന്നു. ചിലപ്പോൾ വെള്ളം പോലും കുടിച്ചന്നുവരില്ല. ആ നിരാഹാരവിതം അവയുടെ അസുഖം നിഷ്പ്രയാസം മാറ്റുന്നു. യക്യത്തിന്റെ പ്രവർത്തനം അവതാളത്തിലാകുമ്പോഴാണല്ലൊ മഞ്ഞപ്പിത്തം വന്നുപെടുന്നത്, അതിനാൽ അതിന്റെ പ്രവർത്തനം സുഗമമാകാൻ നാം സഹകരിച്ചാൽ യകൃത്തും തദനുരൂപമായി സഹകരിച്ചു നമ്മ അരോഗരാക്കും.</p> <p style="text-align: justify; ">മഞ്ഞപ്പിത്തം മാറാൻ ഉപവാസം ഉപകാരകമാണെന്നു പറഞ്ഞുവല്ലൊ. എന്നാൽ ചില രോഗികൾക്കു അതു പ്രയോജനപ്രദമായെന്നു വരില്ല. അതിനാൽ വിഷയപരിജ്ഞാനവും പ്രായോഗിക പരിചയവുമുള്ളവരുടെ ഉപദേശമനുസരിച്ചോ, നിരീക്ഷണത്തിലോ വേണം ഉപവാസം തുടങ്ങാൻ.</p> <p style="text-align: justify; ">മൂത്രത്തിലെ മഞ്ഞനിറം മാറുംവരെ പഥ്യമുറകളൊന്നും തെറ്റിക്കരുത്. ഉപവാസമനുഷ്ഠിക്കാത്തപ്പോൾ ആഹാരക്രമത്തിൽ വളരെ ശ്രദ്ധിക്കണം. പനിയുള്ള സമയത്ത് ഓറഞ്ച്, പ്രത്തിച്ചക്ക (കൈതച്ചക്ക), പപ്പയ്ക്ക, മാതളനാരങ്ങ എന്നീ പുളിപ്പുള്ള പഴങ്ങളുടെ ചാറോ, മോരോ മാത്രമേ കഴിക്കാവു. പനി മാറി കുറച്ചു ബലം കിട്ടിക്കഴിഞ്ഞാൽ ലഘുവും പോഷകവുമായ ആഹാരം ഉപയോഗിച്ചു തുടങ്ങാം. അതുവരെ മസാലയും കൊഴുപ്പും ചേർന്ന ഭക്ഷണം കഴിക്കരുത്, കൂവക്കിഴങ്ങ്, പച്ചക്കായ, നേർത്ത പാൽ എന്നിവ ഉപയോഗിക്കാം. രോഗം മാറി സാമാന്യം ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ ചോറും മറ്റും കഴിച്ചു തുടങ്ങാം. സസ്യ്യേതരാഹാരികൾ വേണമെങ്കിൽ അല്പം മത്സ്യം ഉപയോഗിക്കാം. പക്ഷേ, വെണ്ണയും നെയ്യും മധുരപലഹാരങ്ങളും മുട്ടയും മാംസവും ഉപ്പും പൂർണമായി ഉപേക്ഷിക്കണം. തവിടുകളയാത്ത കുത്തരിച്ചോറ്, പുഴുങ്ങിയ പച്ചക്കറികൾ, സലാഡ് എന്നിവയും കഴിക്കാം. രാവിലെ ചെറുചൂടുവെള്ളത്തിൽ ചെറുനാരങ്ങനീരു ചേർത്ത് കഴിക്കുന്നതു നല്ലതാണ്. പ്രഭാതഭക്ഷണം വെള്ളത്തിൽ കുതിർത്ത കറുത്ത ഉണക്ക മുന്തിരിയോ, കിസ്മിസോ പുതിയ പഴങ്ങളോ ആക്കണം. ഈ രീതി തുടർന്നാൽപ്പിന്നെ മഞ്ഞപ്പിത്തത്തെ മഷിയിട്ടു നോക്കിയാൽ കാണില്ല.</p> <h3 style="text-align: justify; ">മലബന്ധം</h3> <p style="text-align: justify; ">മനുഷ്യനെ വല്ലാതെ വലയ്ക്കുന്ന അസുഖമാണു മലംപിടിത്തം. അതു വരുന്നതു ഒറ്റയ്ക്കാണെങ്കിൽ അത്ര കുഴപ്പമില്ല. പക്ഷേ, തലനോവ്, അടിവയറ്റിൽ ഭാരം, ഉറക്കക്കുറവ്, വായിൽ പൂപ്പ്, ശ്വാസത്തിനു നാറ്റം, തലയ്ക്കു ഭാരം തുടങ്ങി ഒരനുചരപ്പട അകമ്പടിക്കുണ്ടാകും.</p> <p style="text-align: justify; ">നാഡികളുടെ ബലക്ഷയവും കുടലിന്റെ ചുറുക്കുകുറവുമാണു മലബന്ധത്തിന്റെ രണ്ടു മുഖ്യകാരണങ്ങൾ, കുടലിൽനിന്നു മലാശയത്തിലൂടെ മലം നിർഗമിക്കുന്നതു മാംസപേശികളുടെ പ്രചോദനം കൊണ്ടാണ്. മാംസപേശികളെ ഉത്തേജിപ്പിക്കുന്നതാകട്ടെ നാഡികളും. കുടലിൽനിന്നു കീഴോട്ടുള്ള അപാനവായു (അധോവായു) വാണു മാംസപേശികളെ ചലിപ്പിക്കുന്നത്. പക്ഷേ, പ്രസ്തുത ചാലനത്തിന് അനുരൂപമായി പ്രതികരിക്കാൻ വിസർജനാവയവത്തിനു ശേഷിയില്ലാതെ വരുമ്പോഴാണു മലബന്ധമുണ്ടാകുന്നത്.</p> <p style="text-align: justify; ">പുറത്തുപോകാൻ പറ്റാതെ ദേഹത്തിൽ അടിഞ്ഞുകൂടുന്ന മലം ദുഷിച്ചു ജീവസന്ധാരണത്തിനു അത്യന്താപേക്ഷിതമായ രക്തത്തെ മലിനീകരിക്കുന്നു. രക്തം മലിനമാകുമ്പോൾ ശരീരത്തിലെ അവയവങ്ങൾ തളർന്നു കർമക്ഷമമല്ലാതാകും. ആ തക്കം മുതലാക്കി പല രോഗങ്ങളും ദേഹത്തെ പിടികൂടുന്നു. കുടലിൽ കെട്ടിക്കിടക്കുന്ന മലം കൂടുതൽ ദുഷിക്കുംതോറും രോഗങ്ങളുടെ പിടിയും മുറുകും.</p> <p style="text-align: justify; ">മരുന്നുകൾ പതിവായി ഉപയോഗിക്കുന്നവരെയാണു മലബന്ധം വിടാതെ പിടികൂടാറുള്ളത്. ഏതലോപ്പതി മരുന്നും വിഷാംശമുള്ളതാണ്. ആ വിഷത്തിന്റെ ഉഗ്രതകൊണ്ടു-നാടൻ ശൈലിയിൽ മരുന്നിന്റെ ശക്തികൊണ്ട് രോഗത്തിനു പെട്ടെന്നു ശമനം കണ്ടെന്നുവരാം. പക്ഷേ ക്രമേണ അതു തനിനിറം കാണിച്ചു തുടങ്ങും. നാഡീവ്യൂഹത്തിലെത്തുന്ന വിഷാംശത്തിന്റെ ഭൂരിഭാഗവും, മലവും മൂത്രവും വഴി വിസർജിച്ചു പോകുമെങ്കിലും ന്യൂനഭാഗം തങ്ങിനിന്നു അതിന്റെ സമ്പർക്കത്തിൽപെടുന്ന അവയവങ്ങളെക്കൊണ്ട് അതിപ്രയത്നം ചെയ്യിക്കുന്നു. ആ കഠിനാധ്വാനം കൊണ്ട് അവ തളർന്നു നിഷ്ക്രിയത്വത്തിലേക്കു നീങ്ങുന്നു. അതോടെ കുടലിന്റെ സങ്കോചവികാസ പ്രക്രിയ അവതാളത്തിലാകും. അങ്ങനെ വിസർജനം തടസ്സപ്പെടും. ഫലം മലബന്ധം.</p> <p style="text-align: justify; ">അപ്പോൾ മലബന്ധം ഒഴിവാക്കാൻ ആദ്യമായി ചെയ്യേണ്ടത് മരുന്നിന്റെ കൂടെക്കടെയുള്ള ഉപയോഗം ഉപേക്ഷിക്കുകയാണ്. പിന്നെ നാരുള്ള സസ്യാഹാരം ധാരാളം കഴിക്കണം. കട്ടിയുള്ള ആഹാരം കഴിക്കുമ്പോൾ വെള്ളമോ, മറ്റുപാനീയങ്ങളോ കുടിക്കരുത്. അങ്ങനെ കുടിക്കുന്നതു ദഹനക്കേടിനിടവരുത്താം. ആഹാരം നല്ലവണ്ണം ചവച്ചരച്ചു വേണം ഇറക്കാൻ, വെള്ളം കുടുകുടുന്നനെ കുടിക്കാതെ അല്പാല്പമായി വാ നനച്ചിറക്കണം. 'വെള്ളം തിന്നുക, ഭക്ഷണം കുടിക്കുക' എന്നതാണു പ്രകൃതി ചികിത്സകരുടെ മുദ്രാവാക്യം. അതായതു വെളളം ഉമിനീരുകലർത്തി രക്തത്തിന്റെ ചൂടാക്കി പയേ കൂടിക്കുകയും ഭക്ഷണം ചവച്ചരച്ചു വെള്ളമാക്കി കഴിക്കുകയും വേണം. ആഹാരാനന്തരം അല്പനേരം വിശ്രമിക്കണം. 'മുത്താഴം കഴിഞ്ഞാൽ മുകളിലും കിടക്കണം' എന്നാണല്ലോ പഴമൊഴി. ഊണിനു തൊട്ടു മുമ്പോ പിമ്പോ വെള്ളം കുടിക്കരുത്, ദിവസേന ആറേഴു ഗ്ലാസ്സു വെള്ളം കുടിക്കണം, വേണ്ട വെള്ളത്തിന്റെ ഒരു ഭാഗം ഭക്ഷണത്തിൽ നിന്നു കിട്ടുന്നുണ്ട്. ജലപാനം കുറഞ്ഞുപോയാലും മലബന്ധമുണ്ടാകും. അതുകൊണ്ട് മലബന്ധത്തിന്റെ ബന്ധനത്തിൽ നിന്നു തലയൂരാൻ വേണ്ടത്ര വെള്ളം കുടിക്കുന്ന ശീലം വളർത്തിയെടുക്കണം. തണുപ്പുകാലത്തു അഞ്ചാറു ഗ്ലാസ്സു വെള്ളം കുടിച്ചാൽ മതി. പക്ഷേ, വേനൽക്കാലത്തു ആറേഴു ഗ്ലാസ്സുവെളളമെങ്കിലും കുടിക്കണം. രാവിലെ എണീറ്റ ഉടനേയും രാത്രി കിടക്കാൻ നേരത്തും ഭക്ഷ ണത്തിനു ഒരു മണിക്കൂർ മുമ്പും രണ്ടരമണിക്കൂർ പിമ്പും വെള്ളം കുടിക്കുന്നതു നല്ല ശീലമാണ്.</p> <p style="text-align: justify; ">സാധാരണഗതിയിൽ മലബന്ധമുണ്ടാകുന്നതല്ല. മലം അനായാസം ബഹിഷ്കരിക്കാൻ പ്രകൃതിതന്നെ മലാശയത്തിനു വേണ്ട ബലം നല്കിയിട്ടുണ്ട്. പ്രകൃതിസിദ്ധമായ ഭക്ഷ്യവസ്തുക്കൾ മസാല ചേർത്തും മറ്റും വികലമാക്കാതെ സ്വാഭാവികാവസ്ഥയിൽത്തന്നെ ഉപയോഗിച്ചാൽ മലശോധന സുഗമമാകും. കാരറ്റ്, തക്കാളി, വെളളരിക്ക തുടങ്ങിയവ സുഖമായി പച്ചയ്ക്ക് തിന്നാം, പക്ഷേ, പലരും അതിനു മെനക്കെടാറില്ല. പഴവും വേണ്ടത്ര ഉപയോഗിക്കുന്നില്ല. മലക്കറികളുടെ സമൃദ്ധമായ ഉപഭോഗവും മലബന്ധം തടയും. കിഴങ്ങുവർഗങ്ങൾ കഴിവതും വർജിക്കണം.</p> <p style="text-align: justify; ">വികൃതമായ, വികലമായ രുചിയുടെ തടവറയിൽ കഴിയുന്നവർ ഏറെ കറിക്കൂട്ടുകളും കൃത്രിമമായ രുചിവർദ്ധകവസ്തുക്കളും മറ്റും ചേര്ത്ത് വറുത്തും പൊരിച്ചുമുള്ള ഭക്ഷണമുപയോഗിച്ച് മലത്തെ ബന്ധനസ്ഥമാക്കുന്നു. അതിനാൽ മലബന്ധത്തിനെതിരേ ആദ്യം പടക്കളമായി മാറേണ്ടതു അടുക്കളയാണ്.</p> <p style="text-align: justify; ">നല്ല തുമ്പപ്പുനിറം ചോറിന്റെ മേന്മയുടെ മുദ്രയായിക്കരുതുന്നവരുണ്ട്. അതു രുചിക്കും ഭംഗിക്കും കൊളളാമെങ്കിലും മേനിയുടെ മേന്മയ്ക്കും നന്മയ്ക്കും പറ്റിയതല്ല. തവിടുകളയാത്ത കുത്തരിച്ചോറാണു ആരോഗ്യത്തിനും ശോധനത്തിനും യോഗ്യം.</p> <p style="text-align: justify; ">ഊണു ഹിതവും മിതവുമായിരിക്കണം. 'ഏകഭൂക്തം മഹായോഗി, ദ്വിഭുക്തം മഹാഭോഗി, തിരൂക്തം മഹാരോഗി' എന്നാണു ഊണിനെക്കുറി ച്ചുള്ള ഒരു ഗീർവാണപ്രമാണം. അതനുസരിച്ചു ഒരു നേരമുണ്ണുന്നവൻ മഹായോഗിയും രണ്ടുനേരമുണ്ണുന്നവൻ മഹാഭോഗിയും മൂന്നുനേരമുണ്ണുന്നവൻ മഹാരോഗിയുമാണ്. അല്പം അത്യുക്തിയുണ്ടെങ്കിലും അതുമിതാഹാരത്തിന്റെ മികവിലേക്കാണല്ലൊ വിരൽ ചൂണ്ടുന്നത്.</p> <p style="text-align: justify; ">ആ അനുശാസനം പ്രയോഗതലത്തിൽ അല്പം പരിഷ്കരിക്കാം. മൂന്നു നേരം ആഹാരം കഴിക്കുക എന്ന പരമ്പരാഗതമായ രീതി തീരെ തിരസ്കരിക്കേണ്ടതില്ല. രണ്ടു നേരമാക്കുന്നതാണു കൂടുതൽ നല്ലതെന്നു മാത്രം. ജീവിതത്തിന്റെ ഉത്തരപക്ഷത്തിൽ കടന്നവർക്കു ഇരുനേരത്തെ ആഹാരം തന്നെയാണ് ഉത്തമം.</p> <p style="text-align: justify; ">ചിലർ എനിമ ഉപയോഗിച്ചു മലം കളയാറുണ്ട്. തമ്മിൽ ഭേദം തൊമ്മനെന്നു പറയുംപോലെ, വിരേചനൗഷധത്തേക്കാൾ ഭേദം എനിമയാണെന്നയുള്ളൂ. എനിമകൊണ്ടു കുറച്ചു മലം കഴുകിക്കളയാമെന്നു മാത്രം, കുടലിലും ആമാശയത്തിലുമുള്ള മലത്തിന്റെ പാതിപോലും പുറത്തുപോവില്ല. എനിമ പ്രയോഗത്തെ ആശ്രയിക്കുന്നതു പതിവാക്കിയാൽ കാലക്രമേണ ബന്ധപ്പെട്ട മാംസപേശികൾ അവയുടെ കർമധർമം മറന്നുപോകും.</p> <p style="text-align: justify; ">മലത്തിന്റെ കേന്ദ്രസ്ഥാനമായ കുടൽനാഭിയുടെ വലതുവശത്തു കീഴേ നിന്നു മേലോട്ടുചെന്നു ഇടത്തോട്ടു തിരിഞ്ഞു ഇടത്തെ ആമാശയംവരെ എത്തി താഴോട്ടിറങ്ങി മലാശയത്തിൽ ചെല്ലുന്നു. മലാശയത്തിൽ നിന്നു മലം യഥാസമയം ബഹിഷ്കൃതമാകും. മാംസപേശികൾ കൊണ്ടാണു കുടൽ രൂപപ്പെട്ടിരിക്കുന്നത്. കുടലുകൾ മുറയ്ക്കു പ്രവർത്തനനിരതമായാലേ ശോധനങ്കിൽ ഉണ്ടാക്കണം. അതിനുതകുന്ന ലളിതമായ വ്യായാമം നടത്തമാണ്. സുഗമമാകൂ. അതിനു കുടലുകൾക്കു വേണ്ടത്ര കരുത്തുണ്ടാകണം. ഇല്ല രാവിലെയും വൈകുന്നേരവും രണ്ടുമൂന്നു മണിക്കൂർ നടക്കുന്നതു കുടലിന്റെ പ്രവർത്തനം സുഗമമാക്കും. കൂടാതെ, ഒരു തോർത്തുമുണ്ട് ആറിഞ്ചുവീതിയിലും ഒരടി നീളത്തിലും മടക്കി പച്ചവെള്ളത്തിൽ നനച്ച് അല്പമൊന്നു പിഴിഞ്ഞു വയറ്റത്തു നാഭിയുടെ താഴെ പത്തിരുപതുമിനിറ്റു വയ്ക്കുകയും വേണം. അതിനുപകരം കുറച്ച് നല്ല മണ്ണെടുത്തു തണുത്ത വെള്ളത്തിൽ നന്നായി കുഴച്ചു തോർത്തിന്റെ വലുപ്പത്തിൽ വയറ്റത്തു തേച്ചു പിടിപ്പിച്ചാലും മതി. ചിലർക്കു മണ്ണിന്റെ പ്രയോഗമാണു കൂടുതൽ പ്രയോജനകരം. പ്രസ്തുത ശീതീകരണപയോഗങ്ങളിൽ ഏതെങ്കിലുമൊന്നു ചെയ്തശേഷം നടക്കാനിറങ്ങാം. നടത്തം അവയവങ്ങളിൽ ചൂടുണ്ടാക്കും. ആദ്യം തണുപ്പും പിന്നീട് ചൂടുമുണ്ടാകുന്നതു കുടലുകളെ ഉത്തേജിപ്പിച്ചു ക്ഷിപ്രപ്രവർത്തനക്ഷമങ്ങളാക്കും. അപ്പോൾ സ്വാഭാവികമായ മലശോധനയുണ്ടായിക്കൊള്ളും.</p> <p style="text-align: justify; ">മലവിസർജനത്തിനു ത്വരയുണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നില്ല. വേണമെന്നു തോന്നലുണ്ടാകുന്നത്, അങ്ങനെ തോന്നുമ്പോൾതന്നെ മല വിസർജനം നടത്തി ശീലിച്ചിട്ടുള്ളവർക്കാണ്. അല്ലാത്തവർക്ക് യഥാസമയം ശൗചത്വരയുണ്ടാവുക സാധാരണമല്ല. അത്തരക്കാർ ഏതെങ്കിലും നേരം തിട്ടപ്പെടുത്തി ദിവസത്തിൽ രണ്ടു കുറിയെങ്കിലും ശൗചം നടത്താൻ ശ്രമിക്കണം. അപ്പോൾ കുറേശെയെങ്കിലും മലം പോകാതിരിക്കയില്ല. പിന്നെപ്പിന്നെ ശീല മായിക്കഴിഞ്ഞാൽ മലം മുറയ്ക്ക് പോയിത്തുടങ്ങും. രാവിലേയും വൈകുന്നേരവുമാണു മലശോധനയ്ക്ക് ഇരിക്കേണ്ടത്. വൈകുന്നരം ഭക്ഷണത്തിനുശേഷമോ, ഉറങ്ങും മുമ്പോ ആകാം. മാംസഭോജികൾ മൂന്നുനേരം ശൗചാലയത്തിൽ പോകണം; രാവിലെ എണീറ്റ ഉടനേയും ഉച്ചയ്ക്കും വൈകുന്നേരം ഭക്ഷണത്തിനുശേഷവും. ശരിക്കു ശീലമായിക്കഴിഞ്ഞാൽ ശൗചാലയത്തിൽ നാലഞ്ചുമിനിറ്റിലേറെനേരം ഇരിക്കേണ്ടിവരില്ല. കൃത്യസമയത്തു മലശോധന നടത്തി ശീലിക്കണം. പോകാൻ തോന്നിയില്ലെങ്കിലും പോയി കക്കൂസിൽ പത്തുമിനിറ്റു ചെലവാക്കണം. ക്രമേണ രണ്ടുനേരവും സുഗമമായ മലശോധനയുണ്ടാകും. പെട്ടെന്ന് ഉദ്ദിഷ്ടഫലം കണ്ടില്ലെന്നു വച്ചു മടുക്കരുത്. ദുശ്ശീലം നേരെയാകാൻ നേരം കുറച്ചെടുത്തുവെന്നുവരാം.</p> <p style="text-align: justify; ">അങ്ങനെ പ്രകൃത്യനുസ്യതമായ ഭക്ഷണം കൊണ്ടും പ്രവ്യത്തികൊണ്ടും മലബന്ധം നിശ്ശേഷം മാറ്റാവുന്നതാണ്.</p> <h3 style="text-align: justify; ">മുഖദുഷിക അഥവാ മുഖക്കുരു</h3> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/download46.jpg" />മുഖദൂഷിക എന്ന, മുഖത്തെ ദുഷിപ്പിക്കുന്ന മുഖക്കുരുവിന്റെ ഗീർവാണ നാമം എത്ര അനർഥം! എത്ര സരസം! രക്തവും ലസികദ്രവവുമാണു മുഖക്കുരുവിനുള്ളിലുള്ളത്. മുഖക്കുരുക്കളിൽ 'ബാക്റ്റീരിയ' പെറ്റുപെരുകുമ്പോൾ അവ പരുക്കളായി മാറുന്നു. 'ബാക്റ്റീരിയ' ചർമകോശങ്ങളെ നശിപ്പിക്കുമ്പോഴാണു മുഖത്തു പാടുകളുണ്ടാകുന്നത്. മുഖക്കുരു ഉണ്ടാകുന്നതാകട്ടെ, ചർമത്തിലെ സേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തിൽ സംഭവിക്കുന്ന തകരാറുകൊണ്ടാണ്. ചർമത്തിനു സ്നിഗ്ധതയും മൃദുത്വവുമുണ്ടാക്കുന്നതു ആ ഗ്രന്ഥികളാണ്. അഴുക്കും മെഴുക്കും കൊണ്ട് അവ തടയപ്പെടുമ്പോൾ ആ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ദ്രവം കെട്ടിനിന്നു മുഖക്കുരുവായി മാറുന്നു. പൗരുഷവും സ്ത്രൈണവുമായ ഹോർമോണുകളുടെ പരിമാണത്തിലുണ്ടാകുന്ന പരിണാമങ്ങൾ, കൊഴുപ്പ് കൂടിയ ആഹാരം, വികാരോത്തേജനം തുടങ്ങിയവയും മുഖക്കുരു വരുത്തും.</p> <p style="text-align: justify; ">സാധാരണമായി, കൗമാരത്തിലും യൗവനത്തിലുമാണു മുഖക്കുരുവിന്റെ കടന്നാക്രമണം. അതിനെ കൂടുതൽ വെറുക്കുന്നതു പെൺകുട്ടികളാണ്. എന്നാൽ അത് കൂടുതൽ ഇഷ്ടപ്പെടുന്നതു പെൺകുട്ടികളെയാണ്. സുമുഖം കുമുഖമാക്കുന്ന ആ 'കുരിശി നെ കുഴിച്ചു മൂടാൻ പറ്റിയ മരുന്നു ഇന്നോളം ഒരു വൈദ്യശാസ്ത്രവിദഗ്ധനും കണ്ടുപിടിച്ചിട്ടില്ല.</p> <p style="text-align: justify; ">ക്രീമും പൗഡറും മറ്റും മുഖക്കുരുവിന്റെ മുമ്പിൽ മുട്ടുകുത്തുകയേയുള്ളൂ. എന്നാൽ കാണുന്നവരുടെ കണ്ണിൽ നിന്നു മുഖക്കുരുവിനെ കുറച്ചുനേരത്തെ ക്കെങ്കിലും മറച്ചുവച്ചു അതുകൊണ്ടുള്ള മനപ്രയാസം ലഘൂകരിക്കാമെന്നാരു കൊച്ചു മെച്ചമുണ്ട്. പക്ഷേ, ആ മെച്ചത്തിനു വലിയ വില കൊടുക്കണ്ടിവരുന്നു. അവയുടെ അനുസൃതമായ ഉപയാഗം ചർമത്തിന്റെ സ്വാഭാവികമായ സ്നിഗ്ധതയും സൗന്ദര്യവും നഷ്ടപ്പെടുത്തും. കൂടാതെ അവയുടെ തടസ്സം മൂലംരോമകൂപങ്ങളിലൂടെ അഴുക്കിനു പുറത്തുപോകാൻ പറ്റാതെ വരുന്നു. അപ്പോഴതു ശരീരത്തിന്റെ സാധാരണമായ പ്രവർത്തനത്തെ ബാധിക്കുകയും പലതരം രോഗങ്ങള്ക്ക് വഴിയൊരുക്കുകയും ചെയ്യും, കൃത്രിമമായ പ്രസാധനവസ്തുക്കൾക്കു ഒരാകർഷണസ്വഭാവമുണ്ട്. ഒരിക്കൽ അവയ്ക്കു പിടികൊടുത്തുപോയാൽപ്പിന്നെ ആ പിടിയിൽ നിന്നു വിട്ടുമാറാൻ പണിയാണ്. മോടികൂട്ടാൻ വീണ്ടും വീണ്ടും അവയെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. സ്വാഭാവികസൗന്ദര്യം കൈമോശം വന്നവർക്കു കൃത്രിമസൗന്ദര്യം കൈവശപ്പെടുത്താൻ തത്രപ്പെടുകയല്ലേ മാർഗാന്തരമുള്ളൂ. അപ്പോൾ സൗന്ദര്യവർദ്ധകവസ്തുക്കളുടെ വില്പന കൂടും. കമ്പനിക്കാരുടെ പണപ്പെട്ടി കനക്കും. അങ്ങനെ സ്വാഭാവികേതരമായ പ്രസാധനാഭിലാഷം കൊണ്ടു വകതിരിവില്ലാത്ത പെൺകിടാങ്ങൾ വിദഗ്ധമായ വിപണനതന്ത്രത്തിന്റെ ഇരകളായിത്തീരുന്നു.</p> <p style="text-align: justify; ">വാസ്തവത്തിൽ മുഖക്കുരു ശാപമല്ല, വരമാണ്. അത് മാലിന്യം പുറത്തുകളയുന്ന ഓവിന്റെ ഫലം ചെയ്യുന്നു. ശരീരത്തിനുള്ളിലെ പഴുപ്പും ദുർന്നീരുമൊക്കെ നിർഗമിക്കുന്നതു അതിലൂടെയാണ്. പ്രകൃതിയുടെ ചർമശുദ്ധീകരണത്തിന്റെ ആ കർമകാരിയെ നശിപ്പിക്കുന്നതു മിത്രത്തെ വകതിരിവില്ലാതെ ശത്രുവായിക്കരുതി ഹനിക്കുന്നതിനു തുല്യമാണ്.</p> <p style="text-align: justify; ">മാലിന്യ ബഹിഷ്കരണത്തിനു മലദ്വാരം, മൂത്രനാളം, രോമകൂപം, മൂക്ക് എന്നീ മാർഗങ്ങളുണ്ട്. പിന്നെന്തിനീ മറ്റൊരു മാർഗം? മുൻ വാതിലിൽ തടസം വന്നാൽ പിൻവാതിലിൽക്കുടി പുറത്തുപോവുകയല്ലേ ഗത്യന്തരമുള്ളൂ. അങ്ങനെ മാലിന്യം വിപഥം തേടി മുഖത്തെ ചർമം പിളർന്നു പുറത്തു പോകുന്നു. കവിൾത്തടത്തിലെ ചർമം കൂടുതൽ മ്യദുലമാണ്. തന്മൂലം ബഹിർഗമനത്തിനു ബഹുസുഗമം. ദുഷ്ടർ വഴങ്ങുന്നവരെയാണല്ലൊ വിഴുങ്ങാൻ നോക്കുക.</p> <p style="text-align: justify; ">മലമാർഗങ്ങൾ സൂകരമായി പ്രവർത്തിക്കണമെങ്കിൽ അവയുടെ തളർച്ച മാറ്റണം. ഉദരം ശുദ്ധമാവുകയും നല്ലവണ്ണം വിയർപ്പു വരുകയും മൂത്രം തെളിഞ്ഞു പോവുകയും ശ്വാസകോശങ്ങൾ മുറയ്ക്ക് പ്രവർത്തിക്കുകയും ചെയ്താൽ അവ ശക്തിപ്രാപിച്ചു യഥാവിധം കർമനിരതമാകും. ഉദരം ശുദ്ധമാകാൻ ആഹാരത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും തവിടുകളയാത്ത അരിയുടെ അന്നമുന്നുകയും നല്ലവണ്ണം ചവച്ചരച്ചു ഭക്ഷിക്കുകയും പതിവായി കുറേനേരം ശുദ്ധവായുവേറ്റു നടക്കുകയും ധാരാളം വിയർക്കുംവരെ അധ്വാനിക്കുകയും വേണം. മൂത്രം തെളിയാകാൻ ദിവസേന ഏഴെട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. പാലും കാപ്പിയുമൊന്നും വെള്ളത്തിന്റെ ഫലം ചെയ്യില്ല. ദീർഘമായി ശ്വസിച്ചു ശ്വാസകോശങ്ങളും വേണ്ടത്ര കർമക്ഷമമാക്കണം. അതു വ്യായാമത്തോടൊപ്പം ചെയ്യുന്നതാണു നല്ലത്. 'യോഗ' വ്യായാമമാണ് ഉത്തമം. അധ്വാനിക്കുന്നതും വ്യായാമം ചെയ്യുന്നതും ശുദ്ധവായു സമ്യദ്ധമായുള്ളിടത്തു വച്ചായിരിക്കണം. ശുദ്ധവായുവിലാണു രക്തം ശുദ്ധീകരിക്കുന്ന "ഓക്സിജനു”ള്ളത്.</p> <p style="text-align: justify; ">മലബന്ധമാണു മുഖക്കുരുവിന്റെ മുഖ്യകാരണമെന്നു വ്യഞ്ജിപ്പിച്ചുവല്ലൊ. സ്വേദം, മൂത്രം, വിഷ്ഠ എന്നിവയാണു മലങ്ങൾ. മലമാർഗങ്ങളെ പൂർണമായി പ്രവർത്തിപ്പിക്കുന്നതോടൊപ്പം ശരീരത്തിൽ ഒരുതരത്തിലും അഴുക്കു മേലിൽ വരാതിരിക്കാനും ശ്രദ്ധിക്കണം. മുളക്, മസാല, പഞ്ചസാര, ചായ, കാപ്പി, മാംസം, മുട്ട, മത്സ്യം, വനസ്പതി, വെണ്ണ തുടങ്ങിയവയാണു മുഖക്കുരുവിനു വിത്തുപാകുന്ന മുഖ്യവസ്തുക്കൾ.</p> <p style="text-align: justify; ">അതതുകാലത്തുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും മാലിന്യനാശനങ്ങളാണ്. മുഖക്കുരു വരാതിരിക്കാനും വന്നതിനെ മാറ്റാനും അവ ധാരാളം കഴിക്കണം, ഉറക്കമിളപ്പ്, ചിന്താകുലത, ഭയം, കോപം തുടങ്ങിയ വികാരങ്ങളും മാലിന്യ വർദ്ധകങ്ങളും തന്മൂലം മുഖദുഷികാസാധനങ്ങളുമാണ്. ലൈംഗികതയ്ക്ക് പ്രാധാന്യമുള്ള പുസ്തകങ്ങൾ വായിക്കാതിരിക്കുന്നതും വികാരോത്തേജകമായ ദൃശ്യമാധ്യമങ്ങൾ കാണാതിരിക്കുന്നതും മുഖക്കുരുവിനു പ്രതിബന്ധകമാണ്.</p> <p style="text-align: justify; ">ഉപര്യൂക്തമായ വസ്തുതകളെ ആസ്പദമാക്കി ജീവിതം ചിട്ടപ്പെടുത്തിയാൽ മുഖദൂഷികയുടെ ദൂഷണത്തിൽനിന്നു രക്ഷ പ്രാപിക്കാം. ചിലപ്പോൾ സത്ഫലം കണ്ടെന്നു വരില്ല. ഹതാശരാകാതെ വിഹിതമായ ജീവിതചര്യ അനുഷ്ഠിച്ചാൽ ഉദ്ദിഷ്ടമായ ഫലോദയമുണ്ടാകാതിരിക്കയില്ല.</p> <h3 style="text-align: justify; ">വിക്ക്</h3> <p style="text-align: justify; ">സംസാരത്തിന്റെ ഒഴുക്കിനും താളത്തിനുമുള്ള തടസ്സമാണു വിക്ക്. വിക്ക് വരുമ്പോൾ വാക്കുകൾ മുറിയുകയും കടുപ്പിച്ചുച്ചരിക്കുകയും ചെയ്യുന്നു. വിക്കുണ്ടാവുന്ന മിക്കവാറും നാഡീവൈകല്യം കൊണ്ടാണ്. തന്മൂലം മനശാസ്ത്രത്തിന്റെ പിൻബലത്തോടെ വേണം വിക്കിനു ചികിത്സിക്കാൻ. അതിനു ഹരിശ്രീ കുറിക്കേണ്ടതു നാഡീവ്യൂഹത്തിൽ നിയതമായ നിയന്ത്രണം ഉറപ്പിച്ചുകൊണ്ടാണ്. മനസിനും ശരീരത്തിന്റെ മേൽഗണ്യമായ സ്വാധീനതയുണ്ട്. അതിനാൽ മസ്തിഷ്കവും നാഡീവ്യൂഹവും അനാമയമായിരുന്നാലേ ശരീരവും ആരോഗ്യവത്താകു. പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന സന്തുലിതാഹാരം കഴിച്ചു ശീലിച്ചാൽ മസ്തിഷ്കത്തോടും നാഡീവ്യൂഹത്തോടുമൊപ്പം ശരീരവും ബലിഷ്ഠമാകും.</p> <p style="text-align: justify; ">പുകവലി ശീലമുണ്ടെങ്കിൽ കുറേശെ കുറച്ചുകൊണ്ടു വന്നു തീർത്തും ഉപേക്ഷിക്കണം. എങ്കിൽ നാഡികളുടെ ശക്തി വർദ്ധിക്കുകയും തലച്ചോറിനു മുമ്പത്തേക്കാൾ തെളിച്ചമുണ്ടാവുകയും ചെയ്യും. മദ്യം പുകവലിയിക്കാൾ ആപത്കാരിയാണ്. അതിനെക്കുറിച്ചു ചിന്തിക്കാനേ പാടില്ല.</p> <p style="text-align: justify; ">പലരുടെ മനസിലും അല്പം അവ്യക്തമായ ഭീതി കുടികൊള്ളുന്നുണ്ടാകും. ഏറെ പേർക്കും അതറിഞ്ഞുകൂടാ. അറിഞ്ഞാൽത്തന്നെ തുറന്നു പറയാൻ സങ്കോചമാണ്. തുറന്നു പറയുന്നതു ചിലർക്കു അപമാനകരമോ അപകർഷകരമോ ആയിത്തോന്നും. ഈ സാധാരണമായ ദൗർബല്യമാണ്, ദുരഭിമാനമാണു വിജയപഥത്തിലെ ദുസ്തരമായ തടസ്സം. നാഡികളുടെ ഉത്തേജനം കൊണ്ടാണു ഭീതിയുണ്ടാകുന്നത്. ആ ഭീതി ശരീരത്തെ തളർത്തുകയും പുറം ലോകത്തിൽനിന്നു ഒറ്റപ്പെട്ടുകഴിയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ടുകഴിഞ്ഞാൽ കുറച്ചു നാളുകൾക്കുള്ളിൽത്തന്നെ അന്തർമുഖനായിത്തീരുകയും തന്റെ ലോകം തന്റെ ചുറ്റുപാടു മാത്രമായി ചുരുങ്ങുകയും ചെയ്യും. അതോടെ വിക്കു വർദ്ധിക്കും. ജീവിതം മാനസികമായ ദുരിതങ്ങളുടെ ശ്യംഖലയായിത്തീരും. ഒന്ന് ഊന്നി ശ്രമിച്ചാൽ ഈ മാനസികാസ്വാസ്ഥ്യത്തെ അതിജീവിക്കാവുന്നതേയുള്ളൂ. ഇച്ഛാശക്തി വർദ്ധിപ്പിക്കി പരിശീലിക്കുകയും മനസ്സ് സന്തുലിതവും സംയതവുമാക്കാൻ പരിശ്രമിക്കയും ചെയ്താൽ കാര്യം സുകരമാകും.</p> <p style="text-align: justify; ">ആദ്യപടി ശരിക്കു ശ്വസിക്കാൻ പരിശീലിക്കുകയാണ്. തരപ്പെടുമെങ്കിൽ ശ്വസനവ്യായാമം അഥവാ പ്രാണായാമം ചെയ്യണം. തുറന്ന സ്ഥലത്തോ മൈതാനത്തോ വച്ചു നടത്തുകയാണ് അഭികാമ്യം. പിന്നീട് ഒരേകാന്ത സ്ഥലം കണ്ടുപിടിച്ച് അവിടെ ഇരുന്നോ, കിടന്നോ ശരീരത്തിനു അയവും മനസ്സിനു ഒഴിവും കൊടുത്ത് ആരോഗ്യവും മാനസികസന്തുലനവും നിറഞ്ഞുതുളുമ്പുന്നതായി സങ്കല്പ്പിക്കണം. അപ്പോൾ നിത്യജീവിതത്തിലും സംസാരിക്കുന്നതിലുമുള്ള പ്രയാസങ്ങളെ പാടേ വിസ്മരിക്കുകയും വേണം. താൻ ശക്തിമാനാണെന്നും തനിക്കാരേയും ഭയമില്ലെന്നും മനസ്സിലുറച്ചു വിശ്വസിക്കണം. കൂട്ടത്തിൽ പറയട്ടെ, അതിനു "സ്വയം പ്രത്യായനം' എന്നാണു മനശ്ശാസ്ത്രപരമായ അഭിധാനം.</p> <p style="text-align: justify; ">ശരീരത്തിലെ ഓരോ പേശിയും അയച്ചിട്ടു വയറൊട്ടിച്ചു മന്ദം മന്ദം ദീർഘമായാണു ശ്വസിക്കേണ്ടത്. അപ്പോൾ ശരീരത്തിലെ ഒരു ഭാഗത്തും ബലം കൊടുക്കുകയോ, ആയാസമുണ്ടാക്കുകയോ ചെയ്യരുത്. ശ്വസിക്കുമ്പോൾ മനസിൽ ശാന്തി കളിയാടുന്നതായി സങ്കല്പിക്കുകയും അല്പനേരം ശ്വാസം അടക്കിപ്പിടിച്ചശേഷം പയ്യെപ്പയ്യേ നിശ്വസിക്കുകയും വേണം. മേൽച്ചൊന്ന രീതിയിൽ ഏഴുകുറി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്ത 'ഞാൻ തീർത്തും സ്വസ്ഥനും സന്തുഷ്ടനുമാണ്' എന്നുച്ചരിച്ചു സാധാരണരീതിയിലേക്കു വരണം. യഥാവിധി ഈ പരിശീലനം നടത്തിയാൽ ഏതാനും ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ഥിതി വളരെ ഭേദപ്പെടും. ജോലി ചെയ്യുന്ന ശരീരവും മനസ്സും തമ്മിൽ അനുരഞ്ജനം സ്ഥാപിക്കുകയാണു വിജയ സമയത്തും ജയത്തെക്കുറിച്ചും സുഖത്തെക്കുറിച്ചും മാത്രമേ ചിന്തിക്കാവൂ.</p> <p style="text-align: justify; ">ശരീരവും മനസ്സും തമ്മില് അനുരഞ്ജനം സ്ഥാപിക്കുകയാണ് വിജയത്തിലേക്കുള്ള പ്രഥമ സോപാനം. അതിനു മനസ്സില് ധൈര്യവും സ്ദൈര്യവും വളർത്തണം. അപ്പോൾ വസ്തുക്കളുടേയും അവയിൽ നിന്നു ഉദ്ഭൂതമാകുന്ന ഭാവങ്ങളുടേയും പരസ്പര നിർധാരണം സുഗമമാക്കും, ഇ പരിശീലനം കൊണ്ട് ഹ്യദയമിടിപ്പു മന്ദിഭവിക്കുകയും ധമനികൾക്കു ശാന്തി ലഭിക്കുകയും ചെയ്യും. ഒപ്പം മനസ്സിലെ മുറുക്കവും മാറും. ഏഴെട്ടുകറി ശാന്തമായി പതുക്കെപ്പതുക്കെ ദീർഘമായി ശ്വാസോച്ഛ്വാസം ചെയ്തശേഷം ആരെയെങ്കിലും കണ്ടു സംസാരിക്കാനോ, ഏതെങ്കിലും കാര്യത്തിൽ തീരുമാനമെടുക്കാനോ പ്രയാസമനുഭവപ്പെടുകയില്ല.</p> <p style="text-align: justify; ">നാഡി വികാരം കൊണ്ടു മാത്രമല്ല, നാവിന്റെ ഉപയോഗമോ, ദുരുപയോഗമോ, നിരുപയോഗമോ കൊണ്ടും വിക്കുണ്ടാവാം, അതുപോലെ ദൌർബല്യമോ, പേശികളുടെ മേലുള്ള നിയന്ത്രണക്കുറവോ, നാവിന്റെ വഴക്കമില്ലായ്മയോ, ഊക്കില്ലായ്മയോ വിക്കിനു കാരണമാകും. നാക്കിന് ഊക്കുണ്ടായിരിക്കാമെങ്കിലും ചിലപ്പോഴതു നിയന്ത്രണാധീനമായെന്നു വരില്ല. വിക്കുള്ളവർ സംസാരിക്കുമ്പോൾ നാവു കുറച്ച് ഉപയോഗിക്കപ്പെടുന്നുള്ളു. അണ്ണാക്കും ചുണ്ടുമാണു ശബ്ദം പുറപ്പെടുവിക്കാൻ പാടുപെടുന്നത്. അതിന്റെ താഴെയുള്ള പേശികളുടെ ബലഹീനതയാണു കുഴപ്പത്തിനു കാരണം.</p> <p style="text-align: justify; ">താടിയെല്ലിലെ പേശികളുടെ കടുപ്പവും ചുണ്ടുകളുടെ ചടുലതക്കുറവു മാണു വിക്കുകാരെ വിവശരാക്കുന്നത്, അതിന്റെ മുഖ്യകാരണം നാഡികളുടെ വലിഞ്ഞു നില്പാണ്. ഈ തകരാറ് കായികവ്യായാമം കൊണ്ട് ഒരു പരിധിവരെ പരിഹരിക്കാം. ആദ്യം താടിയെല്ലിലാണു ശ്രദ്ധിക്കേണ്ടത്, തൊണ്ടയിൽ ചൂണ്ടുവിരൽ വച്ചു താടിയെല്ലു മന്ദം മന്ദം താഴോട്ടു കൊണ്ടുവരുന്നതു നല്ല വ്യായാമമാണ്. താടിയെല്ലു അതിന്റെ തന്നെ ഭാരംകൊണ്ട് താഴോട്ടുവരുന്നതാണെന്ന മട്ടിൽ പേശികൾ അയച്ചിടണം. കഴുത്തിലൊരു ചലനവും പാടില്ല. കഴുത്തിന്റെ ശ്രമം കൂടാതെ വായ്പൂർണമായി തുറക്കുംവരെ ആ വ്യായാമം തുടരണം. താടിയെല്ലിലെ പേശികൾക്കു അയവും വീക്കവും ഉണ്ടാക്കുകയാണു ഈ വ്യായാമത്തിന്റെ ഉന്നം.</p> <p style="text-align: justify; ">ഇനി രസനാവ്യായാമം, ഒരു കണ്ണാടിയെടുത്തു കസേരയിലിരിക്കണം. മുഖം തെളിഞ്ഞുകാണാനായി പുറം വെളിച്ചത്തിന്റെ നേർക്കായി ഇരിക്കണം. ശരീരത്തിലെ പേശികളെല്ലാം അയച്ചിടണം. അപ്പോഴെല്ലാം മുഖത്തു വിശ്രമാവസ്ഥ പ്രസ്പഷ്ടമായി പ്രകടമാവണം. ശരീരത്തിലൊരിടത്തും വലിവോ, മൂറുക്കമോ ഉണ്ടാകരുത്. ദീർഘശ്വാസവ്യായാമം നാഡീവ്യൂഹത്തെ ശാന്തിമാക്കാനുതകുന്നതാണ്.ഇനി മുഖത്തെ പേശികൾ അയച്ചിടുകയും താടിയെല്ലു താനേ താഴോട്ടുവരുകയും ചെയ്തശേഷം പതുക്കെപ്പതുക്കെ വാ തുറന്നു നാവിൽ ദൃഷ്ടി പതിപ്പിക്കണം. ഈ വ്യായാമം മുറയ്ക്ക് ചെയ്താൽ നാവ് വക്രതലത്തില് ചേർന്നിരിക്കുന്നതാണ്.</p> <p style="text-align: justify; ">നാവ് കടുപ്പിച്ചും വളച്ചും വച്ചിരുന്നാലും വിക്കുണ്ടാവും. നാവു നല്ലപോലെവഴങ്ങുംവരെ അയവുണ്ടാക്കാനുള്ള വ്യായാമം തുടരണം. പേശീപരിശീലനം കൊണ്ടു കുറച്ചു ഗുണം കിട്ടിയാൽപ്പിന്നെ ദിവസേന രാവിലെ കണ്ണാടിയുടെ മുമ്പിലിരുന്നു പത്തുപതിനഞ്ചു മിനിറ്റ് ഉറക്കെ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കണം. വായിക്കും മുമ്പു ദീർഘശ്വാസ വ്യായാമം നടത്തുന്നതു നല്ലതാണ്. വായിക്കുമ്പോൾ ഒാരോ വാക്കും സ്പഷ്ടമായി ഉച്ചരിക്കാൻ ശ്രമിക്കണം. എന്നാൽ അതിനു ബലം കൊടുക്കേണ്ട ആവശ്യമില്ല. ശ്വാസകോശത്തില് നിന്നു വായു ഒഴിയുമ്പോൾ നിറുത്തി വീണ്ടും ശ്വസിക്കണം.</p> <p style="text-align: justify; ">‘S’ അക്ഷരം ഉച്ചരിക്കുമ്പോൾ വിക്കുകാർക്കു നാവിൽ വല്ലാത്ത വല്ലായ്മ അനുഭവപ്പെടും. 'ബ' ഉച്ചരിക്കുമ്പോൾ താടിയെല്ലു വേഗം ചലിക്കുകയില്ല. "ഭ' ഉച്ചരിക്കുമ്പോൾ ചുണ്ടു പറ്റിപ്പിടിച്ചിരിക്കും. ഉച്ചരിക്കും മുമ്പു നാഡികളുടെ പ്രവർത്തനം തകരാറിലാവുന്നതാണു അതിനു കാരണം. ഉറക്കെ വായിക്കുമ്പോൾ 'ട'യുടെ ഉച്ചാരണത്തിൽ വീണ്ടും പ്രയാസം അനുഭവപ്പെടുന്നുവെങ്കിൽ നാവിളക്കി അയച്ചിട്ടശേഷം ആ അക്ഷരം ഉച്ചരിക്കണം. 'ബ' ഉച്ചരിക്കുമ്പോൾ താഴത്തെ താടിയെല്ലിലും 'ഭ' ഉച്ചരിക്കുമ്പോൾ ചുണ്ടുകളിലുമാണു അങ്ങനെ ചെയ്യേണ്ടത്.</p> <p style="text-align: justify; ">കൃത്യമായ നിത്യപരിശീലനം കൊണ്ട് ഫലസിദ്ധിയുണ്ടാകൂ. പൂർണമായി ഭേദമാകാൻ രോഗത്തിന്റെ സ്ഥിതിഭേദമനുസരിച്ചു മാസങ്ങളോ, കൊല്ലങ്ങളോ എടുക്കും. അസുഖം വേഗം മാറുമെന്നുള്ള ദൃഢമായ വിശ്വാസത്തോടെ ചികിത്സിച്ചാൽ വിശ്വാസത്തിന്നനുരൂപമായ ഫലം ലഭിക്കും. നാഡികൾക്കു ക്ഷീണം തോന്നിയാൽ ഉറക്കെയുള്ള വായന നിറുത്തണം. പിന്നീടു സ്ഥിതി മെച്ചപ്പെടുമ്പോൾ തുടർന്നാൽ മതി. നേരം നീട്ടിനീട്ടി അര മുക്കാൽമണിക്കൂർ വരെ വായിക്കണം. സഹാനുഭൂതിയുള്ള സഖാക്കളെ വായിച്ചു കേൾപ്പിക്കുകയുമാവാം. ശ്വസനവ്യായാമം ഒരിക്കലും മുടക്കരുത്. കുറച്ചു നേരം ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഗ്രമായി ആലോചിച്ചു കൊണ്ടിരിക്കുന്നതും നല്ലതാണ്. ഇപ്പോൾ വിക്കു മാറ്റാൻ "സ്പീച്ച് തെറാപ്പി' എന്ന ഒരു ചികിത്സാ സമ്പ്രദായം തന്നെയുണ്ട്. അരിസ്റ്റോട്ടിൽ, സർ ഐസക് ന്യൂട്ടൻ, ചാൾസ് ഡാർവിൻ തുടങ്ങിയ വമ്പന്മാർക്കു വിക്കുണ്ടായിരുന്നു. കേരളത്തിന്റെ നേതൃനിരയിൽ അഗ്രഗണ്യനായിരുന്ന ഇ.എം.എസ്സിന്റെ വിക്കു പ്രസിദ്ധമാണ്. ഒരിക്കൽ ഒരാൾ ചോദിച്ചു-"താങ്കൾക്ക് എപ്പോഴും വിക്കു , വരാറുണ്ടോ?” “ഇല്ല, സംസാരിക്കുമ്പോൾ മാത്രം."</p> <h3 style="text-align: justify; ">സന്ധിവാതം</h3> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/download47.jpg" />ആയുർവേദത്തിൽ സന്ധിവാതമെന്നും അലോപ്പതിയിൽ ആർത്രൈറ്റിസ് (ആർത്രോൺ = സന്ധി, ഇറ്റീസ്= വീക്കം) എന്നും വ്യപദേശിക്കുന്ന ഈ രോഗം പേരു വ്യഞ്ജിപ്പിക്കും പോലെ സന്ധികളിലാണുണ്ടാവുക, അലോപ്പതി അനുസരിച്ചു സെക്കന്ററി ആർതറ്റിസ്, ഇൻഫക്റ്റീവ് ആർതറ്റിസ്, ഓസ്റ്റിയോ ആർതറ്റിസ്, ന്യൂറോപ്പതിക് ആർതറ്റിസ്, സിഫിലിറ്റിക് ആർതറ്റിസ്, ഗൊണോറിയർ ആർതൈറ്റിസ്, അട്രോഫിക്ക് ആർതറ്റിസ്, ഡിഫോർമൻസ് ആർത്രൈറ്റിസ് തുടങ്ങി പലതരം സന്ധിവാതങ്ങളുണ്ട്.</p> <p style="text-align: justify; ">ശരീരത്തിൽ പോഷണമെത്തിക്കാൻ ഒരൊറ്റ ദ്വാരമേയുള്ളൂ -വായ് എന്നാൽ ദേഹത്തിന്റെ ഉപയോഗം കഴിഞ്ഞുളള ഭക്ഷ്യാവശിഷ്ടങ്ങളും ശാരീരിക വ്യാപാരം കൊണ്ടുണ്ടാകുന്ന മാലിന്യങ്ങളും ബഹിഷ്കരിക്കാൻ നാലു ദ്വാരങ്ങളുണ്ട്; മലദ്വാരം, മൂത്രദ്വാരം, ചർമം, മൂക്ക്, മൂക്കിലൂടെ ശുദ്ധവായു അകത്തുകടന്നു രക്തത്തിലെ അഴുക്കു കൊണ്ടു പുറത്തുവരുന്നു. എന്നാൽ ഈ ദ്വാരങ്ങൾക്കു പൂർണമായ തോതിൽ മാലിന്യ ബഹിഷ്കരണം നടത്താൻ കഴിവില്ലാതെ വരുമ്പോൾ രക്തം, അവശേഷിച്ച മാലിന്യത്തിൽ ചെന്നു ചേർന്ന് അശുദ്ധമാകുന്നു. രക്തത്തിന്റെ മലിനീകരണം തടഞ്ഞില്ലെങ്കിൽ ഭവിഷ്യത്ത് മാരകമായിരിക്കും. തന്മൂലം കൃപാനിധിയായ പ്രകൃതി പനി, വയറ്റിളക്കം തുടങ്ങിയ രോഗങ്ങൾ വഴി ദുഷ്ട് പുറംതളളാൻ ശ്രമിക്കുന്നു. എന്നാൽ ആളുകൾ പ്രകൃതിയുടെ സദുദ്ദേശ്യം മനസ്സിലാക്കാതെ ദേഹത്തിൽ നിന്നു പുറത്തുകളയുന്ന മാലിന്യത്തെ മരുന്നു നല്കിയും മറ്റും തടയാൻ നോക്കുന്നു. ആ ശ്രമത്തിൽ അവർ തത്ക്കാലം വിജയിക്കാറുണ്ട്. അപ്പോൾ പ്രകൃതി ആ മാലിന്യത്തെ ശരീരത്തിന്റെ ദുർബലഭാഗങ്ങളിൽ കൊണ്ടുപോയി നിറയ്ക്കുന്നു. ആ അഴുക്കു സന്ധികളിലാണു നിറയ്ക്കുന്നതെങ്കിൽ സന്ധിവാതമുണ്ടാകുന്നു. സന്ധിവാതം പെട്ടെന്നുണ്ടാവുകയില്ല. രോഗങ്ങളുടെ ഒരു പരമ്പര കടന്നാണു സന്ധിവാതം വരുക. തുടക്കത്തില് സന്ധിവാതത്തിനു പനി അകമ്പടി കൂടും. അന്നേരം ഉപവാസം, എനിമ എന്നിവ ഉപയോഗപ്പെടുത്തി ശരീരം ശുദ്ധി ചെയ്താൽ പനി ഉടൻ മാറും. വാതജ്വരവും നില്ക്കക്കള്ളിയില്ലാതെ തടിതപ്പും.</p> <p style="text-align: justify; ">എന്തുകൊണ്ടാണു മലദ്വാരത്തിനു ബഹിഷ്കരിക്കാൻ പറ്റാത്തത്ര മാലിന്യം കുന്നുകൂടി രോഗമുണ്ടാകുന്നത് അതിന് ഏകാപരാധി ഭക്ഷണ വൈകല്യമാണ്. രക്തം ക്ഷാരാപേക്ഷികമാണ്. ക്ഷാരാംശം കൂടുതലുള്ള ഭക്ഷണം കഴിച്ചാലേ രക്തത്തിനു വേണ്ടത്ര ക്ഷാരാംശം ലഭിക്കും. എന്നാൽ പലരും കൂടുതൽ കഴിക്കുന്നതോ, അമ്ലാംശം ഏറെയുള്ള ഭക്ഷണമാണ്. അതിനാൽ സന്ധിവാത രോഗികൾ, പഞ്ചസാര, ചാക്കരി, പരിപ്പ്, വറുത്തതും പൊരിച്ചതുമായ പദാർത്ഥങ്ങൾ, മാംസം, മുട്ട, മുളക്, മസാല, പുളി എന്നീ അപധാനമായ ഭക്ഷ്യങ്ങൾ വർജിക്കണം. പകരം ക്ഷാരപ്രധാനമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. അങ്ങനെ ദേഹത്തിൽ ക്ഷാരാംശം വർദ്ധിക്കുമ്പോൾ രോഗം താനേ വിട്ടൊഴിഞ്ഞു കൊളളും.</p> <p style="text-align: justify; ">ദേഹത്തിൽ ക്ഷാരം കുറയുമ്പോൾ അമ്ലം അസ്ഥികളിലേക്കു ചേക്കേറുന്നു. കാരണം അസ്ഥികൾ ക്ഷാരഭരിതമാണ്. ക്ഷാരം അഥവാ ചുണ്ണാമ്പ് (കാൽസ്യം) അസ്ഥികളിൽ നിന്നു വേർപെടുകയില്ല. അതിനാൽ അമ്ലം അസ്ഥിയിൽ പറ്റിപ്പിടിച്ചിരിക്കും. തന്മൂലം സന്ധികൾ ഇളകുമ്പോൾ വേദനയും വിഷമവുമുണ്ടാകുന്നു.</p> <p style="text-align: justify; ">സന്ധിവാതം മാറ്റാൻ ആദ്യമായി ചെയ്യേണ്ടതു മാലിന്യമെല്ലാം ദൂരീകരിച്ചു ശരീരം ശുദ്ധമാക്കുകയാണ്. ദിവസേന ദേഹത്തിലുണ്ടാകുന്ന മലം മാത്രമല്ല, ദേഹത്തിൽ കെട്ടിക്കിടക്കുന്ന മലവും പുറന്തളളണം. അതിനു വിസർജനാവയവങ്ങളായ മലാശയത്തിനും മൂത്രാശയത്തിനും സകർമധർമങ്ങൾ മുറയ്ക്കു നടത്താനുള്ള തരവും വഴിയുമൊരുക്കണം. വേണ്ടത്ര ശുദ്ധവായു ലഭിക്കുന്നിടത്തു കഴിച്ചു കൂട്ടിയാൽ രക്തം ശുദ്ധമാകും. അതിനുപറ്റിയ സ്ഥലത്തു വേണം ഇരിക്കാനും കിടക്കാനും.</p> <p style="text-align: justify; ">മൂത്രത്തിലൂടെ മാലിന്യം പുറത്തുപോകുന്നുണ്ട്. അതിനാൽ കൂടുതൽ മൂത്രം പോകാൻ തക്കവണ്ണം ദിവസേന രണ്ടോ, മൂന്നോ, ലിറ്റർ വെള്ളം കുറേശ്ശേ കുടിക്കണം. പുത്തൻ കലത്തിൽ രണ്ടുമൂന്നു നാൾ വച്ചു ചളിയടിഞ്ഞ വെളളമാണു നല്ലത്. രാവിലേയും വൈകുന്നേരവും ചെറുനാരങ്ങനീരു ചേർത്ത ഒാരോ ഗ്ലാസ് പച്ചവെള്ളം കുടിക്കുന്നതു വളരെ പ്രയോജനപ്രദമാണ്. ഈ ദിനചര്യകൊണ്ടുമാത്രം ചിലർക്കു സന്ധിവാതം മാറിയിട്ടുണ്ട്.</p> <p style="text-align: justify; ">രോമകൂപങ്ങൾ വിവൃതമായിരുന്നാലേ ചർമം യഥാതഥം കർമക്ഷമമാകൂ. അതിനു കുളിയേക്കാൾ ഗുണകരം ദേഹമാകെ കൈകൊണ്ടോ, തോർത്തു കൊണ്ടോ തിരുമ്മുന്നതാണ്. ഇപ്പറഞ്ഞതിനു കുളിക്കരുതെന്നർഥമില്ല. കുളി ഒരിക്കലും മുടക്കാൻ പാടില്ല. കുളിക്കുന്നതിനു മുമ്പുവേണം തിരുമ്മാൻ. തിരുമ്മി ദേഹം ചൂടായ ശേഷം കുളിക്കുന്നതു വളരെ സുഖപ്രദമാണ്. രോഗി തുലോം ദുർബലനും കൈയും കാലും ചലിപ്പിക്കാൻ പോലും കഴിവില്ലാത്തവനുമാണെങ്കിൽ ഉറ്റവർ തുണയ്ക്കണം. അത്യധികം ക്ഷീണമുള്ളവർക്കും പച്ചവെള്ളത്തിൽ അല്പം ചൂടുവെള്ളം ചേർത്തു കുളിക്കാവുന്നതാണ്.</p> <p style="text-align: justify; ">സ്വേദനം ചർമത്തെ ഊർജസ്വലമാക്കും. ആയുർവേദ വൈദ്യന്മാരും അതിനെ യഥോചിതം പ്രയോജനപ്പെടുത്താറുണ്ട്.</p> <p style="text-align: justify; ">"വാതരോഗിയെ വിയർപ്പിച്ചാൽ തരിപ്പ്, കുത്തിനോവ്, വേദന, വലിവ്, നീര്, സ്തംഭം, പിടിത്തം ഇവ ശമിക്കുകയും ശരീരത്തിനു മാർദവമുണ്ടാവുകയും ചെയ്യും' എന്നാണു അഷ്ടാംഗഹൃദയം ചികിത്സിതസ്ഥാനത്തിലെ സ്വേദനത്തിന്റെ ഗുണപ്രശസ്തി. വിയർപ്പിക്കാനുള്ള ഉചിതതരമായ മാർഗം ആതപസ്നാനമാണ്. വെയിലേൽക്കുമ്പോൾ തല നനഞ്ഞ തോർത്തുകൊണ്ടോ, തൂവാലകൊണ്ടോ മൂടിയിരിക്കണം. ഇരുപതുമിനിറ്റിനുളളിൽ വിയർക്കാതിരിക്കയില്ല. അരമണിക്കൂറിലേറെ വെയിൽ കൊള്ളരുത്. ചില രോഗികൾക്കു ആദ്യം വിയർപ്പു കുറച്ചുമാത്രമേ കണ്ടെന്നുവരൂ. മറ്റു ചിലർക്കു ഒട്ടും കണ്ടില്ലെന്നു വരാം, എന്നാൽ അവർക്കും മൂന്നുനാലു ആതപസ്നാനം കഴിഞ്ഞാൽ വിയർപ്പു വരാതിരിക്കയില്ല. വെയിൽക്കുളി കഴിഞ്ഞാൽ പച്ചവെള്ളത്തിലും കുളിക്കണം. അതിനു പ്രയാസമുണ്ടെങ്കിൽ നനഞ്ഞ തോർത്തുകൊണ്ട് ദേഹമാകെ തുടച്ച് വൃത്തിയാക്കുകയെങ്കിലും വേണം. ഇങ്ങനെ ആഴ്ചയിൽ രണ്ടു മൂന്നു പ്രാവശ്യം കുളിച്ചാൽ മതിയാകും.</p> <p style="text-align: justify; ">ഇതു വേറൊരു വിധത്തിലും ചെയ്യാറുണ്ട്. രാവിലെ എട്ടൊമ്പതു മണിക്കോ, ഉച്ചതിരിഞ്ഞു മൂന്നരനാലുമണിക്കോ പാ വിരിച്ചു, തക്കപ്പെടുമെങ്കിൽ ദിഗംബരനായി കിടക്കുക. ഒരു വലിയ വാഴയില കൊണ്ടു തലമൂടണം. മറിഞ്ഞും കിടക്കുന്നതു നല്ലതാണ്. അങ്ങനെ അരമണിക്കൂർവരെ കിടക്കാം അതിനുമുകളിൽ നനച്ചു പിഴിഞ്ഞ വെള്ളത്തുണി വിരിക്കുക, തിരിഞ്ഞും നല്ലപോലെ വിയർക്കുമ്പോൾ തണുത്തവെള്ളത്തിൽ കളിക്കുകയും പിന്നിൽ അരമണിക്കൂർ വെയിലത്തു നടന്നു ദേഹം ഉണക്കുകയും വേണം.</p> <p style="text-align: justify; ">കുടലുകളിൽ തടഞ്ഞും പറ്റിപ്പിടിച്ചും മലത്തിന്റെ നിർഗമനം ദുസ്സാധകുംവിധം ആഹാരം കഴിക്കരുത്. അതിനു ഭക്ഷണത്തിന്റെ പാതിയിലേറെ പഴങ്ങളും പച്ചക്കറികളുമാക്കണം. പണിയെടുത്ത തളരുന്ന കുടലുകള്ക്ക് കുറച്ചുനാൾ വിശ്രമം കൊടുത്താലേ അവന് പുതിയ കഴിവ് വീണ്ടെടുത്തു പഴയപടി പ്രവർത്തിക്കാനാവും. അതിനുതകമാറ് രണ്ട് മൂന്നു ദിവസം പച്ചവെള്ളം മാത്രം കുടിച്ചോ, പഴച്ചാറുമാത്രം കഴിച്ചോ കഴിയണം. അതുകൊണ്ടു കുടലുകൾക്കു വിശ്രമം ലഭിക്കുമെന്നു മാത്രമല്ല, കെട്ടിക്കിടക്കുന്ന മലത്തിന്റെ നിര്ഗമനം സുസാധമാവുകയും ചെയ്യും. പഴച്ചാറ് കഴിക്കുമ്പോള് എന്നും എനിമ എടുക്കുന്നതു കൂടുതൽ നല്ലതാണ്.</p> <p style="text-align: justify; ">സന്ധിവാതത്തിന്റെ മുഖ്യകാരണം അമ്ലജനകമായ ഭക്ഷണമാണെന്നു പറഞ്ഞല്ലൊ. അതിനാൽ രോഗി അത്തരം ഭക്ഷണം പാടേ വർജിക്കുകയും ക്ഷാരപ്രധാനമായതു യഥാവിധി ഉപയോഗിക്കുകയും വേണം. മലക്കറിയും പഴവർഗങ്ങളും പാലും മോരുമാണു ക്ഷാരപ്രധാനമായ മുഖ്യ ഭക്ഷ്യവസ്തുക്കൾ.</p> <p style="text-align: justify; ">സന്ധികളിൽ വേദന വരുമ്പോൾ ചൂടുവെള്ളത്തിൽ തുണിമുക്കി ചൂടു പിടിക്കുന്നതു വേദന കുറയ്ക്കും. ആ വെള്ളത്തിൽ അല്പം കറിയുപ്പു ചേർക്കുന്നതു കൂടുതൽ നല്ലതാണ്. ചൂടുപിടിച്ചശേഷം ഉടനെ ആ ഭാഗം പച്ചവെള്ളം കൊണ്ടു നനയ്ക്കണം, അരിക്കുന്ന വേദനയുളളവർ വേദനയുള്ളിടത്തു പച്ച ഉരുളക്കിഴങ്ങു അരച്ചുകെട്ടേണ്ടതാണ്. അങ്ങനെ രാത്രി കെട്ടി രാവിലെ അഴിച്ചുമാറ്റാം. അല്ലെങ്കിൽ പകൽ മൂന്നുനാലുമണിക്കൂർ തുടർച്ചയായി വച്ചു കെട്ടിയാലും മതി.</p> <h3 style="text-align: justify; ">തലനോവ്</h3> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/download.png" />എത്ര നിസ്സാര രോഗം വന്നാലും ചിലർക്കു മരുന്നുകഴിച്ചേ മനസ്സമാധാനമുണ്ടാകുക. മരുന്നു കൂടാതെ ഒരു രോഗവും മാറ്റാൻ പറ്റില്ലെന്നാണ് അവരൂടെ ഉറച്ച വിശ്വാസം. ഒന്നു തുമ്മിയാൽ മതി അവർ ഡോക്ടറെ കാണാനോ മരുന്നു വാങ്ങാനോ പായുകയായി. ഇൗ ഒൗഷധാസക്തി ആരോഗ്യത്തിന് ആപത്കരമാണ്.</p> <p style="text-align: justify; ">രോഗം വന്നാൽ അതിനെച്ചെറുത്തു തോല്പിക്കാനുള്ള പ്രതിരോധശക്തി എല്ലാരിലും ജന്മസിദ്ധമായുണ്ട്. എന്നാൽ പരിഷ്കാരത്തിന്റെ പരിഷിംഗ് ത്തിൽപെട്ട മനുഷ്യൻ പ്രകൃതിക്കു യോജിക്കാത്ത ജീവിതരീതിയും ഭക്ഷ്യ ണകമവും കൊണ്ട് ആ അമൂല്യസിദ്ധി അല്പാല്പമായി നഷ്ടപ്പെടുത്തുക.യാണ്. രോഗപ്രതിരോധശക്തിക്കു ലോപം സംഭവിക്കുംതോറും അവൻ ഉത്തരോത്തരം ഒൗഷധത്തിനു അടിമപ്പെടേണ്ട ഗതികേടിലാഴുന്നു. ഒരു രോഗത്തിനു മരുന്നുകഴിച്ചാൽ പിന്നീട് അതിന്റെ പാർശ്വഫലങ്ങളായി മറ്റു പല രോഗങ്ങൾ പിടിപെടാം. അങ്ങനെ മരുന്നുകൊണ്ട് തത്കാലം ഗുണമുണ്ടാവുമെങ്കിലും പില്കാലം ദോഷമാണുണ്ടാവുക.</p> <p style="text-align: justify; ">ഔഷധക്രമം കൊണ്ടു മരണത്തിനടുത്ത് എത്തിയ എന്റെ ഒരു പരിചിതയുടെ കഥ പറയാം. ഗവ, സെക്രട്ടറിയേറ്റിലെ എന്റെ സഹപ്രവർത്തകയായിരുന്ന ഗസറ്റഡ് ഉദ്യോഗസറയാണവർ. അഞ്ചാറു മാസം മുമ്പ് അവർക്കു തലയിൽ ദുസ്സഹമായ വിങ്ങലും വേദനയും അനുഭവപ്പെട്ടു. തലനാവു മാറാൻ മരുന്നു ഷോപ്പിൽനിന്നു കിട്ടാവുന്നതരം മരുന്നൊക്കെ വാങ്ങിക്കഴിച്ചു നോക്കി. നാലഞ്ചു നാൾ കഴിഞ്ഞിട്ടും ഒരു കുറവും കണ്ടില്ല, എന്നാ ലിനി ഡോക്ടറെത്തന്നെ കാണാമെന്നുവച്ചു. അദ്ദേഹം കുറിച്ചുകൊടുത്ത മരുന്ന് വാങ്ങിക്കഴിച്ചിട്ടും ഒരു കുറവും കണ്ടില്ല. അതിനാൽ കൂടുതൽ വിദഗ്ധനെന്നു കരുതപ്പെട്ടിരുന്ന മറ്റൊരു ഡോക്ടറെ സമീപിച്ചു. ആ ഡോക്ടർ കുറിച്ചു കൊടുത്ത മരുന്നു വാങ്ങിക്കഴിച്ചപ്പോൾ കുറച്ചുനേരത്തേക്കു നോവിനു കുറവുണ്ടായി. മരുന്നിന്റെ ശക്തി കുറഞ്ഞപ്പോൾ വേദന വീണ്ടും തുടങ്ങി. അവര വല്ലാതെ വിഷമിച്ചു വിവശയായി. അപ്പോൾ ഒരു ബന്ധു മറ്റൊരു ഡാകാ റെക്കാണിച്ചാൽ അദ്ദേഹം അസുഖം മാറ്റിത്തരുമെന്ന് ഏതാണ്ട് ഉറപ്പായിത്തന്നെപ്പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ കണ്ട ഡോക്ടർ രോഗിയെ പലതരം പരിശോധനകൾക്ക് വിധേയയാക്കി. എന്നിട്ട് രോഗത്തിന്റെ ഒരു കോന്തപ്പേരു പറഞ്ഞു ഉച്ചരണദുഷ്കരമായ ഒരു പേര്. രോഗം മാറണമെങ്കിൽ ഒരു കുത്തിവയ്പ് നടത്തണം. ഡോക്ടറുടെ ഹൃദ്യമായ പെരുമാറ്റവും മധുരമായ വാക്കുകളും അവരിൽ വിശ്വാസവും ആശ്വാസവും വളർത്തി.</p> <p style="text-align: justify; ">കഷ്ടമെന്നേ പറയേണ്ടു, കുത്തിവയ്പു കഴിഞ്ഞ ഉടനേ ആ സതി ബോധംകെട്ടു നിലത്തുവീണു. ഒരു മണിക്കൂറോളം കഴിഞ്ഞാണു ബോധം വിണ്ടുകിട്ടിയത്, അവർ ബോധംകെട്ടു കിടക്കുമ്പോൾ ബോധം വീണ്ടുകിട്ടാൻ ഡോക്ടർ ഒരു കുത്തിവയ്പുകൂടി നടത്തിയിരുന്നു. ബോധം വീണ്ടു കിട്ടിയെങ്കിലും വല്ലാതെ തളർന്നുപോയിരുന്നു. എണീപ്പിക്കാൻ രണ്ടുപേരുടെ സഹായം വേണ്ടി വന്നു. സാധാരണഗതിയിൽ നടന്നുചെന്ന അവർ, കുത്തി വയ്പു കഴിഞ്ഞ് തിരിച്ചുകൊണ്ടുപോയത് ടാക്സിക്കാറിലാണ്.</p> <p style="text-align: justify; ">കുത്തിവയ്പുകൊണ്ട് രോഗം മാറിയില്ലെന്നതോ പോകട്ടെ, മുഖമാകെ നീരുവയ്ക്കാനും തുടങ്ങി. അങ്ങനെ വെളുക്കാൻ തേച്ചതു പാണ്ടായെന്നു പറഞ്ഞാൽ മതിയല്ലോ. അയൽക്കാരിൽ ചിലർ ഡോക്ടറെത്തന്നെ ഒന്നു കൂടിക്കണ്ടുനോക്കാൻ ഉപദേശിച്ചു. എന്നാൽ ആ ഡോക്ടറുടെ പേരു കേട്ടാൽത്തന്നെ അവർക്കു ബോധക്കേടു വരുമെന്ന അവസ്ഥയായിരുന്നു. അതിനാൽ മെഡിക്കൽ കോളജിലെ പേരെടുത്ത മറ്റൊരു ഡോക്ടറെ കാണിച്ചു. അദ്ദേഹത്തിന്റെ മരുന്നു കഴിച്ചപ്പോൾ നീരിന് അല്പം കുറവു ണ്ടായി. എന്നാൽ സദാ തലയ്ക്കു മത്തുപിടിച്ച മട്ടിലായിരുന്നു. ക്രമേണ സ്ഥിതി മോശമായിക്കൊണ്ടിരുന്നു. കണ്ണിനും തലയ്ക്കും ഭാരം അനുഭവപ്പെട്ടു. വീട്ടുകാരാകെ പരിഭ്രാന്തരായി.</p> <p style="text-align: justify; ">ഈ അവസരത്തിലാണ് ഈ ലേഖകൻ അവരുടെ വസതിയിൽ ചെന്നുപെട്ടത്. വിവരം അറിഞ്ഞപ്പോൾ മരുന്നും മന്തവുമില്ലാതെത്തന്നെ രോഗം മാറ്റാൻ കഴിയുമെന്നു ഞാൻ അവരോട് ഉറപ്പു പറഞ്ഞു. മുഴുവൻ വിശ്വാസമായില്ലെങ്കിലും മുങ്ങിച്ചാകാൻ പോകുന്നവർ കച്ചിത്തുരുമ്പിലും പിടിക്കുമെന്ന് മട്ടിൽ, രോഗം മാറ്റാനുള്ള മാർഗമാരാഞ്ഞു.</p> <p style="text-align: justify; ">ഒരു വ്യാഴവട്ടം മുമ്പ് ഡൽഹിയിലെ ദി ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ തെറാപ്യട്ടിക്സിന്റെ അഡീഷണൽ ഡയറക്ടർ എൽ. ഗണേശ ശര്മയുടെ ശിക്ഷണത്തിൽ എന്നോടൊപ്പം പ്രകൃതി ചികിത്സയിൽ പരിശീലനം നേടിയ ഒരു സുഹൃത്തുണ്ടായിരുന്നു. അദ്ദേഹമാകട്ടെ, അക്കാലത്തു പ്രകൃതി ചികിത്സ സംബന്ധിച്ച കാര്യങ്ങളിൽ മുഴുകിക്കഴിയുകയുമായിരുന്നു. ഞാൻ അദ്ദേഹത്തെക്കാണാൻ അവരോടു നിർദ്ദേശിച്ചു.</p> <p style="text-align: justify; ">ആ സുഹൃത്ത് ആദ്യമായി ചെയ്തത് അവർ മരുന്നു കഴിക്കുന്നതു പൂർണമായി നിറുത്തുകയാണ്. പക്ഷേ, മരുന്നു കഴിച്ചില്ലെങ്കിൽ അവർക്കു ഉറക്കം വരില്ലെന്നസ്ഥിതിയായിരുന്നു. കെങ്കേമന്മാരായ അലോപ്പതി ഡോക്ടർ ചികിത്സിച്ചിട്ടും വിലകൂടിയ പല മരുന്നുകഴിച്ചിട്ടും മാറാത്ത ഈ രോഗമുണ്ടാ മരുന്നൊന്നും കൂടാതെ പ്രകൃതി ചികിത്സ കൊണ്ടു മാറാൻ പോകുന്നു എന്നവർ സംശയിച്ചിരുന്നു. എങ്കിലും അതും കൂടി ഒന്നു പരീക്ഷിച്ചു നോക്കാമെന്നുവച്ചു. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾത്തന്നെ രോഗത്തിനു ശമനം കിട്ടിത്തുടങ്ങി, സുഖമായി ഉറങ്ങാനും കഴിഞ്ഞു. രാവിലെ എണീറ്റപ്പോൾ നല്ല ഉണർവും ഉന്മേഷവും അനുഭവപ്പെട്ടു. അവർക്കു ആഴക്കടലിൽനിന്നു കര പറ്റിയ ആശ്വാസവും സന്തോഷവും തോന്നി. ഇനി ഈ ചികിത്സ കൊണ്ടു രോഗം പൂർണമായി മാറുമെന്നു അവർക്കു വിശ്വാസമായി.</p> <p style="text-align: justify; ">ചികിത്സ തുടങ്ങി. എന്നും രാവിലെ പുൽപ്പരപ്പിലുടെ നഗ്നപാദയായി അരമണിക്കൂർ നടക്കുക. രാവിലെ ആറുമണിക്കു വാഴപ്പിണ്ടിയുടെയോ, കുമ്പി ളങ്ങയുടെയോ, അര ഗ്ലാസ് ചാറ് സമം വെള്ളം ചേർത്ത് കുടിക്കുക. രാവിലെ എട്ടുമണിക്കു രണ്ടിനം പഴങ്ങൾ-വാഴപ്പഴവും മുന്തിരിങ്ങയും അല്ലെങ്കിൽ മാമ്പഴവും ഈന്തപ്പഴവും കഴിക്കുക. ഒരു മണിക്ക് ഉച്ചഭക്ഷണം; വിഭവങ്ങൾ-വി ണ്ടുകപ്പ് തവിടുകളയാത്ത കുത്തരിച്ചോറ്, എരിവുകുറഞ്ഞ അവിയൽ, കറിവേപ്പിലയാ, മധുരക്കീര( പെർമാനീസ്)യോ അരച്ചു കലക്കിയ നേർത്ത എന്നിവ ചേർത്തരച്ച തേങ്ങച്ചമ്മന്തി. വൈകിട്ടു അഞ്ചുമണിക്കു രണ്ടിനം മോര്, മല്ലിയില (പൊതിനയിലയുമാകാം), കശുവണ്ടി (കപ്പലണ്ടിയും മാകാം) പൊടിയരിക്കഞ്ഞി, അരക്കപ്പു ചെറുപയർ പുഴുങ്ങിയത്. കഞ്ഞിയിലും പയപഴങ്ങൾ. ഏഴുമണിക്ക് അത്താഴം, വിഭവങ്ങൾ; രണ്ടുകപ്പ് ഉപ്പുചേർക്കാത്തതാ റിലും ചിരകിയ തേങ്ങയും ചേർക്കാം. രാവിലെ 11 മണി, ഉച്ചതിരിഞ്ഞു രണ്ട മണി, നാലുമണി എന്നിങ്ങനെ മൂന്നുനേരം ഓരോ ഗ്ലാസ് പച്ചവെള കുറേശ്ശേ മുത്തിമുത്തി കുടിക്കുക. ഇതായിരുന്നു ചികിത്സാക്രമം.</p> <p style="text-align: justify; ">ചികിത്സ രണ്ടുമാസം പിന്നിട്ടപ്പോൾത്തന്നെ തലവേദന വിടപറഞ്ഞു. ഗ്യാസ്ട്രബിളും പൂർണമായി മാറി. ഗാഢമായ നിദ്രയും ലഭിച്ചു തുടങ്ങി. ഇന്ന് ആ മധ്യവയസ്ക നവയൗവനം വന്ന കുമാരിയെപ്പോലെ ഉന്മേഷവതിയാണ്.</p> <h3 style="text-align: justify; ">ഇക്കിള്</h3> <p style="text-align: justify; ">ഇക്കിൾ സാധാരണഗതിയിൽ ഒരു രോഗമല്ല. പക്ഷേ ചുരുക്കം ചില സന്ദർഭങ്ങളിൽ വരുന്ന ഇടവിടാതെയുള്ള ഇക്കിൾ രോഗത്തിലേക്കു വഴുതിപ്പോകാം. വയറുനിറയെ ഭക്ഷിച്ചു കഴിയുമ്പോഴും വളരെനേരം ഒന്നും ഭക്ഷിക്കാത് വെറും വയറോടെ ഇരിക്കുമ്പോഴുമാണ് സാധാരണമായി ഇക്കിൾ വരുക. അല്ലാത്തപ്പോഴും ഓർക്കാപ്പുറത്ത് ഇക്കിൾ വന്നുപെട്ടെന്നു വരാം.</p> <p style="text-align: justify; ">ഇക്കിളിനെ അങ്ങനെ പേടിക്കേണ്ട കാര്യമില്ല. അതുടൻ വന്നവഴിക്കു തന്നെ പോവുകയാണു പതിവ്. ഇനി ഇക്കിൾ വന്നു ശല്യപ്പെടുത്താൻ തുടങ്ങിയാൽ നമുക്കതിനെ പിടിച്ചുനിറുത്താനാവില്ല. എന്താണതിനു കാരണം? നമ്മുടെ ദേഹത്തിൽ രണ്ടുതരം പേശികളുണ്ട്. ഒന്ന് നമ്മുടെ നിയന്ത്രണ ത്തിലുള്ളവ. അവ നമുക്കെപ്പോൾ വേണമെങ്കിലും യഥേഷ്ടം ചലിപ്പിക്കാം. കൈയിലേയും കാലിലേയും മറ്റും നിയന്ത്രണവിധേയമായ പേശികളാണ്. മറ്റൊന്ന് നിയന്ത്രണത്തിനു വഴങ്ങാത്ത പേശികൾ. ഇക്കിൾ വരുന്ന കുടൽ, ഹൃദയം, ഡയഫം എന്നിവയിലെ പേശികൾ അത്തരത്തിൽപ്പെടുന്നു.</p> <p style="text-align: justify; ">ഭക്ഷണം തിടുക്കത്തിൽ കഴിക്കുമ്പോൾ, കൂടെ കുറേ വായുവും അകത്തുകടക്കും. ആ കടന്നുകയറ്റം ഡയഫ്രത്തിന് പറ്റാതെ വരുന്നതുകൊണ്ട് ഇക്കിളുണ്ടാകാം. വെറും വയറും ഇക്കിളുണ്ടാക്കും.</p> <p style="text-align: justify; ">നെഞ്ചിനേയും വയറിനേയും വേർതിരിക്കുന്ന ഡയഫ്രത്തിനുണ്ടാകുന്ന അസ്വസ്ഥതകളും അതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന ഫിനിക് നാഡിയുടെ പ്രവൃത്തി വൈകല്യവും ഇക്കിളിനു ഹേതുഭൂതമാകാം.</p> <p style="text-align: justify; ">മറ്റു പലകാരണങ്ങൾ കൊണ്ടും ഇക്കിളുണ്ടാകാം. ശ്വാസോച്ഛ്വാസത്തിനു നേരിടുന്ന തടസ്സം, ദേഹത്തിലെ മുഖ്യ ധാതുക്കളായ പൊട്ടാസിയം, സാഡിയം, യൂറിയ, ക്രിയാറ്റിൻ തുടങ്ങിയവയുടെ ഏറ്റക്കുറച്ചിൽ, ലഹരിവസ്തുക്കളുടെ അമിതോപയോഗം കൊണ്ട് കരളിനുണ്ടാകുന്ന കുഴപ്പങ്ങൾ എന്നിവയും ഇക്കിളിനെ വിളിച്ചുവരുത്തും. തലച്ചോറിലെ ചില രോഗങ്ങളും ട്യൂമർ, ഹിസ്റ്റീറിയ എന്നിവയും, കഴുത്തിലെ കശേരുക്കൾക്കുണ്ടാവുന്ന വൈകല്യവും ഇക്കിളിനു വരാനുള്ള പഴുതുകളാണ്.</p> <p style="text-align: justify; ">ഇക്കിൾ ആരെയും അങ്ങനെ കൂടുതൽ കുഴക്കാറില്ല. ഒന്നു തലനീട്ടി കൊച്ചു കുസ്യതികളുണ്ടാക്കി "താനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടിൽ താനേ പിൻവലിയുകയാണ് പതിവ്. ജീവിതത്തിലൊരിക്കലെങ്കിലും ഇക്കിൾ ഇക്കിളിപ്പെടുത്താത്തവർ കാണുകയില്ല. കുഞ്ഞന്നാ വയസ്സ് നെന്നാ മതിയെന്നാ തന്തിയെന്നോയെന്നൊന്നും നോട്ടമില്ല. ഇക്കിൾ ആരെയും സാരമായി ഉപദ്രവിക്കാറില്ലെങ്കിലും അത്യപൂർവമായി തനിനിറം കാണിക്കാറുണ്ട്. ഇനി ഇക്കിൾ വഴിതെറ്റി വന്നുപെട്ടെന്നിരിക്കട്ടെ, സൗമ്യമായി തിരിച്ചയയ്ക്കാനുള്ള മാർഗ്ഗങ്ങളുണ്ട്.</p> <p style="text-align: justify; ">ഒന്നോ രണ്ടോ ഗ്ലാസ് പച്ചവെള്ളം കുടിക്കുക. കണ്ണടച്ചു പിടിച്ചശേഷം അതിലമർത്തുക. അമിതമായ സമ്മർദ്ദമുണ്ടാക്കരുത്. പേപ്പർ ബാഗോ പ്ലാസ്റ്റിക് ബാഗോ കൈവശമുണ്ടെങ്കിൽ തുറന്നു വായോടു ചേർത്തുപിടിച്ച് അകത്തേക്ക് ഊക്കോടെ ഊതുക. പിന്നെ ഇക്കിൾ നിങ്ങളെ ശല്യപ്പെടുത്താൻ നില്ക്കുകയില്ല. പാടേ അതിന്റെ പാട്ടിനു പൊയ്ക്കൊള്ളും. ഇക്കിൾ വരുമ്പോൾ മനസ്സിന്റെ ശ്രദ്ധ തിരിക്കുന്നതും അതു പോക്കാനുളെളാരു സൂത്രമാണ്.</p> <h3 style="text-align: justify; ">അട്ടചികിത്സ</h3> <p style="text-align: justify; ">ആധുനിക വൈദ്യശാസ്ത്രം വമ്പിച്ച പുരോഗതി പ്രാപിക്കുന്നതിനുമുമ്പ് കേരളത്തിലെ നാട്ടിൻപുറങ്ങളിലും ഭാരതത്തിലെ അത്യുത്തരപ്രദേശങ്ങളിലും പ്രചുരപ്രചാരമുണ്ടായിരുന്ന ഒരു രോഗശമനപദ്ധതിയാണു അട്ട ചികിത്സ.</p> <p style="text-align: justify; ">നമ്മെ ബാധിക്കുന്ന മിക്കരോഗങ്ങൾക്കും നിദാനം രക്തദൂഷ്യമാണ്. ദുഷിച്ച രക്തം അട്ടവഴി ദുരീകരിച്ചു പല രോഗങ്ങളും മാറ്റാൻ കഴിയും. സന്ധി. വാതം, ഹൈപ്പർടെൻഷൻ, ചെങ്കണ്ണ്, സൈനസൈറ്റിസ്, മൈഗയിൻ, രക്തതി നാളികളിൽ ചെറുസുഷിരങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട് ഏതെങ്കിലും സ്ഥാനത്ത് രക്തം കട്ടപിടിച്ചുണ്ടാകുന്ന ഹിമറോമ എന്ന രോഗം തുടങ്ങിയവയ്ക്ക് അട്ടചികിത്സ അച്ചട്ടായ ഫലം ചെയ്യുമെന്നു തെളിഞ്ഞിട്ടുണ്ട്.</p> <p style="text-align: justify; ">അട്ട, ജന്തുശാസ്ത്രപരമായി അനലിഡ ഫൈലത്തിലെ ഹിറുഡിനിയ (Herudimea) ഇനത്തിൽപ്പെട്ടതാണ്, അട്ടയ്ക്ക് രക്തം വലിച്ചു കുടിക്കാൻ രണ്ടു സക്കറുകൾ (Suckers) ഉണ്ട്. അവയിൽ ചെറുതു പിന്നിലും വലതു മുന്നിലുമാണ്. അട്ടയുടെ ഉമിനീരിൽ ഒട്ടേറെ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിലും നാലെണ്ണം മാത്രം പ്രധാനമായി പരിഗണിക്കപ്പെടുന്നു. ഈ രാസവസ്തുക്കളാണു രക്തം വലിച്ചുകുടിക്കാൻ അട്ടയെ തുണയ്ക്കുന്നത്. അനസ്തറ്റിക്, വാസോഡെലേറ്റർ, ആന്റികൊയാഗുലന്റ് ലോക്കൽ ആന്റിബയോട്ടിക് എന്നീ രാസവസ്തുക്കളാണവ.</p> <p style="text-align: justify; ">കുടിക്കുമ്പോൾ വേദന തോന്നിപ്പിക്കാത്ത (ചിലപ്പോൾ നേരിയ നോവ് അനുഭവപ്പെട്ടെന്നുവരാം) രാസവസ്തുവാണ് അനസ്തറ്റിക്ക്. കടികൊണ്ട ഭാഗത്തെ രക്തനാളങ്ങളെ വികസിപ്പിച്ചു രക്തം നല്ലവണ്ണം പ്രവഹിപ്പിക്കുന്നതു വാസോഡൈലേറ്റർ. ആന്റി കൊയാഗുലന്റ് രക്തം കട്ടപിടിക്കുന്നതു അണുക്കളെ നശിപ്പിക്കുന്നു. ഇത്രയും രാസവസ്തുക്കളുടെ സംയുക്തഫലം എത്ര അത്യന്താധുനികമായ അലോപ്പതി മരുന്നിനെയും അധികരിക്കാന് പോന്നതാണ്.</p> <p style="text-align: justify; ">അട്ടയെക്കൊണ്ട് കടിപ്പിക്കുന്ന സമയത്തിന്റെ ദൈര്ഘ്യവും ദേഹത്തിന്റെ ഭാഗവും രോഗങ്ങളും സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. വളരെ നേരം തടഞ്ഞുനിറുത്തുന്നു. ആന്റി ബയോട്ടിക് രോഗജനകങ്ങളായി പോന്നതാണ്. പത്തുമുതൽ ഇരുപതു മിനിറ്റുവരെയാണു സാധാരണമായ സമയദൈര്ഘ്യം. സന്ധിവാതത്തിനു സന്ധികളിലും മൈഗ്രേനിനു കാതുകൾക്കു താഴെ. ചെങ്കണിനു താഴത്തെ കൺപോളകളിലുമാണു പിടിപ്പിക്കുക. രോഗിയുടെ ശാരീരിക സ്ഥിതി, പായം, രോഗത്തിന്റെ കാഠിന്യം എന്നിവയനുസരിച്ച് കടിപ്പിക്കുന്ന അട്ടകളുടെ എണ്ണത്തിലും ഏറ്റക്കുറച്ചിലുണ്ടാകും.</p> <p style="text-align: justify; ">സന്ധിവാതരോഗികളുടെ രോഗമുള്ള സന്ധികളിൽ ഓരോന്നിലും മുമ്മൂന്നു അട്ടയെക്കൊണ്ടു കടിപ്പിച്ചാൽ സന്ധികളിലെ കടുത്ത വേദനയം നീർകെട്ടും ശമിക്കും. രക്താതിസമ്മർദം കുറയ്ക്കാൻ രോഗിയുടെ കാതിൽ പിൻഭാഗത്ത് അട്ടയെക്കൊണ്ട് കടിപ്പിച്ചാൽ മതി. സൈനസ് അറകളിലെ നീർക്കെട്ടു നീക്കി 'സൈനസൈറ്റിസ്' രോഗത്തിൽ നിന്നു മുക്തി നേടാനും ജളൂകദംശനം ഉപകരിക്കും. ചെങ്കണ്ണിനും അട്ടക്കടി അട്ടിമറിഫലം ചെയ്യും. കണ്ണിനു ചെമപ്പും ചൊറിച്ചിലും, വെള്ളമൊഴുകലുമാണു ചെങ്കണ്ണിന്റെ മുഖ്യ ലക്ഷണങ്ങൾ, അട്ടകളുടെ ഉമിനീരിലെ 'ഹിറുഡിൻ എൻസൈം' ആണു രോഗശാന്തി വരുത്തുന്നത്, രക്തനാളങ്ങളിൽ ചെറിയ വിളളലുകൾ ഉണ്ടാകുന്നതിനാൽ രക്തം കട്ടപിടിച്ചു വീക്കമുണ്ടാകുന്ന 'ഹിമറ്റോമ' എന്ന രോഗവും അട്ടക്കടികൊണ്ട് ശമിക്കും. അട്ടയെക്കടിപ്പിച്ചു മൈഗ്രെയിനെ ശമിപ്പിക്കുന്നത്.</p> <p style="text-align: justify; ">"അട്ടയ്ക്കു പൊട്ടക്കുളം' എന്നാണു പഴമൊഴിയെങ്കിലും അട്ട സാധാരണമായി ശുദ്ധജലത്തിൽ ജീവിക്കുന്നതായാണു കണ്ടുവരുന്നത്, എന്നാൽ നനഞ്ഞ മണ്ണും കടലും അതു പാർപ്പിടമാക്കാറുണ്ട്. അട്ടകളിൽ ഏറിയകൂറും പരോപജീവികളാ(പാരസൈറ്റ്സ്)ണ്. ഒച്ചുകൾ, കൊച്ച് അകശേരുകികൾ, പുഴുക്കൾ എന്നിവയാണു ചിലയിനം അട്ടകളുടെ വിശിഷ്ട ഭോജ്യങ്ങൾ. ഒരു കണക്കനുസരിച്ചു ഇരുന്നൂറ്റിത്തൊണ്ണൂറോളം ഇനം അട്ടകളുണ്ട്.</p> <p style="text-align: justify; ">അട്ടയ്ക്ക് ആകൃതിയിൽ മണ്ണര(Earthworm)യോടാണു സാമ്യം. അക്കാ ന്തോബ് ഡെല്ല (Acanthob della) എന്ന ജാതി ഒഴികെ മറ്റെല്ലാ അട്ടകളുടെയും ദേഹം മുപ്പത്തിമൂന്നു മുഴുമുറി (ഖണ്ഡം)കളും ഒരു കുറുമുറിങ്ങിയതാണ്. ഓരോ മുറിയിലും കാണുന്ന പാത്തികളും ചുളിവുകളും മുറികളുടെ പ്രതീതി ജനിപ്പിക്കും. അടുകൾക്കു ശരീരം ഇഷടം വലിച്ചു നീട്ടാനുള്ള കഴിവുണ്ട്. അട്ടകൾ പലനിറങ്ങളിലുമു ഇളംപച്ച, കറുപ്പ് എന്നീ നിറങ്ങളിലുള്ളവയാണു കൂടുതൽ. രണ്ടറ്റത്തും ചൂഷകാംഗങ്ങൾ (Suckers) കാണാം. കപ്പുകൾ പോലുള്ള പിന്നത്തെ ചൂഷകാംഗം പറ്റിപ്പിടിക്കാൻ മാത്രമാണുപയോഗിക്കുന്നത്. അഗ ചൂഷകത്തിനു പൃഷ്ഠഭാഗത്തു യുഗ്മദബിന്ദുക്കൾ (Eye spots) ഉണ്ട്.</p> <p style="text-align: justify; ">അട്ടകൾ ഉഭയലിംഗികളാണ്. കൊക്കൂണുകൾ(Cocoons)ക്കുള്ളിൽ നിക്ഷിപമാകുന്ന മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരുന്നു. രക്തം കുടിക്കുന്ന അട്ടകൾക്കു മാസങ്ങളോളം ആഹാരം ആവശ്യമുണ്ടാകാറില്ല. ഹീമോപ്സിസ് മാർമോറേറ്റസ് (Hemopsis marmoratus) എന്ന കുതിരയട്ടകൾ ചെറിയ വെള്ളക്കുഴികളിലും ചെളിക്കുള്ളിലും ജീവിക്കുന്നു. പൂന്തോട്ടങ്ങളിലും മറ്റും കാണപ്പെടുന്ന ട്രാക്കിറ്റ് (Trocketa) എന്നയിനം അട്ടകളുടെ ഇര മണ്ണുരയാണ്. എർപോബ് ഡെല്ല (Erpobdella) എന്നയിനം അട്ടകൾ യൂറോപ്പിലും അമേരിക്കയിലും സുലഭമായിക്കണ്ടുവരുന്നു.</p> <p style="text-align: justify; ">പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽപെട്ട ഒരു ഗിരിവർഗാധി വാസ കേന്ദ്രത്തിനു അട്ടപ്പാടി എന്നാണു പേർ. അട്ട കൂടുതലുള്ളതു കൊണ്ടാണോ ആ പ്രദേശത്തിനു അങ്ങനെ ഒരു പേരുണ്ടായതെന്നറിഞ്ഞുകൂടാ.</p> <p style="text-align: justify; "><span>ഓർമ</span></p> <p style="text-align: justify; ">ഓർമയുടെ വിപരീതം മറവിയാണ്. അപ്പോൾ മറക്കാതിരിക്കാനുളള കഴി വിനു ഓർമ അഥവാ ഓർമശക്തി എന്നു പറയാമോ? പറ്റില്ല. പിന്നെ ഓർമശക്തിക്കു പറ്റിയ നിർവചനമെന്താണ്? മനസ്സിലെ വിവരശേഖരത്തിൽനിന്നു വേണ്ടതു വേണ്ട നേരത്തു തോന്നാനുള്ള കഴിവാണു ഓർമശക്തി, ലഭിക്കുന്ന വിവരം അതതു നേരത്തു വേണ്ടവണ്ണം മനസ്സിൽ സൂക്ഷിക്കുന്നതു ഓർമ മാത്രമല്ല, അറിവും കൂടിയാണ്. ഒരു വിധത്തിൽ ഓർമകളുടെ സംഭ്യതസമുച്ചയമാണ് അറിവ്. അറിവ് അങ്ങനെയാണെന്നുള്ള അറിവ് ഒാർമയുടെ മേന്മയ്ക്ക് മകുടം ചാർത്തുന്നു.</p> <p style="text-align: justify; ">ഓർക്കാനൊരുങ്ങുന്ന വിഷയത്തിന്റെ സ്വഭാവമനുസരിച്ചു ഓർമ ഓടിയെത്തുകയോ എത്താതിരിക്കുകയോ ചെയ്യും. അർഥം അറിയുന്ന കാര്യങ്ങൾ എളുപ്പം ഓർക്കാനാവും, അർഥം പിടികിട്ടാത്തവ ഓർക്കുക ദുഷ്ക്കര മാണ്. അതുപോലെ വ്യക്തിപരമായി സവിശേഷതാത്പര്യമുളള കാര്യങ്ങൾ ഓർക്കുകയും താത്പര്യമില്ലാത്തവ മറന്നുപോവുകയും ചെയ്യും.</p> <p style="text-align: justify; ">മനസ്സിൽത്തട്ടിയ വൈകാരികമായ അനുഭവങ്ങൾ മാഞ്ഞുപോകാതെ ഓർമയിൽ തങ്ങിനില്ക്കും. മറിച്ച്, വിശേഷിച്ച് ഉദ്ദേശ്യമൊന്നുമില്ലാതെ അഥവാ 'കാക്കയും വന്നു പനമ്പഴവും വീണു' എന്ന മട്ടിൽ സംഭവിക്കുന്ന അനുഭവങ്ങൾക്കൊന്നും സ്ഥിരസ്ഥായിത്വമുണ്ടാകാറില്ല.</p> <p style="text-align: justify; ">ഓർമശക്തിയെ സമീപകാലാനുഭവ സംബന്ധിയെന്നും വിദൂരഭൂതകാലാനുഭവസംബന്ധിയെന്നും രണ്ടായി തിരിക്കാം. അടുത്ത കാലത്തു നടന്ന സംഭവങ്ങൾ ഓർക്കുന്നതാണു സമീപകാലാനുഭവസംബന്ധി, വിദൂരഭൂതകാലാ നുഭവസംബന്ധി വളരെ മുമ്പുനടന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നത്. അടുത്തകാലത്തു നടന്ന കാര്യങ്ങളുടെ സ്മൃതിവ്യാപ്തി അളക്കാൻ ചില മാർഗങ്ങളുണ്ട്. കുറച്ച് അക്ഷരങ്ങളോ അക്കങ്ങളോ പരീക്ഷ്യനെ പരീക്ഷകൻ കാണിക്കുന്നു. പിന്നീട്, ഓർമ വച്ച് അവ എഴുതിയോ മൊഴിഞ്ഞാ ആവർത്തിക്കാൻ ആവശ്യപ്പെടുന്നു. സാമാന്യവ്യക്തിക്കു ഏഴക്കത്തിൽ കൂടുതൽ ഓർക്കാൻ കഴിയില്ല. അതിലും കൂടിയാൽ ശരിയും മുറയുമൊക്കെത്തെറ്റും. ഇതു ഹസ്വകാല ഓർമശക്തിയുടെ പരിമിതിയെ വ്യഞ്ജിപ്പിക്കുന്നു.</p> <p style="text-align: justify; ">വിദൂരഭൂതകാലാനുഭവങ്ങൾ ഓർക്കാനുള്ള കഴിവിനെ പരീക്ഷിക്കുന്നത് മറ്റൊരു വിധത്തിലാണ്. പരീക്ഷകൻ പരീക്ഷ്യനോടു നിരർഥകങ്ങളായ പദങ്ങളോ കേട്ടിട്ടുപോലുമില്ലാത്ത പ്രവൃത്തികളോ പഠിക്കാൻ ആവശ്യപ്പെടുന്നു. പഠിച്ചശേഷം നിരർഥകമായ പദങ്ങൾ ക്രമമനുസരിച്ചു പറയാനോ ഇണ ചേർത്തു ഓർക്കാനോ ആവശ്യപ്പെടും. പഠിച്ചശേഷം പൂർവനിശ്ചിതമായ സമയപരിധി കഴിഞ്ഞ ഒാർമശക്തി പഠിച്ചതിൽ എത്രത്തോളമുണ്ടെന്നു പരീക്ഷിച്ചു നോക്കുന്നു.</p> <p style="text-align: justify; ">ഓർമശക്തിക്ക് ശാരീരികവും മാനസികവുമായ സ്വാസ്ഥ്യവുമായി സുദ്യഢമായ ബന്ധമുണ്ട്. പ്രായവും ഓർമശക്തിയുടെ കാര്യത്തിൽ നിയാമക ഘടകമാണ്.</p> <p style="text-align: justify; ">തലച്ചോറിനും നാഡികൾക്കും സംഭവിക്കുന്ന കേടുപാടുകളും ഓർമയുടെ ഈടിനെ കുറയ്ക്കുകയോ കെടുത്തുകയോ ചെയ്യാം. അപകടമാ, രോഗി മോമുലം അങ്ങനെ പറ്റുന്ന നിസ്സാരമായ പരുക്കുകളൊന്നും വിദൂരഭൂതകാലാനുഭവങ്ങളെ ഓർക്കാനുള്ള കഴിവിനെ കുഴക്കാറില്ല. മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ഉത്തേജകമരുന്നുകളുമെല്ലാം ഏറിയ കൂറും ബാധിക്കുന്നതു അടുത്തകാലത്തുണ്ടായ അനുഭവങ്ങളെ ആരാഞ്ഞ് ഓർക്കാനുള്ള ശേഷിയെയാണ്. എന്നാൽ അവയുടെ അനുസൃതമായ ഉപയോഗം വിദൂര ഭൂതകാലാനുഭവങ്ങൾ ഓർക്കാനുള്ള ത്രാണിയേയും ബാധിക്കും.</p> <p style="text-align: justify; ">ഓർമക്ഷമത കൂട്ടാൻ കുറുക്കു വഴികളൊന്നുമില്ല, ഒരു വിഷയം മനസ്സിരുത്തി നല്ലവണ്ണം പഠിച്ചാൽ മാത്രമേ ഓർമയിൽ തങ്ങിനില്ക്കുകയുളളു. പഠിക്കുന്ന വിഷയങ്ങൾ മുമ്പു പഠിച്ചവയുമായി കോർത്തുചേർത്താൽ ഓർമയിൽ നീണ്ടുനിറുത്താനാവും.</p> <p style="text-align: justify; ">സാമാന്യവിഷയങ്ങളിലെല്ലാം ആവശ്യകമായ ഓർമശക്തിയുള്ള വ്യക്തിക്ക് ചില പ്രത്യേക വിഷയങ്ങളിൽ മാത്രം സ്മതിക്ഷയം സംഭവിക്കാറുണ്ട്. എന്താണതിനു കാരണം? ആ വിഷയത്തിൽ ഒട്ടും താത്പര്യമില്ലാത്തതുതന്നെ. ഇഷ്ടക്കേട് ബോധമനസ്സിലല്ല, ഉപബോധമനസ്സിലാണ് പ്രവർത്തിക്കുന്നത്.</p> <p style="text-align: justify; ">മസ്തിഷ്കത്തിൽ ഓർമ എങ്ങനെ നിലനിൽക്കുന്നു എന്നതിനെക്കുറിച്ചു പല പക്ഷാന്തരങ്ങളുമുണ്ട്. സമീപകാലാനുഭവങ്ങളുടെ ഓർമയും തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഭാവവും തമ്മിൽ അവിഭാജ്യമായ ബന്ധമുണ്ടെന്നു പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. അപ്രകാരം തന്നെ വിദൂര ഭൂതകാലാനുഭവങ്ങളുടെ ഓർമ തന്ത്രി കോശിക(ന്യൂറോൺ)കളിൽ ഒരു രാസപ്രക്രിയ വഴിയാണു സംരക്ഷിതമായിരിക്കുന്നത്.</p> <p style="text-align: justify; ">വാർധക്യത്തിൽ എല്ലാരിലും ഓർമക്കുറവു കാണാറുണ്ട്. അലോപ്പതി ഡോക്ടർ അതിനിട്ടിരിക്കുന്ന പേര് മൈൽഡ് കോഗ്നിറ്റീവ് ഇംപെയർമെന്റ് എന്നാണ്. Cognitive- ന് അറിവ്, ധാരണാശക്തി എന്നൊക്കെ അർഥമുണ്ട്. അപ്പോൾ 'മൃദുധാരണാശക്തിലോപം' എന്നു പറയാം. ഇത് ഒരു രോഗമല്ല. ഓർമക്കുറവ് രോഗമായി മാറുന്ന അവസ്ഥയെ 'ഡിമൻഷ്യ' (സതികയ രോഗം) എന്നു വിളിക്കുന്നു.</p> <p style="text-align: justify; ">കാര്യങ്ങൾ തിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാനും, പിന്നീടവയെ ഓർമയിൽനിന്നു ചികഞ്ഞെടുക്കാനുമുള്ള തലച്ചോറിന്റെ കഴിവു കെടുന്നതാണു സതിക്ഷയരോഗം. അതു മസ്ഷ്കത്തിലെ കോശങ്ങളുടെ കർമക്ഷമത അപചയിച്ചു രോഗബാധിതമായി വ്യക്തിയുടെ കാഴ്ച, ഓർമ, സംസാരം, പെരുമാറ്റം, ചലനം തുടങ്ങിയ ശരീരധർമങ്ങളെ പിടിപെടുന്ന അവസ്ഥയാണ്. പലതരം രോഗങ്ങൾകൊണ്ടോ, തലച്ചോറിനേൽക്കുന്ന ക്ഷതംകൊണ്ടോ ഡിമൻഷ്യയുണ്ടാകാം. നൂറ്റിനാല് തിലേറെ രോഗങ്ങൾ ഡിമൻഷ്യയ്ക്കു ഹേതുകമാകാറുണ്ടെന്നാണൊരു കണക്ക്.</p> <p style="text-align: justify; ">മസ്തിഷ്കത്തിനു കേടുപാടു സംഭവിക്കുമ്പോൾ ഓർമശക്തിയും ബുദ്ധിശക്തിയും വ്യക്തിത്വവുമെല്ലാം അവതാളത്തിലാകും.</p> <p style="text-align: justify; "><strong>രോഗലക്ഷണങ്ങൾ</strong></p> <ul style="text-align: justify; "> <li>പറഞ്ഞതുതന്നെ ആവർത്തിക്കുക.</li> <li>കൂടെക്കൂടെ ഓർമക്കുറവു വരുക.</li> <li>ഒരേ വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ പല വിഷയങ്ങളും പറഞ്ഞുകൊണ്ടിരിക്കുക.</li> <li>ഒരേ ചോദ്യം സംസാരിക്കുന്ന വ്യക്തിയോട് ആവർത്തിക്കുക.</li> <li>തൊട്ടടുത്ത നാളുകളിൽ നടന്ന കാര്യങ്ങൾ മറക്കുക.</li> <li>അതേസമയം വളരെനാളുകൾക്കു മുമ്പു നടന്നവ നല്ലവണ്ണം ഓർക്കുക.</li> <li>തീയതി, മാസം, വർഷം എന്നിവ മറക്കുക.</li> <li>സ്ഥലകാലബോധം നശിക്കുക.</li> <li>പരിചയമുള്ള വഴികൾ മറക്കുക.</li> <li>ഭക്ഷണം കഴിച്ച ഉടനെ അക്കാര്യം മറന്നു വീണ്ടും ഭക്ഷണം ആവശ്യപ്പെടുക.</li> <li>പതിവായി ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയാതാവുക.</li> <li>സംഭാഷണത്തിൽ വാക്കുകൾ തെറ്റുകയും, വേണ്ടവിധം ആശയവിനിമയം നടത്താൻ പറ്റാതെ വരുകയും ചെയ്യുക.</li> <li>ഒരു കാര്യത്തിലും താത്പര്യമില്ലാതാവുക.</li> <li>അകാരണമായ വിഷാദം, ദേഷ്യം, സംശയം തുടങ്ങിയ സ്വഭാവവ്യതിയാനങ്ങൾ കാണിക്കുക.</li> </ul> <p style="text-align: justify; "><strong>രോഗകാരണങ്ങൾ</strong></p> <p style="text-align: justify; ">ഈ രോഗം പല കാരണങ്ങൾകൊണ്ടുമുണ്ടാകാം. റോഡപകടം മൂലം തലയ്ക്കു പരിക്കുവന്നു ശയ്യാവലംബിയായതിനുശേഷം ബാധം തെളിഞ്ഞി ശാന്തസ്വഭാവിയായ വ്യക്തി വലിയ ദേഷ്യക്കാരനായി. എടുത്തുപറയത്തക്കി മറ്റൊരു കാര്യം മൂന്നുകൊല്ലം മുമ്പുവരെ നടന്ന കാര്യങ്ങളേ അയാളുടെ ഓർമയിലുണ്ടായിരുന്നുള്ളൂ. ഈ രോഗം ഡിമൻഷ്യയുടെ ഒരു വകഭേദമാണ്."ഹൈടാകെഫാലസ്' എന്നാണതിന്റെ അലോപ്പതിയിലെ നാമം. തലയ്ക്ക് എല്ക്കുന്ന സാരമായ ക്ഷതവും ബയിൻമറും മറവി രോഗമുണ്ടാക്കാറുണ്ട്. തലച്ചോറിലുണ്ടാകുന്ന അണുബാധയാണു മറ്റൊരു കാരണം, വൃക്ക, തൈറോയിഡ്, ശ്വാസകോശം, അന്തർസാവഗ്രന്ഥികൾ എന്നിവയ്ക്കു പിടിപെടുന്ന രോഗങ്ങളും കാരണാന്തരങ്ങളാണ്.</p> <p style="text-align: justify; ">മറവിക്കു പ്രായഭേദമൊന്നും ഇല്ല. ആബാലവൃദ്ധമാളുകളേയും അതു പിടികൂടും. പഠനത്തെക്കുറിച്ചുളള ഭയാശങ്കകൾ കുട്ടികൾക്കു മറവിക്കു കാരണമാകാം, മുതിർന്നവർക്കു ജോലിക്കുടുതൽ, ഭയം, ഗൃഹഭരണഭാരം, വിഷാദം, പരിഭ്രമം തുടങ്ങിയവയും വിസ്തൃതി ഹേതുകമാകാം.</p> <p style="text-align: justify; ">ഡിമൻഷ്യ ഒരു മനോരോഗമോ, പകർച്ചവ്യാധിയോ അല്ല. ഡിമൻഷ്യയ്ക്കു നിദാനമാകുന്ന മസ്തിഷ്കസംബന്ധിയായ പല രോഗങ്ങളുമുണ്ട്. അവയിൽ പ്രധാനം അൽഷിമേഴ്സ് രോഗത്തിന്റെ വാസ്കലർ ഡിമൻഷ്യ എന്ന സ്ഥിതി വിശേഷമാണ്. തലച്ചോറിലേക്കുളള രകതതടസ്സം, കൊളസ്ട്രോൾ, രക്താതിസമ്മർദം, പുകവലി തുടങ്ങിയവയും വാക്കുലർ ഡിമൻഷ്യക്കു കാരണങ്ങളാണ്.</p> <p style="text-align: justify; ">കേരളത്തിൽ വാസലർ ഡിമൻഷ്യ കൂടുതൽ ഗ്രാമങ്ങളിലും അൽഷിമേഴ്സ് കൂടുതൽ നഗരങ്ങളിലുമാണു കണ്ടുവരുന്നത്.</p> <p style="text-align: justify; ">മുമ്പു പഠിച്ചതോ നേടിയതോ ആയ അറിവിനെ സൂക്ഷിച്ചുവച്ചു ഭാവിയിൽ അവയെ പ്രത്യാഹരിച്ച് ഉപയോഗപ്പെടുത്തുന്ന പ്രക്രിയയാണു ഓർമ. ഒരുസംഭവം ഓർക്കാനായി മുതിരുമ്പോൾ നാഡിവ്യൂഹത്തിൽ പലമാറ്റങ്ങളും സംഭവിക്കും. ഈ മാറ്റങ്ങളെ "എൻഗ്രാം' എന്നു പറയുന്നു.</p> <p style="text-align: justify; ">സംവേദനേന്ദ്രിയങ്ങളുടെ ഈടുവയ്പിൽ സൂക്ഷിക്കുന്ന ചില വിവരങ്ങൾ ഹസ്വകാലസ്മൃതിയിൽ പ്രവേശിക്കുന്നു. പക്ഷേ ഈ വിവരങ്ങൾ ഉരുക്കഴിക്കലിനു വിധേയമാക്കിയില്ലെങ്കിൽ അവ ഏതാനും നിമിഷങ്ങൾക്കുളളിൽ നഷ്ടപ്പെടാം.</p> <ul style="text-align: justify; "> <li>ഉരുക്കഴിക്കൽ വിവരങ്ങൾ ദീർഘകാല സ്മൃതിയിൽ സൂക്ഷിച്ചുവയ്ക്കുന്നു.</li> <li>പഠിച്ചതോർമ്മിക്കാൻ ആദ്യം രണ്ടോ, മൂന്നോ തവണ വായിക്കുക. പിന്നെ അതിൽ നോക്കാതെ ഓർത്തുകൊണ്ട് പറയാൻ ശ്രമിക്കുക. ഓരോ തവണയും ഇങ്ങനെ ചെയ്യുമ്പോൾ ഏതുഭാഗമാണു ഓർക്കാൻ പറ്റാത്തതെന്നു നോക്കി ആ ഭാഗത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.</li> <li>ഞാൻ മറന്നുപോകുമോ എന്ന ആശങ്ക ഒഴിവാക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ പഠിക്കുക.</li> <li>പ്രധാനമെന്നു തോന്നുന്ന വിവരങ്ങൾ കുറിച്ചുവയ്ക്കുക.</li> <li>അനാവശ്യമായി പിരിമുറുക്കടെൻഷൻ)വും പേടിയും കളഞ്ഞു ശാന്തമായി ഇരുന്നുവേണം വായിക്കാൻ.</li> <li>ഓർക്കാനുതകുമാറ് ചില ദിവസങ്ങൾ കലണ്ടറിൽ കുറിച്ചു വയ്ക്കുക. ഒരുകാര്യം മറന്നാൽ അപ്പോൾതന്നെ ഓർക്കണമെന്ന ശാഠ്യം കളയുക. അതു കുറേക്കഴിയുമ്പോൾ താനേ ഓർമയിൽ തെളിയും.</li> <li>പഠിക്കുന്ന കാര്യങ്ങൾ ആവർത്തിച്ചാവർത്തിച്ചു പഠിക്കുക.</li> <li>പരിചയമുള്ള കാര്യങ്ങളുമായി പഠിക്കുന്ന വിഷയത്തെ ബന്ധപ്പെടുത്തി പഠിക്കുക.</li> <li>പാഠഭാഗങ്ങളിൽ അതീവ ശ്രദ്ധയും താത്പര്യവും പുലർത്തുക.</li> <li>കുറേ വാക്കുകൾ പഠിക്കാനുണ്ടെങ്കിൽ അവയുടെ ആദ്യാക്ഷരങ്ങൾ ചേർത്തു ഒരു പുതിയ വാക്യമുണ്ടാക്കുക.</li> <li>ഒരു പാഠം പഠിപ്പിക്കുകയാണെങ്കിൽ അത് ആവർത്തിച്ചു പഠിക്കാന് ആവശ്യപ്പെടുക, പിന്നെ അല്പം വിശ്രമിക്കാൻ അനുവദിക്കുക. അത് കഴിഞ്ഞു പഠിച്ച പാഠം ഓർക്കാൻ പറയുക.</li> <li>കവിത പഠിപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ആവർത്തിച്ചു പഠിക്കാന് ആവശ്യപ്പെടുക. പിന്നെ അല്പം വിശ്രമിക്കാൻ അനുവദിക്കുക. അതു കഴിഞ്ഞു പഠിച്ച പാഠം ഓർക്കാൻ പറയുക.</li> <li>കവിത പഠിക്കേണ്ടതുണ്ടെങ്കിൽ അതുമൊത്തമായി പഠിക്കാതെ പകുത്തു പഠിക്കുക.</li> <li>പഠിക്കാൻ ശാന്തമായ അന്തരീക്ഷം തിരഞ്ഞെടുക്കുക.</li> </ul> <p style="text-align: justify; ">ഇവയൊക്കെയാണു മറവിയെ മറികടക്കാനുള്ള മാർഗങ്ങൾ.</p> <h3 style="text-align: justify; ">മലിനീകരണത്തിന്റെ മാരണങ്ങൾ</h3> <p style="text-align: justify; ">മലിനീകരണത്തിന്റെ മാരണങ്ങൾ മനുഷ്യരാശിക്കു മുമ്പിൽ മഹാഭീഷണി ഉയർത്തിയിരിക്കുകയാണ്. പ്രാചീനകാലത്ത് മലിനീകരണത്തിന്റെ പ്രശ്നമേ ഉദ്ഭവിച്ചിരുന്നില്ല. അന്നു പ്രകൃതിയിൽ സമുചിതമായ ഒരു സന്തുലനം നില നിന്നിരുന്നു. ഭൂമിയിലെ ഓരോ വസ്തുവും പരിശുദ്ധമായിരുന്നു; വായു ശുദ്ധമായിരുന്നു, വെള്ളം ശുദ്ധമായിരുന്നു, മണ്ണ് വളക്കൂറുള്ളതായിരുന്നു. വൃദ്ധിക്ഷയങ്ങൾക്കു പ്രാകൃതികകമമുണ്ടായിരുന്നു. കാലചകത്തിനു നിയമനിഷ്ഠയും.</p> <p style="text-align: justify; ">പക്ഷേ, കാലക്രമത്തിൽ മനുഷ്യന്റെ അത്യാശയും ദുരാശയും പ്രകൃതിയുടെ താളം തെറ്റിച്ചു. അവൻ ഒരുപാടു കൂട്ടം ഏറ്റവും കുടുതൽ, ഏറ്റവും വേഗം നേടിയെടുക്കാൻ ആഗ്രഹിച്ചു. അതിനുതകുന്ന യന്ത്രങ്ങൾ ആവിഷ്കരിച്ചു. സ്വസുഖത്തിനുവേണ്ടി ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ടുണ്ടാകുന്ന മലിനവസ്തുക്കൾ എങ്ങനെ വിനിയോഗിക്കണമെന്നു പരമാവധി പ്രയോജനപ്പെടുത്തി. ഉത്പാദനം വർധിപ്പിക്കുന്നതല്ലാതെ, അതു ശ്രദ്ധിച്ചതേയില്ല. അവ കുന്നുകൂടി മനുഷ്യന്റെ ആരോഗ്യത്തിനു ഭീഷണി ഉയർത്താൻ തുടങ്ങിയപ്പോഴാണ് ആ ദിശയിലേക്കു നോട്ടം തിരിഞ്ഞത്, അതുകൊണ്ട് സന്തങ്ങളുടെ ഉപയോഗം നിറുത്തണമെന്നോ, പുതിയ യന്ത്രങ്ങൾ കണ്ടുപിടിച്ചുകൂടെന്നാ, അർഥമില്ല. ഈ വിസർജിതവസ്തുക്കൾ ഒരിടത്തു കുന്നുകൂട്ടുകയാ, വെളളത്തിലൊഴുക്കുകയോ ചെയ്യുന്നതിനുപകരം അവയെ പറ്റുമെങ്കിൽ വളമാക്കിയോ മറ്റോ പ്രയോജനപ്പെടുത്തുകയോ അല്ലെങ്കിൽ പരിസ്ഥിതി മലിനീകരണ പ്രശ്നമുളവാകാത്തവിധം നശിപ്പിക്കുകയോടുത്താവുന്നതാണ്.</p> <p style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/health/d06d2fd41d37d4d/d2ad4dd30d15d43d24d3f-d1ad3fd15d3fd24d4dd38/download48.jpg" />വ്യവസായശാലകളിലെ ചിമ്മണികളിൽനിന്നും മോട്ടോർ വാഹനങ്ങളുടെ എക്സിറ്റു പൈപ്പുകളിൽ നിന്നും തീവണ്ടി എഞ്ചിനുകളിൽ നിന്നും വീടുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് അടുപ്പുകളിൽനിന്നും മറ്റും പുറപ്പെടുന്ന വായുവിനെ ദുഷിപ്പിക്കുന്നു. അവയിൽ വളരെ കാർബണിക്കും അകാര്ബണിക്കും ആയ ഗ്യാസുകളുണ്ട്. ഹൈഡ്രോ കാര്ബണ് കാർബൺ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫയിഡ്, ഹൈഡ്രജൻ ഓക്സൈഡ് എന്നിവയാണു മുഖ്യം. ചില പ്രത്യേക തരത്തിലുള്ള പ്രക്രിയകൾ വഴിയും രാസായനിക ഗ്യാസ് ബഹിർഗമിക്കുന്നു. ഇതുകൂടാതെ അമൂധൂപം, കാർബണിന്റെ ചെറിയ കണങ്ങൾ, ധാതുക്കൾ തുടങ്ങിയവയും വായുവിൽ കലരുന്നുണ്ട്. എന്നാൽ പ്രസ്തുത ഒന്നോ, രണ്ടോ പദുഷകങ്ങളാഴികെ മറ്റെല്ലാം വളരെ ചുരുങ്ങിയ അളവിലേ ഉള്ളു എന്നത് ആശ്വാസകരമാണ്.</p> <p style="text-align: justify; ">വീടുകളിലെ അഴുക്കുവെള്ളം, വ്യവസായശാലകളിൽ നിന്നു നിർഗമിക്കുന്ന മലീമസ വസ്തുക്കൾ തുടങ്ങിയവ നദികളിലും കടലുകളിലും മറ്റും ഒഴുക്കുകയാണ്. അതുകൊണ്ടു വെള്ളത്തിൽ ഓക്സിജൻ കുറയുകയും വെള്ളം വിഷമയമായിത്തീരുകയും ചെയ്യുന്നു. ഫലമോ? മനുഷ്യന് ഉപയോഗപ്രദമായ പല ജലജീവികളും ചത്തൊടുങ്ങുന്നു.</p> <p style="text-align: justify; ">സാന്ദ്രമായ വിസർജിത വസ്തുക്കൾ കത്തിച്ചു കളയുകയോ, താഴ്ന്ന പ്രദേശങ്ങൾ നികത്താൻ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നതുമൂലവും വായു ദുഷിക്കുന്നുണ്ട്. അവ ഒരിടത്തു കുന്നു കൂട്ടിയിടുമ്പോൾ അവയിൽനിന്ന് ദുർഗന്ധം പുറപ്പെട്ട് അന്തരിക്ഷം മലിനമാകുന്നു. കൂടാതെ പവർഹൗസുകളിൽനിന്നും മറ്റുമുള്ള ഊഷ്മാവ് കാലാവസ്ഥയുടെ സമനില തെറ്റിക്കുന്നതുകൊണ്ട് പരിസരങ്ങളിലുള്ള തരുലതാദികൾക്കു ഹാനി സംഭവിക്കുന്നു.</p> <p style="text-align: justify; ">മലിനജലം ഉപയോഗിക്കുന്നതുകൊണ്ട് ഉദരരോഗങ്ങളും ത്വക് രോഗങ്ങളും മറ്റുമുണ്ടാകാം. കൂടാതെ മായം കലർന്ന ആഹാരവസ്തുക്കൾ ഭക്ഷിക്കുന്നതുകൊണ്ട് പലതരം രോഗങ്ങൾ പിടിപെടുന്നു.</p> <p style="text-align: justify; ">പാഴ്വസ്തുക്കൾ കുന്നുകൂടി കിടക്കുന്ന ഇടങ്ങളിലെല്ലാം പ്രകൃതിയുടെ പ്രകൃതത്തിനു മാറ്റം വരും. മനുഷ്യന്റെ മസ്തിഷ്കം ഏതവസ്ഥയുമായും എളുപ്പം പൊരുത്തപ്പെടുമെങ്കിലും ശരീരം അതിവേഗം വഴങ്ങുന്ന കൂട്ടത്തിലല്ല. മനുഷ്യനുൾപ്പെടെ എല്ലാ ജീവികളുടെയും ശരീരത്തിലെ വിവിധാവയവങ്ങൾ വളരെ ക്രമവത്കൃതമായ വ്യവസ്ഥയ്ക്കു വിധേയമായാണു പ്രവർത്തിക്കുന്നത്. ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭിക്കുമെങ്കിൽ മാത്രമേ, അവ വേണ്ടത്ര കർമക്ഷമമാകൂ, ആശിതയത്തിൽ ഏതെങ്കിലുമൊന്നിനു കുറവു വന്നുപോയാൽ അവ ആകപ്പാടെ അവതാളത്തിലാകും.</p> <p style="text-align: justify; ">മലിനീകരണം കൊണ്ട് കാലാവസ്ഥയിലും കാതലായ മാറ്റം സംഭവിക്കാം. ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ട് വായുമണ്ഡലത്തിൽ കാർബൺ ഡയോക്സൈഡ് (പതിവർഷം വർധിച്ചു കൊണ്ടിരിക്കുന്നു. ഈ പോക്കു പോയാൽ ആന്തരീക്ഷത്തിലെ ഹിമചത്രകം (ദവീഭവിച്ചു ലോകമാകെ വെള്ളത്തിലാണ്ടു പോകത്തക്കവിധം വായുമണ്ഡലത്തിലെ താപമാനം വർധിച്ചേക്കാമെന്നാണ് ശാസ്ത്രപക്ഷം, മലിനീകരണം ഇന്നത്തെ നിലയി പെരുത്താൽ നൂറു കൊല്ലത്തിനുശേഷം മനുഷ്യനു ജീവിക്കാൻ പറ്റാത്ത വിധം ഭൂമി വിഷമയമായിത്തീരുമെന്നു മറ്റൊരു ശാസ്ത്രജ്ഞൻ പ്രവചിക്കുന്നു. അപ്രകാരം മലിനീകരണം മനുഷ്യരാശിക്കു മുമ്പിൽ ജീവന്മരണ പ്രശ്നമുയർത്തിയിരിക്കുകയാണ്.</p> <p style="text-align: justify; ">അഭിവ്യദ്ധികരമായ വലിയ വ്യവസായങ്ങൾ മലിനീകരണത്തിനു കാരണമാകുന്നുവെന്നു വച്ച് നിറുത്തലാക്കാൻ പറ്റുകയില്ല. വ്യവസായ ശാലകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ കഴിയുമെങ്കിൽ വീണ്ടും ഉപയോഗപ്പെടുത്തുകയോ അല്ലെങ്കിൽ നിർദോഷമാക്കുകയോ ആണു വണ്ടത്, അതു വ്യയഹേതുകമായെന്നുവരാം. തന്മൂലം അങ്ങനെ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾക്കു വില കൂടുകയും അവ കമ്പോളത്തിലെ വിപണനമത്സരത്തിൽ പിന്നാക്കം തള്ളപ്പെടുകയും ചെയ്യാം. അതിനാൽ ഇതു ദേശിയ തലത്തിൽ പരിഹാരം കാണണ്ട പ്രശ്നമാണ്.</p> <p style="text-align: justify; ">പ്രാദേശികതലത്തിലും ഒരുപരിധിവരെ പഠനത്തിനു പരിഹാരമുണ്ടാക്കാവുന്നതാണ്. അതിനു മലിനീകരണം വരുത്തുന്ന ദോഷത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധം വളർത്തണം. ഇക്കാര്യത്തിൽ സാമി രാഗത്ത് എന്തുകൊണ്ടാണു മലിനീകരണമുണ്ടാകുന്നതെന്നു അവരറിയണം. സാഹിക സംഘടനകൾക്കും സുപ്രധാനമായ പങ്കുവഹിക്കാൻ കഴിയും. ഏതു അതു തങ്ങളുടെ സമ്പത്തിനേയും ആരോഗ്യത്തെയും എത്രമാത്രം ബാധിക്കുമെന്നതിനെപ്പറ്റിയും അവർ ബോധവാന്മാരാകണം, അതോടൊപ്പം ഇതിനെ സംബന്ധിച്ചു നിലവിലുള്ള നിയമമെന്താണ്? അതു നടപ്പാക്കാനുള്ള ചുമതല ആർക്കാണ് എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്.</p> <p style="text-align: justify; ">ഇന്നത്തെ ഏറെ വൈവിധ്യബഹുലമായ വിശേഷജ്ഞാനത്തിന്റെ യുഗ മാനത്തെ അടിസ്ഥാനപ്പെടുത്തി ഒരു സംഗതിയെ ഭാഗികമായി യിരിക്കുന്നു. ഇന്നു സ്പെഷ്യലിസ്റ്റുകൾ തങ്ങളുടെ സീമിതമായ വി വീക്ഷിച്ചാണു തീരുമാനമെടുക്കുന്നത്. ഇത്തരം പരിസ്ഥിതിയിതാ തിത്തിൽ ഒരു സംഗതിയെക്കുറിച്ചുള്ള പൂർണജ്ഞാനം മൃഗതൃഷ്ണയായി രണ പൗരന്റെ ഉത്തരവാദിത്വം വർധിക്കുന്നു. കാരണം അവനു ന്ധിച്ച സംഗതികളുടെ എലാവശങ്ങളും വിശാലമായ കാഴ്ചപ്പലാക്കേണ്ടതുണ്ട്. ഈ കർമപരിപാടി കൊണ്ട് എന്തു പ്രയോജനമുണ്ടാകും. അത് എപ്രകാരം എത്രത്തോളം തന്റെ ജീവിതത്താത് ഉയർത്തുന്നതിൽ സഹായകമാകും? എന്നും അവനറിയണം.</p> <p style="text-align: justify; ">ഈ വിശേഷജ്ഞതയുടെ യുഗത്തിൽ പൂർണമായ അറിവുള്ള പൗരന്മാർക്കു സുപ്രധാന മായ പങ്കുവഹിക്കാനാവും, ആവണം. കാരണം അവർക്ക് ഒരു സംഗതിയെ സമഗ്രമായി കാണാൻ കഴിയും. എന്നിട്ടു നല്ലതിനെ കൊള്ളുകയും തീയതിനെ തള്ളുകയും വേണം. അപ്രകാരം നല്ല അറിവും കഴിവുമുള്ള പൗരന്മാർ മുൻകൈ എടുത്താൽ പ്രശ്നം വേഗം പരിഹതമാവുകയും ജനങ്ങൾക്കു പൂർവാധികം ആരോഗ്യകരമായ ജീവിതം നയിക്കാനാവുകയും ചെയ്യും.</p> <p style="text-align: justify; "><strong>കടപ്പാട്: പ്രകൃതിചികിത്സ</strong></p> <p style="text-align: justify; "><strong>എം.കെ.ശ്രീധരന്, സ്വാമിനി ശ്രീധരന്</strong></p> <p style="text-align: justify; "> </p> </div>